ജയ തുടർന്നു…
“” കൃഷ്ണന് എല്ലാ കാര്യത്തിലും ഞാൻ ഫ്രീഡം കൊടുത്തിട്ടുണ്ട്…… പക്ഷേ, ലിമിറ്റുണ്ട്…… എന്റെ ടീനേജ് ശാരുവിന് അറിയാമല്ലോ… …. “
ശരണ്യ വെറുതെ തലയിളക്കി…
“” പിന്നെ ഇപ്പോഴത്തെ പിള്ളേരല്ലേ… പേപ്പർ നോക്കാനും ന്യൂസു കാണാനും പേടിയായിത്തുടങ്ങി…””
“” കൃഷ്ണന് ലൈനൊന്നുമില്ലേടാ കുട്ടാ… “
സീറ്റിൽ ഒന്നിളകിയിരുന്നു കൊണ്ട് ശരണ്യ ചോദിച്ചു……
“” എവിടുന്ന്……….അഥവാ അങ്ങനെ വല്ലതും ഉണ്ടായാൽ അമ്മയാദ്യം സ്നിഫ് ചെയ്തിരിക്കും……””
വളരെ കരുതലോടെയാണ് ജയ മകനെ വളർത്തുന്നതെന്ന് ശരണ്യയ്ക്ക് മനസ്സിലായി…
അതിനും കാരണങ്ങളുണ്ടല്ലോ… ….
വാഴാലിക്കാവിന്റെ മനോഹാരിതയിലേക്ക് ലാൻഡ് റോവർ കയറിയിരുന്നു…
പച്ചവിരിച്ച പാടം……
കതിർക്കറ്റകൾ കാറ്റിലുലയുന്നത് ശരണ്യ പുറത്തേക്കു നോക്കിക്കണ്ടു…
ഭഗവതി ക്ഷേത്രം എത്തുന്നതിനു തൊട്ടു മുൻപുള്ള , ഇടത്തേക്കുള്ള വഴിയേ മുരളി കാർ കയറ്റി…
അവിടുന്നങ്ങോട്ട് മതിലകം തറവാട്ടു വകയാണ് സ്ഥലവും സ്ഥാവരവും എല്ലാം…
പാടത്തിന് നടുക്കുകൂടി ജലസേചനത്തിനായി ഒരു ചെറിയ കനാൽ ഒഴുകുന്നു…
റോഡു കീറിയാണ് കനാൽ പോകുന്നത്……
അവിടെ ഒരു കലുങ്ക്……
കലുങ്കു കഴിഞ്ഞതും കൂർക്കയും മരച്ചീനിയും മധുരക്കിഴങ്ങും വയലിൽ നട്ടു പോയതിന്റെ ഇലപ്പടർപ്പുകൾ കണ്ടു തുടങ്ങി…
കാർ വലത്തേക്ക് തിരിഞ്ഞു…
റോഡിൽ നിന്ന് താഴേക്ക് , ഒരു വലിയ കുളത്തിലേക്ക് ഇറങ്ങുവാനുള്ള കൽപ്പടവുകൾ ശരണ്യ കണ്ടു…
മുൻപ് വന്നിട്ടുള്ളതാണെങ്കിലും ശരണ്യയ്ക്കത് ആദ്യാനുഭവം പോലെ തോന്നി…
“” ഇത്രയും കാലത്തിനിടയ്ക്ക് ലോകത്തിന് എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു… മാറ്റമില്ലാത്തത് ഒന്നു മാത്രം…”
ശരണ്യ പുറത്തേക്ക് നോക്കി പറഞ്ഞു……
“ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം… അല്ലേ ആന്റീ… ….?””
ചിരിയോടെ മുരളി ചോദിച്ചു……
“” പോടാ കൃഷ്ണാ… മാറ്റമില്ലാത്തത് വാഴാലിക്ക് മാത്രം… “”
“” എന്റെ പൊന്നാന്റീ… ആന്റിയും കൂടെ എന്നെ കൃച്ണാ എന്ന് വിളിക്കുകയാണോ… ? വേറെന്തെങ്കിലും വിളിച്ചോ……”
സങ്കടഭാവേന മുരളി പറഞ്ഞു……
ശരണ്യ അർത്ഥഗർഭമായി ജയയെ ഒന്നു നോക്കി…
ജയ മുഖം കുനിച്ചു……
“” നിന്റെ പേര് അതായിപ്പോയില്ലേ… പിന്നെ വേറെന്ത് വിളിക്കാൻ… …. ?””
