ഡോക്ടർ തിരക്കിലാണ് – 1

‘ഇക്ക.. വലത്തോട്ടൊള്ള ആ ചെറിയ മൺവഴിയേ കേറിപ്പോണേ…’

ഞാൻ പറഞ്ഞത് പോലെ കാടിനുള്ളിലേയ്ക് വണ്ടി കയറി….

‘ദാണ്ടാ സൈഡിലേയ്ക് നിർത്തിയാ മതി….’
ബൈക്ക് നിർത്തി ഞാനിറങ്ങിയതും ചുറ്റുപാടും നോക്കി അമ്പരന്ന ആള് പരിഭ്രമത്തോടെ ചോദിച്ചു:

‘ഇതെന്താ ഇവിടെ…’

ഒരു മനുഷ്യജീവി പോലുമില്ലാത്ത വിജനമായ കാട് പിടിച്ച് കിടക്കുന്ന സ്ഥലം!
ഞങ്ങളുടെ കോളജിന്റെ സ്ഥലമാണ്!
വല്ലപ്പോഴും ഒന്നും ഒറ്റയും ആയി വണ്ടികൾ കടന്ന് പോകുന്ന വഴിയിൽ നിന്നും ഒരുപാട് ഉള്ളിലേയ്ക് കയറിയാണ് ഞങ്ങൾ നിൽക്കുന്നത്…!

‘ടൌണിലൊക്കെ പോയാ എനിക്കാറിന് മുന്നേ ഹോസ്റ്റലി കേറണം! ഇവിടാവുമ്പ ആരുമൊട്ട് വരില്ലതാനും ഇക്ക വണ്ടിവച്ചിട്ടിറങ്ങ്..!’
വണ്ടി വച്ചിറങ്ങിയതും ഞാനാ മാറിലേയ്ക് വീണ് വട്ടം പിടിച്ച് പറഞ്ഞു!

‘ഇങ്ങളില്ലാണ്ടെനിക്ക് പറ്റൂലിക്കാ… പറ്റൂല’

പറഞ്ഞതും ഞാൻ പൊട്ടിക്കരഞ്ഞ് പോയി! അഭിനയമല്ല സത്യമായും കരഞ്ഞ് പോയത് തന്നാ!

ഒന്നും മിണ്ടാതെ എന്നെ വട്ടം പിടിച്ച് എന്റെ പുറത്ത് തടവി ആശ്വസിപ്പിച്ചുകൊണ്ട് അങ്ങേര് നിന്നു!

എന്റെ പൊട്ടിക്കരച്ചിലിന്റെ അലകൾ ഒന്നടങ്ങി അത് ഒരു നേർത്ത തേങ്ങൽ ആകുന്നത് വരെയും ഇക്ക അതേ നിൽപ്പ് എന്റെ പുറവും തടവിക്കൊണ്ട് നിന്നു….

എന്റെ കരച്ചിൽ അടങ്ങിയതും എന്നെ പതിയെ അടർത്തി മാറ്റിയിട്ട് എന്നെയും ചേർത്ത് പിടിച്ച് അടുത്ത് കണ്ട പാറയിൽ ചെന്നിരുന്നു. ഇരുന്നതും ഞാനാ മടിയിലേയ്ക് തല ചായ്ച്ച് കിടന്നു!

എന്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ച് കൊണ്ട് ഇക്ക പതിയെ വിളിച്ചു:

‘മോളേ…..’

ഞാൻ അതേ കിടപ്പിൽ ചെറുതായി മൂളി.

‘എന്റെ മോള് ശരിക്കാലോചിച്ചോ? എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന്! രണ്ട് വിഭാഗങ്ങൾ ആയിരുന്നേൽ സാരമില്ലായിരുന്നു! ഇത് രണ്ട് മതങ്ങൾ! എന്തെല്ലാം ഭൂകമ്പങ്ങൾ നടക്കും! നീയത്ര വിവരമില്ലാത്ത പെണ്ണൊന്നുമല്ലല്ലോ?’

ഞാൻ ഒന്നും മിണ്ടിയില്ല!

ഒരു ദീർഘനിശ്വാസത്തോടെ ഇക്ക വീണ്ടും തുടർന്നു:

‘ന്റെ മോളേ ഞാനിത് പേടിച്ച് തന്നാ പിന്നീടാവഴി വരാതിരുന്നത്! നിന്റെ മുഖമൊട്ട് കണ്ണുകളിൽ നിന്ന് മായുന്നുമില്ല! നിന്നോടൊള്ള സ്നേഹക്കൂടുതല് കൊണ്ടാ മാറി മാറി നിന്നത്!

