“പനി കുറയുവാണേൽ ചോറ് തരും. അല്ലെങ്കിൽ കഞ്ഞി തന്നെയാ.”
“ഇത് കുറച്ച് കഷ്ടം ആണ് കേട്ടോ.”
“ഇച്ചായൻ മാത്രം അല്ലല്ലോ കഞ്ഞി കുടിക്കുന്നത്.. ഇച്ചായൻ കഴിക്കുന്നതെന്തോ അത് തന്നല്ലേ ഞാനും കഴിക്കുന്നത്.”
അവരുടെ സംസാരം കേട്ട് അനുപമ ചിരിച്ചു പോയി.
മൂന്നുപേരും കഞ്ഞി കുടിച്ച് കഴിഞ്ഞപ്പോൾ ജീന പത്രമെല്ലാം എടുത്തു അടുക്കളയിലേക്ക് പോയി. അനുപമയും അവളുടെ കൂടെ ചെന്നപ്പോൾ ജീന പറഞ്ഞു.
“അനു ഇച്ചായനോടൊപ്പം പോയി ഇരുന്നോ.. ഞാൻ ഇതെല്ലം വൃത്തിയാക്കി അങ്ങ് വന്നേക്കാം.”
അനു എതിർത്തൊന്നും പറയാതെ ഹാളിലേക്ക് പോയി. അവൾ ചെല്ലുമ്പോൾ ശ്രീഹരി ടിവി കാണുവായിരുന്നു. കുറച്ച് നേരം അവളും നിശബ്തമായി ഇരുന്നു ടിവി കണ്ട്. അതിനു ശേഷം,
“സാർ..”
ശ്രീഹരി ടിവിയിൽ നിന്നും ശ്രദ്ധമാറ്റി അവളെ നോക്കി.
“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”
“എന്താ?”
അവൾ അടുക്കളയിലേക്ക് ഒന്ന് നോക്കിയ ശേഷം ശബ്‌ദം താഴ്ത്തി ചോദിച്ചു.
“എന്താ സാറിനും ജീനക്കും ഇടയിലുള്ളത് .. നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുന്നില്ല.. വേറൊരു തെറ്റായ ബന്ധവും ഇല്ല. പക്ഷെ അവളുടെ എല്ലാ ആഗ്രഹങ്ങളും സാർ സാധിച്ചു കൊടുക്കുന്നു, അവൾ എന്ത് പറഞ്ഞാലും സാർ അത് കേൾക്കുന്നു. എന്താ അതിന്റെ കാരണം?”
കുറച്ച് നേരം അനുപമയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്ന ശേഷം ശ്രീഹരി പറഞ്ഞു.
“എന്റെ കൂടെ പഠിച്ച എന്റെ കൂട്ടുകാരി ആയിരുന്നു ജീന. എന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ അവളെ ഒരുപാട് ഇഷ്ട്ടമായിരുന്നു. എന്നെ അവൾ ഒരുപാട് സ്നേഹിച്ചിരുന്നു അവൾക്കു ഒന്നും വരാതെ നോക്കുമെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ എന്റെ സ്വാർത്ഥത കാരണം ഞാൻ കുറെ നാളേക്ക് അവളെ മറന്നു. ആ ഒരു സമയത്തിനുള്ളിൽ ഒരു പെണ്ണിന് അനുഭവിക്കാവിന്നതിന്റെ പരമാവധി കഷ്ടതകൾ അവൾ അനുഭവിച്ചു. ഞാൻ ജീനയെ ഇപ്പോൾ കൂട്ടികൊണ്ട് വരുമ്പോൾ ഒരു വാക്ക് അവൾക്കു നൽകിയിരുന്നു.. ഇനി അവളെ വേദനിപ്പിക്കില്ലെന്ന്. ഞാൻ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമോ എന്റെ തെറ്റ് തിരുത്തലോ ഒക്കെ ആയിരിക്കാം അത്. പക്ഷെ ആ വാക്ക് എനിക്ക് പാലിക്കണം.”
