“”ഇതിനിപ്പോ കരയേണ്ട ആവശ്യമില്ലല്ലോ.. കാര്യങ്ങൾ നല്ല രീതിയിൽ ആയില്ലേ “”
ഞാൻ അവളെ മാറ്റി നിർത്തി. മിയ വന്നു കാര്യം ചോദിച്ചു. ആവണി കരഞ്ഞു കൊണ്ടു കാര്യങ്ങൾ പറഞ്ഞു വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു.
“”എടാ എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ “”
“”അത് ഇന്നലെ ഇവളെ എല്ലാരുടെയും മുമ്പിൽ അങ്ങനെ പറഞ്ഞപ്പോൾ ചെയ്തതാണ് “”
ഈറനണിഞ്ഞ കണ്ണുമായി നന്ദി സൂചകമായി ആവണി എന്നെ നോക്കി.
“”വേറെ ഒന്നും വിചാരിക്കരുത്. ഞാൻ അത്രേം ടെൻഷൻ അടിച്ചിരുന്നു. എനിക്ക് വേണ്ടി ഇന്നലെ ഉറക്കമൊഴിച്ചു ചെയ്‍തതാണെന്ന് മനസിലായപ്പോൾ….. കൂടെ ആരൊക്കെ ഉണ്ടെന്നു തോന്നി പോയി.. Sorry..””
വിതുമ്പി കൊണ്ട് അവളത് പറഞ്ഞപ്പോൾ ഞാൻ നോക്കി ചിരിച്ചതേയുള്ളു.. അപ്പോഴേക്കും മിയയുടെയും എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.
“”എന്തായാലും രണ്ടുപേരും ഒന്ന് മിണ്ടിയല്ലോ.. വാ പോകാം..””
അങ്ങനെ ഞങ്ങൾ പുറത്തിറങ്ങി ജ്യൂസ് ഒക്കെ കുടിച്ചു റൂമിൽ പോയി. പിന്നീടുള്ള ദിവസങ്ങളിൽ അവൾ ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാനും എല്ലാം വന്നു.
ഒരു ദിവസം രാവിലെ മാഡം എല്ലാവരെയും മീറ്റിംഗ് ഹാളിലേക്ക് വിളിച്ചു.
“”നമ്മുടെ പ്ലാൻ അവർ അംഗീകരിച്ചെങ്കിലും ബാക്കി കാര്യങ്ങൾ ഇന്നാണ് തീരുമാനമായതു. അതായതു അവർ നമ്മളുമായിട്ടുള്ള കോൺട്രാക്ട് സൈൻ ചെയ്തു “”
എല്ലാവരും കയ്യടിച്ചു..എല്ലാവരുടെയും മുഖത്തു സന്തോഷവും അതിനെകാളുപരി അഭിമാനവും നിറഞ്ഞിരുന്നു. എല്ലാവരും ആവണിയെ നോക്കി കൈ ഉപയോഗിച്ച് super എന്ന് പറഞ്ഞു. ആവണിയും മിയയും എന്നെ നോക്കി…..
“”അതിന്റെ ഭാഗമായി ഈ മാസം തന്നെ നമ്മുടെ ബ്രാഞ്ചിൽ നിന്നും ഒരു ടൂർ പോകാൻ അനുവാദം തന്നിട്ടുണ്ട് “””
എല്ലാവരുടെയും മുഖത്തു സന്തോഷം.. കുറെ കാലത്തിനു ശേഷം ഒന്ന് relax ആവാൻ കിട്ടിയ അവസരം. അതും കമ്പനി ചിലവിൽ. പൊളിക്കും.
“”സൊ പോകേണ്ട സ്ഥലം നമ്മൾ തീരുമാനിക്കണം. ഇപ്പോൾ തന്നെ തീരുമാനിച്ചു മുകളിലേക്കു അയച്ചാൽ അവർ പെട്ടെന്ന് sanction ആക്കി തരും”””
അങ്ങനെ എല്ലാവരും ഓരോ സ്ഥലങ്ങൾ പറയാൻ തുടങ്ങി. മൈസൂർ, ഊട്ടി, കൊടൈക്കനാൽ, ഹൈദ്രബാദ് അങ്ങനെ കുറെ… അവസാനം കുറച്ചു പേരുകൾ നൽകിയതിൽ നിന്നും ഹൈദരാബാദ് തിരഞ്ഞെടുത്തു. എല്ലാവരും കയ്യടിച്ചു പാസ്സ് ആക്കി. രണ്ടു ദിവസത്തിന് ശേഷം ടൂർ അപ്പ്രൂവ് ചെയ്തു മെയിൽ വന്നു.
