പൂതപ്പാറയിലെ പൂതനകൾ 11

 

“എടീ അവള് ഇത്രയും കാലം പെണ്ണുങ്ങൾക്ക്‌ ചട്ട കെട്ടുന്ന പോലെയാ സാരി ഉടുത്ത് വന്നത്. ഉടുക്കുന്നതിനെ കുറിച്ചൊന്നും അറിയില്ല. വല്ലവളുമാരും ഉടുത്ത് കൊടുത്തിട്ടു ഞെളിഞ്ഞു നടക്കുകയായിരുന്നു. നീ ഉടുത്ത് കൊടുക്കണ്ട. അങ്ങനെ നടന്നോട്ടെ. എന്തെങ്കിലും പറഞ്ഞ് ഒഴിവാക്ക്”

 

“അല്ലെടി, വേറൊരു പ്ലാനുണ്ട്. നിൻ്റെ കയ്യിൽ ആ രാജേഷിൻ്റെ വീഡിയോ ഇല്ലേ. ഞാൻ പറഞ്ഞ് തരുന്നപോലെ ചെന്ന് പറഞ്ഞ് അവനെ ഒന്ന് ഭീഷണിപ്പെടുത്ത്”

 

കൂട്ടത്തിലൊരു ടീച്ചർ രാജേഷിനെ വാരാൻ പോയി. മറ്റുള്ളവർ സൗമ്യ ടീച്ചറെ സാരി ഉടുപ്പിച്ചു. തന്ത്രപരമായ ഒരു അഡ്ജസ്റ്റ്മെൻറ് ഉടുപ്പിക്കലായിരുന്നു അത്. പിന്നൊന്നും വെച്ച് ശരിക്കും ഉറപ്പിച്ചിട്ടുണ്ടായിരുന്നില്ല.

 

അഞ്ച് ദിവസം നീണ്ട പരിപാടിയുടെ സമാപന ദിവസത്തെ പരിപാടികൾക്ക് അതിഥികളായി സി ഐ ശ്രീ കോത്താഴത്ത് ചാപ്പൻ നമ്പ്യാരും പ്രമുഖ എഴുത്തുകാരി ശ്രീ ലീലാ കുമാരിയും പ്രത്യേകിച്ച് മറ്റൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് കാലേകൂട്ടി തന്നെ പൂതപ്പാറ ഗവൺമെൻ്റ് സ്കൂളിൽ സന്നിഹിതരായി.

 

ഏതൊക്കെയോ കനമേറിയ ഗ്രന്ഥങ്ങൾ പടച്ചു വിടുകയും സർവ്വകലാശാലയിലെ സ്വാധീനം നിമിത്തം അതിൽ ചിലതൊക്കെ മലയാളം കരിക്കുലത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നതും ഒഴിച്ചു നിർത്തിയാൽ എഴുത്തുകാരി എന്നറിയപ്പെടാനുള്ള യാതൊരു യോഗ്യതയും ശ്രീ ലീലാ കുമാരിക്കുണ്ടായിരുന്നില്ല എന്ന കാര്യം ഇവിടെ പ്രസ്താവ യോഗ്യമാണ്. സത്യം പറയുകയാണെങ്കിൽ ശ്രീ കുമാരിയുടെ ഒരു കൃതി അബദ്ധത്തിൽ എങ്ങാനും വായിച്ചവർ കഥ മനസിലാക്കുവാൻ കൂടി വേറൊന്ന് വായിക്കുകയില്ല. അത്രക്കും ഉത്കൃഷ്ടമായ രചനാ വൈഭവമാണ് അവർ പ്രകടിപ്പിച്ചിരുന്നത്.

 

സമാപന സമ്മേളനത്തിൻ്റെ പരിപാടികൾ സൗമ്യ ടീച്ചറിൻ്റെ സ്വാഗത പ്രസംഗത്തോട് കൂടി തുടങ്ങി. അവസാന ദിവസമായത് കൊണ്ടും ശനിയാഴ്ച ആയതിനാലും സാധാരണയിൽ കവിഞ്ഞ ആൾതിരക്കുണ്ടായിരുന്നു. സ്വാഗതത്തിന് ശേഷം സൗമ്യ ടീച്ചർ ശ്രീ ഒണക്കനെ അധ്യക്ഷ പ്രസംഗത്തിനായി ക്ഷണിച്ചു. തെളിഞ്ഞ ആ പ്രഭാതത്തിൽ മറ്റ് പലതും ചെയ്യാമായിരുന്നിട്ടും പ്രവൃത്തി ദിവസമല്ലാഞ്ഞിട്ട് കൂടി അവിടെ വന്ന് കൂടിയിരിക്കുന്ന ബഹുശതം കുട്ടികളുടെയും എതാണ്ടത്ര തന്നെ മുതുക്കികളുടെയും മുതുക്കന്മാരുടെയും സഹന ശക്തി പരീക്ഷിക്കുവാനാണ് അത്തരുണത്തിൽ ശ്രീ ഒണക്കൻ തുനിഞ്ഞത്.