അപ്പോഴേക്കും ജീന അവിടേക്ക് വരുന്നത് കണ്ട് ശ്രീഹരി സംസാരം നിർത്തി.
“രണ്ടു പേരും എന്തായിരുന്നു ഇത്ര വലിയ സംസാരം?”
ജീന ശ്രീഹരിയുടെ അരികിൽ സോഫയിലെക്ക് ഇരുന്നപ്പോൾ അതിനുള്ള മറുപടി അനുപമ നൽകി.
“കല്യാണത്തിന്റെ ഓരോ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു.”
“പറയുന്നപോലെ ഇനി രണ്ടു ആഴ്ചകൂടിയെ ഉള്ളല്ലേ കല്യാണത്തിന്.”
“അതേ.. രണ്ടാഴ്ചയെന്നു പറയുന്നത് ഓടിയങ്ങു പോകും.”
അനുപമ അവിടെ നിന്നും എഴുന്നേറ്റു താൻ കൊണ്ടുവന്ന കവർ എടുത്തുകൊണ്ടു വന്നു അവർക്ക് രണ്ടുപേർക്കും ആയി ഓരോ കവർ നൽകി.
അവർ രണ്ടുപേരും കവർ തുറന്നു നോക്കി.
ജീനക്ക് ഒരു ഇളം നീല കളർ സാരിയും ശ്രീഹരിക്കു അതേ കളർ ഷർട്ടും മുണ്ടും ആയിരുന്നു.
“ഇത് ഇട്ടു വേണം നിങ്ങൾ എന്റെ കല്യാണത്തിന് വരാൻ.”
ശ്രീഹരി ചിരിച്ച് കൊണ്ട് പറഞ്ഞു.
“സാരി ഉടുക്കാൻ അറിയാത്ത ഇവൾക്ക് ആണ് നീ സാരി വാങ്ങി കൊടുത്തിരിക്കുന്നെ.”
അതിനു മറുപടിയായി ജീന പറഞ്ഞു.
“സാരി ഉടുക്കാൻ അറിയാഞ്ഞിട്ടാണോ ഓണം സെലിബ്രേഷന് ഞാൻ സാരി ഉടുത്തു വന്നത്. അന്നത്തെ പോലെ ഇതും ഇച്ചായൻ എന്നെ ഉടുപ്പിച്ചു തന്നാൽ മതി.”
അത് കേട്ട അനുപമ രണ്ടുപേരുടെയും മുഖത്ത് മാറി മാറി നോക്കി. അപ്പോഴാണ് പറഞ്ഞത് അബദ്ധം ആയി പോയെന്ന് ജീനക്ക് തോന്നിയത്.
വിഷയം മാറ്റാനായി അവൾ ചോദിച്ചു.
“കല്യാണത്തിനുള്ള സ്വർണം എടുത്തായിരുന്നോ?”
“സ്വർണവും നേരത്തെ തന്നെ എടുത്തിരുന്നു.. പക്ഷെ റിസപ്ഷന് ഇടാനുള്ള ഡ്രസ്സ് ഇതുവരെ സ്റ്റിച്ച് ചെയ്തു കിട്ടിയില്ല. അതിനി എന്ത് പരുവത്തിൽ കിട്ടുമെന്നാണ് ടെൻഷൻ.”
ശ്രീഹരി പറഞ്ഞു.
“അതൊക്കെ കുഴപ്പമില്ലാതെ കിട്ടുമെന്നെ.. ഒരു രണ്ടുമാസം കഴിഞ്ഞാൽ ഞാനും വിദ്യയുടെ കല്യാണത്തിന്റെ തിരക്കിലാകും.. ”
“ജീനക്ക് കല്യാണം ഒന്നും നോക്കുന്നില്ല?”
“അതിനിനിയും സമയം കിടപ്പുണ്ടല്ലോ.. ഞാൻ കുറച്ചു കാലം കൂടി ഇങ്ങനങ്ങു ജീവിക്കട്ടെ.”
