പോലീസുകാരും.
“മാഡം ..എനിക്കൊന്നും…”
ഹേമലത അദ്‌ഭുതപ്പെട്ടു.
“ഫാത്തിമ രോഗിയാണോ? പക്ഷെ അവർ എന്റെ മോന്റെ അധ്യാപികയാണ്…അപ്പോൾ …?”
ഇന്ദ്രാണി പുറത്തേക്ക് നോക്കി ഒരാളെ കൈ കാണിച്ച് വിളിച്ചു.
ആംബുലൻസിന്റെ അടുത്ത് നിന്ന ഒരു ചെറുപ്പക്കാരൻ അപ്പോൾ അവിടേക്ക് വന്നു.
“ഫാത്തിമ അധ്യാപികയാണ്…”
ഇന്ദ്രാണി തുടർന്നു.
“നല്ലൊരു അധ്യാപികയാണ്…നല്ലൊരു സ്ത്രീയുമാണ് ..ഇതിനൊന്നും ആർക്കും സംശയമില്ല …മാത്രമല്ല ഫാത്തിമ എന്റെ സഹോദരന്റെ …എന്നുവെച്ചാൽ മരിച്ചു പോയ സഹോദരന്റെ ഭാര്യ ആകേണ്ടിയിരുന്നവളാണ്…”
ഇന്ദ്രാണിയുടെ മിഴികൾ തുളുമ്പുന്നത് സന്ദീപും ഹേമലതയും ശ്രദ്ധിച്ചു.
അപ്പോഴേക്കും ആ ചെറുപ്പക്കാരൻ വരാന്തയിലേക്ക് വന്നിരുന്നു.
“മാഡം ..ഇരിക്ക്..”
ഹേമലത പെട്ടെന്ന് അടുത്തുള്ള ദിവാൻ കോട്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
“താങ്ക് യൂ…”
ഇരുന്ന് കൊണ്ട് അവർ പറഞ്ഞു. അവർക്കെതിരെ,തൊട്ടടുത്ത് സന്ദീപും ഹേമലതയുമിരുന്നു.
“ആ ഫയൽ ഇങ്ങ് തരൂ പ്രമോദ്,”
ചെറുപ്പക്കാരനോട് ഇന്ദ്രാണി പറഞ്ഞു.
“ഇവിടെ നിങ്ങളോട് എന്തൊക്കെ കഥകളാണ് ഫാത്തിമ പറഞ്ഞിരിക്കുന്നത് എന്ന് എനിക്കറിയില്ല ..പക്ഷെ ഈ ഫയൽ നിറയെ ഫാത്തിമയുടെ അസുഖത്തെക്കുറിച്ചുള്ള റെക്കോഡുകളാണ്…”
ഫയൽ വിടർത്തിക്കൊണ്ട് ഇന്ദ്രാണി പറഞ്ഞു.
“ഇത് നോക്ക്..”
ഒരു പേജിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ദ്രാണി പറഞ്ഞു.
“പോസ്റ്റ് ട്രോമാറ്റിക് മൾട്ടി പാരനോയിക് ആൻഡ് സ്ട്രെസ് ഡിസോർഡർ എന്നാണു ലത്തീഫായുടെ രോഗത്തിന്റെ പേര്…”
പേപ്പറിൽ വിരൽ തൊട്ട് ഇന്ദ്രാണി പറഞ്ഞു.
“വളരെ റെയർ ആയ ചികിത്സ കിട്ടിയില്ലെങ്കിൽ എന്തും സംഭവിക്കാവുന്ന ഗുരുതര രോഗം!”
സന്ദീപ് ഭയചകിതനായി.
“വളരെ ക്രിയേറ്റിവായ ആളുകൾ ഐ മീൻ സയൻറ്റിസ്റ്റ്സ് ,റൈറ്റേഴ്‌സ് …ഇങ്ങളെയുള്ളവർക്ക് വളരെ ഡെഡ്‌ലി ആയ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ മാത്രം സംഭവിക്കുന്ന ഒരു സൈക്കോസിസ് കണ്ടീഷനാണ് ഈ അസുഖം!”
“ഈശ്വരാ!”
ഹേമലത പറഞ്ഞു.
“ഫാത്തിമ വളരെ ക്രിയേറ്റിവ് ആയിരുന്നു ..ഞങ്ങൾക്ക് എല്ലാം ഇഷ്ടമായിരുന്നു …അന്യ മതസ്ഥയായിരുന്നിട്ടുകൂടി അവൾ ഞങ്ങളുടെ ഫാമിലിയിൽ വരുന്നതിന് ഞങ്ങൾക്ക് എതിർപ്പുണ്ടായിരുന്നില്ല…ബിക്കോസ് വി ആൾ ലവ് ഹേർ…”
ഇന്ദ്രാണി ഒന്ന് നിർത്തി.
“പക്ഷെ രവി ,,രവിയുടെ മരണം …അത് …അവളെ ഒരു പാരനോയിക്കാക്കി…ഷി വാസ് ടോട്ടലി ഷാറ്റെഡ് ..ഒരു ആഴ്ച്ച മുമ്പ് …ചികിത്സയിൽ വളരെ പുരോഗതി കാണിച്ചിരുന്ന സമയത്ത് പെട്ടെന്നൊരു ദിവസം അവളെ കാണാതായി…ഞാനും ലത്തീഫയുടെ പേരന്റ്റ്സും അവളെ അന്വേഷിക്കാൻ ഒരു സ്ഥലവും ബാക്കിയില്ല…അപ്പോഴാണ് …എഫ് ബി യിൽ ആ ഒരു പോസ്റ്റ് കാണുന്നത്…ഹോ! അപ്പോൾ ഉണ്ടായ ഒരു സന്തോഷം…!”
ഇന്ദ്രാണി പേജുകൾ മറിച്ചു.
പെട്ടെന്ന് സുന്ദരനായ ഒരു ചെറുപ്പക്കാരന്റെ ചിത്രം സന്ദീപും ഹേമലതയും കണ്ടു.
“ഇതാണ് രവി…ലത്തീഫയുടെ …”
“നോ!”
പെട്ടെന്ന് സന്ദീപ് പറഞ്ഞു.
“രവി ഇതല്ല ..എന്നോട് പറഞ്ഞത് രവിയ്ക്ക് എന്റെ പോലെ ഫേസ് ആണെന്നാണ്…മാത്രമല്ല മാഡത്തിന്റെ വീടിന്റെ വാളിൽ ആ ചിത്രവുമുണ്ട്…എന്റെ പോലെ …”
ഇന്ദ്രാണി ചിരിക്കാൻ ശ്രമിച്ചു.
“സന്ദീപ് …”
അവൾ ശാന്തമായ സ്വരത്തിൽ പറഞ്ഞു.
“നിങ്ങളുടെ മാഡം …എന്റെ പ്രിയപ്പെട്ട ലത്തീഫ ഒരു രോഗിയാണ് … രോഗികൾ, പ്രത്യേകിച്ചും മനസ്സിന് രോഗമുള്ളവർ എങ്ങനെ എന്തൊക്കെ ചെയ്യും എന്നൊക്കെ അറിയാൻ മാസ്റ്റേഴ്സ് ഡിഗ്രി എടുക്കേണ്ട ആവശ്യമുണ്ടോ?”
അപ്പോഴേക്കും പുറത്ത് പാതയുടെ അങ്ങേയറ്റത്ത് ഒരു വാഹനം കടന്നു വരുന്നതിന്റെ ശബ്ദം കേട്ടപ്പോൾ ഇന്ദ്രാണി അങ്ങോട്ട് നോക്കി.
“അത് …”
അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന കാറിന്റെ നേരെ വിരൽ ചൂണ്ടി ഇന്ദ്രാണി പറഞ്ഞു.
“അതിൽ ലത്തീഫയുടെ പപ്പയും മമ്മിയുമുണ്ട്…ചിലപ്പോൾ എന്റെ ഊഹം ശരിയാണെങ്കിൽ സന്ദീപിന്റെ ബെസ്റ്റ് ഫ്രണ്ട് ഹേമന്തുമുണ്ടാവും…”
സന്ദീപിന് വിശ്വസിക്കാനായില്ല.
ഹേമന്തോ?
അപ്പോൾ?
ഇന്ദ്രാണി മന്ത്രവാദിയാണ് എന്ന് പറഞ്ഞത്, രവിയെ വിഷം കൊടുത്തു കൊന്നു എന്ന് പറഞ്ഞത്, വാളിൽ കണ്ട തന്റെ ഫോട്ടോ…?
അപ്പോഴേക്കും ഗേറ്റിന് വെളിയിൽ കാർ വന്നു നിന്നു.
അതിൽ നിന്നും ഒരു മധ്യവയസ്ക്കനും അയാളുടെ ഭാര്യയെപ്പോലെ തോന്നിച്ച ഒരു സ്ത്രീയുമിറങ്ങി.