വളരെ സന്തോഷമായ ദിനങ്ങളിൽ ഒന്ന്.. ടൂർ അത് സ്കൂളിൽ നിന്നായാലും ഓഫീസിൽ നിന്നായാലും ഒരേ വൈബ് ആണ്. അങ്ങനെ ഒരു വ്യാഴം രാത്രി പോയി ടുസ്‌ഡേ പോയി വരാനാണ് പ്ലാൻ.
വ്യാഴം രാത്രി എല്ലാവരും എത്തി.. പോകുന്ന വഴിക്കു വേണം ആവണിയെ എടുക്കാൻ. അങ്ങനെ വണ്ടി സ്റ്റാർട്ട് ചെയ്തു. 16 പേര് അടങ്ങുന്ന ടൂർ കൂടെ ഡ്രൈവറും ഒരു സഹായിയും. വണ്ടി മുന്നോട്ടു നീങ്ങി. സമയം രാത്രി 12 മണി. കുറച്ചപ്പുറത്തു ആവണിയെ കണ്ടു ബസ് നിർത്തി. ഞാൻ നോക്കിയപ്പോൾ അവൾ ഒറ്റക്കാണ്.. ഈ നേരത്തു ഇവിടെ ഒറ്റക്കോ.. മനസ്സിൽ ആലോചിച്ചു.. അങ്ങനെ ആവണി കയറി. അവളും ഞാനും മിയയും പുറകിൽ ആണ് ഇരുന്നത്. വണ്ടി സ്പീഡിൽ പോയി കൊണ്ടിരുന്നു. പാട്ടൊക്കെ വച്ചു എല്ലാരും ഡാൻസ് ചെയ്തു. മാഡം ഒക്കെ തകർത്തു കളിച്ചു. മിയയാണെങ്കിൽ ഒരു രക്ഷയുമില്ല. ഞാനും ആവണിയും ഒരു സൈഡിൽ മാറിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും ക്ഷീണിച്ചു. പിറ്റേന്ന് ഉച്ച കഴിഞ്ഞു ഹൈദരാബാദ് എത്തി. ഫുഡ് ഒക്കെ കഴിച്ചു. ഒന്ന് രണ്ടു കാഴ്ചകൾ കണ്ടു അന്ന് രാത്രി ബീച്ചിൽ പോകാൻ തീരുമാനിച്ചു.
അങ്ങനെ ബീച്ചിൽ എല്ലാവരും തകർക്കുന്നു. ഞാനും മിയയും ആവണിയും കൂടി ബീച്ചിലെ ഹൈദരാബാദ് സ്പെഷ്യൽ ഫുഡ് ഒക്കെ ട്രൈ ചെയ്തു നടന്നു. ഞങ്ങൾ കൂടുതൽ പരിചയപ്പെടാൻ തുടങ്ങി. മിയ അവളുടെ ഫാമിലിയെ പറ്റി വാ തോരാതെ സംസാരിച്ചു. ഞാൻ എന്റെ ഫാമിലിയെ പറ്റിയും. എന്നാൽ ആവണി ഫാമിലിയെ കുറിച്ച് സംസാരിച്ചില്ല. മിയ അവളോട് ഒരുപാട് നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു തുടങ്ങി ഒരു കഥ!!!!
