ഡോക്ടർ തിരക്കിലാണ് – 1

എൽസിയെ നോക്കി ആൾ ഒന്ന് ചിരിച്ചു! ഞാനെന്നൊരാളെ ഗൌനിക്കുന്നേയില്ല!

“കണ്ണനെന്താ ശ്രീക്കുട്ടാ കുറുമ്പെടുത്തോ…ഇങ്ങോട്ട് നോക്കെടാ കണ്ണാ! തെമ്മാടി കണ്ട ഭാവം നടിയ്കുന്നില്ലല്ലോ..?”

“അവന്റെ കുറുമ്പ്! വീട്ടിലോട്ട് ചെല്ലട്ടെ അല്ലേടാ!”

ചിരിച്ച് പറഞ്ഞ് കൊണ്ട് കണ്ണൻ എന്ന ആനയുമായി ആള് കടന്ന് പോയി!

അപ്പോൾ ആള് എൽസിയുമായും നല്ല അടുപ്പത്തിൽ ആണ്! കാര്യം വളരെ അടുത്ത കൂട്ടുകാരിയാണ് എങ്കിലും എൽസിയോട് പുള്ളിയുടെ വിവരങ്ങൾ ഒന്നും ഒട്ട് വിശദമായി ചോദിയ്കാനും പറ്റില്ല!

റസിയയ്ക് ഒരു ഹിന്ദു ചെക്കനോട് താൽപ്പര്യം തോന്നുന്നു എന്ന ചെറിയ ഒരു സംശയം തോന്നിയാൽ മതി അവൾ അപ്പോൾ തന്നെ ചെന്ന് ഉപ്പയോട് പറയും അതോടെ പഠിത്തവും നിർത്തി എന്നെ നാട് കടത്തുകയും ചെയ്യും!
സൌഹൃദത്തിലും ഒക്കെ ഒരുപാടൊരുപാട് വലുതാണ് എൽസിയ്കും സഹോദരിയ്കും എന്റെ വീടിനോടും ഉപ്പായോടും ഉള്ള കടപ്പാട്!

കഴിഞ്ഞ വർഷം അവർക്ക് ആകെ ഉണ്ടായിരുന്ന അപ്പൻ കൂടി മരിച്ച് തീർത്തും അനാഥരായ അവരിൽ എൽസിയുടെ വിവാഹം ഒരു കൂട്ടുകാരിയെ ക്ഷണിയ്കാൻ പോയിട്ട് മടങ്ങുന്ന വഴിയാണ് ഞങ്ങൾ.

ആ വിവാഹം ആലോചിച്ച് നടത്തുന്നതും അതിന്റെ സർവ്വ ചിലവുകളും എൽസിയുടെ അപ്പന്റെ സ്ഥാനത്ത് നിന്ന് ഉപ്പയാണ് നടത്തുന്നത്!

ആ ആളുടെ മകൾക്ക് ഒരു അന്യജാതിക്കാരനോട് താൽപ്പര്യം ഉണ്ട് എന്നതിന്റെ ഒരു നേരിയ സൂചന എങ്കിലും അവൾക്ക് കിട്ടിയാൽ പിന്നീട് എന്താ സംഭവിയ്കുക എന്നത് ഊഹിയ്കാമല്ലോ!

“ഈ ആനക്കാരനാണല്ലോടീ നേരത്തെ വീട്ടി ടിവി നന്നാക്കാൻ വന്നത്…”

ഞാൻ ഒന്നും അറിയാത്ത മട്ടിൽ എൽസിയോട് ചോദിച്ചു!

“ഹഹഹ! ആനക്കാരനോ! ശ്രീക്കുട്ടനോ!”

എൽസി നിയന്ത്രണം വിട്ട് പൊട്ടിച്ചിരിച്ചു! ചിരി ഒന്നടങ്ങിയപ്പോൾ പറഞ്ഞു:

“എന്റെ റസിയേ നമ്മൾ ബസ്സിൽ പോകുമ്പോൾ ഒരു വലിയ തടിമില്ല് കാണാറില്ലേ അതീ ശ്രീക്കുട്ടന്റെയൊക്കെയാ!
ആ മില്ലിലെ ആനയാ ഈ പോയ കണ്ണൻ!
അവനെന്തെങ്കിലും ചില്ലറക്കുറുമ്പ് കാട്ടുമ്പോൾ ശ്രീക്കുട്ടൻ ചെന്നിങ്ങനെ ചെവിക്ക് പിടിച്ചോണ്ട് വീട്ടിലേയ്ക് കൊണ്ടുപോരും!
ഇപ്പ മില്ലി ചെന്ന് നോക്കിയാ കാണാം കണ്ണൻ എടുത്തെറിഞ്ഞ സാധനങ്ങൾ പാപ്പാന്മാരെ അടുപ്പിക്കാതെ നിക്കുവാരുന്നാരിക്കും!”