സന്ദീപ് പിന്നെയും അങ്ങോട്ട് നോക്കി.
അവന്റെ മിഴികൾ വിടർന്നു.
ഹേമന്ത്!
കാറിൽ നിന്നിറങ്ങിയവർ വീടിന്റെ നേരെ നോക്കി.
ഇന്ദ്രാണി അവരുടെ നേരെ കൈ വീശി.
ഹേമന്ത് മുമ്പിലും അവർ പിമ്പിലുമായി അങ്ങോട്ട് വന്നു.
പ്രകാശത്തിൽ സന്ദീപ് അവരുടെ മുഖത്തേക്ക് നോക്കി.
അതേ!
അവർ തന്നെ!
ലത്തീഫ ആൽബം കാണിച്ച് പരിചയപ്പെടുത്തിയവർ തന്നെ!
പ്രൊഫസ്സർ ഗഫൂർ അഹമ്മദ്.
ഡോക്റ്റർ നാദിയ ഗഫൂർ.
“ഡോക്റ്റർ!,”
വരാന്തയിലേക്ക് കയറി ഡോക്റ്റർ നാദിയ ഇന്ദ്രാണിയുടെ കൈ പിടിച്ചു.
“എവിടെ മോൾ?”
പിന്നെ അവർ ഹേമലതയെ നോക്കി.
“അകത്തുണ്ടോ?”
“ഇവിടെ അല്ല മാഡം!”
ഹേമന്ത് പറഞ്ഞു.
“ലത്തീഫ മിസ്സ് അവിടെയാണ്!”
അവൻ ലിസിയുടെ വീട്ടിലേക്ക് വിരൽ ചൂണ്ടി.
“താങ്ക് ഗോഡ്!!”
ഗഫൂർ അഹമ്മദും നാദിയയും ഒരുമിച്ച് പറഞ്ഞു.
“അങ്ങനെയെങ്കിൽ ഡോക്റ്റർ ഉടനെ തന്നെ കൊണ്ടുപോവുകയല്ലേ?”
ഗഫൂർ അഹമ്മദ് ഇന്ദ്രാണിയോട് ചോദിച്ചു.
“കൊണ്ടുപോകണം!”
ദൃഢസ്വരത്തിൽ ഇന്ദ്രാണി പറഞ്ഞു.
“ഇന്ന് ഡേറ്റ് പതിനേഴ്! കാൽക്കുലേഷൻ അനുസരിച്ച് രോഗം വല്ലാതെ ഡേഞ്ചറസ് ആകുന്ന സമയമാണ്. പക്ഷെ ഒരു ശബ്ദവും ബഹളവും അവിടെ നിന്ന് കേൾക്കുന്നില്ല …അതിനർത്ഥം ലത്തീഫയെ ആരൊക്കെയോ മനസ്സറിഞ്ഞ് ആത്മാർത്ഥമായി സ്നേഹിച്ച് ..യെസ് ..അങ്ങനെ അല്ലായിരുന്നെങ്കിൽ …!”
ഇന്ദ്രാണി സന്ദീപിന്റെ മുഖത്തേക്ക് നോക്കി.
അവന്റെ മിഴികൾ ഈറനണിഞ്ഞു.
“താങ്ക് യൂ…”
ഇന്ദ്രാണി സന്ദീപിന്റെ കയ്യിൽ പിടിച്ചു.
“ലത്തീഫയെ സ്നേഹിച്ചതിന് …അവളെ സംരക്ഷിച്ചതിന്… എല്ലാവർക്കും ഒരുപാട് നന്ദി ..പ്രത്യേകിച്ച് സന്ദീപിന്…”
ഇന്ദ്രാണി പിന്നെ ബാഗ് തുറന്ന് ഒരു ചെറിയ പ്ലാസ്റ്റിക് ബോട്ടിലും സിറിഞ്ചുമെടുത്തു.
“വാ..”
അവൾ വരാന്തയിൽ നിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങി.
“ഇപ്പോൾ ലത്തീഫ ഉറങ്ങുന്നത് നന്നായി …സെഡേഷൻ കൊടുത്ത് ഇപ്പോൾ കൊണ്ടുപോകണം ..കരിപ്പൂരിൽ നിന്ന് നാലുമണിക്ക്ആണ് ഫ്‌ളൈറ്റ് സമയം…പിന്നെ ഉദയ്പ്പൂരിലേക്ക് ..കം ..കമോൺ അങ്കിൾ!”
ഇന്ദ്രാണി പ്രൊഫസ്സർ ഗഫൂർ അഹമ്മദിനെ നോക്കി.