ശരണ്യ ചോദിച്ചു…
“” വേറെ വിളിക്കാനിപ്പം………. “
മുരളി, ഒരാലോചനയോടെ സ്റ്റിയറിംഗ് വീലിൽ ഒന്നു കൊട്ടി…
“” അമ്മമ്മ വിളിക്കുന്നതു തന്നെയാ… എന്നാലും ഇത്ര ഓൾഡ് വൈബൊന്നും ഫീൽ ചെയ്യില്ല…””
“” അതെന്ത് പേര്……….. ?””
“” കിച്ചാ ന്ന്………..””
മറുപടി പറഞ്ഞത് ജയയാണ്…
“” ആ പേര് കൊള്ളാമല്ലോ… എന്നാൽ പിന്നെ അങ്ങനെ തന്നെ വിളിക്കാം കിച്ചാ… “
ശരണ്യ പറഞ്ഞു തീർന്നപ്പോഴേക്കും തറവാട്ടിലെ ഗേയ്റ്റിനു മുൻപിലേക്ക് കാർ എത്തിയിരുന്നു……….
ഗേയ്റ്റ് കടന്നതും പുഴുങ്ങിയ നെല്ലിന്റെ വാസന ശരണ്യയുടെ മൂക്കിലേക്കടിച്ചു.
കാറിന്റെ ഡോർ തുറന്ന് എല്ലാവരും ഇറങ്ങി…
പൂമുഖത്തു തന്നെ ചന്ദ്രസേനൻ മേനോൻ ചാരു കസേരയിൽ ഇരിപ്പുണ്ടായിരുന്നു…
അറുപതു കഴിഞ്ഞെങ്കിലും ആരോഗ്യദൃഢഗാത്രൻ..
“” എന്താ വിശേഷിച്ച്………. ?””
കസേരയിൽ കിടന്നുകൊണ്ടു തന്നെ മേനോൻ ചോദിച്ചു……
“” കൂട്ടുകാരിയാണച്ഛാ… ഇന്നു രാവിലെ വന്നു………. “
ജയ ശരണ്യയുടെ കൈ ചേർത്തു പിടിച്ച് പറഞ്ഞു……
മേനോനെ നോക്കി ശരണ്യ ഒന്നു പുഞ്ചിരിച്ചു…
“” അച്ഛന് എന്നെ അറിയാം… ഞാൻ പണ്ടിവിടെ വന്നിട്ടുണ്ട്… “
ശരണ്യ പറഞ്ഞതും മേനോൻ ഓർമ്മയിൽ മുഖമൊന്നു പരതി…
അതേ നിമിഷം തന്നെ അയാളുടെ മുഖം ചെറുതായി ഒന്നിരുണ്ടു..
അടുത്ത നിമിഷം പഴയ പ്രസന്ന ഭാവം മുഖത്തു വരുത്തിക്കൊണ്ട് അയാൾ പറഞ്ഞു……
“” ഓർമ്മയുണ്ട്………. അകത്തേക്ക് ചെല്ല്………. “”
മേനോന്റെ മുഖത്തുണ്ടായ മാറ്റങ്ങൾ ജയ ശ്രദ്ധിച്ചില്ലായെങ്കിലും ശരണ്യ ശ്രദ്ധിച്ചിരുന്നു…
മുരളിയും മേനോനും സംസാരിക്കുന്നത് കണ്ടു കൊണ്ട് ജയയും ശരണ്യയും അകത്തേക്ക് കയറി…
വിജയലക്ഷ്മി ടീച്ചർ അകത്തുണ്ടായിരുന്നു…
ജയ ശരണ്യയെ പരിചയപ്പെടുത്തിയതും ടീച്ചറിന്റെ മുഖത്തുണ്ടായ ഭാവമാറ്റവും ശരണ്യ ശ്രദ്ധിക്കുകയുണ്ടായി……
