ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ – 1 3

 

“ആ വന്നാട്ടെ.. അല്പം കുലമഹിമ ഉള്ളവർ വരുമ്പോൾ ഇരുത്താൻ ഇവിടെ ഇത് മാത്രമേ ഉള്ളല്ലോ എന്നോർത്ത് വിരിച്ചിട്ടതാണ്. ഇരിക്കുമോ എന്തോ” എന്ന് മൂപ്പൻ അല്പം നാക്കു കുഴഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

“കൊച്ചമ്പ്രാൻ നമ്മുടെ സ്വന്തം ആളാണ് മൂപ്പാ. അങ്ങനൊന്നും ഇല്ല”

 

എന്റെ കുലവും തറവാടും ഒക്കെ മൂപ്പൻ അറിഞ്ഞത് ദിവ്യ ശക്തി കൊണ്ടാണെന്നു ഞാൻ നിനച്ചു. കൂടുതൽ അത്ഭുതങ്ങൾ ഒക്കെ കാണാൻ കഴിയും എന്നോർത്ത് ഒരു ഉത്സാഹം തോന്നി.

 

ശേഖരൻ ഭാണ്ഡം അഴിച്ചു കുപ്പിയും പുകയിലയും ഇലപ്പൊതികളും എല്ലാം മൂപ്പന്റെ മുൻപിൽ നിരത്തി വെച്ച് മാറി നിന്നു.

 

ഇരിയ്ക്കു പുള്ളേ, പറയാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ ശേഖരൻ എന്നെ ഇരിക്കാൻ കണ്ണുകാണിച്ചു. ഞാൻ ഇരുന്നപ്പോൾ ശേഖരൻ അവിടെ മൂലയ്ക്ക് കിടന്ന ഒരു കല്ലെടുത്തു മൂപ്പന്റെ അടുത്ത് മുറ്റത്തു ഇട്ടു കൂനിക്കൂടി ഇരുന്നു. ആ ഇരുപ്പിൽ ഭവ്യതയും ബഹുമാനവും എല്ലാം വ്യെക്തമാണ്. മൂപ്പൻ ഒരു കുപ്പി തുറന്നു മട മടാന്നു ചാരായം അകത്താക്കി. ഒരു ഇലപ്പൊതി മണത്തു നോക്കിയിട്ടു അത് അഴിച്ചു. അതിൽ പുഴമീൻ വറുത്തത് ആയിരുന്നു. അല്പം അകത്താക്കി കൊണ്ട് മൂപ്പൻ എന്തോ ഓർത്തെടുത്തു പറയാൻ തുടങ്ങി

 

“ഞാനൊരു പത്തു പതിനഞ്ചു കൊല്ലം മുൻപേ കാവിൽ ഉറഞ്ഞു കഴിഞ്ഞു കുടിയിലേക്കു പോരാൻ നേരം, തല്ലിയലച്ചു കൊണ്ട് ഒരു സ്ത്രീയും ഭർത്താവും ഓടി വന്നു. അവരുടെ ഒരേയൊരു പെങ്കൊച്ചിനു ബാധ കേറിയിട്ടു പാടില്ല, ആരെ കാണിച്ചിട്ടും ഭേദമില്ലാ, കൈവിടരുത് എന്നൊക്കെ കരഞ്ഞു പറഞ്ഞു. സഹായിക്കാമെന്ന് ഞാനും ഏറ്റു. ”

“ആ കാണുന്ന പാറക്കൂട്ടം കണ്ടില്ലേ, അതിനപ്പുറത്താരുന്നു അവരുടെ തറവാട്. അര ദിവസത്തെ നടത്ത. യോഗ്യരാണ്, വെച്ചാരാധന ഒക്കെയുള്ള കേമപ്പെട്ട തായ്‌വഴിയിലെ ഒരു നായർ തറവാട്…” മൂപ്പൻ വടക്കുള്ള പാറക്കൂട്ടത്തിലേക്കു ചൂണ്ടിക്കൊണ്ട് പറഞ്ഞു.