അത്രയും കുട്ടികൾ ഇരുന്നും നിന്നും കൂക്കി വിളിച്ചിട്ടും ബഹളമുണ്ടാക്കിയിട്ടും തന്റെ പിടലിക്ക് രണ്ടു പൊട്ടിക്കാൻ ആരുമില്ലെന്നുള്ള ധൈര്യത്തോടെ ആ മഹാ പാപി യാതൊരു മനക്ലേശവുമില്ലാതെ ഒന്നര മണിക്കൂറ് പ്രസംഗിച്ചു.

 

“…….നത്തും കൂമനും തമ്മിൽ വ്യത്യാസമില്ലാത്തതു പോലെ ദുഷ്ടനും അസൂയാലുവും തമ്മിൽ വ്യത്യാസമില്ല….”

 

എന്ന ഭരതവാക്യത്തോട് കൂടി ശ്രീ ഒണക്കൻ മാസ്റ്റർ തൻ്റെ സുദീർഘവും സമുജ്വലവും സാരഗർഭവും വിജ്ഞേയവുമായ ഭാഷണം ഉപസംഹരിച്ചു. അനേകം കണ്ഠങ്ങളിൽ നിന്ന് ആശ്വാസത്തെ ദ്യോതിപ്പിക്കുന്ന ഒരു ശബ്ദം തദവസരത്തിൽ പുറപ്പെട്ടു എന്നത് ആ ഭാഷണം കേൾക്കാനിടയായ ആരിലും പ്രേത്യേകിച്ച് ഒരു അത്ഭുതവും ഉണ്ടാക്കിയില്ല.

 

മാസ്റ്ററുടെ ഭാഷണത്തിനു ശേഷം മിസ് സൗമ്യ സമാരാധ്യമായ അധ്യക്ഷ പീഢത്തിന് അടുത്ത് ചെന്ന് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യുന്നതിന് ശ്രീ ലീലാ കുമാരിയെ ക്ഷണിച്ചു. കസേരയിൽ നിന്നും ഒണക്കനെ കവച്ചു വെക്കുന്ന ഒരു പ്രസംഗം കാച്ചാൻ ചന്തി പൊക്കിയ ശ്രീ കുമാരി വെയിലുകൊണ്ട് വലഞ്ഞു നിൽക്കുന്ന കുട്ടികളുടെയും അവിടെ കൂടിയ നാട്ടുകാരുടെയും മുഖ ഭാവത്തിൽ നിന്നും കാര്യം മനസ്സിലാക്കി ചുരുങ്ങിയ വാക്കുകളിൽ ഉദ്ഘാടനം കഴിഞ്ഞതായി അറിയിച്ച് ആകാശം പോലെ വിശാലമായ തന്റെ പൃഷ്ഠം അഗ്രാസനത്തിൽ തന്നെ തിരികെ നിക്ഷേപിച്ചു.

 

അടുത്തത് മിസ്റ്റർ നമ്പ്യാരുടെ ഊഴമായിരുന്നു. പണ്ടത്തെ കാലത്ത് ആത്മഹത്യ ഒരു ഫാഷൻ അല്ലാത്തത് കൊണ്ട് നാട് വിടുന്നതായിരുന്നു പതിവ് എന്നും ഇന്നത്തെ കാലത്ത് ലഹരി സംബന്ധമായ പ്രശ്നത്തിൽ അകപ്പെട്ട കുട്ടി കെട്ടിതൂങ്ങിയോ ട്രെയിനിനു തലവെച്ചോ ചാകും എന്നുമറിയാമായിരുന്ന നമ്പ്യാർ നാടകത്തിനു ശേഷമാവാം ബോധവൽക്കരണമെന്ന് പറഞ്ഞൊഴിഞ്ഞ് തൽക്കാലത്തേക്ക് തടി കയ്ച്ചിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *