നിസ്സഹായൻ – 1

പ്രഭാത കർമങ്ങൾ കഴിഞ്ഞു പുറത്തുവന്നപോഴും മുകളിൽ തർക്കം തീർന്നിട്ടുണ്ടായിരുന്നില്ല. ഇടയ്ക്കു അമ്മാവന്റെ ശബ്ദമുയർന്നു കേൾക്കാമായിരുന്നു. അടുക്കളയിൽ അമ്മ വിളംബിത്തന്ന പുട്ടും കടലയും കഴിക്കുമ്പോൾ മുകളിൽ കിണ്ടിയോ മോന്തയോ മറ്റോ തട്ടി തെറിക്കുന്ന ശബ്ദം കേട്ടു.

“എന്താ അമ്മെ കാര്യം?”, അമ്മയോട് തിരക്കി

“എനിക്കറിയില്യ ഉണ്ണിയേ ഈ നളിനി എന്തു ഭാവിച്ചാന്ന്… മാധവന്റെ സ്വഭാവം അറിയാവുന്നതല്ലേ. അവളുടെ ഭാഗത്തിൽ കിട്ടിയ കിഴക്കേ പാടത്തെ സ്ഥലം വിക്കണതിനെ ചൊല്ലിയുള്ള വഴക്കാ…. അവളെയിന്നവൻ തല്ലി കൊല്ലും”. നളിനി അമ്മായിയുടെ ഭാഗത്തിലുള്ള ഏതോ പുരയിടം വിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നു അമ്മയുടെ മറുപടിയിൽ നിന്നും മനസിലായി.

ഭക്ഷണം കഴിഞ്ഞു കൈകഴുകുന്നതിനിടയിൽ അമ്മാവൻറെ വിളികേട്ടു.

എടാ ഉണ്ണീ….. , ഇവിടെ വാടാ!!!!…….
പെട്ടെന്ന് കൈകഴുകി ഉമ്മറത്തേക്ക് ചെല്ലുമ്പോൾ അമ്മാവൻ കലിതുള്ളി നിൽക്കുകയാണ്. നളിനി അമ്മായിയെ അവിടെങ്ങും കാണുന്നുണ്ടായിരുന്നില്ല.

“വിളിച്ചത് കേട്ടില്ലേ, എന്തെടുക്കുവായിരുന്നെടാ ഇത്രയും നേരം??” മാധവമേനോൻ അലറികൊണ്ടു ഉണ്ണിയുടെ നേരെ തട്ടിക്കയറി.

“ഉം…….”

ഒന്നും മിണ്ടാതെ കുനിഞ്ഞു നിലത്ത് കണ്ണുറപ്പിച്ചു‌ നിൽക്കുന്ന ഉണ്ണിയെ നോക്കി ഒന്നിരുത്തി മൂളികൊണ്ടു മേനോൻ തുടർന്നു.

“നീ ഉടനെ പാലക്കാട് വരെ ഒന്ന് പോകണം. അവിടെച്ചെന്നു നമ്മുടെ ദിവാകരൻ വകീലിനെ കണ്ടു ഈ കത്തേൽപ്പിക്കണം. എല്ലാ വിവരങ്ങളും ഞാൻ ഈ കത്തിൽ എഴുതിയിട്ടുണ്ട്”. ഇത്രയും പറഞ്ഞു മാധവമേനോൻ ഒരു കവർ ഉണ്ണിയുടെ നേരെ നീട്ടി.

പാലക്കാട്ടേക്ക് പോകണം എന്ന് പറഞ്ഞപ്പോൾ ഉണ്ണിയുടെ മുഖം തെളിഞ്ഞു. ഒന്നുമില്ലെങ്കിലും കുറച്ചു നേരത്തേക്ക് ഈ പട്ടിക്കാട്ടിൽ നിന്നും പുറത്ത് കടക്കാമല്ലോ എന്ന് ഓർത്തപ്പോൾ അവന്റെ സന്തോഷം ഇരട്ടിച്ചു. മാത്രമല്ല ഉഷയുടെ കോളേജ് പാലക്കാട്ടാണ്. പറ്റുമെങ്കിൽ അവളെയും ഒന്ന് കാണാമെന്നു അവൻ മനസ്സിൽ ഉറപ്പിച്ചു.

“വക്കീലിനെ കണ്ടു അയാളുടെ മറുപടിയും കൊണ്ടേ തിരിച്ചു വരാവു. ഒരു ദിവസം അവിടെ തങ്ങേണ്ടിവന്നാലും തരക്കേടില്ല. മനസ്സിലായോ പറഞ്ഞതു”. മേനോന്റെ ശബ്ദം ഉണ്ണിയെ ചിന്തയിൽ നിന്നുണർത്തി.

അതെ എന്നർത്ഥത്തിൽ തലയാട്ടി കവർ കൈനീട്ടി വാങ്ങുബോൾ അവന്റെ മനസ്സ് തുള്ളി ചാടുകയായിരുന്നു.

ഉച്ചയോടു കൂടി വകീലാഫിസിലെ പണികളെല്ലാം തീർത്തു ഉഷയെ കാണാൻ പോകാനായി ഇറങ്ങാൻ നേരമാണ് ബസുകാരുടെ മിന്നൽ പണിമുടക്കിന്റെ വാർത്ത വന്നതു. എന്ത് ചെയ്യണമെന്നു അറിയാതെ ബസ്റ്റോപ്പിൽ വിഷമിച്ചു നിന്നപ്പോളാണ് മുൻപിൽ വകീലിന്റെ കാർ വന്നു നിന്നതു. പുറകിലെ കറുത്ത ചില്ലു താഴ്ത്തി ദിവാകരമേനോൻ തല പുറത്തേക്കിട്ടു.

“ഉണ്ണീ…. നാട്ടിലേക്കാണെങ്കിൽ കയറിക്കോളൂ, ഞാനും ആവഴിക്കാണ്‌. പോകുന്ന വഴിക്കു ഉണ്ണിയെ രാമപുരത്തിറക്കാം. ഇവിടെ നിന്നാൽ ഇന്നിനി ബസ് കിട്ടുമെന്നു തോന്നുന്നില്ല”. പുഴുക്കുത്തുള്ള വൃത്തികെട്ട പല്ലു കട്ടി ചിരിച്ചു കൊണ്ട് ദിവാകരൻ വകീൽ പറഞ്ഞു.

ആലോചിച്ചപ്പോൾ വകീൽ പറഞ്ഞത് ശെരിയാണെന്നു ഉണ്ണിക്കും തോന്നി. ഉഷയെ കാണാതെ തിരിച്ചു പോകേണ്ടിവരുമെന്നോർത്തപ്പോൾ അവനു വിഷമം തോന്നിയെങ്കിലും, പിന്നെ കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അവൻ വകീലിനൊപ്പം കാറിലേക്ക് കയറി.
വക്കിലിന്റെ കാറിൽ കവലയിൽ ഇറങ്ങുമ്പോൾ നേരം നല്ലവണ്ണം ഇരുട്ടി കഴിഞ്ഞിരുന്നു. ഉണ്ണി ചുറ്റിലും നോക്കി. കവലയിലെങ്ങും വെളിച്ചം ഉണ്ടായിരുന്നില്ല. ഇനിയും ഏതാണ്ട് മൂന്നു മൈൽ കൂടി നടക്കണം തറവാട്ടിലെത്താൻ. ഏറ്റവും അവസാനം പൂട്ടാറുള്ള പരീതിന്റെ റേഷൻ കടയിലും വിളക്ക് കണ്ടില്ല. എന്നും ഏതാണ്ട് പത്തര മണിയോടുകൂടി ആണ് പരീതു മാപ്പിള കട പൂട്ടി പോകാറുള്ളത്. കാറിൽ കൊണ്ട് വിടാമെന്ന് വക്കീൽ പറഞ്ഞപ്പോൾ, ചാടി പുറപ്പെട്ടത്‌ അബധമ്മായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നു. ഇന്ന് അവിടെ തങ്ങി, നാളെ വന്നാൽ മതിയെന്ന്, അമ്മാവനും പറഞ്ഞതായിരുന്നു. ഒരു മണിക്കൂറോളം ഈ ഇരുട്ടത്ത് കൂടി ഒറ്റയ്ക്ക് നടക്കുന്ന കാര്യം ഓർത്തപ്പോൾ അവൻറെ മനസ്സിൽ ഒരു നേരിയ ഭയം ഉരുണ്ടു കൂടാൻ തുടങ്ങി. പാടം മുറിച്ചുകടന്നു ഓത്തുപള്ളി വഴി പോയാൽ ഒരു ഇരുപതു മിനിറ്റു കൊണ്ട് പടിഞ്ഞാറേ പറമ്പിൽ എത്താം. പത്തായപുര ഇരിക്കുന്ന പടിഞ്ഞാറേ പറമ്പ് കഴിഞ്ഞാൽ പിന്നെ തറവാട് ആയി. ആ വഴി പോയാൽ എങ്ങനെയും ഒരു അര മണിക്കൂറിനുള്ളിൽ തറവാട്ടിലെത്താമെന്നു മനസ്സിൽ കരുതി ഉണ്ണികുട്ടൻ നടത്തത്തിനു വേഗം കൂട്ടി.

