: നമ്മളെങ്ങോട്ടാ ആദി…
: നമുക്ക് ഒന്ന് ടൌൺ വരെ പോകണം.. കുറച്ചു സാധനം വാങ്ങിക്കാനുണ്ട്. അമ്മായി ഉള്ളതുകൊണ്ട് സെലക്ഷന് വേറെ ആളെ നോക്കണ്ടല്ലോ
: ഓഹ്.. ഡ്രെസ്സെടുക്കാനാണോ..
: അത് അവിടെയെത്തുമ്പോ മനസിലാക്കിയാൽ മതി. ബയോഡാറ്റ ഉണ്ടാക്കണ്ടേ.. സർട്ടിഫിക്കറ്റ് എടുത്തില്ലേ
: അതൊക്കെയുണ്ട്… ഫോട്ടോയില്ല
: അത് നമുക്ക് എടുക്കാം.. വീട്ടിൽ കാമറ ഉണ്ടല്ലോ
: നീയെന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്…
: പറയാം… ഒന്ന് ക്ഷമിക്കെടോ…
എല്ലാം മുൻകൂട്ടി ചെയ്തുവച്ചതുപോലെ ആദി ഇന്ദുവിനെയുംകൂട്ടി ടൗണിലുള്ള ഒരു കടയിലെത്തി. അവിടെയുണ്ടായിരുന്ന സ്ത്രീ അവരെ കൂട്ടി ഷോറൂമിൽ ചെന്ന് സാധനങ്ങൾ ഓരോന്നായി നിരത്തി. ഇന്ദു ഒന്നും മനസിലാവാതെ ആദിയുടെ മുഖത്തുനോക്കി.
: എന്നെ നോക്കാതെ സാധനങ്ങൾ നോക്കെടോ..
: ഇതൊക്കെ ആർക്കാ.. എനിക്കൊന്നും മനസിലാവുന്നില്ല
: നമ്മൾ ഒരു പുതിയ ഓൺലൈൻ ഫാഷൻ ഷോപ്പ് തുടങ്ങാൻ പോകുന്നു. ഡ്രസ്സ്, കോസ്മെറ്റിക്സ് , ഒർണമെന്റ്സ് അങ്ങനെ എല്ലാവിധ ലേഡീസ് ഐറ്റംസും വിൽക്കുന്ന ഓൺലൈൻ ഷോപ്. ബാക്കിയൊക്കെ വിശദമായി പിന്നെ പറയാം.. ഇന്ദൂട്ടി ആദ്യം ഇഷ്ടപെട്ടതൊക്കെ എടുക്ക്.
ഇന്ദു ഒന്നും മനസിലാവാതെ ആദിയുടെ വാക്കുകൾ അനുസരിച്ചു. കുറേ സാധനങ്ങളുടെ സാമ്പിൾ തിരഞ്ഞെടുത്തശേഷം അതൊക്കെ പാക്ക് ചെയ്ത് വണ്ടിയിലെത്തിച്ചു. അത്യാവശ്യം നല്ലൊരുതുകതന്നെ അവിടെ ചിലവായി.
: ആദി… എനിക്കിപ്പോഴും ഒന്നും മനസിലായില്ല..
: അമ്മായീ.. നല്ലൊരു ജോലിയൊക്കെ കിട്ടാൻ സമയമെടുക്കും. അതുവരെ ജീവിക്കണ്ടേ. വലിയ വരുമാനമൊന്നും ഇല്ലെങ്കിലും മോശമല്ലാത്തൊരു തുക ഇതിൽ നിന്നും സമ്പാദിക്കാം. അതിനുവേണ്ട എല്ലാ സെറ്റപ്പും ഞാൻ ശരിയാക്കിയിട്ടുണ്ട്. വീട്ടിലെത്തിയിട്ട് കാണിച്ചുതരാം.
വീട്ടിലേക്കുള്ള യത്രമധ്യേ ആദി വീണ്ടും വണ്ടിയൊന്ന് വഴിതിരിച്ചു. ഒരു കടയുടെ മുന്നിൽ ചെന്ന് നിർത്തിയ ശേഷം ഇന്ദുവിനോട് എന്തോ പറഞ്ഞു കാറിൽനിന്നും ഇറങ്ങി. റോഡിന് എതിർവശത്തുള്ള ഷോപ്പിലേക് കയറിച്ചെന്ന ആദി അല്പനേരത്തിന് ശേഷം പുറത്തേക്കിറങ്ങി. അവനു പുറകെ ഒരു സ്ത്രീയും. വെളിയിൽ ഡിസ്പ്ലേ ചെയ്തിരിക്കുന്ന സാധനങ്ങളിൽ എന്തൊക്കെയോ കാണിച്ചു വിലചോദിച്ച ശേഷം ആദി ആ സ്ത്രീയോട് യാത്രപറഞ്ഞു കാറിൽ തിരിച്ചെത്തി.
: അമ്മായി കണ്ടോ..
: ആരാടാ അത്.. എന്താ ഒരു ഗ്ലാമർ അവളെ കാണാൻ.
: ഇന്ദുവിന്റെ അത്ര വരുമോ ….
: പോടാ… ഞാൻ എവിടെ കിടക്കുന്നു… അവരുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല
: എന്ന അതാണ് അമ്മായിയുടെ ശത്രു ആയിഷ. ഈയടുത്ത് തുടങ്ങിയ ബൊട്ടീക് ഷോപ്പാണ്.
: നിനക്കെങ്ങനെ അറിയാം ഇവളെ… നീയുംകൂടി അറിഞ്ഞുള്ള പരിപാടിയാണോ
: ഛേ… ഞാൻ കുറച്ചു ദിവസമായി ഇവളുടെ പുറകെയുണ്ട്. മാമന്റെയും. രണ്ടുപേരുടെയും ഉദ്ദേശമെന്താണെന്ന് അറിയണമല്ലോ
: എന്നാലും നീയെങ്ങനെ കണ്ടുപിടിച്ചു ഇവളെ… ഞാൻ കുറേ ശ്രമിച്ചതാ. നടന്നില്ല. ഒരു ഫോട്ടോയെങ്കിലും അയാളുടെ ഫോണിൽ ഉണ്ടാവുമെന്ന് വിചാരിച്ചു. പക്ഷെ കിട്ടിയില്ല
: അമ്മായിക്ക് എത്ര ഫോട്ടോ വേണം ഇവളുടെ… അവളുടെ ജാതകംവരെ ഞാൻ പൊക്കും നോക്കിക്കോ..
: അവസാനം അവള് ചിരിച്ചുകാണിക്കുമ്പോൾ വാലാട്ടി പുറകെ പോകാനാണോ
: അയ്യേ..ഇതിനേക്കാളൊക്കെ സുന്ദരിയായ ഒരു മാലാഖയുണ്ട് എന്റെ മനസ്സിൽ.. അവളെ വെല്ലാൻ ഈ ലോകത്ത് ഇനിയൊരാൾ പിറക്കില്ല
: അമ്പടാ.. അപ്പൊ മനസ്സിൽ ആരെയോ കൊണ്ടുനടക്കുന്നുണ്ട് അല്ലെ. ആരാടാ കക്ഷി
: അതൊന്നും പറയില്ല… ആളെ ഞാൻ ഇതുവരെ മോശം കണ്ണുകൊണ്ട് നോക്കിയിട്ടില്ല. കാണാറുണ്ട് മിക്കവാറും. പക്ഷെ മറ്റൊരു തരത്തിൽ ചിന്തിച്ചതുപോലുമില്ല
: നീ ചിന്തിച്ചാലും കുഴപ്പമില്ല… നീ ഒറ്റത്തടിയല്ലേ. അതുപോലാണോ നിന്റെ മാമൻ… അതല്ലേ എനിക്ക് ദേഷ്യം വന്നത്. പ്രേമമൊക്കെ ആരോടും തോന്നാം പക്ഷെ സാഹചര്യത്തിനനുസരിച്ച് പെരുമാറാൻ പഠിക്കണം.
: നോക്കാം.. എന്നെങ്കിലും എന്റെ മാവും പൂത്താലോ..
: ആട്ടെ അവൾക്ക് ഇഷ്ടമാണോ നിന്നെ
: ഈ അമ്മായി എന്തായീ പറയുന്നേ… എന്റെ മനസ്സിൽ ഇങ്ങനൊന്ന് ഉള്ളത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നെക്കൂടാതെ ആകെ ഇതറിയുന്നത് ഇപ്പൊ അമ്മായിക്ക…
: നല്ല കാമുകൻ… ധൈര്യമില്ലെങ്കിൽ എന്തിനാടാ ആണുങ്ങളുടെ വില കളയാൻ ഈ പണിക്ക് പോകുന്നേ.. തുറന്നു പറഞ്ഞൂടെ അവളോട്. അല്ലാതെ ഒരുത്തിയെ കെട്ടിക്കൊണ്ട് വന്നിട്ട് പഴയ സെറ്റപ്പിനെത്തേടി പോകരുത്.
: അതൊന്നും എന്തായാലും ഞാൻ പോകില്ല. ഇനി കൂടുതലൊന്നും ചോദിക്കണ്ട.. ഞാൻ പറയില്ല.
വീട്ടിലെത്തിയ ഇന്ദുവിനെ ലളിത സ്വീകരിച്ചിരുത്തി. രണ്ടുപേർക്കും ഒരുപാട് പറയാനുണ്ടായിരുന്നു. സംസാരമൊക്കെ കഴിഞ്ഞു ആദി ഇന്ദുവിനേയും കൂട്ടി അവന്റെ മുറിയിലേക്ക് ചെന്നു. ഇന്ദുവിന്റെ ബിസിനസിനുവേണ്ടി ഉണ്ടാക്കിയ സോഷ്യൽ മീഡിയ പേജുകളും ഓൺലൈൻ സൈറ്റുമൊക്കെ ആദി അവൾക്ക് വിവരിച്ചുകൊടുത്തു. ഇന്ദുവിന്റെ ഫോണിൽ അതെല്ലാം ലോഗിൻ ചെയ്തശേഷം സപ്ലയർ അയച്ചുകൊടുത്ത ചില ഫോട്ടോസ് പേജിൽ അപ്‌ലോഡ് ചെയ്തു.
: ആദീ… ഇതൊക്കെ ആര് കാണാനാ… ഞാനൊക്കെ ഒരു ഫോട്ടോ ഇട്ടാൽ കഷ്ടിച്ച് 50 ലൈക് കിട്ടിയാലായി.. അത്രയ്ക്ക് ഫ്രണ്ട്സെ എനിക്കുള്ളൂ
: അമ്മായി ഈ പേജ് നോക്ക്… പതിനായിരക്കണക്കിന് ആൾക്കാർ ഫോളോ ചെയ്യുന്ന പേജാണ് അമ്മായിക്കുവേണ്ടി ഞാൻ സ്പോൺസർ ചെയ്യുന്നത്
: ഇതെങ്ങനെ…
: വർഷങ്ങളായി ഞാൻ പരിപാലിച്ചുപോരുന്നതാണ്. രണ്ടുദിവസം മുൻപ് അതിലൊരു പോസ്റ്റ് ഇട്ടു.. ഈ ബിസിനസിനെക്കുറിച്ചും, ഒരാളുടെ ജീവിതമാർഗത്തിനുവേണ്ടി ഈ പേജ് കൈമാറുന്നതിനെക്കുറിച്ചുമെല്ലാം.. ഭയങ്കര സപ്പോർട്ട് ആയിരുന്നു. മലയാളിയുടെ മനുഷ്വത്വം ഇപ്പോഴും മരിച്ചിട്ടില്ല മോളെ ഇന്ദൂ..
: നീ കൊള്ളാലോ… പക്ഷെ എനിക്ക് ഇതിന്റെ a b c d യൊന്നും അറിയില്ല
: അതൊക്കെ ഞാൻ പഠിപ്പിച്ചു തരാം.. അമ്മായി കൂടെ നിന്നാൽ മതി. ഇനി ഞാൻ ഇല്ലേലും രേണു ഇല്ലേ
: നീ വെറുതേ ആശ തരല്ലേ… നടക്കുമോ ഇതൊക്കെ
: ഒക്കെ നടക്കും… വൈകാതെ മാന്യമായൊരു ജോലിയും ശരിയാവും.. നമുക്ക് ശരിയാക്കാമെന്നേ
: ഇതിന്റെ പത്തിലൊന്ന് കരുതൽ നിന്റെ മാമന് ഇല്ലാതായിപ്പോയല്ലോ
: അത് വിട്… ആ കാര്യം പിന്നെ സൗകര്യം പോലെ ആലോചിക്കാം. വേഗം മേക്കപ്പൊക്കെയിട്ട് റെഡിയായിക്കോ.. ഫോട്ടോ എടുക്കണ്ടേ
ആദിയുടെ കണ്ണാടിയിൽ നോക്കി ഇന്ദു മുടിചീകിയൊതുക്കി, പൗഡറണിഞ്ഞു സുന്ദരിയായി വന്നുനിന്നു. ഇന്ദുവിന്റെ സൗന്ദര്യം ആദി ക്യാമറ കണ്ണുകളിലൂടെ കണ്ടു. അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിൽ മൃദു മന്ദഹാസം പൊഴിയുന്നത് ആദിയുടെ മനസ്സിൽ പൂമഴചൊരിഞ്ഞു. അവളുടെ മിഴകൾക്ക് എന്തഴകാണ്. നെറ്റിയിലെ കുഞ്ഞൻ പൊട്ടിനെ കവച്ചുവയ്ക്കുന്ന സൗന്ദര്യമുണ്ട് മുടിയിഴകളിൽ ഒളിച്ചിരിക്കുന്ന കുങ്കുമ ചുവപ്പിന്. കാറ്റിൽ പാറിനടക്കുന്ന മുടിയിഴകൾ കവിളിൽ ഇക്കിളിപ്പെടുത്തുമ്പോൾ ഇന്ദുവിന്റെ മനോഹര കൈകളാൽ അവയെ വകഞ്ഞു മാറ്റുന്ന ആ രംഗം അതിമനോഹരം.