രാജീവ് കസേരയിൽ നിന്ന് എഴുന്നേറ്റു…
“സത്യത്തിൽ അവളു വിചാരിച്ചാലും നടക്കാവുന്ന കാര്യങ്ങളേയുള്ളു… ചെയ്യില്ല … പണത്തിനോട് ഇത്ര ആർത്തിയുള്ള തറവാട്ടുകാരെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… ”
” ഞങ്ങളിറങ്ങട്ടെ മോളെ… ”
സ്ത്രീയും എഴുന്നേറ്റു…
” കാഞ്ചനമ്മ വിനുക്കുട്ടന് ഒരു സമ്മാനം തന്നു വിട്ടിട്ടുണ്ട്… ”
പറഞ്ഞിട്ട് അവർ തന്റെ ചുമലിൽ കിടന്ന ബാഗിൽ നിന്നും ഒരു ജൂവലറി ബോക്സ് എടുത്തു തുറന്നു .
ഒരു മോതിരമായിരുന്നു അത്…
വിനായകന്റെ മോതിരവിരലിലേക്ക് അതവർ അണിയിച്ചു …
ശേഷം, അവന്റെ കവിളിൽ അരുമയോടെ പിച്ചി , ഒരുമ്മ കൊടുത്തു…….
വിനയചന്ദ്രൻ കസേരയിലേക്കിരുന്നു…
കാര്യങ്ങൾ വ്യക്തമായിത്തുടങ്ങി…
തന്റെ മരണം കൊണ്ട് നേട്ടങ്ങൾ ഉള്ളവർ , അവർ തന്നെയാണ് ….
“അച്ഛനെ വിളിക്കാറുണ്ടോ എന്നൊക്കെ അവർ ചോദിച്ചിരുന്നു..”
വിനയചന്ദ്രൻ അത് കേട്ടെങ്കിലും മറുപടി പറഞ്ഞില്ല …
അയാളുടെ ഉള്ളം തിളച്ചുമറിയുകയായിരുന്നു…
എന്നാലും അയാൾ പറഞ്ഞത് ഇങ്ങനെയാണ്…
” മോള് വിഷമിക്കണ്ട… എന്ത് ആവശ്യം വന്നാലും ഇവന്റെ നമ്പറിലേക്ക് വിളിച്ചാൽ മതി… ”
വിനയചന്ദ്രൻ അങ്ങനെ പറഞ്ഞതിന്റെ കാരണം സനോജിനു മനസ്സിലായില്ല……
“ആവശ്യത്തിനു മാത്രം വിളിക്കുക…… ചിലപ്പോഴത് വേണ്ടി വരില്ല, അതിനു മുൻപ് നിങ്ങളെ അങ്ങോട്ടു കൊണ്ടു പോകും…… രാഹുലിനോട് കാര്യം പറഞ്ഞു മനസ്സിലാക്കണം .. ”
അവൾ നിശബ്ദം തലയാട്ടി……
സനോജ് പറഞ്ഞു കൊടുത്ത നമ്പർ അവൾ അകത്തു നിന്നും ഫോൺ എടുത്തുകൊണ്ടുവന്ന് സേവ് ചെയ്തു……
യാത്ര പറഞ്ഞു പോകുന്നതിനു മുൻപ്, വിനയചന്ദ്രൻ രാഹുലിനെ ഒന്നുകൂടിക്കണ്ടു…
വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി രാഹുലിന്റെ അച്ഛനും അടുത്ത മുറിയിൽ കിടപ്പിലായിരുന്നു……
അയാളെയും കണ്ട് സംസാരിച്ച ശേഷമാണ് വിനയചന്ദ്രനും സനോജും ഇറങ്ങിയത്……
തിരിച്ചിട്ട കാറിൽ വിനയചന്ദ്രൻ കയറി..
