ഏതായാലും ഒന്ന് പോയി കുളിക്കാം . ബാഗില്‍നിന്നു ഒരു തോര്‍ത്തെടുത്തു ഒരു ജോടി തുണിയും എടുത്തു .അത് എടുത്ത വഴിക്ക് ബാഗില്‍ പെട്ടുപോയ ഒരു ഡയറി താഴെ വീണു. ഇതു ഇന്നലെ അമ്മ തന്നതാണല്ലോ ഇതെങ്ങനെ എന്‍റെ
ബാഗില്‍വന്നു. ഞാന്‍ അതെടുത്തു ആദ്യ പെജോക്കെ ഒന്ന് മറിച്ചു നോക്കി. എന്‍റെ പേര്തന്നെ ആദ്യം, ഡയറി എന്നൊന്നും പറയാനേ പറ്റില്ല, എന്‍റെ അസുകങ്ങള്‍ ഒക്കെ പറയുന്ന എന്തോ മെഡിക്കല്‍ റെക്കോട് ഒക്കെ ആയിരുന്നു. വായിക്കണേല്‍ അടുത്ത മെഡിക്കല്‍ഷോപ്പില്‍ കാണിക്കണം. ‘എന്‍റെ ഡോക്ടറൂട്ടി’ ടെ ഒരു എഴുത്തേ എത്രനാള് നോക്കി ഇരിക്കണമെന്നാ അടുത്തത് വായിക്കാന്‍ .
“”വായിക്കണമാതിരി എഴുതിയാല്‍ എന്താ ഇവറ്റകള്‍ക്ക് …., അല്ലെ ഇതിപ്പോ എന്താ ഇത്ര രഹസ്യമായിഎഴുതി വെക്കാന്‍ ഉള്ളത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭ്രാന്ത്. അതന്നെ””
പലപ്പോഴും സംശയം ഉണ്ടെങ്കിലും ഒരിക്കലും കേള്‍ക്കാനോ അറിയാനോ ആഗ്രഹിക്കാത്ത കാര്യം. അതന്നെ ആകും എന്തിനാ ഇപ്പൊ മനസ് വിഷമിപ്പിക്കുന്നത് എന്നുകരുതി അത് താഴേക്കിട്ടു.
തത്ക്കാലം ഒന്ന് കുളിക്കാം എന്നിട്ടാവാം ബാക്കി , ഇത്രയും നാളും സിറ്റിലെ ക്ലോറിൻ വെള്ളം ആരുന്നല്ലോ ഇവിടെ കുളത്തില്‍ ആണേല്‍ നല്ല ഒന്നാന്തരം തണുത്ത വെള്ളം. പണ്ട് അൽപ്പം പായലൊക്കെ ഉണ്ടായിരുന്നു, എങ്കിലും ഒന്ന് നീന്തി കുളിച്ചിട്ടു തന്നെ കാര്യം എന്ന് കരുതി. ഞാൻ അവിടെ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനു വിപരീതമായി കടവ് അവര് വൃത്തിയാക്കി തന്നെ വെച്ചിരിക്കുന്നു. ഏതായാലും ഒരു നീണ്ട നീരാട്ട് അങ്ങ് പാസ്സാക്കി. കുറച്ച് കഴിഞ്ഞു ഒരു വയസൻ കാർന്നൊരു അവിടേക്ക് വന്നു.
“”ആരാ ഭദ്രൻ കുഞ്ഞാണോ?…. കുഞ്ഞു അന്ന് പോയതിൽ പിന്നെ ഇവിടെ ആരും ചപ്പ് ഇട്ടില്ലേ വൃത്തിയായി തന്നെ ആണെ സൂക്ഷിക്കുന്നെ, ഇനി അതുപറഞ്ഞു വഴക്ക് പറയല്ലേ“”
ഞാൻ എന്താ സംഭവം എന്ന് അറിയാതെ നിന്നു.
“”കുഞ്ഞ് വീട് പണി തുടങ്ങണില്ലേ, അന്ന് വന്ന് വൃത്തിയാക്കി പോയിട്ട് പിന്നെ കണ്ടില്ല“”
ഞാൻ അപ്പൊഴാണ് ഭദ്രൻ തറവാട് വാങ്ങി എന്നത് തന്നെ ഓർത്തെ. അവൻ ഇവിടെ വന്ന് അപ്പൊ അധികാരവും സ്ഥാപിച്ചുല്ലേ…!. കാർന്നോർ ആളറിയാതെ എന്തൊക്കെയോ പറഞ്ഞു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. കാർന്നൊരും കുളിക്കാൻ ഉള്ള പ്ലാനിങ് ആണ്. അതുകൊണ്ട് തന്നെ ഞാൻ കുളി മതിയാക്കി കയറാൻ തീരുമാനിച്ചു .
