മൃഗം – 11 Like

“ആരാ അങ്കിളേ ഇവിടുത്തെ എസ് ഐ?”

“പൌലോസ് എന്നാണ് സാറിന്റെ പേര്..”

“വാസൂ..നമുക്ക് പോകുന്ന വഴി എസ് ഐയെ ഒന്ന് കാണണം” ഡോണ പറഞ്ഞു.

പിന്നെ അവള്‍ ലാപ്ടോപ് എടുത്ത് അറേബ്യന്‍ ഡെവിള്‍സ് സംഘത്തിലെ മൂവരുടെയും ഫോട്ടോകള്‍ ശങ്കരനെയും രുക്മിണിയെയും കാണിച്ചു.

“ഇന്നലെ ഇവിടെ വന്നവര്‍ ഇവരാണോ?” അവള്‍ ഇരുവരോടുമായി ചോദിച്ചു.

രുക്മിണിയും ശങ്കരനും ആ ഫോട്ടോകളിലേക്ക് കുറെ നേരം നോക്കിയ ശേഷം പരസ്പരം നോക്കി.

“അവര്‍ മുഖം മറച്ചിരുന്നു..അതുകൊണ്ട് തീര്‍ത്ത് ഒന്നും പറയാന്‍ പറ്റുന്നില്ല മോളെ” ശങ്കരന്‍ ഫോട്ടോകളില്‍ വീണ്ടും നോക്കിക്കൊണ്ട് പറഞ്ഞു.

“മോള്‍ പുറത്ത് നിന്നുകൊണ്ട് അവളുടെ മൊബൈലില്‍ അവരുടെ ഫോട്ടോകള്‍ എടുത്തിട്ടുണ്ട്..അവളത് എസ് ഐയെ കാണിക്കുകയും അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു” രുക്മിണിയാണ് അത് പറഞ്ഞത്.

“ആണോ..വൌ ഗുഡ്..അമ്മെ ആ ഫോട്ടോകള്‍ എനിക്കൊന്നു കാണാന്‍ പറ്റുമോ?’ ഉത്സാഹത്തോടെ ഡോണ ചോദിച്ചു.

“മോള്‍ടെ പക്കലാണ്..അവള്‍ കിടന്നു..ഇപ്പൊ വിളിക്കണോ..”

ഡോണ അല്‍പനേരം ചിന്തയിലാണ്ടു. പിന്നെ വേണ്ടെന്നു തലയാട്ടി.

“പോലീസിനു നല്‍കി എന്നല്ലേ പറഞ്ഞത്..ഞങ്ങള്‍ എസ് ഐയെ കാണുന്നുണ്ട്..അദ്ദേഹത്തിന്റെ പക്കല്‍ നിന്നും എടുത്തോളാം..” അവള്‍ പറഞ്ഞു.

“പക്ഷെ ഇവരുടെ ശരീരഘടന കണ്ടിട്ട് ഇവര്‍ തന്നെയാണ് വന്നത് എന്നെനിക്ക് സംശയമുണ്ട്..വാസൂ..ആ രവീന്ദ്രന് ഇതില്‍ എന്തോ പങ്കുണ്ട്.. എനിക്കുറപ്പാണ്.. കാരണം ഇന്നലെ അവന്‍ മനപ്പൂര്‍വ്വം നൈറ്റ് ഡ്യൂട്ടിക്ക് കയറിയതാണ് എന്നാണ് ഞാന്‍ അറിഞ്ഞത്..ഇവിടെ നിന്നും ഫോണ്‍ ചെന്നാല്‍ പോലീസ് സഹായം കിട്ടരുത് എന്നവനു നിര്‍ബന്ധം ഉണ്ടായിരുന്നതുപോലെ..മോള്‍ രണ്ടു തവണ സ്റ്റെഷനിലെക്ക് വിളിച്ചിട്ടും അവന്‍ പോലീസിനെ വിട്ടില്ല..പിന്നെ ഞാനും വിളിച്ചു..എന്നിട്ടും ആരും വന്നില്ല…അവനിതില്‍ പങ്കുണ്ട് എന്നത് ഉറപ്പാണ്..” ശങ്കരന്‍ പകയോടെ പറഞ്ഞു.

“ആരാ ഈ രവീന്ദ്രന്‍?” ഡോണ ചോദിച്ചു.

