“ഹോ സമാധാനം, വല്യപ്പന്റെ വെറ്റില ചെല്ലം ചുവര് അലമാരയിൽ തന്നെയുണ്ട്.. അതിൽ ഇനി അടയ്ക്കയും ചുണ്ണാമ്പും ഒക്കെ ഉണ്ടാവോ എന്തോ..”
തുറന്നു നോക്കിയപ്പോൾ എല്ലാമുണ്ട്.. വല്യമ്മ തള്ളയെ കൊണ്ട് ഇങ്ങനെങ്കിലും ഒരു ഉപകാരം ഉണ്ടായല്ലൊന്നും വിചാരിച്ചു ഞാൻ വെറ്റിലയുടെ ഞരമ്പ് തെളിയിച്ചു തുടങ്ങി.
കണ്ണൊന്നു പാളിയപ്പോ അതാ പടിപ്പുര കടന്നു കയറി വരുന്നു ശേഖരന്കുട്ടി.
“ദുരിതം! ഇനി കള്ളുകുപ്പി കിട്ടാതെ പോവില്ല”
പണ്ട് ഒരിക്കൽ സ്‌കൂൾ അടച്ച അവധിക്കു പാടത്തു ഫുടബോൾ കളി തുടങ്ങിയപ്പോ ഒരു ദിവസം അവനെ ചന്ദ്രൻ മാമന്റെ മോൻ അപ്പു ഫൗൾ ചെയ്തു. അവനോടു ക്ഷമ പറയാൻ പറഞ്ഞപ്പോൾ, “കണ്ണിൽ കണ്ട താണ ജാതിക്കോരോട് മാപ്പു പറയാൻ എന്നെ കിട്ടില്ല” എന്നായിരുന്നു അവന്റെ മറുപടി.
“താണ ജാതിക്കാർക്ക് മേല് നോവില്ലെടാ” എന്ന് ചോദിച്ചു ഞാൻ അപ്പുന്റെ കരണത്തു ഒന്ന് കൊടുത്തു”
അപ്പോളേക്കും താണ ജാതിക്കാര് പിള്ളാരെല്ലാം കൂടെ ഓടി വന്നു അങ്ങ് പൊക്കി എടുത്തു.. “കൊച്ചമ്പ്രാൻ കീ ജയ് ”
അന്ന് തുടങ്ങിയതാണ് അവനു എന്നോടുള്ള ഒരു ഒടുങ്ങാത്ത സ്നേഹം.
പത്തു പാസ്സായെങ്കിലും പ്രീ ഡിഗ്രിയ്ക് പോവുന്നില്ല എന്ന് അവൻ പറഞ്ഞു. പഠിപ്പിന്റെ കാശ് വീട്ടീന്ന് കൊടുക്കാം, ഞാൻ ടൂഷൻ എടുക്കാം എന്നൊന്നും പറഞ്ഞിട്ട് അവൻ അനുസരിച്ചില്ല. അവൻ അമ്മാവന്റെ കൂടെ കവുങ്ങു കയറാൻ പോയി തുടങ്ങി. എനിക്ക് അവനോടു നല്ല ദേഷ്യവും തോന്നി. അതിൽ പിന്നെ കൊറേ കാലം ഞാൻ അവനോടു മിണ്ടില്ലാരുന്നു. ഒരു ദിവസം ഞാൻ കോളേജിൽ പോകാൻ ഇറങ്ങിയപ്പോ അവൻ എന്റെ മുൻപിൽ വന്നു കാലിൽ പിടിച്ചു,
“കൊച്ചമ്പ്രാൻ മിണ്ടാതെ ഇനി ഞാൻ ഈ പിടി വിടില്ല” എന്നും പറഞ്ഞു കീറ്റലും തുടങ്ങി
“ആ പോട്ടെ നീ കാലിൽ നിന്ന് വീട് എനിക്ക് സമയം തെറ്റുന്നു” എന്നും പറഞ്ഞു ഞാൻ ഊരി.
വൈകിട്ട് വരുമ്പോ കവുങ്ങു കയറ്റം ഒക്കെ നേരത്തെ തീർത്തു ശേഖരൻകുട്ടി പടിപ്പുരയ്ക്കൽ ഹാജർ.
