രാജേഷ് എഴുന്നേറ്റു .
വിനയചന്ദ്രൻ ചായയുടെ പണം കൊടുക്കാമെന്ന് പറഞ്ഞപ്പോൾ രാജേഷ് സമ്മതിച്ചില്ല …..
” അതിന്റെ പേരിൽ തർക്കം വേണ്ട രാജേഷേ… രണ്ടു പേരും തരണ്ട…… ഇത് എന്റെ സന്തോഷം… ”
കേട്ടു നിന്ന ചായക്കടക്കാരൻ സന്തോഷത്തോടെ പറഞ്ഞു.
“ചേട്ടൻ നന്നായി പഠിക്കുമായിരുന്നു.. അവനു വേണ്ടിയാ ഒരു കണക്കിൽ കുടുംബം ജീവിച്ചതു തന്നെ.. അവന്റെ കാര്യങ്ങൾക്കായിരുന്നു മുൻഗണന… അതുകൊണ്ട് സഹോദരിമാരുടെ കല്യാണം തന്നെ വൈകിയാ നടന്നത്.
അവനിങ്ങനെ സംഭവിച്ചപ്പോൾ എല്ലാവരും തകർന്നു പോയി… ”
കാറിനടുത്തു വെച്ച് രാജേഷ് പറഞ്ഞു……
” ഇനി കഴിഞ്ഞു പോയത് ഓർക്കണ്ട..”
വിനയചന്ദ്രൻ അവനെ ആശ്വസിപ്പിക്കുന്നതു പോലെ പറഞ്ഞു..
അവനോടു യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ വിനയചന്ദ്രൻ അല്പം ആശ്വാസത്തിലായിരുന്നു…
” നല്ല മനുഷ്യൻമാരും നാട്ടിലുണ്ടല്ലേ മാഷേ… ?”
സനോജ് ചിരിയോടെ ചോദിച്ചു……
” ഈ ലോകം അവസാനിക്കാതിരിക്കുന്നത് അതുകൊണ്ടല്ലേടാ… ”
കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു..
” വീടൊന്ന് വൃത്തിയാക്കണം.. പെയിന്റടിക്കണം… ”
വിനയചന്ദ്രൻ പറഞ്ഞു……
” ചെന്നിട്ട് ഏർപ്പാടാക്കാം… ”
” നാളെ വേണ്ട… കാർ കൊടുക്കുന്നതിന് മുൻപ്, നീ കൊച്ചിനേയും കൊണ്ട് വീഗാലാന്റ് കറങ്ങി വാ… കുട്ടികൾക്ക് കൊടുത്ത ആശയല്ലേ… ”
സനോജ് മൂളുക മാത്രം ചെയ്തു……
” എനിക്ക് കുടുംബക്കാരെ കുറച്ചുപേരെ കാണാനുണ്ട്…… അവിടെയും ഇവിടെയുമായി കിടക്കുന്ന സ്ഥലങ്ങളിലൊക്കെ ഒരു തീരുമാനം ഉണ്ടാക്കണം…… മൂന്നാലു ദിവസം പിടിക്കും…… ആ സമയത്ത് വീട് വൃത്തിയാക്കാം..”
സനോജ് അതിനും മൂളി..
” നീ ഏർപ്പാടാക്കിയ ആ ചെക്കനേയും ഒഴിവാക്കിയേക്ക്……. ”
കുറച്ചു നേരം കാറിനുള്ളിൽ നിശബ്ദതയായിരുന്നു..
” മോൾ ഒപ്പിട്ട പേപ്പറൊക്കെ പ്രശ്നമാകുമോ മാഷേ…….? ”
വിനയചന്ദ്രൻ ആ കാര്യം മാത്രം സംസാരിക്കാത്തത് മനസ്സിലാക്കി സനോജ് ചോദിച്ചു……
” നിലവിൽ കുഴപ്പമില്ല… ഞാൻ മരിച്ചാൽ പ്രശ്നമാണ്… ”
അയാൾ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു..