ഓട്ടോ സ്റ്റാൻഡിൽ രാജേഷിന്റെ ഓട്ടോറിക്ഷ കിടപ്പുണ്ടായിരുന്നു …
സനോജ് കാർ നിർത്തിയതും രാജേഷ് വിനയചന്ദ്രനടുത്തേക്ക് വന്നു…
” ഇറങ്ങി വരാമോ… ? ഒരു ചായ കുടിച്ചിട്ടു പോകാം… ”
വളരെയധികം വിനയാന്വിതമായിരുന്നു അവന്റെ ക്ഷണം……
അത് കേൾക്കാതിരിക്കാൻ വിനയചന്ദ്രന് ആവുമായിരുന്നില്ല..
മൂന്നുപേരും ചായക്കടയിലേക്ക് കയറി …
വിനയചന്ദ്രൻ മേശയുടെ ഒരു വശത്തും സനോജും രാജേഷും മറുവശത്തും ഇരുന്നു……
” ആരാ രാജേഷേ, ബന്ധുക്കളാണോ.?”
ചായ കൊണ്ടുവന്നു വെക്കുന്നതിനിടയിൽ ചായക്കടക്കാരൻ ചോദിച്ചു..
” ശിവേച്ചിയുടെ അച്ഛനാ………”
രാജേഷ് സന്തോഷത്തോടെ പറഞ്ഞു……
രോഗാരിഷ്ടതകളും സാമ്പത്തിക പരാധീനകളും മാത്രമാണ് തന്റെ മകൾ നേരിടുന്ന ആ വീട്ടിലെ പ്രശ്നം എന്ന് വിനയചന്ദ്രന് മനസ്സിലായി……
സ്നേഹമെന്നത് അവിടെ വേണ്ടുവോളമുണ്ട്……
” രാജേഷിനോട് ഒരു കാര്യം പറയാനുണ്ട്…… ”
ചായ കുടിക്കുന്നതിനിടയിൽ വിനയചന്ദ്രൻ പറഞ്ഞു.
“എന്താ അച്ഛാ… ?”
രാജേഷ് ചോദിച്ചു……
വിനയചന്ദ്രൻ ചായ വിക്കിപ്പോയി…
ഒന്നോ രണ്ടോ കാഴ്ചകൾ കൊണ്ട് ബന്ധുത്വവും ആദരവും ബഹുമാനവും കൊടുക്കുന്ന, പിടിച്ചു മേടിക്കുന്ന ആളുകളെ അയാൾ ആദ്യമായി കാണുകയായിരുന്നു..
“രാഹുലിനെ ട്രീറ്റ്മെന്റിനായി ഞാൻ ഉടനെ കൊണ്ടുപോകും… അതവനോട് പറഞ്ഞു മനസ്സിലാക്കണം… “
” പണം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്……”
രാജേഷ് അത്രമാത്രം പറഞ്ഞു..
” അതവിടെ ഇരിക്കട്ടെ .. ആവശ്യങ്ങൾ വേറെയുമുണ്ടല്ലോ…… ”
അവനതിന് മറുപടി പറഞ്ഞില്ല…
” മറ്റൊന്നു കൂടി ഉണ്ട് രാജേഷേ… ”
വിനയചന്ദ്രൻ ഗ്ലാസ്സ് കൈവെള്ളയിലിട്ടുരുട്ടി…
” അവളുടെ അമ്മയുമായുള്ള ബന്ധം എന്നോ ഇല്ലാതായതാണ്.. അവളുടെ പേരു പറഞ്ഞ് ഇനി ആരും അവളെ കാണാതിരിക്കാൻ ശ്രദ്ധിക്കണം…… അവരുടെ ഉദ്ദേശം നല്ലതല്ല…”
” എനിക്കറിയാം.. അന്ന് വന്നവരുടെ പേരിൽ ഞാൻ ചേച്ചിയോട് , ആ കാര്യം പറഞ്ഞു പിണങ്ങിയതാണ്…… ”
രാജേഷ് പറഞ്ഞു……
” അവരെ കൂട്ടാൻ ഇവനേ വരൂ… എനിക്ക് യാത്ര പറ്റാതായി…… ”
സനോജിനെ നോക്കി വിനയചന്ദ്രൻ മുൻകൂർ ജാമ്യമെടുത്തു……
” അതൊന്നും ഓർത്ത് പേടിക്കണ്ട… ”