കണ്ണനോടൊപ്പം പോയപ്പ നിന്നെ കണ്ടതും ഞാനെന്റെ സങ്കടം പാവം അവന്റെ പൊറത്താ തീർത്തത്! ഞാൻ കരഞ്ഞ് കൊണ്ട് കലി തീരെ തല്ലിച്ചതച്ചിട്ടും ആ പാവം അനങ്ങിയില്ല!
ഞാനൊന്ന് കൈയോങ്ങിയാ സങ്കടം വന്ന് അന്ന് മുഴുവൻ കണ്ണീരുമൊലിപ്പിച്ച് ഒന്നും തിന്നുകപോലും ചെയ്യാതെ നിക്കുന്നവനാ!
ആ മിണ്ടാപ്രാണിക്ക് പോലും എന്റെ വെഷമം മനസ്സിലായി!’

ശബ്ദത്തിലെ പതർച്ച കേട്ട് ഞാൻ മടിയിൽ കിടന്ന് തല ചെരിച്ച് ആ മുഖത്തേയ്ക് നോക്കി!
കണ്ണുകൾ രണ്ടും നിറഞ്ഞ് തുളുമ്പി നിൽക്കുന്നു! എന്റെ മുഖം ആ കൈക്കുമ്പിളിലാക്കി വീണ്ടും തുടർന്നു….

‘പള്ളീം പള്ളിക്കമ്മറ്റീം ആയൊക്കെ നല്ല ബന്ധത്തിൽ നിൽക്കുന്ന പ്രതാപിയായ മുഹമ്മദ് കുട്ടി സാഹിബിന്റെ ഇളയ മോൾ ഒരു ഹിന്ദുവിന്റെ കൂടെ പോയി എന്ന് പറഞ്ഞാൽ ആ വലിയ മനുഷ്യന്റെയും ആ വലിയ കുടുംബത്തിന്റെയും അവസ്ഥ മോളൊന്ന് ആലോചിച്ച് നോക്കിക്കേ!’

ഞാൻ ഒന്നും മിണ്ടാതെ ആ മുഖത്തേയ്ക് നോക്കി കിടന്നു. അങ്ങേര് വീണ്ടും തുടർന്നു:

‘എന്റെ വീട്ടിൽ പിന്നെ അത്ര കുഴപ്പം വരില്ല! നീ ആ കൂടെ ആകുമ്പോൾ പതിയെ ഏവരും അതങ്ങ് അംഗീകരിയ്കും! അത് ഇങ്ങനുള്ള എല്ലാവരുടെയും കാര്യത്തിൽ അങ്ങനാ! ചെന്ന് ചേരുന്ന മതവിഭാഗത്തിൽ പ്രശ്നമില്ല പക്ഷേ പോകുന്നവരുടെ വീട്ടിലോ?’
ഞാൻ എണീറ്റിരുന്ന് ആ മുഖത്തേയ്ക് നോക്കി. നല്ല വിഷമം ആ മുഖത്തുണ്ട്!

അങ്ങേര് വീണ്ടും തുടർന്നു…..

‘നമ്മൾ ചെറുപ്പമാ കുറേ കഴിയുമ്പോ ഈ മുറിവുകൾ ഒക്കെ കരിഞ്ഞില്ല എങ്കിലും ഒന്ന് വാടിക്കോളും! രണ്ട് വലിയ കുടുംബങ്ങളെ വേദനിപ്പിക്കുന്നതിലും നല്ലത് നമ്മൾ രണ്ട് പേര് വേദനിക്കുന്നതല്ലേ?’

‘അന്നാ ഒടനെ ഇങ്ങള് വേറൊരു കല്യാണം കഴിക്കാവോ…?’

‘അത്…. അത്…. അതിപ്പ എന്തിനാ….?”
എന്റെ വീറോടെയുള്ള ചോദ്യത്തിന് മുന്നിൽ അങ്ങേര് വിക്കി വാക്കുകൾക്കായി പരതി!

കൊടുങ്കാറ്റ് പോലെ ആ ശരിരത്തിലേയ്ക് പടർന്ന ഞാൻ ആ കഴുത്തിലൂടെ കൈകൾ വട്ടം ചുറ്റി ഇറുകെ പുണർന്ന് ആ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി…
വലിയ ആ കൊടുങ്കാറ്റ് ഒന്നടങ്ങി ഞാനാ ശരീരത്തിൽ നിന്നും അടർന്ന് മാറിയിട്ട് സങ്കടത്തോടെ പറഞ്ഞു:

‘ഈ പറഞ്ഞതും ഇതിലപ്പുറവും ഞാനുമാലോചിച്ചതാ! പക്ഷേ…
എന്നെക്കൊണ്ടാവുന്നില്ല!
അവസാനം ഞാനുമൊരു തീരുമാനത്തേലെത്തി!
ഒന്നുകി ഇക്കാന്റൊപ്പം ജീവിക്കും. ഞാൻ തട്ടമെടുക്കും!
അല്ലെങ്കി എന്റെ മയ്യത്ത് പള്ളിപ്പറമ്പിലോട്ടെടുക്കും! ഇതി രണ്ടിലൊന്ന് തീർച്ചപ്പെടുത്തിയതാ! അതിനിനീ മാറ്റോമില്ല!