******* ******* ***** ******
രാത്രി താഹിറിന്റെ കോൾ വന്നതു മുതൽ രാജീവ് അസ്വസ്ഥനായിരുന്നു…
അയാൾ ഓഫിസിലേക്ക് പോകുവാനായി കാറിലായിരുന്നു..
സിഗ്നൽ കാത്തു കിടക്കുമ്പോൾ അയാളൊരു കാഴ്ച കണ്ടു..
തൊട്ടടുത്ത കാറിലിരുന്ന് ചുംബിക്കുന്ന രണ്ട് കൗമാരക്കാർ……
അതിലൊരാൾ അനാമികയാണെന്ന് കണ്ട് രാജീവ് നടുങ്ങി…
അനാമിക…..!
തന്റെ സ്വപ്നങ്ങൾ ഓരോന്നായി തകർന്നു തുടങ്ങുന്നത് അയാളറിഞ്ഞു …
പാടില്ല………!
അയാളുടെ മനസ്സ് മുരണ്ടു..
സിഗ്നൽ കടന്ന് യു ടേൺ എടുത്ത് രാജീവ് കാർ തിരിച്ചു..
വിടില്ല രണ്ടിനേയും… ….!
അയാളുടെ മനസ്സിൽ പക തിളച്ചുകൊണ്ടിരുന്നു ..
മുറ്റത്ത് കാർ വന്ന് നിൽക്കുന്നത് കണ്ട് കാഞ്ചന വാതിൽ തുറന്നു…
വലിഞ്ഞു മുറുകിയ മുഖത്തോടെ അയാൾ ധൃതിയിൽ അകത്തേക്ക് കയറി…
” അനാമിക എവിടെ… ….? ”
” അവൾ കോളേജിൽ………. ”
പറഞ്ഞു തീരുന്നതിനു മുൻപ്, കാഞ്ചനയുടെ കവിളിൽ അടിവീണു…
കാഞ്ചന ഞെട്ടലോടെ അയാളെ നോക്കി…
“എന്നെ വിഡ്ഡിയാക്കാൻ നിൽക്കരുത്..”
കോപാകുലനായി അയാൾ പല്ലുകൾ ഞെരിച്ചു..
” നീ കാര്യം പറ………..”
അടി കൊണ്ട കവിൾ തിരുമ്മി കാഞ്ചനയും ദേഷ്യപ്പെട്ടു……
അല്പം ശാന്തനായി താൻ കണ്ട കാര്യം രാജീവ് അവളോട് പറഞ്ഞു.
ജിത്തുവാണെന്ന് അറിയാമായിരുന്നുവെങ്കിലും കാഞ്ചന ഇങ്ങനെയാണ് പറഞ്ഞത്……
” നീ കണ്ടത് വേറെ വല്ലവരെയും ആയിരിക്കും…… “
” തിമിരം ബാധിച്ചവനല്ല ഞാൻ… അവളെ എവിടെ കണ്ടാലും എനിക്കറിയാം… ”
രാജീവ് ആ പറഞ്ഞത് സത്യമാണെന്ന് കാഞ്ചനയ്ക്ക് അറിയാമായിരുന്നു..
“ആണെങ്കിൽ തന്നെ അതിലിത്ര ദേഷ്യപ്പെടാനും തല്ലാനും എന്തിരിക്കുന്നു. ? നമ്മളു പഠിച്ച കാലമാണോ ഇപ്പോൾ……..?”
കാഞ്ചന വിഷയം ലഘൂകരിക്കാൻ ശ്രമിച്ചു.
” നീയുംകൂടി അറിഞ്ഞോണ്ടാണ് ഇതെന്ന് എനിക്ക് സംശയമുണ്ടായിരുന്നു…… ഇപ്പോൾ തീർച്ചയായി… ”
” നീ വെറുതെ………. ”
” വെറുതെയല്ല……. രാജീവിന്റെ പണം കൊണ്ട് കൊഴുത്തത് രാജീവിന്റെ സ്വന്തമാ…”.
