അവൻ ഒരു ഞെട്ടലോടെയാണ് ആ ചോദ്യം കേട്ടത്. അവളുടെ നോട്ടം താഴേക്ക് പോയപ്പോൾ അവനും അവിടേക്ക് നോക്കി. അവളുടെ തുടയിൽ ഇരിക്കുന്ന അവന്റെ കൈയിലേക്കാണ് അവൾ നോക്കിയത്. അവൻ പോലും അറിയാതെ എപ്പോഴോ എടുത്ത് വച്ചതായിരുന്നു ആ കൈകൾ. അവൻ പെട്ടെന്ന് അവളുടെ തുടയിൽ നിന്നും കൈ എടുത്ത് മാറ്റി.
പണ്ട് തന്റെ സമ്മതം പോലും ചോദിക്കാതെ മടിയിലേക്ക് തല വച്ച് കിടന്നിരുന്ന ജീനയിൽ നിന്നും ആണ് ആ ചോദ്യം നേരിടേണ്ടി വന്നത് എന്നത് അവനെ വേദനിപ്പിച്ചു. അറിയാതെ തന്നെ അവന്റെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണുനീർ അവന്റെ കവിളിലേക്കൊഴുകി.
അത് കണ്ടപ്പോഴാണ് താൻ ചോദിച്ച ചോദ്യത്തെ കുറിച്ചും അത് എത്രത്തോളം ശ്രീഹരിയെ വേദനിപ്പിച്ചു എന്നും ജീന ബോധവതി ആയത്.
അവൾ പെട്ടെന്ന് ശ്രീഹരിയെ കെട്ടിപ്പിടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു.
“എന്നോട് ക്ഷമിക്ക് ഇച്ചായാ.. ഞാൻ ഇപ്പോൾ എന്തൊക്കെയാ ചിന്തിച്ച് കൂട്ടുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.. എനിക്കാരെയും വിശ്വാസമില്ലാതെ ആകുവാണ്.”
ശ്രീഹരി അവളെ തന്നിൽ നിന്നും അകറ്റി. അപ്പോഴും അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.
“എന്തിനാണ് ഞാൻ ഇങ്ങനെ ജീവിക്കുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ചാവാൻ പോലും പേടിയുള്ള ഒരു പൊട്ടി പെണ്ണായി പോയി ഞാൻ, അല്ലെങ്കിൽ എന്നെ ഞാൻ എന്റെ ജീവിതം അവസാനിപ്പിച്ചേനെ.”
ജീനയുടെ ചിന്തകൾ അവളെ ആത്മഹത്യാ പ്രവണതയിലേക്ക് നയിക്കുകയാണെന്ന് ശ്രീഹരിക്ക് മനസിലായി.
അവളുടെ കണ്ണുനീർ തുടച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു.
“നാളെ നമുക്ക് ഒരിടം വരെ പോകണം.. രാവിലെ ഒരു 9 മണിക്ക് പോകാൻ റെഡി ആയിട്ട് നിൽക്കണം നീ.”
ശ്രീഹരി എഴുന്നേറ്റ് റൂമിലേക്ക് നടന്നു. അപ്പോഴും ഒഴുകി തീരാത്ത കണ്ണുനീരുമായി ജീന അവിടെ തന്നെ ഇരുന്നു.
രാവിലെ ശ്രീഹരി ജീനയെയും കൂട്ടി പോയത് പ്രശസ്ത സൈക്കാട്രിസ്റ് രാഹുൽ ശേഖറിന്റെ അടുത്തേക്കാണ്. ജീനയും ഡോക്ടറും അകത്തെ മുറിയിലിരുന്ന് സംസാരിക്കുമ്പോൾ ശ്രീഹരി മുറിക്ക് പുറത്ത് ക്ഷമയോടെ കാത്തിരുന്നു.
ഏകദേശം ഒരു മണിക്കൂറോളം ഡോക്ടർ ജീനയോടൊപ്പം സംസാരിച്ച ശേഷം ശ്രീഹരിയെ അകത്തേക്ക് വിളിച്ചു.
ഡോക്ടർ ശ്രീഹരിയോട് പറഞ്ഞു.
“ഈ കുട്ടിക്ക് പറയത്തക്ക കുഴപ്പം ഒന്നും ഇല്ലെടോ. നല്ല പോലൊന്ന് ഉറങ്ങി തെളിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു.”
ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി, അപ്പോഴും അവൾ വികാരങ്ങൾ ഒന്നും ഇല്ലാത്തൊരു മുഖഭാവത്തോടെ ഇരിക്കുകയായിരുന്നു.
“ജീന പുറത്തേക്ക് നിന്നൊള്ളു.. ഞാൻ ശ്രീഹരിയുമായി ഒന്ന് സംസാരിക്കട്ടെ.”
ജീന മുറിയിൽ നിന്നും പുറത്തു പോയി കഴിഞ്ഞപ്പോൾ ഡോക്ടർ ശ്രീഹരിയോട് പറഞ്ഞു.
“ഭൂത കാലത്ത് ജീന നേരിട്ട ദുരിതങ്ങളും ഇനി ഭാവി എന്തായി തീരുമെന്നുള്ള ചിന്തയും ആണ് ആ കുട്ടിയുടെ മനസ് നിറയെ.”
ശ്രീഹരി പെട്ടെന്ന് പറഞ്ഞു.
“ഭാവിയെ കുറിച്ച് അവൾ എന്തിന് ചിന്തിച്ച് ടെൻഷൻ അടിക്കണം.. ഞാൻ അവളോടൊപ്പം ഉണ്ടല്ലോ.”
ഒരു ചിരിയോടെ ഡോക്ടർ പറഞ്ഞു.
“അവളുടെ മനസിലൂടെ ഇപ്പോൾ എന്തൊക്കെയാണ് കടന്ന് പോകുന്നതെന്ന് നമുക്ക് മനസിലാക്കാനേ കഴിയില്ല.. ഞാൻ മനസ്സിലാക്കിയിടത്തോളം അവളിപ്പോൾ ദിവസത്തിൽ ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ്. അത് അവളെ മാനസികമായി ഒരുപാട് തളർത്തിയിട്ടുണ്ട്.”
“നമുക്ക് ഇപ്പോൾ എന്ത് ചെയ്യാൻ കഴിയും ഡോക്ടർ.”
“ഞാൻ ഒരാഴ്ചത്തേക്കുള്ള ടാബ്ലറ്റ് തരാം. അത് ജീനക്ക് ഉറക്കം കിട്ടാനുള്ളതാണ്. പകലും രാത്രിയും എല്ലാം അവൾ നല്ലപോലൊന്ന് ഉറങ്ങട്ടെ.. എന്നിട്ട് നമുക്ക് ബാക്കി ആലോചിക്കാം.”
വീട്ടിൽ തിരിച്ചെത്തി ഒരു സിഗരെറ്റുമായി ശ്രീഹരി വരാന്തയിൽ നിൽക്കുമ്പോൾ ജീന അവന്റെ അരികിലേക്കെത്തി.
“ഇച്ചായന് ഞാൻ ഇപ്പോൾ ഒരു ഭാരമായി അല്ലെ.. എന്നെ ഇപ്പോൾ ഇങ്ങോട്ട് കൊണ്ട് വരേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടാകും.”
ശ്രീഹരി ചുണ്ടിൽ എരിയുന്ന സിഗരെറ്റുമായി അവളുടെ മുഖത്തേക്ക് നോക്കി. കണ്ണിന് ചുറ്റും പടർന്നിരിക്കുന്ന കറുപ്പ് അവളുടെ മുഖത്തിന്റെ ഐശ്വര്യത്തെ ഇല്ലാതാക്കിയിരിക്കുന്നു.