അതിന് മുമ്പ് തന്നെ ഹേമന്തും സന്ദീപും ലിസിയുടെ വീട്ടിലേക്ക് ഇറങ്ങിയിരുന്നു.
“എന്താടാ അളിയാ ഇതൊക്കെ?”
ലിസിയുടെ വീട്ടിലേക്ക് നടക്കുമ്പോൾ കരച്ചിലടക്കി സന്ദീപ് ചോദിച്ചു.
“എടാ അളിയാ ഇന്ദ്രാണി മാഡം പറഞ്ഞതാണ് വാസ്തവം,”
അവന്റെ തോളിൽ പിടിച്ച് സാന്ത്വനിപ്പിച്ച് ഹേമന്ത് പറഞ്ഞു.
“മാഡത്തിന്റെ വീട്ടിൽ ഇരിക്കുമ്പോൾ തന്നെ എനിക്ക് ഇന്ദ്രാണി മാഡത്തിന്റെ കോൾ വന്നിരുന്നു …എന്നോട് അത്യാവശ്യമായി അവര് താമസിക്കുന്ന ഹോട്ടൽ മുറിയിൽ ചെല്ലണമെന്ന്. ആപത്താണോ മാങ്ങാത്തൊലിയാണോ എന്നൊന്നും വിചാരിക്കാതെ ഞാൻ ഏതായാലും പോയി. നിന്നോട് ഒരു കാരണവശാലും ഒന്നും പറയരുതെന്ന് പറഞ്ഞു ..അതുകൊണ്ടാ ഞാൻ ഒന്നും മിണ്ടാതിരുന്നേ നിന്നോട് …. അവിടെ വെച്ച് മാഡം എന്നോടെല്ലാം പറഞ്ഞിരുന്നു ..ആദ്യം ഒന്നും വിശ്വസിക്കാൻ പറ്റിയില്ല … എന്ന് മാത്രവല്ല പേടീം തോന്നി..പിന്നെ മാഡം ഒരു പാട് ഡോക്യുമെന്റ്റ്സും പേപ്പേഴ്‌സും ഒക്കെ കാണിച്ചപ്പോൾ …”
അപ്പോഴേക്കും അവർ ലിസിയുടെ വീട്ടിലെത്തി.
കാളിംഗ് ബെല്ലിൽ വിരലമർത്തി കാത്തുനിന്നു.
അകത്ത് നിന്ന് ലിസി ജനൽ തുറന്ന് പുറത്തേക്ക് നോക്കി .
“ലിസി ആന്റ്റി ഇത് ഞാനാ..ഹേമന്ത്..കതക് തുറക്ക്!”
ലിസി പെട്ടെന്ന് കതക് തുറന്നു.
“എന്നാ പറ്റി മോനെ?”
ലിസി പരിഭ്രമത്തോടെ ചോദിച്ചു.
അപ്പോഴേക്കും ഇന്ദ്രാണിയും ഗഫൂർ അഹമ്മദും നാദിയയും അങ്ങോട്ടെത്തിച്ചേർന്നു.
ഹേമന്ത് ചുരുക്കം വാക്കുകളിൽ ലിസിയെ കാര്യങ്ങൾ ധരിപ്പിച്ചു.
“എന്റെ ഈശോയെ!”
എല്ലാം കേട്ട് ലിസി തലയിൽ കൈവെച്ചു.
“മോള് ഉറങ്ങുവാണോ ഇപ്പോൾ?”
നാദിയ ചോദിച്ചു.
“അതേ..”
ലിസി പറഞ്ഞു.
“ഞങ്ങൾ ഒത്തിരി ലേറ്റ് ആയാണ് കിടന്നത് ..ഒരു പാട് വർത്തനങ്ങൾ ഒക്കെ പറഞ്ഞ് …ഇപ്പോൾ നല്ല ഉറക്കമാണ്…”
“നന്നായി!”
ഇന്ദ്രാണി സിറിഞ്ചിലേക്ക് മരുന്ന് ഇൻജെക്റ്റ് ചെയ്തു.
“വരൂ …മുറി കാണിച്ചു താ…”
ലിസി മുമ്പിൽ നടന്നു.
പിന്നാലെ മറ്റുള്ളവരും.
ലത്തീഫ ജിസ്മിയോടൊപ്പമാണ് കിടന്നിരുന്നത്.
ലത്തീഫയെ കണ്ട നിമിഷം നാദിയയിൽ നിന്ന് ഒരു തേങ്ങലുയർന്നു.
