ജീവിതത്തിന്റെ പല വിഷമ ഘട്ടങ്ങളിലും തളർന്ന് പോയ മൈമൂനയേയും 2 പെൺമക്കളേയും സ്വന്തം കുംടുംബക്കാർ പോലും ഒറ്റപെടുത്തിയപ്പോൾ സഹായിച്ച് ചേർത്ത് നിർത്തിയത് അയൽവാസിയായ ദിവാകരൻ ചേട്ടനും കുടുംബവും ആണ്. ദിവാകരൻ ചേട്ടന്റെ മകളാണ് രമ്യ . ഫർസാനയും രമ്യയും ജനിച്ചത് ദിവസങ്ങളുടെ വ്യത്യാസത്തിൽ ആണ്. അത് കൊണ്ട് തന്നെ ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് വളർന്നതാണ് രണ്ട് പേരും. നഴ്സറി മുതൽ ഇപ്പോൾ കോളേജ് വരെ പഠിച്ചെതെല്ലാം ഒരുമിച്ച്, എവിടെ പോയാലും രണ്ട് പേരും ഒന്നിച്ചേ പോകു, അവരുടെ ഇടയിൽ രഹസ്യങ്ങൾ ഒന്നും ഇല്ല , രണ്ട് ശരീരം ആണെങ്കിലും ഒരു മനസ്സുമായി ജീവിക്കുന്ന ഇണ കുരുവികൾ എന്ന് വേണമെങ്കിൽ ഇവരെ വിളിക്കാം. ചെറുപ്പത്തിൽ കൂട്ടുക്കാരികൾ അവരെ സയാമീസ് ഇരട്ടകൾ എന്നാണ് കളിയാക്കി വിളിക്കാറ്. ഫർസാനയുടെ ഉമ്മ ഇടയ്ക്ക് രമ്യയുടെ അമ്മയോട് കളിയായി പറയും “നമ്മുടെ രമ്യ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ എനിക്ക് പാച്ചിക്ക് (ഫർസാന ) വേറെ ചെക്കനേ നോക്കേണ്ടി വരില്ലായിരുന്നു, രാധക്ക് നല്ല മരുമോളേയും കിട്ടിയേനെ” . നല്ല പേടിക്കാരിയായ ഫർസാനയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കൊടുക്കുന്നത് തന്റേടിയായ രമ്യ ആണ്.
നാസർ … ഫർസാനയുടെ സഹോദരി തസ്നിയുടെ ഭർത്താവാണ്. താമാസം ഭാര്യ വീട്ടിൽ ആണ് , അതിന് കാരണം ഉണ്ട്. നാട്ടിൽ കൂലി തല്ലും പല കേസുകളും ആയി നടന്നിരുന്ന നാസറിന്റേയും തസ്നിയുടേയും പ്രണയ വിവാഹം ആയിരുന്നു. ശെരിക്കും ഉള്ള പേര് അനന്തൻ എന്നാണ്. തസ്നിയെ കെട്ടാൻ പേരും മതവും മാറി നാസറായി, അതോടെ പുള്ളിക്കാരൻ വീട്ടിൽ നിന്ന് പുറത്തായി, ഭാര്യയുടെ വീട്ടിൽ സ്ഥിരതാമസമായി. പണ്ട് വലിയ ചട്ടമ്പി ആയിരുന്നെങ്കിലും കല്യാണം കഴിഞ്ഞു കുട്ടി ആയത്തോടെ ആളൊരെ മാന്യൻ ആയി മാറി. ഇപ്പോൾ ചുമട്ടുതൊഴിലാളി ആണ് .
********
ഫർസാനയും രമ്യയുടെ ഇപ്പോൾ ഇരുന്ന് സംസാരിക്കുന്നതിന് ഏകദേശം 2 മാസം മുൻപായിരുന്നു അവരുടെ കോളേജിലെ ഓണാഘോഷ പരിപാടികൾ . പൂക്കളം ഇട്ട് തീർക്കാൻ പൂ തികയാതെ വന്നപ്പോൾ ആണ് രമ്യ ഫർസാനയേയും കൂട്ടി ഒരു കൂട്ടുക്കാരിയുടെ പുതിയ ആക്റ്റീവയും എടുത്ത് ടൗണിലേക്ക് പോയത്. ഒരു ആവശ്യവും ഉണ്ടായിരുന്നില്ല, ക്ലാസിലെ ആൺകുട്ടികൾ പോകാമെന്ന് പറഞ്ഞതാണ് … പറഞ്ഞിട്ട് കാര്യമില്ല, ഈ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന ചൊല്ല് അന്വർഥമാക്കി കൊണ്ട് തിരികെ വരുന്ന വഴിയിൽ അവരുടെ വണ്ടി റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒരു ചെറുച്ചക്കാരനെ ഇടിച്ചു. അതും സീമ്പ്രാ ക്രോ സിൽ വെച്ച് … വണ്ടി ഓടിച്ചിരുന്ന് ലൈസൻസ് പോലും ഇല്ലാത്ത ഫർസാന ആയിരുന്നു. രമ്യ നിർബദ്ധം പിടിച്ചിട്ടാണ് നേരാവണം വണ്ടി ഓടിക്കാൻ അറിയാത്ത അവൾ അന്ന് ആ സാഹസത്തിന് മുതിർന്നത്.
“എടീ …. നീ വണ്ടി സൈഡിൽ വെക്ക് , ഇത് ഞാൻ നോക്കാം “ രമ്യ ഇത് പറഞ്ഞ് പുറത്ത് തട്ടിയപ്പോൾ ആണ് ഫർസാന ഞെട്ടലിൽ നിന്ന് പുറത്ത് വന്നത്. വണ്ടി പാർക്ക് ചെയ്തു കൊണ്ട് ഇരുന്ന അവർക്ക് നേരെ അവർ ഇടിച്ചിട്ട ചെറുപ്പക്കാരൻ പാഞ്ഞടുത്തു.
“എടീ നാറി നിനക്കൊന്നും കണ്ണില്ലേ ….” അയാൾ ഫർസാനയുടെ നേരെ ദേഷ്യത്തോടെ ആക്രോശിച്ചു. അയാളുടെ കൈ മുട്ടിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. കലങ്ങിയ കണ്ണുകളുമായി പേടിച്ച് പോയ അവൾ രമ്യയുടെ പിറകിൽ മറഞ്ഞ് നിന്നു. അപ്പോഴേക്കും ആളുകൾ എല്ലാം ഓടി കൂടിയിരുന്നു.
“താൻ എന്തിനാ അവളോട് ചൂടാവുന്നേ … തനിക്ക് കണ്ടുടെ വണ്ടി വരുന്നത്? ഇങ്ങനെ അലറാൻ മാത്രം തനിക്ക് ഒന്നും പറ്റിയില്ലല്ലോ? രമ്യ അയാൾക്ക് നേരെ തട്ടി കയറാൻ തുടങ്ങി. ഫർസാന അവളുടെ കൈ പിടിച്ചു പിറകിലേക്ക് വലിച്ചു കൊണ്ടിരുന്നു.
“ അവളുടെ അഹങ്കാരം കണ്ടില്ലേ …. ആളെ ഇടിച്ച് കൊല്ലാൻ നോക്കിയിട്ട് . “
“ പെണ്ണായി പോയി, അലെങ്കിൽ അടിച്ച് മുഖം കലക്കിയേനെ …..” കൂടി നിന്നവർ ഒച്ച കൂട്ടാൻ തുടങ്ങി.
“ആരെ കൊല്ലാൻ നോക്കി? ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ?….” രമ്യ ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞു.