എന്താണ് സംഭവിയ്കുന്നത് എന്നത് എനിയ്ക് മനസ്സിലാകും മുന്നേ ഞാനാ കരവലയത്തിനുള്ളിലായി!
എന്റെ അസ്ഥികൾ ഞെരിഞ്ഞമരും പോലെ ആ കൈകൾ എന്നെ വരിഞ്ഞ് എന്റെ ചെംചുണ്ടുകളിൽ ആ ചുണ്ടുകൾ ഞെരിഞ്ഞമർന്നു!
ആ മേൽമീശയുടെ മുള്ളുകൾ കുത്തിക്കൊണ്ട് ഉണ്ടായ ആ നിർവൃതിയിൽ ആ നിമിഷം മരിച്ചാലും ഇനി കുഴപ്പമില്ല എന്നായി എന്റെ മനസ്സ്…!

വളരെ നേരം നീണ്ട് നിന്ന ആ ചുംബനത്തിനൊടുവിൽ ഞങ്ങൾ മോചിതരായപ്പോൾ ഞാൻ ഒരു ദീർഘനിശ്വാസത്തോടെ ആ മാറിലേയ്ക് മുഖം പൂഴ്ത്തി!

എന്നിൽ നിന്നുയർന്ന ആശ്വാസസ്വരം കേട്ടതും ശ്രീയേട്ടൻ എന്റെ കവിളിൽ നുള്ളിയ്കൊണ്ട് ചിരിച്ചു:

“ആ… നീ ആശ്വസിച്ചോടീ…! നിനക്കാശ്വസിക്കാവല്ലോ! ബാക്കിയൊള്ളോരുടെ നെഞ്ചിലിവിടെ തീയാ! ഇനീം മൂന്നുവർഷോങ്കൂടെ പഠിത്തമുണ്ടല്ലോന്നാ ആകെയൊരാശ്വാസം!”

“എന്നിട്ടിവിടെ തീ കത്തുന്നേന്റെ ചൂടൊന്നുവില്ലല്ലോ! മൂന്നാക്കണ്ട പി.ജി ചെയ്യാം അപ്പ അഞ്ചുവർഷം കിട്ടുവല്ലോ!”

ഞാൻ ചിരിയോടെ പറഞ്ഞു!

“അയ്യോ…! മണിയഞ്ചര! എന്നെക്കൊണ്ടെ വിട് ശ്രീയേട്ടാ!”

ഞാൻ ചാടിയെണീറ്റ് പറഞ്ഞു.

“കണ്ണും മൊഖോമൊക്കെയിരിക്കുന്നേ! നീയാദ്യം ആ മൊഖമൊന്ന് തൊടയ്ക്!”

തിരികെ പോണ വഴി ഞാൻ വിളിച്ചു:

“ശ്രീയേട്ടാ….”

‘ഊം……’

“സാറ്റർഡേ എന്നെ കൊണ്ടുപോരാൻ വരുവോ..?”

‘ഇനിയിപ്പ അതാണോ! ഇപ്പ ഒടനെ തന്നേ നാട്ടാരെ മൊത്തം അറീക്കണോ?’

“പിന്നെ! നാട്ടാരെങ്ങനറിയാൻ! ശ്രുതീടെ കാറിലാ ഞാൻ മിക്കവാറും പോരാറ് അവിടുന്നാ ഉപ്പ കാറുമായി വരുവോ അല്ലേ ബസ്സിനോ പോരുന്നേ! അതുപോലെ മതി വീട്ടി ഉപ്പയോട് വരണ്ട ബസിൽ പോന്നോളാന്ന് പറഞ്ഞാ മതിയല്ലോ!”

‘അതൊന്നും വേണ്ട നീ വരുന്നതും പോകുന്നതും പോലൊക്കെ അങ്ങ് ചെയ്താമതി!’

ഞാൻ പിന്നൊന്നും പറഞ്ഞില്ല! ചെന്നിറങ്ങിയതും ഒന്നും മിണ്ടാതെ മുഖോം വീർപ്പിച്ച് ഒന്ന് നോക്കീട്ട് ഹോസ്റ്റലിലേയ്ക് പോയി! പിന്നിൽ ശ്രീയേട്ടന്റെ ചിരിയുടെ ശബ്ദം കേൾക്കാമായിരുന്നു…!
റസിയ ഇത് പറഞ്ഞ് നിർത്തിയതും ബെറ്റി ചായയുമായി കയറി വന്നു. മൂവരും ചായ കുടിച്ചിരിയ്കുമ്പോൾ വാവക്കുട്ടിയുടെ വിസിലടിശബ്ദം കേട്ടു! അവൾ മിറ്റത്തേയ്ക് ഇറങ്ങി ഓടുന്നു.

Leave a Reply

Your email address will not be published. Required fields are marked *