“”അല്ല മോനേ ആ പത്തായപ്പുരയിൽ ഒളിച്ചു തമാസിച്ച പയ്യനെ പറ്റി വിവരം വല്ലതും ഉണ്ടോ?””
കാർന്നൊരു കത്തിവെക്കാന ഉള്ള മൂടിലാ. എങ്കിലും
“”ആര്? ആര് ഒളിച്ചു താമസിച്ചു എന്ന്?””ഞാൻ അറിയാതെ ചോദിച്ചുപോയി
“”ഹാ.. കഴിഞ്ഞവെട്ടം വന്നപ്പോൾ കുഞ്ഞ് തന്നെ അല്ലേ പറഞ്ഞേ, പത്തായപ്പുരയിൽ ആരോ ഉണ്ടാരുന്നന്നൊ, ശ്രീഹരി എന്നോ മറ്റോ ആണ് പേരെന്നോ ഒക്കെ. ഏതായാലും ഞങ്ങൾ അങ്ങനെ ആരേം അവിടെങ്ങും കണ്ടിട്ടില്ല ട്ടോ. രണ്ടു ദുർമരണം നടന്ന വീടല്ലേ അത് അങ്ങനെ പലതും ഉണ്ടാകും. ഒന്നിനും പുറകിൽ പോകാതെ ഇരിക്കുന്നതാ ബുദ്ധി.””
കാർന്നൊർ എന്നെ ഭദ്രൻ ആക്കി വെച്ചേക്കുവാ, ഞാൻ തിരുത്താൻ പോയില്ല. പക്ഷേ ഇയാൾ എന്തൊക്ക ആണ് ഈ പറയുന്നേ ഞാൻ എപ്പോ അവിടെ താമസിച്ചുന്നു? അച്ഛന്റെയും ഏട്ടന്റെയും മരണമാ അയാള്‍ പറയുന്നത് എന്ന് മനസിലായപ്പോള്‍.
“”അല്ല അമ്മാവാ ശെരിക്കും അവിടെ എന്താ നടന്നത്?“”
ഞാൻ എത്ര ചോദിച്ചിട്ടും ആരും എന്നോട് പറയാതെ ഒഴുഞ്ഞു മാറിയ കാര്യമാണത് അത്. അതുകൊണ്ട് തന്നെ അറിയുകാ എന്നുള്ളത് എന്റെ ആഗ്രഹം അല്ല അവകാശം ആയിരുന്നു.
“”കുഞ്ഞേ അത് വലിയ കഥയാ , ഭൂമി മേടിക്കുന്നതിന് മുൻപ് അന്വേഷിക്കേണ്ടാരുന്നോ ഇതൊക്കെ ഇനി അറിഞ്ഞിട്ടെന്തിനാ””
“”അല്ല അമ്മാവാ ഞാൻ…..എനിക്ക്….. അത് കണ്ടപ്പോള്‍ വാങ്ങാൻ…. “”
ഞാൻ വെറുതെ തപ്പികളിച്ചു
“” അവിടെ രണ്ടു ദുർമരണങ്ങള്‍ നടന്നിട്ടുണ്ട്, ആത്മഹത്യാ എന്നാ പോലീസ് പറഞ്ഞേ പക്ഷേങ്കിൽ ഞങ്ങൾക്കറിയാം അത് ആത്മഹത്യാ അല്ല കൊലപാതകം ആണെന്ന്, അല്ലേ ഭാര്യ അവരുടെ സ്വൊന്തം വീട്ടിൽ പറഞ്ഞു വിട്ടിട്ട് മക്കളെ പത്തായപ്പുരയില്‍ പൂട്ടി ഇട്ടിട്ടു അദ്ദേഹം ആത്മഹത്യ ചെയ്യോ? തന്ത നിന്നു കത്തുന്നത് മക്കള്‍ രണ്ടും കണ്ടെന്ന പറയുന്നേ. മൂത്തവന്‍ തീ കണ്ടു അച്ഛന്‍റെ അടുത്തേക്ക് ചെന്നു അച്ഛനെ കെട്ടിപിടിച്ചു അങ്ങനെ അവനും പോയിന്നാ….!“”
ഞാൻ ഞെട്ടി എന്താ ഈ കേക്കുന്നെ, അച്ഛനും ഏട്ടനും എന്‍റെ മുന്‍പില്‍ വെച്ചാണോ ? ദൈവമേ… ഞാന്‍ വാ പൊത്തിനിന്നു.
“”അതേ മോനേ ആ രാവുണ്ണിയാ അവൻ ആ നാറി ആണെന്ന നാട്ടിൽ പറയുന്നെ.””