തൃശൂരിലെ ഒരു പ്രമുഖ പാരമ്പര്യ കുടുംബത്തിൽ പെട്ടതാണ് അവളുടെ അച്ഛനും അമ്മയും. പടിപ്പുര വീടും ഇന്ദ്രപ്രസ്ഥ വീടും. ബിസിനസിന്റെ കാര്യത്തിൽ രണ്ടു കുടുംബങ്ങളും ഭയങ്കര ശത്രുതയിൽ ആണ്. കണ്ടാൽ കടിച്ചു കീറാൻ നിക്കുന്ന പോലെ.. പല ബിസിനസുകളിലും പരസ്പരം പാരവച്ചു അവർ എപ്പോഴും വഴക്ക് ആയിരുന്നു. അത് പിന്നീട് കുടുംബങ്ങൾക്കിടയിലും പരന്നു. അതിന്റെ ഇടയിലാണ് രണ്ടു വീടുകളിൽ കഴിഞ്ഞിരുന്ന അവളുടെ അച്ഛനും അമ്മയും പ്രേമത്തിലാവുന്നത്. കോളേജിൽ തുടങ്ങിയ പ്രണയം രണ്ടുപേരും വീട്ടിൽ ചെന്ന് പറയാൻ പേടിയായത്തോടെ മുന്നോട്ടു കൊണ്ടുപോയി. പിരിയാൻ കഴിയില്ല എന്നുറപ്പായപ്പോൾ രണ്ടു പേരും ഒളിച്ചോടാൻ തീരുമാനിച്ചു. അങ്ങനെ ഒരു ഉത്സവ രാത്രിയിൽ അവർ ഒളിച്ചോടുന്നു.. അതോടെ രണ്ടു വീടുകളിലെ ശത്രുത വർദ്ധിക്കുന്നു. കുറെ കാലങ്ങൾക്ക് ശേഷം അവർക്കു മോൾ ജനിക്കുന്നു. അവൾക്കു ആവണി എന്ന് പേരിടുന്നു. ആ കുട്ടി വലുതായി അവൾ പ്ലസ്ടു പഠിക്കുന്ന സമയത്ത് അച്ഛന്റെ വീട്ടുകാർ അയാളെ കാണുകയും തല്ല് പിടിക്കൊടുവിൽ അമ്മ വെട്ടേറ്റു മരിക്കുന്നു. അതോടെ അച്ഛൻ ഒരു മാനസിക രോഗിയെ പോലെ ആയി. തങ്ങളുടെ മകളെ കൊന്നതറിഞ്ഞു അമ്മ വീട്ടുകാർ അച്ഛനെ അടിക്കുന്നു. അവരുടെ വീടുകളിലും പ്രശ്നം നടക്കുന്നു. ആശുപത്രിയിൽ ആയ അച്ഛൻ ക്രമേണ മരണത്തിനു കീഴടങ്ങി. ഇപ്പോൾ മകൾക്കു വേണ്ടി കേസ് നടത്തുകയാണ് രണ്ടു കൂട്ടരും. ഒരു ട്രസ്റ്റിന്റെ കീഴിൽ പഠനം പൂർത്തിയാക്കിയ ആവണി പിന്നീട് ജോലിക്ക് വേണ്ടിയും അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയും കണ്ടെത്തിയ ജോലിയാണ് ഇത്. നാട്ടിൽ നിൽക്കാൻ ആവണിക്ക് പേടിയാണ്. തന്നെ കയ്യിൽ കിട്ടിയാൽ രണ്ടു കൂട്ടർക്കും ഇടയിൽ പെട്ടു താൻ കൊല്ലപ്പെടുമോ എന്നുള്ള ഭയം അവൾക്കുണ്ടായിരുന്നു!!!!
“””ചുരുക്കി പറഞ്ഞാൽ ഞാൻ ഒരു അനാഥയാണ്.. എനിക്ക് സ്വന്തമെന്നു പറയാൻ ആരുമില്ല””
ആവണി ഒരു പുഞ്ചിരിയോടെ അത് പറഞ്ഞപ്പോൾ ഈറനണിഞ്ഞ കണ്ണുകളുമായി അവളെ മിയ വാരി പുണർന്നു.. എന്ത് ചെയ്യണമെന്നറിയാതെ ജെയ്സൺ കടലിലേക്ക് നോക്കി നിന്നു. ആ കടൽ കാറ്റ് ആ നിമിഷങ്ങളെ ശാന്തമായി തലോടി.
നമ്മൾ ചിന്തിക്കുന്നതിനപ്പുറം ഓരോന്നിനും ഓരോ യാഥാർഥ്യങ്ങൾ ഉണ്ട്. എന്റെ ചിന്തകൾ എല്ലാം തെറ്റായിരുന്നെന്നു എനിക്ക് മനസിലായി. പക്ഷെ അപ്പോഴും അവളോട് തുറന്നു സംസാരിക്കാനും ഇടപെടാനും ഒരു മടി. ചിലപ്പോൾ ആദ്യം മുതലേ അങ്ങനെ ആയതു കൊണ്ടായിരിക്കാം. എന്തായാലും അങ്ങനെ തന്നെ പോകട്ടെയെന്നു ഞാൻ കരുതി. മിയ വന്നു വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. കണ്ണുകൾ നിറഞ്ഞെങ്കിലും ആവണി അപ്പോഴും പുഞ്ചിരിച്ചു.. ഞങ്ങൾ റൂമിലേക്ക് പോയി.