“നോക്കിക്കോ എന്റെ നന്ദൂട്ടന് ഞാൻ അവളെക്കാളും സുന്ദരിയായ ഒരു പെണ്ണിനെതന്നെ കണ്ടുപിടിക്കും…”
ശ്യാമ വാശിയോടെ പറഞ്ഞു,
“എന്നാ എന്റെ നന്ദൂട്ടന്റെ കല്യാണം ഈ നാട് ഇന്നുവരെ കാണാത്തത്ര ഗംഭീരമായി ഞാൻ നടത്തും… നോക്കിക്കോ…”
സാബുവും അതേറ്റുപിടിച്ചു
അതെല്ലാം കേട്ട് നന്ദൻ പുഞ്ചിരിയോടെ ഇരുന്നു,
“ആഹാ…എന്നാ കല്യാണക്കമ്മറ്റിക്കാര് ചെന്നാട്ടെ…എനിക്ക് കുറച്ചു എഴുതാനും മറ്റുമുണ്ട്…”
നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു
രണ്ടുപേരും നിറഞ്ഞ പുഞ്ചിരിയോടെ റൂമിൽ നിന്നും പുറത്തിറങ്ങി, നന്ദൻ തന്റെ മിഴിയിലൂറിയ കണ്ണുനീർ പുറംകൈകൊണ്ട് തുടച്ചു,
••❀••
തിരക്കെല്ലാം കഴിഞ്ഞ് വിശ്വനാഥൻ വളരെ വൈകിയാണ് വീട്ടിലെത്തുന്നത്, അതുകൊണ്ട് സീതാലക്ഷ്മിയ്ക്ക് രുദ്ര് പറഞ്ഞ കാര്യങ്ങളൊന്നും അദ്ദേഹത്തോട് പറയാൻ ഇത് വരെ കഴിഞ്ഞിരുന്നില്ല, അന്ന് രാത്രി വിശ്വനാഥൻ നേരത്തേ എത്തി,
കുളിച്ചു ന്യൂസ് കണ്ടുകൊണ്ടിരുന്നപ്പോൾ സീതാലക്ഷ്മി, കാര്യം അവതരിപ്പിച്ചു
മാധവനും അപ്പൊ അവിടുണ്ടായിരുന്നു
“എന്നിട്ട് അവനെന്താ എന്നോട് നേരിട്ട് പറയാഞ്ഞേ…??”
വിശ്വനാഥൻ ചോദിച്ചു
“എങ്ങനെ പറയും അന്നത്തെ ആ കമ്പനി പ്രശ്നത്തിന് ശേഷം നീയവനോട് സ്നേഹത്തോടെ ഒരു വാക്ക് മിണ്ടിയിട്ടുണ്ടോ…??
അന്ന് ചുമതലകൾ ഏൽപ്പിക്കുന്ന കാര്യം അവനോട് പറഞ്ഞപ്പോഴും അതിലുമൊരു കുറ്റപ്പെടുത്തലുണ്ടായിരുന്നു, നിനക്കറിയാലോ അന്നത്തെ ആ പ്രശ്നത്തിന് ശേഷം അവന്റെ അവസ്ഥ… അതിൽനിന്നും നമ്മളെന്തുപാടുപെട്ടാ അവനെ ഇന്നത്തെ അവസ്ഥയിലെങ്കിലും കൊണ്ടുവന്നതെന്ന് നിനക്കറിയാലോ…
നീ വീട്ടിലും കർക്കശക്കരനാവാതെ സ്നേഹമുള്ള ഒരച്ഛനായി അവനോട് സംസാരിക്ക്…”
മാധവൻ അയാളോട് പറഞ്ഞു
“ഞാനെന്തെങ്കിലും അവനോട് പറഞ്ഞിട്ടുണ്ടെങ്കി, അതവനോടുള്ള ദേഷ്യം കൊണ്ടാണോ…? എല്ലാരും അങ്ങനാണോ എന്നെ കരുതി വച്ചിരിക്കുന്നത്… അവനെ എന്നെക്കാളും വലിയ ഒരു സ്ഥാനത്തു കാണാൻ വേണ്ടിയാ ഞാൻ അങ്ങനൊക്കെ പെരുമാറുന്നേ…”
വിശ്വനാഥന്റെ ശബ്ദം ഒന്നിടറി…
“അറിയാടാ… ഞങ്ങൾക്കത് മനസ്സിലാകും, പക്ഷേ സ്നേഹം മനസ്സിൽ വച്ചോണ്ടിരുന്നിട്ടെന്തിനാ… അവന് നിന്റെ മാത്രമല്ലല്ലോ വരലക്ഷ്മീടേം സ്വഭാവം കിട്ടില്ലേ, അതാ അവനെല്ലാരേം കണ്ണുമടച്ചു വിശ്വസിക്കുന്നെ… നീ ചെന്ന് അവനോട് നല്ല രണ്ട് വാക്ക് സംസാരിക്ക്… ”
വിശ്വനാഥന്റെ തോളിൽ കൈവച്ചുകൊണ്ട് മാധവൻ പറഞ്ഞു
“മ്…”
വിശ്വനാഥൻ എഴുന്നേറ്റ് രുദ്രിന്റെ മുറിയിലേക്ക് നടന്നു, സീതാലക്ഷ്മി നെഞ്ചിൽ കൈവച്ചു പ്രാർത്ഥിച്ചു.