നല്ല പട്ടച്ചാരായതിന്റെ മണം ഒണ്ടു.. ആടിക്കുഴഞ്ഞാണ് നിൽപ്
ഇവനിന്നു രണ്ടു കൊടുക്കണം എന്നും വിചാരിച്ചോണ്ട് ആഞ്ഞപ്പോ ശേഖരൻ ഓടി വന്നു ഒരു കെട്ടിപ്പിടുത്തം.
“ഒരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്.. ഇപ്പൊ കോളേജിൽ ഒക്കെ പടിക്കുവല്ലേ, ഇപ്പോളാണ് ആവശ്യം.. ഇതങ്ങോട്ടു മേടിച്ചാട്ടെ” എന്ന് പറഞ്ഞു ഉണങ്ങിയ വാഴ ഇലയിൽ പൊതിഞ്ഞ ഒരു കെട്ട് എന്റെ കൈയിൽ പിടിച്ചേല്പിച്ചു..
“ഇറങ്ങിയേക്കുവാ, വെളുപ്പിന് അടയ്ക്കാ കൊണ്ടോവാൻ ലോറിക്കാര് വരും. ചുമക്കാൻ ആള് കുറവാ” അതൊക്കെ പറഞ്ഞോണ്ട് കൊച്ചുമാവിന്റെ അതിലെ അവനൊരു ഓട്ടം.
“എടാ ഇന്നാളിൽ അവടെ അണലിയെ കണ്ടതാ” എന്ന് ഞാൻ വിളിച്ചു പറഞ്ഞപ്പോൾ “അണലിയെക്കാൾ നല്ല പാമ്പു ശേഖരൻകുട്ടീടെ കയ്യിലുണ്ട് കൊച്ചമ്പ്രാ” എന്നും കൂവി അവനൊരു പോക്ക്
ഞാനോരുമാതിരി പൊട്ടൻ പൂരാടം കണ്ട കണക്കെ അവന്റെ ഓട്ടം നോക്കി നിന്നു.
ചാരായം മൂത്തപ്പോ പ്രാന്തായതാവും എന്നും വിചാരിച്ചു ഞാൻ ആ പൊതി കെട്ടിയ വാഴനാര് അഴിച്ചു. അഴിക്കുംതോറും നല്ല സുഗന്ധം. മുഴുവനും പൊളിച്ചപ്പോൾ കുറച്ചു ഭസ്മപ്പൊടി. ആ നിന്ന നില്പിൽ എടുത്തു കുളത്തിൽ എങ്ങാനും എറിയാൻ ആണ് എനിക്ക് അന്നേരം തോന്നിയത്. പെട്ടെന്ന് മനസ്സിൽ ഒരു തോന്നൽ, “ഇനി ഇതെങ്ങാനും ഇവൻ വല്ല ക്ഷേത്രത്തിൽ നിന്നും പൂജിച്ചു കൊണ്ട് വന്നത് ആണെങ്കിലോ? ദൈവദോഷം വരുത്തി വെയ്ക്കണ്ട”
“ഇവനീ പൊതിയിൽ വല്ല നീലച്ചടയനുംകൊണ്ട് തരാരുന്നില്ലേ” എന്നും പിറുപിറത്തോണ്ടു ഞാൻ കിണ്ടി എടുത്തു.. ‘വെല്യ തമ്പ്രാന്റെ’ തുരുമ്പു പിടിച്ച ഓർഡർ അല്ലെ കിണ്ടിയിൽ വെച്ച വെള്ളം കൊണ്ട് ഉപ്പുകുറ്റി തിരുമ്മിയെ അകത്തു കയറാവു എന്ന്. മനുഷ്യൻ ചന്ദ്രനിൽ പോയപ്പോ ദേവേന്ദ്രന്റെ രഥം വന്നു കൊണ്ടുപോയതാണെന്നു തർക്കിച്ച പാർട്ടിയല്ലേ, ഇതല്ല, ഇതിനപ്പുറവും പ്രതീക്ഷിക്കാം.