 

“ആളെ കണ്ടാലേ ഭഗവതി മനസ്സിൽ പറയും, ദീനമാണോ അഭിനയമാണോ എന്ന്. അത് പണ്ടേയുള്ള ഒരു അനുഗ്രഹമാണ്. അതുകൂടാതെ മറ്റൊരു അനുഗ്രഹവും കിട്ടിയിട്ടുണ്ട് ജന്മനാ. അത് വഴിയേ പറയാം. ചെന്ന് കണ്ടപ്പോൾ നല്ലൊരു സുന്ദരി കുട്ടി. ഇരുപതിന്‌ അടുത്ത് പ്രായമുണ്ട്. നെല്കതിരിന്റെ നിറം. ഉടുത്തിരിക്കുന്ന തുണി പറിച്ചു കളയുന്നത് കാരണം കൈ രണ്ടും പിന്നിലേക്ക് കെട്ടി തൂണിൽ കെട്ടിയിട്ടിരിക്കുകയാണ്. ആദ്യം കണ്ടപ്പോൾ ഭഗവതി ഉള്ളിൽ തെളിഞ്ഞു ചിലതു പറഞ്ഞു തന്നു. അപ്പോൾ തന്നെ വീട്ടുകാരോട് കുറച്ചു ഇളനീര് സംഘടിപ്പിക്കാൻ പറഞ്ഞു. കൂടെ സഹായത്തിനു രണ്ടാളെയും. എല്ലാം ഞൊടിയിടയിൽ എത്തി”

 

ഞാൻ കൗതുകത്തോടെ കേട്ടിരുന്നു. മൂപ്പൻ അടുത്ത കുപ്പി തുറന്നു കുടിക്കാൻ തുടങ്ങിയപ്പോൾ ശേഖരൻ കല്ലിന്റെ മുകളിൽ ഇരുന്നു പുകയില അരിഞ്ഞു കൂട്ടുന്നു. ചുരുട്ട് ഉണ്ടാക്കാനുള്ള പരിപാടിയാണ്.

 

“അപ്പോൾ പറഞ്ഞു വന്നത് കേൾക്കുക, എന്താ കുഞ്ഞിന്റെ പേര്?”

 

“ആദിത്യൻ.. ആദിയെന്നു കൂട്ടുകാരൊക്കെ വിളിക്കും. ഇവൻ മാത്രം എത്ര പറഞ്ഞാലും തംബ്രാ എന്നേ വിളിക്കു..”

 

“ഹ ഹ ഹ .. അത് കാര്യമാക്കണ്ട കുഞ്ഞേ, നിങ്ങളുടെ ഒക്കെ ഇടയിൽ കുഞ്ഞിനെ പോലെ ഉള്ളവര് കുറവാ, അതിന്റെ സ്നേഹം കൊണ്ട് വിളിക്കുന്നതാ. വെല്യതമ്പ്രാൻ അദ്ദേഹത്തിന് കാർത്തികയും അഷ്ടമിയും ചേർന്ന നാളിൽ ഒരു ആൺകുട്ടി പിറന്നു എന്ന് പറഞ്ഞു കേട്ടപ്പോൾ മുതൽക്കേ ഈ മിടുക്കനെ ഒന്ന് കാണാൻ ഉള്ള ആഗ്രഹം ഉണ്ടായിരുന്നു. ഇത്ര വേഗം സാധിക്കുമെന്ന് കരുതിയില്ല. ഞങ്ങളൊക്കെ പറയുന്നത് കുഞ്ഞിന് വിശ്വാസം വരുമൊന്നു അറിയില്ല. എങ്കിലും പറയാം”

 

എനിക്ക് ഉത്സാഹം കൂടി.

 

“കുഞ്ഞിന്റെ കുടുംബക്കാർക് ദൂരത്തു പോകുമ്പോൾ അകമ്പടി പോകുന്ന ഒരു പതിവുണ്ടായിരുന്നു ഞങ്ങളുടെ ഇടയിലെ ചില ആളുകൾക്ക്. ആദ്യ കാലത്തൊക്കെ, മന്ത്രതന്ത്രാദി കാര്യങ്ങൾക്ക് നിങ്ങളുടെ കുടുംബത്തിൽ നിന്നും ദൂരേക്ക്‌ ആരെങ്കിലും ഒക്കെ പോവുകയുള്ളായിരുന്നു. അന്ന് അവര് പറഞ്ഞു തന്ന ചിലതൊക്കെ ഞങ്ങളുടെ ഇടയിലെ ആൾകാർ പഠിച്ചെടുത്തു. പക്ഷെ ഉച്ചാരണ ശുദ്ധി ഇല്ലാതിരുന്നതു കൊണ്ട് വെളിപ്പെട്ടതെല്ലാം ചാത്തനും ചുടലഭദ്രകാളിയും ചാമുണ്ഡിയും ഒക്കെയായിരുന്നു. കാലം കുറച്ചു കഴിഞ്ഞപ്പോൾ നിങ്ങളുടെ കുടുംബക്കാര് മന്ത്രം എല്ലാം അങ്ങ് നിറുത്തി, കുറച്ചു തന്ത്രം ഒക്കെ ആയി അങ്ങ് കൂടി.. ഹ ഹ ഹ. കുഞ്ഞിന് മനസ്സിലായോ എന്തോ?”

Leave a Reply

Your email address will not be published. Required fields are marked *