“കരയല്ലേ!”
പ്രൊഫസ്സർ ഗഫൂർ അഹമ്മദ് ഭാര്യയെ ചേർത്ത് പിടിച്ചു.
“കരഞ്ഞാൽ മോളുണരും..അപ്പോൾ …പ്രോബ്ലം…”
സന്ദീപ് ലത്തീഫയെ നോക്കി.
മനോഹരമായ ഒരു സ്വപ്നത്തിൽ ലയിച്ചെന്നപോലെ മലർന്ന് കിടന്നുറങ്ങുകയാണ് അവൾ. ജിസ്മിയുടെ കൈ അവളുടെ വയറിനെ ചുറ്റിപ്പിടിച്ചിരിക്കുന്നു.
ഇന്ദ്രാണി സിറിഞ്ചുമായി കുനിഞ്ഞു.
“രവീ….”
പെട്ടെന്ന് ഉറക്കത്തിൽ ലത്തീഫ പറയുന്നത് എല്ലാവരും കേട്ടു.
നിയന്ത്രിക്കാനാവാതെ സന്ദീപ് വായ് പൊത്തി.
അപ്പോഴേക്കും ഇന്ദ്രാണി അവളുടെ കൈത്തണ്ടയിൽ ഇഞ്ചക്ഷൻ എടുത്തിരുന്നു.
ഒരു നിമിഷം ലത്തീഫ കണ്ണുകൾ തുറന്ന് എല്ലാവരെയും നോക്കി.
“പപ്പാ …ആഹ് ..രവി ..രവി എവിടെ പപ്പാ?”
പിന്നെ അവളുടെ കണ്ണുകൾ ഇന്ദ്രാണിയിൽ പതിഞ്ഞു.
“ദീദീ …”
കണ്ണുകളിൽ ഈറൻ നിറച്ച് ലത്തീഫ ഇന്ദ്രാണിയെ നോക്കി പറഞ്ഞു.
“എനിക്ക് രവീടെ അടുത്ത് പോണം ….എനിക്ക് …”
കരച്ചിലടക്കാൻ പാടുപെട്ട് സന്ദീപ് അവളുടെ കയ്യിൽ പിടിച്ചു.
ലത്തീഫ അവന്റെ കണ്ണുകളിലേക്ക് നോക്കി.
പെട്ടെന്ന് അവൾ മയങ്ങി. മരുന്നിന്റെ നിയന്ത്രണത്തിലേക്ക് അവളുടെ മനസും ബോധവും മറഞ്ഞു.
അപ്പോഴേക്കും ആംബുലന്സിന്റെ അടുത്ത് നിന്നും അറ്റൻഡർമാരെത്തി ലത്തീഫയെ സ്ട്രെക്ച്ചറിലേക്കെടുത്ത് മുറിക്ക് പുറത്ത് കടന്നു.
അവർക്ക് പിന്നാലെ എല്ലാവരും ഗേറ്റിലേക്ക് പോയി.
“ലത്തീഫ എന്നെക്കുറിച്ച് പറഞ്ഞതൊക്കെ അവളുടെ രോഗത്തിന്റെ ഭാഗമാണ്..”
പുറത്തേക്ക് നടക്കവേ സന്ദീപിന്റെ തോളിൽ പിടിച്ച് അവനെ ആശ്വസിപ്പിച്ചുകൊണ്ട് ഇന്ദ്രാണി പറഞ്ഞു.
“എന്നെക്കുറിച്ച് പറഞ്ഞത് മാത്രമല്ല അവൾ ചെയ്തതൊക്കെയും …നിങ്ങളുടെ ഫോട്ടോ എഫ് ബി പോലെയുള്ള സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് …നിങ്ങളെ രവിയായി സങ്കൽപ്പിച്ച് …അതൊക്കെ മറന്നു കളയുക …”
സന്ദീപ് വിങ്ങിപ്പൊട്ടി.
ആംബുലൻസും കാറും അകന്നു പോയപ്പോൾ സന്ദീപ് അസഹ്യമായ നഷ്ട്ടത്താൽ പൊട്ടിക്കരഞ്ഞു.
ഹേമന്ത് അവനെ കെട്ടിപിടിച്ചു.
“കാത്തിരിക്കാം നമുക്ക് ചിലപ്പോൾ മാഡം നമ്മുടെയടുത്തേക്ക് ..നിന്റെ അടുത്തേക്ക് വന്നേക്കാം…”
ഹേമന്ത് പറഞ്ഞു.
[അവസാനിച്ചു]