“”ആരാ രാവുണ്ണി ?“”
“”ഇവിടെ പണ്ട് അറിയപ്പെടുന്ന മില്ല് മൊതലാളി ആരുന്നു, ആ വീട്ടിലേ രാമചന്ദ്രൻ അങ്ങുന്നിന്റെ മില്ലില്‍ വന്നു കൂടിയതാ, അന്നവര് നല്ല കൂട്ടായിരുന്നു. ലോറികണക്കിന് നെല്ല് കൊണ്ട് വന്ന് കുത്തി അരി ആക്കുന്ന മില്ല്. എത്ര ലോറി അന്നവർക്കുണ്ടായിരുന്നത്. ഈ പാടങ്ങളിലെ എല്ലാ നെല്ലും അവിടാ കൊടുത്തിരുന്നത്. ഞങ്ങള്‍ക്കെല്ലാം ദിവസവും പണിയും കിട്ടുമായിരുന്നു, പഷ്ണി ഇല്ലാതെ പോയിരുന്നു. രവുണ്ണിടെ പണക്കൊത്തി അവനെ കൊണ്ട് പലതും ചെയ്യിച്ചു. രാമചന്ദ്രൻ അങ്ങുന്നു ഒരു പാവം ആയിരുന്നു രാവുണ്ണിയെ കണ്ണടച്ചു വ്ശ്വസിച്ചു അതാണ് അങ്ങുന്നു ചെയ്ത് അബദ്ധം. മില്ലും ലോറിയും എല്ലാം രാവുണ്ണി പറ്റിച്ചെടുത്തു. അന്ന് വർഷങ്ങൾക്ക് മുൻപ് ഇത്പോലെ ഒരു ദിവസം അവർ തങ്ങളില്‍ വഴക്കിടുന്നത് ഞാൻ എന്റെ ഈ കണ്ണുകൊണ്ടു കണ്ടതാ. അന്ന് രാത്രി,… അന്ന് രാത്രിയാ ആ വീടിനു തീ കൊളുത്തിയത്. പോലീസ്കാര് പറഞ്ഞു ആത്മഹത്യാ ആണെന്ന് എനിക്ക് അറിയാം അത് രവുണ്ണി ചെയ്തതാണെന്ന്. അയാൾ മില്ല് കയ്യിലാക്കി പിന്നെ അത് വിറ്റു അതിനു ശേഷം ആ പൈസ കൊണ്ട് ഇവിടെ ഒരു ബാങ്ക് തുഗങ്ങി, ധനശ്രീ ബാങ്ക് ഞങ്ങളുടെ അന്നം ആരുന്ന ഈ വയലുകൾ ബാങ്ക് വഴി അവൻ തന്നെ ഞങ്ങളുടെ കയ്യിന്നു പിടിച്ചെടുത്തു. “”
എല്ലാം കേട്ട ഞാൻ ഒന്നിനും ആകെ തളർന്നുപോയി, എന്റെ അച്ഛനേം ചേട്ടനേം കൊന്നവന് തന്നെ ആണല്ലോ ഞങ്ങളും ഇത്രയും നാൾ പലിശ കൊടുത്തു മുടിഞ്ഞത്. കാര്‍ന്നോര്‍ എന്നെ തട്ടി വിളിച്ചിട്ട് തുടര്‍ന്നു . ശബ്ദം താഴ്ത്തി അടക്കം പറയും പോലെ ആണ് പിന്നെ പറഞ്ഞത് .
“”കുഞ്ഞേ പറ്റിച്ചതും വെട്ടിച്ചതും വാഴില്ല എന്ന് പറഞ്ഞ പോലെ, ഒരു മൂനു വർഷം മുൻപ് രവുണ്ണി മലകയറി. കാട്ടിൽ കള്ളത്തടി വെട്ടാനാ കേറിയത് . അവിടെ വെച്ച് അയാളുടെ മകനെ ഏതോ കാട്ടു കൊമ്പൻ കുത്തികൊന്നു, ആ സൊത്തോക്കെ അനുഭവിക്കാൻ ഉണ്ടായിരുന്ന ഏക ആണ്തരി. പിന്നെ ഉള്ളത് മോളാ അത് അതിനു മുന്നേ സമനില തെറ്റി നടപ്പാ. മകനെ രേക്ഷിക്കാന്‍ ചെന്നതാകും അതേ കൊമ്പന്റെ അടി കൊണ്ട് രവുണ്ണിയും തളർന്നു കിടക്കുന്നു . കൊമ്പന്‍ ആണോ നായാടികള്‍ ആണോ ആര്‍ക്കറിയാം “”