തുളസിദളം – 1

ഗർഭിണിയായ മീനാക്ഷിയുടെ മടിയിൽ തലവച്ചു കിടക്കുന്ന വേണു,

“ദേ വേണുവേട്ടാ…ഇവിടെ വയറ്റിൽ ഒരാൾ രണ്ട് ദിവസമായിട്ട് കുത്തും തൊഴിയും ഒക്കെ കൂടുതലാട്ടോ…”

അതുകേട്ട് വേണുവൊന്ന് ചിരിച്ചു…

“നമ്മുടെമോൻ വയറ്റിൽകിടന്ന് ഇപ്പോഴേ പ്രാക്ടീസ് തുടങ്ങി, അതാ….അവനൂടെ വന്നിട്ട് വേണം തന്റെ തറവാട്ടിൽ ചെന്ന് തന്റെ അച്ഛനോട് രണ്ട് വർത്തമാനം പറയാൻ….കണ്ടോടോ മൂപ്പീന്നെ എന്റെ മീനാക്ഷി ഇപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നത് എന്ന്… പറ്റൂങ്കി അങ്ങേർക്കിട്ട് രണ്ടെണ്ണം പൊട്ടിക്കണം…”

“അയ്യടാ…. നല്ല ആഗ്രഹം…എന്റെ അച്ഛന് കളരിയൊക്കെ അറിയാം….”

മീനാക്ഷി വേണുവിന്റെ മൂക്കിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

“പപ്പേ….”

നോക്കുമ്പോ കുഞ്ഞു വൃന്ദ അവരുടെ അടുത്തേക്ക് വന്നു.

“ആഹാ…പപ്പേടെ ഉണ്ണികുട്ടനിങ്ങു വന്നേ…”

വേണു രണ്ട് കയ്യും ഉയർത്തി അവളെ അടുത്തേക്ക് വിളിച്ചു.

വൃന്ദ ഓടി വേണുവിനെ കെട്ടിപ്പിടിച്ചു

“ഉണ്ണികുട്ടനെവിടാ പോയെ…?”

വേണു ചോദിച്ചു

“ഞാം കിച്ചേട വീട്ടിപ്പോയി…രാവിലെ കിച്ചേ അവിടുത്തമ്മേം വന്നപ്പോ പോയതാ…”

വൃന്ദ കൊഞ്ചിക്കൊണ്ട് പറഞ്ഞു

“ആണോ…”

വേണു ചോദിച്ചുകൊണ്ട് അവളുടെ കവിളിൽ പതിയെ കടിച്ചു.

വൃന്ദ കുണുങ്ങിചിരിച്ചു

“പെണ്ണിനെ കൊഞ്ചിച്ചോ… വന്നു വന്നു ഒരനുസരണയേം ഇല്ലാതായിട്ടുണ്ട്…”

മീനാക്ഷി വൃന്ദയെ നോക്കിക്കൊണ്ട് പറഞ്ഞു, അത് കണ്ട് വൃന്ദ ഉണ്ടക്കണ്ണ് ഉരുട്ടി ചുണ്ട് കൂർപ്പിച്ചു,

“അമ്മയ്ക്ക് അസൂയയാ, പപ്പ മോളേ സ്നേഹിക്കുന്നത് കണ്ടിട്ട്.”

വേണു പറഞ്ഞിട്ട് വൃന്ദയെ ഒന്നൂടെ ചേർത്ത്പിടിച്ചു.

“കുഞ്ഞാവ വരട്ടെ അമ്മേനെ ശരിയാക്കും…അല്ലേ പപ്പേ…”

വൃന്ദ മീനാക്ഷിയെ നോക്കിക്കൊണ്ട് വേണുവിനോട് പറഞ്ഞു

“പിന്നല്ലാതെ…”

വേണു ചിരിച്ചുകൊണ്ട് പറഞ്ഞു

“അപ്പൊ അമ്മേടെ ഉണ്ണിമോള് അമ്മേരടുത്തു വരില്ലേ…?”

മീനാക്ഷി ചിരിച്ചുകൊണ്ട് വൃന്ദയുടെ നേരെ നോക്കിക്കൊണ്ട് ചോദിച്ചു.

വൃന്ദ കുറച്ചുനേരം ആലോചിച്ചു പിന്നീട് മീനാക്ഷിയെയും വേണുവിനെയും ചേർത്ത് കെട്ടിപ്പിടിച്ചു.

“എടി ഭയങ്കരി…”

മീനാക്ഷി അവളെ ഉമ്മവച്ചുകൊണ്ട് വിളിച്ചു.

ആ നിമിഷങ്ങൾ ആലോചിച്ചിരുന്ന വൃന്ദയുടെ കണ്ണുനീർ ഒഴുകി പത്രത്തിലേക്ക് വീണു

“ഏതവനെയാടി ആലോചിച്ചോണ്ടിരിക്കുന്നെ”

പുറകിൽ ശില്പയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി എഴുന്നേറ്റ് കണ്ണ് തുടച്ചു.

“നെനക്ക് ഏത് നേരോം ഈ പൂങ്കണ്ണീർ ആണല്ലോ……ഇതൊന്നുമല്ല നീ കരയാൻ കെടക്കുന്നേയുള്ളു… അതുപോട്ടെ, പെട്ടെന്ന് എന്റെ കാർ കഴുകിയിടണം എനിക്ക് ടൌൺ വരെ പോകണം…”

“ആ കുഞ്ഞു കഴിച്ചോട്ടെ ശില്പക്കുഞ്ഞെ അതിവിടത്തെ ജോലിയെല്ലാം തീർത്ത് ഇപ്പൊ കഴിക്കാനിരുന്നതേയുള്ളു…കാർ ഞാൻ കഴുകിക്കൊള്ളാം…”

അവിടേക്ക് വന്ന ലത പറഞ്ഞു.

“നിങ്ങൾ നിങ്ങടെ ജോലി മാത്രം നോക്കിയാ മതി, കേട്ടല്ലോ…എടി പറഞ്ഞത് ചെയ്യ് പെട്ടെന്ന്…”

“ആ കുഞ്ഞ് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല ശില്പക്കുഞ്ഞെ…”

“കൂടുതൽ കഴിക്കണ്ട…കഴിച്ചാൽ എല്ലിനെടേ കേറും…”

ശില്പ പറഞ്ഞിട്ട് വൃന്ദയുടെ കയ്യിൽനിന്നും പത്രം പിടിച്ചുവാങ്ങി കിച്ചൻ സിങ്കിലേക്കിട്ടു.

“അയ്യോ…എന്താ കുഞ്ഞേ ഈ കാണിക്കുന്നേ…ദൈവകോപം ഉണ്ടാകും കേട്ടോ…”

ലത ശില്പയോട് പറഞ്ഞു

“ആ, ഉണ്ടായിക്കോട്ടെ നിങ്ങക്ക് നഷ്ടമൊന്നുമില്ലല്ലോ…ദൈവം ചോദിക്കുമ്പോ ഞാൻ പറഞ്ഞോളാം…നിങ്ങൾ വേണ്ടാത്ത കാര്യത്തി തലയിടണ്ട….”

അവൾ രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.

“മോള് കഴിച്ചോ…കാർ ലതച്ചേച്ചി കഴുകിക്കോളാം…”

വൃന്ദയെ തലോടിക്കൊണ്ട് ലത പറഞ്ഞു.

“വേണ്ട ലതേച്ചി എനിക്കിതൊക്കെ ശീലമല്ലേ… എന്റെ വിശപ്പ് കേട്ടു…കാർ ഞാൻ കഴുകിക്കൊള്ളാം…”

വൃന്ദ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി,

അപ്പോഴേക്കും കണ്ണൻ എവിടെനിന്നോ ഓടിക്കിത്തച്ചെത്തി

“എന്താ…പ്രശ്നം…?”

അവൻ ലതയോട് ചോദിച്ചു

“ഇവിടെ പ്രശ്നമൊന്നുമില്ല…മോൻ കഴിച്ചോ..? ഇല്ലേ ചേച്ചി ചോറ് വിളമ്പിത്തരാം…”

ലത അവന്റെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു

“വേണ്ട ചേച്ചി ഞാൻ കഴിച്ചു.”

അവൻ വൃന്ദയുടെ പിന്നാലെ പോയി.

വൃന്ദ കാർ കഴുകാനായി പൈപ്പിൽ വെള്ളം തുറന്ന് കാറിലേക്ക് ചീറ്റിച്ചു, അപ്പോഴേക്കും വെള്ളം തീർന്നു, വൃന്ദ പൈപ്പ് ഒന്നുകൂടി പരിശോധിച്ചു,

“പൈപ്പിൽ നോക്കണ്ട മോളേ, ആ തലതെറിച്ച പെണ്ണ് വെള്ളം ഓഫ്‌ ചെയ്തതാ…”

അവിടേക്ക് വന്ന ലത പറഞ്ഞു, വൃന്ദ ഒന്നും മിണ്ടാതെ ബേക്കറ്റുമെടുത്തു കിണറ്റിൻകരയിലേക്ക് നടന്നു…

“എങ്ങനെ ജീവിക്കേണ്ട കുട്ടിയാ…ഒരു രാജകുമാരിയേപ്പോലെ…”

ലത വിഷമത്തോടെ പറഞ്ഞു

അതുകേട്ട് കണ്ണൻ വൃന്ദയെ നോക്കി

വൃന്ദ കാർ കഴുകുമ്പോൾ കണ്ണനും അവളുടെ അടുത്തെത്തി ഒരു തുണി വെള്ളത്തിൽ മുക്കി കാർ കഴുകാൻ തുടങ്ങി

“കണ്ണാ…വെള്ളത്തിക്കളിക്കാതെ മാറിപ്പോ…”

വൃന്ദ അവനെ ശകാരിച്ചു

“സാരല്ലാ ഉണ്ണിയേച്ചി ഞാനൂടെ സഹായിക്കാം…”

“വേണ്ട മേല് അഴുക്കാവും… മാറിപ്പോ…”

“സാരോല്ല…എന്റെ ഉണ്ണിയേച്ചിയെ സഹായിക്കാൻ ഞാമാത്രല്ലേ ഉള്ളു…”

കണ്ണൻ വൃന്ദയോട് പറഞ്ഞു,

വൃന്ദ അവനെ സ്നേഹത്തോടെ നോക്കിയിട്ട് അവനെ തലോടി, പിന്നീട് അവളൊന്നും മിണ്ടീല…

••❀••

കാർ കഴുകിക്കഴിഞ്ഞ് രണ്ടുപേരും കുളിച്ചു സന്ധ്യക്ക്‌ കാവിൽ വിളക്ക് വയ്ക്കാനായി ഇറങ്ങി, വൃന്ദ തറവാട്ടിൽ എത്തിയത് മുതൽ മുത്തശ്ശിയുടെ കൂടെ കാവിൽ വിളക്ക് വയ്ക്കുന്നത് അവളാണ്, മുത്തശ്ശിയുടെ മരണശേഷം വൃന്ദയും കണ്ണനും അത് ചെയ്യുന്നു.

വലിയൊരു എട്ടുകെട്ടാണ് ദേവടം, പത്തേക്കറിലാണ്, അതിനുള്ളിൽത്തന്നെ കളപ്പുരയും കുളവും എല്ലാം…പണ്ട് കാലത്തെ ഐശ്വര്യത്തിന്റെയും സമൃധിയുടെയും പ്രതീകമ്പോലെ തലയുയർത്തി നിൽക്കുന്നു., ഒരുകാലത്തു ഈ കൺകണ്ട നാട് മുഴുവൻ ദേവടത്തിന് സ്വന്തമായിരുന്നു, പിന്നീട് കാരണവന്മാർ എല്ലാർക്കും ഭൂമി ദാനം ചെയ്തു, എന്നാലും ഈ നാടിന്റെ സിംഹഭാഗവും ദേവടത്തിന് സ്വന്തമാണ്,

തറവാട്ടിന്റെ കിഴക്കെയറ്റത്താണ് കാവ്… തറവാട്ടിലെ കൂറ്റൻ മതിലിന്റെ പുറത്തയാണ് കാവ്…ദേവപ്രശ്നത്തിൽ കാവിന് ചുറ്റുമതിൽ കെട്ടാനോ ക്ഷേത്രം പണിയാനോ പാടില്ലാന്ന് കണ്ടതോടെ നൂറ്റാണ്ടുകളായി അവിടെ കാവായി തന്നെ നിലകൊള്ളുന്നു.

കണ്ണനും വൃന്ദയും ഗേറ്റ് കടന്ന് മുന്നിലെ ടാറിട്ട റോഡിലൂടെ കാവിലേക്ക് നടന്നു…ഇടയ്ക്ക് കണ്ണൻ നാവൊട്ടിച്ചു ശബ്ദം ഉണ്ടാക്കി കുറച്ചു കഴിഞ്ഞപ്പോ ഒരു നായ ഓടി അവരുടെ അടുത്തെത്തി ചെവി പുറകിലോട്ട് ഒട്ടിച്ചു വാലാട്ടി രണ്ടുപേരോടും സ്നേഹം കാണിച്ചു നിന്നു, കണ്ണൻ പോക്കറ്റിൽ നിന്ന് രണ്ട് ഉണ്ണിയപ്പം എടുത്ത് അതിന് കൊടുത്തു.

“ഇന്നാടാ കുട്ടൂസാ തിന്നോടാ…”

ഉണ്ണിയപ്പം അതിന്റെ വായിലേക്ക് വച്ചുകൊടുത്തു, കഴിഞ്ഞ വർഷം കാവിലേക്ക് പോകുമ്പോ ആരോ ഉപേക്ഷിച്ചപോലെ കണ്ടതാണ് ആ നായ്ക്കുട്ടിയെ, അന്ന് അവരുടെ കൂടെ നടന്നപ്പോ കണ്ണൻ അതിനെ ദേവടത്തു കൊണ്ട് വന്നു, അന്ന് രാജേന്ദ്രൻ സമ്മതിക്കാത്തത് കൊണ്ട് അതിനെ തിരികെ കൊണ്ട് പോയി വിടേണ്ടി വന്നു, അതിന് ശേഷം എന്നും കാവിൽ പോകുമ്പോ കണ്ണൻ കുട്ടുസന് എന്തേലും കരുതിയിരിക്കും., അവരോടൊപ്പം കാവ് വരെയും തിരിച്ചും കൂടെ കുട്ടൂസനുമുണ്ടാകും… ദേവടത്തെ പടിപ്പുരയിൽ തറയിൽ തന്നെയാണ് രാത്രി അവന്റെ കിടപ്പും

Leave a Reply

Your email address will not be published. Required fields are marked *