കുളിക്കാനായി കയറിയ അവനെയും കാത്ത് പൂജ പുറത്ത് തന്നെ നിന്നു.
“വാ, അമ്മ തോർത്തി തരാം.”
കുളി കഴിഞ്ഞെത്തിയ ആദിയെ ചേർത്ത് നിർത്തി അവൾ അവൻ്റെ തലമുടി നന്നായി തോർത്തി കൊടുത്തു.
“എന്താ ചെക്കൻ്റെ മുടി.”
ആദിയുടെ നീളൻ തലമുടി അവൾ തൻ്റെ വിരലിൽ കോർത്തെടുത്ത് ഒതുക്കി വെച്ചു.
നല്ല നീളൻ മുടിയാണ് ആദിയ്ക്ക്. എത്ര ഒതുക്കി വെച്ചാലും എപ്പഴും ഒന്ന് രണ്ട് നീളൻ മുടി അവൻ്റെ മുഖത്തേയ്ക്ക് ചാഞ്ഞ് കിടക്കും. അങ്ങിങ്ങായ് കളറിംങ് ചെയ്തിട്ടുണ്ട്. സാധാരണ ഒരു പതിനെട്ട് വയസ്സുകാരൻ്റെ ഒരു മതിപ്പും ഇല്ലായിരുന്നു അവന്. നല്ല മെലിഞ്ഞ ശരീരമായിരുന്നു അവന്റേത്. വലിയ ഉയരമോ അതിനൊത്ത തടിയോ ഇല്ല.
മുഖത്ത് പറയാൻ ഒരു പൊടി മീശ പോലും ഇതുവരേയ്ക്കും കിളിർത്തിട്ടില്ല. സാധാരണയ്ക്ക് വിപരീതമായി നല്ല ചുവപ്പൻ ചുണ്ടുകളായിരുന്നു അവന്. എന്നാലും ആ വെളുത്ത് മെലിഞ്ഞ ശരീരവും ആ നീട്ടി വളർത്തിയ മുടിയുമായി നിന്ന് ഒരു ചിരി ചിരിച്ചാൽ മുടിഞ്ഞ ലുക്കാന്നാ എല്ലാവരും പറയണത്.
കാണാൻ കൊള്ളാവുന്ന ചെക്കന്മാർക്ക് ലൈനും പ്രേമവും ഒന്നും ഉണ്ടാകില്ലന്ന് പറയും പോലെ ആദിയും ആ കാര്യത്തിൽ ഡീസെന്റായിരുന്നു. ഒരുപാട് പെൺകുട്ടികൾ മുട്ടി നോക്കിട്ടുണ്ടെങ്കിലും ചെക്കൻ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കീട്ടില്ല. അവൻ്റെ മുടി ഒരോ ഈഴായി ഒതുക്കുംമ്പോഴും അവൻ്റെ മുഖത്തെ സങ്കടം പൂജ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“വാ…നമ്മക്ക് ചായ കുടിക്കാം. നിൻ്റെ ഇഷ്ട്ടപ്പെട്ട ബ്രെഡും വെണ്ണയും ഉണ്ട്.”
പൂജ അവനെ സന്തോഷിപ്പിക്കാനായി പറഞ്ഞെങ്കിലും അവൻ്റെ മുഖത്ത് അത് കണ്ടില്ല.
“പാവം ൻ്റെ കുട്ടി, ഒരുപാട് ആശിച്ചു” അടുക്കളയിലേക്ക് നടക്കും വഴി പൂജ മനസ്സിൽ പറഞ്ഞു.
സാധാരണ വരാറുള്ള ജോലിക്കാരി കുറച്ച് ദിവസങ്ങളായി വന്നിട്ട്. തൻ്റെ പണിയെല്ലാം ഒതുക്കി പൂജ ഒന്ന് കുളിച്ചു കയറി. നോക്കുംമ്പോൾ ആദിയെ അവിടെങ്ങും കാണുന്നില്ല. ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു പുറത്ത്.
