: രേണു… സത്യത്തിൽ എന്താ അവർക്കിടയിലുള്ള പ്രശ്നം
: എന്താണെന്ന് എനിക്കും കൃത്യമായി അറിയില്ല.. പക്ഷെ അമ്മയുടെ മനസ്സിൽ എന്തൊക്കെയോ കിടന്ന് തിളയ്ക്കുന്നുണ്ട്. പാവം ഇതുവരെ ആരോടും അച്ഛനെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല. എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയാണ്
: വെള്ളമടി പണ്ടേ ഉണ്ടായിരുന്നു മാമന്…. പക്ഷെ ഈയടുത്തായി ഇത്തിരി കൂടുതലാണ്.. ഇനി വല്ല പെണ്ണ് കേസും ആയിരിക്കുമോ
: ഏട്ടനെന്താ പറഞ്ഞത്…
: നിനക്ക് ദേഷ്യം വന്നോ.. ഞാൻ ഒരു സംശയം പറഞ്ഞതാടോ
: ദേഷ്യമല്ല.. എനിക്കും ഉണ്ടായിരുന്നു ഇതേ സംശയം.. ഈയിടെ രണ്ടുപേരും വഴക്ക് കൂടുമ്പോ അമ്മയുടെ വായിൽ നിന്നും അറിയാതെ ഒരു ആയിഷയുടെ പേര് പുറത്തുവന്നു.. ഞാൻ കുറേ കുത്തിനോക്കി.. പക്ഷെ ഒന്നും വിട്ടു പറഞ്ഞില്ല
: ആയിഷ… ഇത് തന്നെയാ ഞാനും കേട്ടത്…. എന്തായാലും ഞാനൊന്ന് അന്വേഷിക്കട്ടെ.. നമുക്ക് നോക്കാം
: വന്നുവന്ന് അമ്മയ്ക്കിപ്പോ ആരെയും ഇഷ്ടമല്ലാതെയായി.. ഈ കുടുംബത്തിലേക്കാണല്ലോ കയറി വന്നതെന്നൊക്കെ പറയുന്നുണ്ടായിരുന്നു..അമ്മതന്നെ കണ്ടെത്തിയ ചെറുക്കനായതുകൊണ്ട് തിരിച്ച് വീട്ടിലേക്ക് ചെന്നാലും വലിയ സ്വീകരണമൊന്നും ഉണ്ടാവില്ലെന്ന് പറയുന്നുണ്ടായിരുന്നു..
: നീ കാടുകയറി ചിന്തിക്കല്ലേ പെണ്ണേ.. അതിനുള്ളിൽ രണ്ടാളും വീടുവിട്ട് ഇറങ്ങുന്നതൊക്കെ ചിന്തിച്ചു കൂട്ടിയോ.
: ഏട്ടന് ശരിക്കും അറിയാഞ്ഞിട്ടാണ്… ഇച്ചിരി സീരിയസ് ആണ്.
: നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം… ഇനി അഥവാ ഇറങ്ങേണ്ടിവന്നാൽത്തന്നെ എനിക്കും ഇല്ലേ ഒരു വീട്…
: ബെസ്റ്റ്….അച്ഛന്റെ പെങ്ങളുടെ വീട്ടിലേക്ക് ഇന്ദൂട്ടി വന്നതുതന്നെ…
രേണുവിനെ കോളേജിൽ ഇറക്കിയ ശേഷം ആദി പലചരക്കു സാധനങ്ങളുമായി വീട്ടിൽ തിരിച്ചെത്തി. ഇന്ദുവും രേണുവും ഈ നാടുവിട്ട് പോകുകയെന്നുപറഞ്ഞാൽ ആദിക്ക് അതില്പരം സങ്കടമില്ല. അവന് അത്രയ്ക്ക് ഇഷ്ടമാണ് രണ്ടുപേരെയും. ഭർത്താവുമായി പിരിഞ്ഞിരിക്കുന്ന സ്ത്രീകൾക്ക് നേരെയുണ്ടാവാനിടയുള്ള തുറിച്ചു നോട്ടവും കെണികളും തന്റെ പ്രിയപെട്ടവരെത്തേടി വരരുതെന്ന ആഗ്രഹവും ആദിക്കുണ്ട്. അവൻ അമ്മയുമായി ഈ വിഷയം സംസാരിച്ചെങ്കിലും അവർക്കും കൂടുതലായി ഒന്നുംതന്നെ അറിയില്ലായിരുന്നു.
എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ഇന്ദു പൊട്ടിത്തെറിച്ചാൽ മാത്രമേ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാവൂ. അമ്മായിയോടും മോളോടുമുള്ള സഹതാപം കൊണ്ടാണെന്ന് തോനുന്നു ആദി ദിവസവും സന്ധ്യയോടെ അവരുടെ വീട്ടിൽ പോയിരിക്കും. കുടിച്ചു മദോന്മത്തനായി വരുന്ന മാമനെ കണ്ടശേഷം അവൻ വീട്ടിലേക്ക് വരും. അങ്ങനെ ഒരു ദിവസം ആദി ചെല്ലുമ്പോൾ ഉമ്മറത്തിരുന്ന് മദ്യസേവ നടത്തുകയാണ് കൃഷ്ണൻ. തന്റെ കൂട്ടുകാരിൽ ചിലരൊക്കെ ഉമ്മറത്തുണ്ട്. ആദിയെ കണ്ടയുടനെ കൂട്ടുകാർ ഒന്ന് പരുങ്ങിയെങ്കിലും കൃഷ്ണന് ഒരു കുലുക്കവുമില്ല. അകത്തേക്ക് കയറിച്ചെന്ന ആദി നോക്കുമ്പോൾ ഇന്ദുവും രേണുവും മുകളിലത്തെ നിലയിൽ രേണുവിന്റെ മുറിയിൽ ഇരിക്കുകയാണ്..
: കണ്ടോ ആദിയേട്ട… ഞങ്ങളെ വെറുപ്പിച്ച് പുറത്താക്കാനുള്ള പുറപ്പാടാണോ എന്തോ.. ഇതുകൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു. ഇന്ന് ഉമ്മറത്താണെങ്കിൽ നാളെ ചിലപ്പോ വീടിന് അകത്തായിരിക്കും സേവ
: അമ്മായി എന്താ ഒന്നും മിണ്ടാതിരിക്കുന്നേ.. നിങ്ങൾക്ക് പറഞ്ഞൂടായിരുന്നോ ഇതൊന്നും ഇവിടെ പറ്റില്ലെന്ന്
: നിന്റെയല്ലേ മാമൻ.. ഞാൻ വലിഞ്ഞുകയറി വന്നവളല്ലേ.. “നിന്നോട് വെള്ളമല്ലേ ചോദിച്ചുള്ളൂ, ആരുടേയും കൂടെ കിടക്കാനൊന്നും പറഞ്ഞില്ലല്ലോ” എന്ന എന്നോട് പറഞ്ഞത്… ആ മനുഷ്യനോട് ഞാനെന്താ പറയേണ്ടത്
: നിങ്ങൾ ഇങ്ങനെ പേടിച്ച് മുറിയിൽ അടച്ചിരിക്കാൻ തീരുമാനിച്ചാൽ എന്നും ഇതിനകത്ത് ഇരിക്കത്തെ ഉള്ളു..വാ രണ്ടാളും
രണ്ടുപേരെയും കൂട്ടി താഴേക്ക് ചെന്ന ആദി നേരെപോയത് ഉമ്മറത്തേക്കാണ്. കുടിക്കുവാനായി കൊണ്ടുവച്ച തണുത്ത വെള്ളം തട്ടിത്തെറിപ്പിച്ച് അവൻ കൈകൊണ്ട് എഴുന്നേക്ക് എന്ന് വിരലനക്കിയതും കൃഷ്ണന്റെ കൂട്ടുകാർക്ക് കാര്യം മനസിലായി..