വിശ്വനാഥൻ മുറിയിലേക്ക് ചെല്ലുമ്പോ, രുദ്ര് തന്റെ ഡയറിയിലെന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു, കുഞ്ഞി അവന്റെ കട്ടിലിൽ കമിഴ്ന്നു കിടന്ന് അവന്റെ ലാപ്ടോപ്പിൽ ഏതോ കാർട്ടൂൺ സിനിമ കാണുന്നു,
അപ്പാവെക്കണ്ടു രുദ്ര് പെട്ടെന്ന് ഡയറി അടച്ച് എഴുന്നേറ്റ് നിന്നു,
വിശ്വനാഥൻ പുഞ്ചിരിയോടെ അവനടുത്തേക്ക് വന്ന് റൂമിലുണ്ടായിരുന്ന സെറ്റിയിൽ ഇരുന്നു അവനെ അടുത്തേക്ക് വിളിച്ചു, അവൻ പതിയെ അയാളുടെ അടുത്ത് വന്നു
“നീ നിന്റമ്മയോട് പറഞ്ഞത് കാര്യമായി തന്നെയാണല്ലോ…”
അയാൾ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു
“മ്…”
രുദ്ര് ഒന്ന് മൂളി
“മോനേ അപ്പ ഓരോന്നു പറഞ്ഞു വിഷമിപ്പിക്കുന്നു എന്നൊരു തോന്നൽ മോനുണ്ടോ…”
അയാൾ അവനോട് ചോദിച്ചു
രുദ്ര് സംശയത്തോടെ അയാളെ നോക്കി,
“അങ്ങനെയെന്തേലും വിഷമം അപ്പ മോനുണ്ടാക്കിയിട്ടുണ്ടെങ്കി അപ്പയോട് ക്ഷമിക്ക്…”
അയാൾ വിഷമത്തോടെ പറഞ്ഞു
“അപ്പയെന്താ പറയുന്നേ… എനിക്കൊരു വിഷമോം അപ്പയുണ്ടാക്കിയിട്ടില്ല, പിന്നേ പണ്ട് മുതൽക്കേ ഉണ്ടായിരുന്ന ഒരു സ്വപ്നം കയ്യിലെത്തിയിട്ട് അതില്ലാതായപ്പോ എനിക്ക് എന്നെ പിടിച്ചടുത്തു കിട്ടിയില്ല… പിന്നേ ഞാൻ തന്നെ എനിക്കച്ചുറ്റും ഒരു വേലികെട്ടി എല്ലാരേം ആ വേലിക്കു പുറത്തു നിർത്തി… ഇപ്പൊ അതെല്ലാം മാറണമെന്ന് തോന്നുന്നു, അതിന് ഇവിടുന്നെങ്ങോട്ടെങ്കിലും കുറച്ചുനാൾ മാറി നിൽക്കണം, പിന്നീട് അപ്പാവുക്കൊപ്പം അപ്പാവുടെ മകനായി അപ്പാവുക്ക് പുറകിൽ നിൽക്കണം…”
“നല്ലത്… നിനക്ക് മാത്രോല്ല ഇവിടെല്ലാർക്കും ഒരു റിഫ്രഷ്മെന്റ് വേണമെന്ന് തോന്നുന്നു… ഞങ്ങളും നിന്നോടൊപ്പം വന്നാലോന്നാ… നെനക്ക് വിഷമമാവില്ലെങ്കി…”
വിശ്വനാഥൻ ഒന്ന് നിർത്തി അവന്റെ മുഖത്തേക്ക് നോക്കി
രുദ്ര് അപ്പയെ നോക്കി പിന്നീട് പുഞ്ചിരിച്ചു…
“എനിക്കെന്നപ്പ വിഷമം, നിങ്ങളെല്ലാരും എപ്പോഴും എന്നോടൊപ്പം ഉണ്ടാവണോന്നാ എനിക്ക്… നിങ്ങളെല്ലാം എന്നോടൊപ്പം ഉള്ളത് എനിക്കെന്തെന്നില്ലാത്ത ധൈര്യാ…”
അവൻ വിശ്വനാഥന്റെ കയ്കൾ കൂട്ടിപിടിച്ചു കൊണ്ട് പറഞ്ഞു, അത് കണ്ട് അയാളുടെ മുഖം തെളിഞ്ഞു,
“എന്നാ വാ നമുക്ക് താഴേക്കു പോകാം, എനിക്ക് എല്ലാരോടുംകൂടി ഒരു കാര്യം തീരുമാനിക്കാനുണ്ട്…
അവർ കുഞ്ഞിയെയും കൊണ്ട് താഴേക്ക് പോയി.