സാധാരണ റൂമിലോ ടിവി യുടെ മുന്നിലോ ആണ് വിദ്വാൻ്റെ ഇരിപ്പ്. ഇത്തവണ അവിടെയും ഇല്ല. പൂജ മെല്ലെ മുകളിലേക്ക് കയറി. മുകളിലത്തെ ബാൽക്കണിയിൽ എങ്ങോ ദൂരേയ്ക്ക് നോക്കിയിരിക്കുകയാണ് ആദി. പൂജ പതിയെ ചെന്ന് അവൻ്റെ മുടിയിൽ കൈയിട്ട് അലങ്കോലമാക്കി.
മുടിയിൽ തൊട്ട് കളിക്കുന്നത് ഇഷ്ട്ടമല്ലാത്ത അവൻ സാധാരണ പൂജ അങ്ങനെ ചെയ്യുമ്പോൾ അവൻ അമ്മയുടെ പിന്നാലെ ഓടി അമ്മയുടെ മുടിയും അലങ്കോലമാക്കാറായിരുന്നു പതിവ്. പക്ഷേ ഇത്തവണ അവൻ തൻ്റെ അമ്മയെ ഒന്ന് തിരിഞ്ഞു നോക്കുക മാത്രേ ചെയ്തുള്ളു. പൂജ അവൻ്റെ അടുത്തുള്ള ചൂരൽ കസേരയിൽ ഇരുന്നു മഴയിപ്പോൾ അൽപ്പം ശക്തി പ്രാപിച്ചിട്ടുണ്ട്.
“ഒരു യാത്ര മുടങ്ങിന്ന് വെച്ച് ഇത്ര സങ്കടപ്പെടാൻ ഉണ്ടോ? ചില മനസ്സ് അങ്ങനാ ആഴത്തിൽ വേദിനിക്കും. കുട്ടികളുടെ മനസ്സല്ലേ പ്രായം പതിനെട്ടായി എന്ന് പറഞ്ഞിട്ടെന്താ, ഈ വീട്ടിലെ കുഞ്ഞുവാവ ഇപ്പഴും അവൻ തന്നാ. ഒരു പാട് വേദനിച്ചിട്ടുണ്ടാവും. ഇതിപ്പം ആദ്യത്തെ തവണയല്ലെല്ലോ അതാവും ഇത്ര വിഷമം.”
അവൻ്റെ ഇരുപ്പ് കണ്ട പൂജയുടെ മനസ്സിലൂടെ എന്തൊക്കെയൊ കടന്നു പോയി. നല്ല കൂട്ടാ ആദിയും പൂജയും. അമ്മയും മകനും ആണെങ്കിലും രണ്ട് പേരും ഒരേ തൂവൽ പക്ഷികളായതു കൊണ്ടാവും. “ആദിയ്ക്ക് അമ്മ കൂട്ട്… അമ്മയ്ക്ക് ആദി കൂട്ട്” – അതായിരുന്നു ആദി എപ്പഴും പറയാറ്.
എപ്പഴും കളിയും ചിരിയുമായി നിന്നിരുന്ന അവനിപ്പം. പൂജ അവനെ സങ്കടത്തോടെ നോക്കി. അവനിപ്പഴും മൂക മുഖവുമായി ദൂരേ മഴയിലേയ്ക്ക് നോക്കി ഇരിക്കുകയാണ്.
“നമുക്ക് ഒരു ട്രിപ്പ് അടിച്ചാലോ?” പൂജ അവൻ്റെ മുഖത്തേക്ക് നോക്കി ഒരു ചെറിയ ചിരിയോടെ ചോദിച്ചു.
മഴയുടെ കനമോ കൈവിട്ട മനസ്സോ അവന് അമ്മ പറഞ്ഞത് അങ്ങോട്ട് ശരിക്കും മനസ്സിലായില്ല.
“ങേ..” അവൻ അമ്മയെ നോക്കി.
“നമുക്ക് ഒരു ട്രിപ്പ് അടിച്ചാലോന്ന്?” പൂജ വീണ്ടും ചിരിയോടെ പറഞ്ഞു.
“നമുക്കോ?”
“ഹാ..നമ്മക്ക്..”