“ഒരു പോലീസുകാരനാണ്..ഇവനുമായി ചെറിയ പ്രശ്നം മുന്‍പ് ഉണ്ടായതിന്റെ ചൊരുക്ക് അവനെന്നോടും കുടുംബത്തോടും ഉണ്ട്..” ശങ്കരന്‍ പറഞ്ഞു.

“ഓഹോ..വാസൂ..അപ്പോള്‍ അവന്മാര്‍ക്ക് ഇവിടെയും ആളുകളുണ്ട്..നമ്മള്‍ വളരെ സൂക്ഷിക്കണം..ചിലപ്പോള്‍ ഇനിയും ഇവിടെ ഉള്ളവര്‍ക്ക് നേരെ അവര്‍ ആക്രമണം നടത്തിയേക്കാം..നമുക്ക് ഇവരെ കൊച്ചിക്ക് കൊണ്ടുപോയാലോ” ഡോണ വാസുവിനെ നോക്കി.

“ഇല്ല മോളെ..അങ്ങനെ പേടിച്ചോടാന്‍ ഞാന്‍ തയാറല്ല..പക്ഷെ എന്റെ ഭയം എന്റെ മകളെ ഓര്‍ത്താണ്. അവന്മാര്‍ അവളെ പിടിച്ചുകൊണ്ടു പോകാനാണ് ഇന്നലെ വന്നത്..അവള്‍ അവരുടെ കൈയില്‍ പെട്ടിരുന്നെങ്കില്‍..ഞങ്ങള്‍ക്കത് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല…ഇനിയും എന്റെ മോള്‍ക്ക് നേരെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നാണ് എന്റെ ഏകഭയം……” ശങ്കരന്‍ വിങ്ങിപ്പൊട്ടി.

വാസുവിന്റെ മുഖത്ത് പക നിറഞ്ഞു. ശരിയാണ് അച്ഛന്‍ പറയുന്നത്. ഇന്നലെ ദിവ്യയെ അവര്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഇപ്പോള്‍ അവള്‍ ജീവനോടെ കാണുമായിരുന്നോ എന്ന് തന്നെ പറയാന്‍ പറ്റില്ല. അവളുടെ അസാമാന്യ ധൈര്യമാണ് ഇന്നലെ ഈ വീടിനു സംഭവിച്ച ദുരന്തം ഒഴിഞ്ഞുപോകാന്‍ കാരണം. പാവം..അവളെ തനിക്ക് തനിച്ചൊന്നു കാണണം. പക്ഷെ അച്ഛന്‍! അന്ന് അവളെയും തന്നെയും ഒരുമിച്ചു കണ്ടതിനാണ് തന്നെ അര്‍ദ്ധരാത്രി നിര്‍ദ്ദയം ഇവിടെ നിന്നും ഇറക്കിവിട്ടത്. താന്‍ കാണാന്‍ ചെന്നാല്‍ അത് അച്ഛന് ഇഷ്ടപ്പെടില്ല. വേണ്ട..പിന്നീട് ഫോണ്‍ ചെയ്ത് സംസാരിക്കാം..അതുമതി. അവന്‍ മനസ്സില്‍ കണക്കുകൂട്ടി.

“അതെ അങ്കിളേ..മോള്‍ടെ ജീവന് ഭീഷണിയുണ്ട്..ഇന്നലെ സംഭവിച്ച പരാജയം അവന്മാര്‍ മറക്കാനിടയില്ല..ഞങ്ങള്‍ ഉദ്ദേശിക്കുന്നവര്‍ തന്നെയാണ് ഈ സംഭവത്തിനു പിന്നിലെങ്കില്‍, അവര്‍ ഇനിയും എത്തും..മനസ്സില്‍ ഉന്നിയത് നേടാതെ പിന്മാറുന്നവര്‍ അല്ല അവര്‍..”

ഡോണയുടെ വാക്കുകള്‍ ശങ്കരനിലും രുക്മിണിയിലും ഭയത്തിന്റെ വേലിയേറ്റം ഉണ്ടാക്കി. ഇനിയും ഒരു ആക്രമണം ഉണ്ടായാല്‍, അവര്‍ക്ക് തോല്‍വി സംഭവിക്കണമെന്നില്ല. മകള്‍ സ്കൂളില്‍ പോകുന്ന കുട്ടിയാണ്. വഴിയില്‍ വച്ചും അവളുടെ ജീവന് ഭീഷണി ഉണ്ടാകാം. രുക്മിണി ആശങ്കയോടെ വാസുവിനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *