“എന്താ കുട്ടാ? ഉറക്കം മാറിയില്ലേ?”
“എന്തോ ഒരു തലവേദന പോലെ.”
“ഒന്ന് കുളിക്ക്. എല്ലാം മാറും.”
“ഞാനൊന്നു കിടക്കട്ടെ” എന്നുപറഞ്ഞു പാത്രങ്ങളെടുത്തുവച്ചു ഞാൻ മുകളിലേക്കുപോയി.
======================
പുത്തൻ പ്രതീക്ഷകൾ
ദിവസങ്ങൾ കടന്നുപോയി. ബാംഗ്ളൂരിലെത്തിയിട്ടു ഇന്നേക്ക് മൂന്നാഴ്‌ചയായി. നാളെയും മറ്റന്നാളും അവധിയാണ്. വൈകുന്നേരം ക്ലാസ്സെല്ലാം കഴിഞ്ഞു. ഞാൻ ക്യാമ്പസ്സിലിരുന്നു മൊബൈൽ ഫോണെടുത്തു വെറുതെ ചികഞ്ഞു. ഇവിടെയായാൽ ദിവസങ്ങൾ കടന്നുപോകുന്നത് അറിയുകയേയില്ല. അച്ഛനെയും ലിസിമ്മയെയും നന്നാക്കിയെടുത്തതും പാടാനാവുമെല്ലാമായി ദിവസങ്ങൾ കടന്നുപോയി. എന്നാലും ഇതിനൊക്കെയിടക്ക് ടീച്ചറുടെ വിളി പ്രതീക്ഷിക്കാത്ത ദിവസങ്ങളില്ല.. ഓരോന്നാലോചിച്ചു ക്യാമ്പസിലെ മരച്ചുവട്ടിൽ ബെഞ്ചിൽ അല്പനേരമിരുന്നു.
പോകാനായി ബാഗെടുത്തപ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്. ടീച്ചറാണ്. എന്റെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. കാളെടുത്ത ഞാൻ അൽപം ഗൗരവത്തിൽ ചോദിച്ചു: “എത്ര നാളായി ഞാൻ വെയിറ്റ് ചെയ്യുന്നു. എന്തിനാ വിളിച്ചത്?”
“ദേഷ്യപ്പെടല്ലേ കുട്ടാ… വിളിക്കാനുള്ള ഒരു ചാൻസ് ഒത്തു വരണ്ടേ? ഇവിടത്തെ കാര്യങ്ങൾ നിനക്കറിയില്ലേ?”
“എന്നെ മറന്നോന്ന് കരുതി…”
“ചുമ്മാ എന്തെങ്കിലും പറയല്ലേ…” ടീച്ചർ സീരിയസ് ആണ്.
“എനിക്ക് ടീച്ചറെ കാണണം.”
“ഞാൻ ബാംഗ്ലൂർ വരുന്നുണ്ട്. അടുത്ത മാസം.”
“പറ്റിക്കല്ലേ… ശരിക്കും? ഒറ്റക്കാണോ?” ഒറ്റക്കാണോ എന്ന എന്റെ ചോദ്യം അറിയാതെ മനസിന്റെ പ്രതീക്ഷകൾ അടുക്കിവെച്ച ഏതോ കോണിൽനിന്നും ചാടിവന്നതായിരുന്നു.
“ഒറ്റക്കല്ല… പറയുന്നത് കേൾക്കു. എന്റെ ഒരു ഫ്രണ്ട് ഉണ്ട്. അവിടെ ജോലി ചെയ്യുന്നത്. അവളുടെ കൂടെ താമസിക്കാൻ ആണ് വരുന്നത്. കുറച്ചു ദിവസത്തേക്ക്. വേറെ ഒന്നും ഇപ്പോൾ ഫിക്സ് ആയിട്ടില്ല. തീയതി ആയാൽ പറയാം. ഓക്കേ?”
“ഇവിടെ ജോലി നോക്കുന്നുണ്ടോ?” എന്റെ കൗതുകം അണപൊട്ടി.
എന്നാൽ അതിനു മറുപടി പറയാതെ ടീച്ചർ ഫോൺ കട്ട് ചെയ്തു. എഴുന്നേറ്റു നിന്ന് ഫോൺ ചെയ്ത ഞാൻ അറിയാതെ ബെഞ്ചിൽ തന്നെ ഇരുന്നു. വാർത്ത കേട്ടു തരിച്ച ഞാൻ കുറച്ചുനേരം അനങ്ങാതെ അവിടെത്തന്നെയിരുന്നു. വരണ്ട നാളുകൾക്കു ശേഷം ഇനി പ്രതീക്ഷയുടെ നാളുകൾ വരികയാണോ? ഞാൻ കേട്ടത് സത്യം തന്നെയാണോ? അതോ കേൾക്കാൻ അതിയായി ആഗ്രഹിക്കുന്ന കാര്യം കേട്ടതായി വെറുതെ നൊന്നിയതാണോ? പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം… എന്ന പാട്ടാണ് മനസിലേക്കോടിവന്നത്.
അന്നുമുതൽ ടീച്ചറുടെ ഫോൺ വെയിറ്റ് ചെയ്തു ദിനങ്ങൾ തള്ളി നീക്കാൻ തുടങ്ങി. പ്രതീക്ഷാ കടൽ അലയടിക്കുന്ന, എന്നാൽ തള്ളിനീക്കാൻ പ്രയാസമേറിയ ദിനങ്ങളുടെ തുടക്കം.
ദൈവമേ… വെക്കേഷൻ കാലത്തു നഷ്ടപ്പെട്ടതെല്ലാം പതിന്മടങ്ങായി നീ തിരിച്ചു തരാൻ പോകുകയാണോ?
ഓരോ ദിവസവും ഓരോ മണിക്കൂറിലുമെന്നപോലെ ടീച്ചറുടെ കൂടെയുള്ള നിമിഷങ്ങൾ ഞാൻ മനസ്സിൽ പളുങ്കു കൊട്ടാരംപോലെ പടുത്തുയർത്തുകയും പൊളിച്ചടുക്കുകയും വീണ്ടും മറ്റൊരു രൂപത്തിൽ നിർമിക്കുകയും പരിഷ്കരിക്കുകയും മോടി കൂട്ടുകയും ചെയ്തുകൊണ്ടേയിരുന്നു. തള്ളിനീക്കാൻ പ്രയാസമുള്ള ദിവസങ്ങൾ ഞാൻ ഇങ്ങനെ നിരക്കി നീക്കിക്കൊണ്ടിരുന്നു.