“അയ്യോ ഇടഞ്ഞ ആനേയാണോ ഈ ചങ്ങലയില്ലാണ്ട് കൊണ്ടുപോണേ! അയാടെ കയ്യി ഒരു വടിപോലും ഇല്ലതാനും!”

എൽസി വീണ്ടും ചിരിച്ചു:

” ശ്രീക്കുട്ടന് ഇവനെ കൊണ്ടുപോകാൻ ചങ്ങലയൊന്നും വേണ്ട! മദം പൊട്ടി നിൽക്കുമ്പഴും ശ്രീക്കുട്ടനും അനിയത്തീം കണ്ണന്റടുത്ത് ചെല്ലും! പിന്നാ ഇപ്പ! വീട്ടിലവനെ തളയ്കാറേയില്ല! എന്നാ സ്നേഹമൊള്ള ഒരാനയാന്നറിയാവോ! ഇപ്പ ശ്രീക്കുട്ടൻ വഴക്കുപറഞ്ഞേന് പിണങ്ങിപ്പോണ കൊണ്ടാ അല്ലേ എന്നെ കണ്ടപ്പഴേ തുമ്പീം നീട്ടി വന്നേനേ!”

“തീർത്തും കുഞ്ഞായിരിക്കുമ്പോൾ കൊണ്ടുവന്നതാ കണ്ണനെ! വാതിലിലൂടെ വീടിനകത്ത് കയറാൻ മാത്രം ചെറുതാരുന്നപ്പോൾ! അന്ന് അടുക്കളേ ശർക്കരയോ പഞ്ചസാരയോ ഒന്നും വെപ്പിക്കില്ലാരുന്നു അവൻ എല്ലാം കേറി കട്ട് തിന്നും! ശ്രീക്കുട്ടൻ അഞ്ചാംക്ളാസിൽ പഠിയ്കുമ്പളാ ഇവനെ കൊണ്ടുവരുന്നേ! രണ്ട് പേർക്കും അങ്ങോട്ടുമിങ്ങോട്ടും വല്യ ജീവനാ!”

“നീ പ്രീഡിഗ്രി പഠിച്ച കോളജിലെ ക്രിക്കറ്റ് ടീം ക്യാപ്റ്റനാരുന്നു ഈ ശ്രീക്കുട്ടൻ എന്നുവിളിയ്കുന്ന ശ്രീകാന്ത്…! ഇപ്പ എംഫിൽ കഴിഞ്ഞ് പി.എച്ച്.ഡി യ്ക് തീസിസ്സ് തയ്യാറാക്കുവാ! അല്ലാതെ നീ പറഞ്ഞപോണക്ക് ആനക്കാരനൊന്നുവല്ല!”

അപ്പോൾ ശ്രീകാന്ത് എന്നാണ് പേര്! മില്ലുകാരുടെ വീട് എന്ന് ബസിൽ പോകുമ്പോൾ ഓരോരുത്തർ പറയുന്നത് കേട്ട് വീടും അറിയാം!
ഞാൻ വീണ്ടും ചോദിച്ചു:

“അപ്പ വീട്ടി ടിവി നന്നാക്കാൻ വന്നയാള് ഇയാളല്ല! ആട്ടെ നിനക്കെങ്ങനാ ഇവരെയൊക്കെ ഇത്ര നന്നായി അറിയാവുന്നേ…?

“എന്റെ റസിയേ ആ ആളും ഈയാള് തന്നാ! അവര് പത്ത് ചേട്ടാനിയന്മാരി ഇളയയാളുടെ മോനാ ഈ ശ്രീക്കുട്ടൻ! വല്യഛന്മാർ ഒൻപതുപേരുടേം പരിപാടികളും ശ്രീക്കുട്ടനറിയാം! സിറ്റീലെ ഹോംഅപ്ളയൻസ് സ്ഥാപനം അവരിലൊരാളാ അവിടുത്തെ സർവ്വീസ് സെന്ററീന്നാ നന്നാക്കാൻ ശ്രീക്കുട്ടൻ വന്നേ!”

“ഇവരുടെ മില്ലീന്ന് വാരുന്ന അറക്കപ്പൊടി ചാക്കിൽ നിറച്ച് ഉന്തുവണ്ടിയിൽ കുറ്റിയടുപ്പ് കത്തിയ്കുന്ന ഹോട്ടലുകളിലും വീടുകളിലും കൊണ്ടെ കൊടുത്തല്ലേ എന്റെ അപ്പൻ ഞങ്ങളെ പോറ്റി ജീവിച്ച് പോന്നത്..!
എൽസിയുടെ വാക്കുകൾ ശ്രീകാന്ത് എന്ന ആളോടുള്ള എന്റെ മോഹം ഒരു തരം ആരാധനയും അതിനപ്പുറവും ഒക്കെയായി അരക്കിട്ടുറപ്പിയ്കുകയായിരുന്നു!

പക്ഷേ എങ്ങനെ ആ മുന്നിൽ എത്തും എന്നതറിയാതെ ഞാൻ ഉഴറി! പിന്നീട് വീണ്ടും ഞങ്ങൾ കാണുന്നത് രണ്ട് മാസങ്ങൾ കഴിഞ്ഞാണ്.

അവരുടെ വീടിനടുത്തുള്ള എന്റെ ഒരു കൂട്ടുകാരി ഗായത്രിയുടെ വിവാഹച്ചടങ്ങിൽ വച്ച്!
അതും ഫോട്ടോഗ്രാഫറായി!

അപ്പോളാണ് ഓർമ്മ വന്നത് മില്ലിന്റെയും ഹോംഅപ്ളയൻസിന്റെയും അതേ വീട്ടുപേരിൽ തന്നെ ഒരു സ്റ്റുഡിയോ&കളർലാബ് സിറ്റിയിൽ കണ്ടിട്ടുള്ളത്….!

എനിക്ക് കൂട്ട് കിട്ടിയ എന്റെ ഒപ്പം നിന്ന ശ്ശ്രീലക്ഷ്മിയോട് ഞാൻ പതിയെ തിരക്കി ഈ വീട്ടിൽ ഗായത്രിയുടെ അടുത്ത് വരുമ്പോളുള്ള പരിചയമാണ് ഇവളോട്:

“ഏതാടീ മോളേ ആ ഫോട്ടോഗ്രാഫർ? കണ്ട് നല്ല പരിചയം!”

“അയ്യോ ഇത്തേ അതത്ര നല്ലപുളളിയൊന്നുവല്ല! വെറുമൊരു വായിനോക്കി! അധികം പരിചയമില്ലാണ്ടിരിക്കുവാ നന്ന്!”

ശ്രീലക്ഷ്മി ഇത് പറഞ്ഞപ്പോൾ ഞാൻ അവളോട് ദേഷ്യപ്പെട്ടു! അത് അൽപ്പം ഉറക്കെയും ആയിപ്പോയി:

“ദേ ശ്രീക്കുട്ടീ ചുമ്മാണ്ടനാവശ്യം പറഞ്ഞാലൊണ്ടല്ലോ! അങ്ങേരത്തരക്കാരനൊന്നുവല്ല!”

ശ്രീക്കുട്ടി ഉറക്കെച്ചിരിച്ചു! അവളുടെ ചിരി കേട്ട് അടുത്ത് നിന്നവർ ഞങ്ങളെ ശ്രദ്ധിച്ചു!

ഞാൻ അവളുടെ ഇടുപ്പിൽ പിച്ചി അടക്കിപ്പിടിച്ച ശബ്ദത്തിൽ ശാസിച്ചു:

“മിണ്ടാണ്ടിരിയെടീ പോത്തേ! ആണ്ടെ മനുഷേരെല്ലാം നോക്കുന്നു!”

ശ്രീക്കുട്ടനെ ഞാൻ കണ്ണിമയ്കാതെ നോക്കിയിരിക്കുന്നത് ശ്രീലക്ഷ്മി ഒരു ഊറിയ പുഞ്ചിരിയോടെ ശ്രദ്ധിയ്കുന്നുണ്ടായിരുന്നു!

ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് വധൂവരന്മാർ പോയി കഴിഞ്ഞപ്പോൾ ശ്രീലക്ഷ്മി എന്നെയും പിടിച്ച് വലിച്ചുകൊണ്ട് അങ്ങേരുടെ മുൻപിൽ ചെന്നു!

ആളും ഇടയ്കിടെ എന്നെ നോക്കുന്നത് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു!

“ഫോട്ടോക്കാരാ ഞങ്ങടെ ഒരു ഫോട്ടോയെടുക്കാവോ…?”

ശ്രീലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോൾ ആണ് എനിക്ക് ഒരു കാര്യം കത്തിയത്….!

ശ്രീക്കുട്ടൻ….!
ശ്രീക്കുട്ടി…….!
ന്റെ റബ്ബേ! ഇവടാങ്ങളയാണോ!

“എന്നാലും ഈ കാട്ടുപോത്തിനേം നല്ലതാന്ന് പറയാനും ഒരാളുണ്ടായല്ലോ എന്റെ ദൈവമേ! വായിനോക്കിയാന്ന് പറഞ്ഞപ്പ ദേ ഇതെന്നെ കൊല്ലാൻ വരുവാരുന്നു!”

Leave a Reply

Your email address will not be published. Required fields are marked *