അവർ താഴെയെത്തുമ്പോൾ മാധവനും സീതാലക്ഷ്മിയും ആകാംഷയോടെ അവരെ നോക്കിയിരിക്കുന്നുണ്ടായിരുന്നു,
അവരുടെ മുഖങ്ങളിലെ പ്രസന്ന ഭാവം കണ്ട് രണ്ടുപേർക്കും ആശ്വാസമായി
വിശ്വനാഥൻ രുദ്രിന്റെ അടുത്തായി സെറ്റിയിൽ ഇരുന്നു, എല്ലാരും സന്തോഷത്തോടെ അവരെ നോക്കി, കുഞ്ഞി രുദ്രിന്റെ ഫോൺ വാങ്ങി സെറ്റിയിൽ കമിഴ്ന്നുകിടന്ന് ഫോണിൽ തോണ്ടി,
“എല്ലാരോടും എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്…”
വിശ്വനാഥന്റെ ശബ്ദം മുഴങ്ങി, എല്ലാരും അയാളെ ശ്രദ്ധിച്ചു
“ഞാൻ പണ്ട് എന്റെ പതിനാലാം വയസ്സിൽ എന്റച്ഛനോട് വഴക്കിട്ട് നാടുവിട്ടു പോയതാണ്, ചെന്നെത്തിയത് ഇവിടെയും, ഒരുപാടലഞ്ഞു, ഭക്ഷണം പോലുമില്ലാതെ വിശന്നുതളർന്നു ഒരു പൈപ്പിൻ ചുവട്ടിൽ വീണ് കിടന്ന എന്നെ (സീതാലക്ഷ്മിയെ നോക്കിക്കൊണ്ട്) ഇവളുടെയച്ഛൻ ആ വലിയ മനുഷ്യനാണ് കൂട്ടിക്കൊണ്ട്പോയി അദ്ദേഹത്തിന്റെ കൂടെ നിർത്തിയത്, അവിടെ നിന്നുമാണ് (മാധവനെ നോക്കികൊണ്ട്) ഇവനെ പരിചയപ്പെടുന്നത്… പിന്നീട് അദ്ദേഹം ഞങ്ങളെ സ്വന്തം മക്കളെപ്പോലെ കൂടെ നിർത്തി, സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു… എനിക്ക് വരലക്ഷ്മിയെ ഇഷ്ടമണെന്നറിഞ്ഞ് അവളെ എന്റെ കയ്യിലേപ്പിച്ച വലിയ മനുഷ്യനാണ് അദ്ദേഹം… കൊടുത്തവാക്ക് ജീവൻപോയലും പാലിക്കുന്നവരാണ് നായ്ക്കന്മാർ… അത് ഈ നിമിഷം വരെ ഞങ്ങൾ പലിച്ചിട്ടുണ്ട്… ഞാനിവിടെ വന്നതിനുശേഷം ഒരിക്കൽപ്പോലും എന്റെ തറവാട്ടിലേക്ക് പോയിട്ടില്ല, എന്റെ അച്ഛൻ മരിച്ചതറിഞ്ഞിട്ടും അമ്മയും കുഞ്ഞുപെങ്ങളും മരിച്ചതറിഞ്ഞിട്ടും ഞാൻ അവിടേക്ക് പോയിട്ടില്ല…
പക്ഷേ ചിലപ്പോ തോന്നും ഒരിക്കലെങ്കിലും വന്നവഴി തിരികെ നടക്കാമായിരുന്നു എന്ന്, കഴിഞ്ഞില്ല, പക്ഷേ എനിക്കിപ്പോ തോന്നുന്നു ഒന്ന് തിരികെ നടക്കാൻ,
എന്റെ തറവാട്ടിലേയ്ക്ക്… എല്ലാരേം കാണാൻ, അതുകൊണ്ട് നമുക്ക് കുറച്ചുനാൾ എല്ലാം വിട്ട് നാട്ടിലേക്ക് പോയാലോ…???”