പടിഞ്ഞാറേ പറമ്പിന്റെ വേലിക്കൽ എത്തിയപ്പോൾ വീണ്ടും ഭയം മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങി. പകലുപോലും അധികം ആരും ഈ വഴി വരാറില്ല. പറമ്പിന്റെ ഒത്ത നടുക്കായാണ് പത്തായപുര. തെക്ക് ഭാഗത്ത് കാവാണ്‌. കാവിൽ പണ്ട് കാലത്ത് കുരിതിയും കളമെഴുത്തും ഒക്കെ വളരെ ആഘോഷമായി നടത്തിയിരുന്നെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മയുടെ ഏറ്റവും ഇളയ അനിയത്തി ഊർമിള ചെറിയമ്മയെ സർപ്പം തീണ്ടിയത്തിനു ശേഷം പിന്നെ ഉത്സവം നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം കാട് പിടിച്ചു കിടക്കുകയാണ്. അമ്മാവൻ കൃഷിയുടെയും മറ്റും കണക്കു നോക്കാനും, ഇടക്കൊക്കെ കൂട്ടുകാരുമൊത്ത് കള്ളു സഭ കൂടാനും വേണ്ടി പത്തായപുര ഉപയോഗിച്ചിരുന്നത് ഒഴിച്ചാൽ വേറെ ആരും ഈ ഭാഗത്തേക്ക് വന്നിരുന്നില്ല. ഊർമിള ചെറിയമ്മയുടെ ആത്മാവ്, ഇപ്പോഴും കാവിനകത്തു ഗതികിട്ടാതെ അലയുകെയാണെന്നു മറ്റും കുട്ടികാലത്ത് കേട്ട കഥകൾ, ഒരു പ്രളയമായി മനസില്ലേക്ക് ഓടിയെത്തി. സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു, ധൈര്യം സംഭരിച്ചു വേലിപ്പത്തൽ മാറ്റി ഉണ്ണി പറമ്പിലേക്ക് കടന്നു. പറമ്പിനു കുറുകെ പത്തായപ്പുരയുടെ മുന്നിൽ കൂടി തറവാട്ടിലേക്ക് നീളുന്ന ഒറ്റയടിപ്പാതയിൽ കൂടി തറവാടിനെ ലക്‌ഷ്യം വച്ചു വേഗത്തിൽ നടക്കാൻ തുടങ്ങി.
മരങ്ങൾക്കിടയിൽ കൂടി അരിച്ചിറങ്ങുന്ന നേരിയ നിലാവിൽ നടപ്പാത ശെരിക്കു കാണാൻ സാധിക്കുന്നില്ല. ഇടയ്ക്കു കല്ലിലും, മരത്തിന്റെ വേരിലും തട്ടി കാൽ വേദനിച്ചെന്ക്കിലും, വേഗം കുറയ്ക്കാതെ അവൻ നടത്തം തുടർന്നു. ഇടയ്ക്കിടെ വീശിയടിക്കുന്ന തെക്കൻകാറ്റിൽ മരച്ചില്ലകൾ ഉലയുന്നതും, ഇടതടവില്ലാതെ ചിലക്കുന്ന ചിവീടുകളുടെയും ശംബ്ദം ഒഴിച്ചാൽ, എങ്ങും കനത്ത നിശബ്ദത. ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും അതു ഗൗനിക്കാതെ ധൃതിയിൽ നടന്നുകൊണ്ടിരുന്ന ഉണ്ണി പെട്ടന്നു നിശ്ചലനായി. വളരെ നേർത്തതെങ്കിലും, വ്യക്ത്തമായിത്തന്നെ അവൻ കേട്ടു; ഒരു സ്ത്രീയുടെ ആർത്തനാദം. മുന്നിലോ, പിന്നിലോ, വശങ്ങളിലോ, ഏത് ദിക്കിൽ നിന്നാണെന്ന് ഊഹിക്കൻ കഴിയുന്നില്ല. ഇനി തനിക്കു തോന്നിയതാണോ എന്ന് ശങ്കിച്ച് അവൻ വീണ്ടും ചെകിട് കൂർപ്പിച്ചു. ചുറ്റും കൂരിരുട്ടു മാത്രം. ചിവീടുകളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഈ പാതി രാത്രി കാടും പടർപ്പും നിറഞ്ഞ ഇവിടെ ഏത് സ്ത്രീ. ഉണ്ണി തെല്ലു നടുങ്ങി. സ്വരുക്കൂട്ടിയ ആത്മധൈര്യമെല്ലാം ചോർന്നു പോകും പോലെ. കുട്ടിക്കാലത്ത് കേട്ട പ്രേത കഥകളിലെ കഥാപാത്രങ്ങൾക്കെല്ലാം പൊടുന്നവേ ജീവൻ വെച്ചു. മനസ്സിൽ ഭയം ഒരു അഗ്നികുണ്ടമായി ആളിപ്പടരുകയാണ്. പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയപ്പോൾ എതൊക്കൊയൊ നിഴലുകൾ തന്നെ വിഴുങ്ങാൻ വരുന്നതുപോലെ. മുന്നിൽ ആകാശം മുട്ടെ വളർന്നു നില്ക്കുന്ന ഏഴിലം പാല. പാല മരത്തെ ചുറ്റി ഇടത്തോട്ടു തിരിയുന്ന നടവഴി. ആ തിരിവ് തിരിഞ്ഞു ചെല്ലുന്നത് പത്തായപുരയുടെ മുറ്റമാണ്. പുറകിലെ രൂപങ്ങൾ തൊട്ടു പിന്നിലെത്തി എന്ന് തോന്നി. ഭയം രാമനുണ്ണിയെ ആപാദചൂടം ഗ്രസിച്ചു കഴിഞ്ഞിരുന്നു. നിലവിളിക്കണമെന്നു തോന്നിയെങ്കിലും ശബ്ദം പുറത്തുവരുന്നില്ല. ശ്വാസം നെഞ്ചിൻ കൂടിനകത്ത്‌ കുരുങ്ങി കിടന്നു. കണ്ണുകൾക്ക്‌ കാഴ്ച്ച മങ്ങിയപോലെ. അവ്യക്തമായ കാഴ്ച്ചയിൽ ദൂരെ ഒരു വെളിച്ചം തെളിഞ്ഞു. വെളിച്ചത്തിന്റെ നേർക്ക്‌ നടക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. കാലുകൾക്ക് കനം ഏറിയതുപോലെ. കുഴഞ്ഞു വീഴുമെന്നു തോന്നിയ നിമിഷത്തിൽ താങ്ങിനായി കൈകൾ വായുവിൽ പരതിയപ്പോൾ തടഞ്ഞത് ഒരു കല്കെട്ടാണ്. ആ കല്കെട്ടിൽ ചാരി ഉണ്ണി നിലത്തിരുന്നു. പതിയെ കണ്ണുകളടച്ച്‌ ദീർഘനിശ്വാസം എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *