ശ്യാമമോഹനം – 1

എന്നെ കൈപിടിച്ച് എണീപ്പിച്ച് നേരെ നിർത്തിയപ്പോളാണ് മേഡത്തിന് ആളെ മനസ്സിലായത്.

“പല്ലവീ, എന്തുപറ്റി?”

അപ്പോളേയ്ക്കും കാറിൽ നിന്ന് ശ്യാമയും മറ്റേ പോലീസുകാരിയും കൂടി ഇറങ്ങി വന്നു. അവരെക്കൂടി കണ്ടതോടെ എനിക്ക് നിയന്ത്രണം നഷ്ടമായി, ഞാൻ പൊട്ടിക്കരയാൻ തുടങ്ങി. എന്നെ കാറിൻ്റെ സീറ്റിൽ ഇരുത്തി അല്പസമയം തന്നതിനു ശേഷം സിന്ധുമേഡം വീണ്ടും എന്നോട് അതേ ചോദ്യം ചോദിച്ചു. കരച്ചിലിനിടെ ഞാൻ ഹോസ്റ്റലിൽ നിന്നിറങ്ങിയ കാര്യം മുതൽ പറഞ്ഞു.

എന്നെയും കാറിൽ കയറ്റി ഹോട്ടലിനു മുന്നിൽ ചെന്ന് നിർത്തിയിട്ട് ഡ്രൈവറും മേഡവും കൂടി അകത്ത് ചെന്ന് നോക്കി. അവന്മാർ മുങ്ങിയിരുന്നു. രണ്ടാളും തിരിച്ചുവന്ന് കാറിൽ കയറി.

“ഇവിടെ ഒരു ഹോസ്റ്റൽ കിട്ടാൻ ഇത്രയും പാടാണോ ! നിന്നെ ഇനി രാത്രി എന്ത് ചെയ്യും?”

“നമുക്ക് ലോക്കപ്പിൽ ഇട്ടാലോ മേഡം?”, ശ്യാമ ചോദിച്ചു. എന്നിട്ട് എന്നെ ഒന്ന് നോക്കി. ഞാൻ പിന്നെയും കരയാൻ തുടങ്ങി. കോൺസ്റ്റബിൾമാർ രണ്ടാളും ചിരിക്കാനും. മേഡം രണ്ടാളെയും പാതി ചിരിയോടെ ശാസിച്ചു. പിന്നെ ചോദിച്ചു,

“ശ്യാമയുടെ ഹോസ്റ്റലിൽ ഒഴിവു കാണുമോ?”

“ഹോസ്റ്റലിൽ ഒഴിവുകാണും. ഇവർക്കൊക്കെ അത് പറ്റുമോന്നറിയില്ല മേഡം, സുകന്യ എന്ത് പറയുന്നു?” അവൾ മറ്റേ പോലീസുകാരിയെ നോക്കി. ഓ, അപ്പോ സുകന്യ ആണ് രണ്ടാമത്തെ ആൾ. അവൾ മാത്രം എന്നോട് ഇതുവരെ ഒന്നും
പറഞ്ഞിരുന്നില്ല.

“മേഡം, ശ്യാമയുടെ റൂമിൽ തന്നെ ഒഴിവുണ്ട്”. അവൾ ഒരു ചിരിയോടെ പറഞ്ഞു. “പല്ലവി ഇപ്പോ മറ്റ് ഓപ്ഷനുകൾ ഒന്നും ഇല്ലാതിരിക്കുകയല്ലേ.. തൽക്കാലം അവിടെ കൂടട്ടേ.”

“എന്താ ശ്യാമാ? കുഴപ്പമുണ്ടോ?”, സിന്ധു മേഡം ചോദിച്ചു.

“എന്ത് കുഴപ്പം, മേഡം”, അവൾ എന്നെ നോക്കി. മുഖത്ത് ഒട്ടും സന്തോഷമില്ലായിരുന്നു.

“എന്നാ ശരി, ശ്യാമാ ഇവളെ അവിടെ സെറ്റിൽ ആക്കൂ. നീ എന്നിട്ട് നെക്സ്റ്റ് റൗണ്ടിനു വരുമ്പോ തിരിച്ചു വന്നാൽ മതി. ഞങ്ങൾ ആ വഴി വരാം.”

വണ്ടി ശ്യാമയുടെ ഹോസ്റ്റലിനു മുന്നിൽ നിന്നു. എന്നെയും ശ്യാമയെയും അവിടെ ഇറക്കിയിട്ട് അവർ പോയി. ശ്യാമ മുന്നിൽ നടന്നു. ഞാൻ പിന്നാലെയും. വാർഡനെ കണ്ട് കാര്യം പറഞ്ഞപ്പോൾ അവർക്ക് ഒരുപാട് സംശയയങ്ങളും ചോദ്യങ്ങളും ആയിരുന്നു. സിന്ധു മേഡത്തെ കൂട്ടി വരണോ എന്ന് ശ്യാമ ചോദിച്ചപ്പോൾ അവർ പെട്ടന്ന് ഒരു ഫോം എടുത്ത് ഫിൽ ചെയ്ത് കൊടുക്കാൻ പറഞ്ഞു. ഡിപ്പോസിറ്റ് എമൗണ്ടും കൊടുത്ത് സെറ്റിൽ ചെയ്ത് ഞങ്ങൾ മുറിയിലെത്തി.

രണ്ട് കട്ടിലുകളും ഒരു മേശയും ഉള്ള കുടുസ്സുമുറി ആയിരുന്നു. അറ്റാച്ച്ഡ് ബാത്ത്റൂം ഇല്ല. കട്ടിലിൽ ബെഡ്ഡും ഇല്ലായിരുന്നു.

“ഇതാണ് നിൻ്റെ കട്ടിൽ. ബെഡ്ഡ് ഒന്നും ഇല്ല. വേണേൽ വാങ്ങണം. നിനക്ക് പറ്റുമോ?”

“ബെഡ്ഡ് വാങ്ങാനോ?”

“അല്ല, ബെഡ്ഡ് ഇല്ലാതെ കിടക്കാൻ”

“ശ്യാമ മേഡത്തിന് ഡ്യൂട്ടിയല്ലേ, ഞാൻ മേഡത്തിൻ്റെ ബെഡ്ഡീൽ കിടന്നോളാം”, ഞാനൊരു ചിരിയോടെ പറഞ്ഞു. പക്ഷേ അവളുടെ പ്രതികരണത്തിലോ നോട്ടത്തിലോ ഒട്ടും തമാശയില്ലായിരുന്നു.

“നീ നിൻ്റെ കട്ടിലിൽ കിടന്നാൽ മതി. പറ്റില്ലെങ്കിൽ വല്ല ഹോട്ടലിലും പൊയ്ക്കോ. ഓരോരോ തലവേദന”, അവൾ ദേഷ്യപ്പെട്ടു. ഞാൻ വല്ലാതായിപ്പോയി. അവൾ എനിക്ക് ബാത്ത് റൂം കാണിച്ചു തന്നു. മെസ്സിൽ ഭക്ഷണം ഇല്ലായിരുന്നു. അത് വാർഡനും പറഞ്ഞിരുന്നു. ഞാൻ മടിച്ചു മടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ അവൾ എന്താണെന്നുള്ള ഭാവത്തിൽ എന്നെ നോക്കി.

“മേഡം, എനിക്ക് വിശക്കുന്നുണ്ട്, ഞാൻ ഉച്ചയ്ക്കും ഒന്നും കഴിച്ചില്ല”

“പുറത്ത് ഹോട്ടലുണ്ട്. പോയി കഴിച്ചോ”

“എനിക്ക് ഒറ്റയ്ക്ക്..”

“പാതിരാത്രി ഡാൻസ് ചെയ്യാൻ പോകാൻ പേടിയൊന്നും ഇല്ലായിരുന്നല്ലോ. ഇപ്പോ എന്താ വിശേഷം?”, അവൾ ഒച്ചയെടുത്തു.

ഞാൻ തലകുനിച്ച് നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. ഹോട്ടലിലെ സംഭവം എന്നെ വല്ലാതെ പേടിപ്പിച്ചിരുന്നു.
“പെണ്ണുങ്ങളായാൽ അതുപോലെ ജീവിക്കണം. കെട്ടിയൊരുങ്ങി നടക്കുമ്പോ അതുപോലൊക്കെ ഉണ്ടാവുമെന്ന് ഓർക്കണം”, അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എന്നോട് വല്ലാത്ത ദേഷ്യമുള്ളത് പോലെ. ഞാൻ കരഞ്ഞുപോയി. കട്ടിലിൽ ഇരുന്ന് മുഖം പൊത്തി കരഞ്ഞ് തുടങ്ങിയപ്പോൾ ശ്യാമ മുറിയിൽ നിന്നും പുറത്തേയ്ക്ക് പോയി. അല്പ സമയം കഴിഞ്ഞ് അവൾ കയറിവന്നപ്പോളും ഞാൻ കരയുകയായിരുന്നു.

“മതി, എണീക്ക്”, അവൾ പറഞ്ഞു. ശബ്ദത്തിൽ അപ്പോളും ദേഷ്യമായിരുന്നു. അവൾ എൻ്റെ കയ്യിൽ പിടിച്ച് വലിച്ചു. ഞാൻ അവളുടെ വയറിലൂടെ എൻ്റെ രണ്ട് കൈകളും ചുറ്റിപ്പിടിച്ചു.

“എന്തിനാ മേഡം എന്നോടിങ്ങനെ ദേഷ്യപ്പെടുന്നത്.. ഞാൻ ഒന്നും ചെയ്തില്ലല്ലോ” എന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു. അവളെ പെട്ടന്ന് വട്ടം പിടിച്ചത് അവൾക്ക് ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല. പലതവണ എൻ്റെ കൈകൾ എടുത്ത് മാറ്റാൻ ശ്രമിച്ചെങ്കിലും ഞാൻ അവളെ അമർത്തി പിടിച്ച് അവളുടെ വയറിൽ മുഖമമർത്തി കരഞ്ഞുകൊണ്ടിരുന്നു. കുറച്ച് സമയം കഴിഞ്ഞുകാണും, അവളുടെ പ്രതിഷേധമൊക്കെ നിന്നമട്ടായിരുനു. അവൾ എൻ്റെ തോളിൽ കൈവച്ചു. എൻ്റെ മുഖം പിടിച്ച് മുകളിലേയ്ക്കാക്കി.

“മതി കരഞ്ഞത്. വാ, ഭക്ഷണം കഴിക്കാൻ പോകാം”

ഞാൻ എണീറ്റപ്പോളാണ് കണ്ടത്, എൻ്റെ കണ്ണീരൊക്കെ വീണ് അവളുടെ യൂണിഫോം ഷർട്ടിൻ്റെ മുന്നിൽ ഒരു വലിയ വട്ടം. അത് കണ്ട് അവൾക്ക് പിന്നെയും ദേഷ്യം വന്നു. അവൾ എന്തോ പറയാനൊരുങ്ങിയതും ഞാൻ കുനിഞ്ഞ് അവളുടെ കാലുകളിലേയ്ക്ക് പിടിക്കാൻ ചെന്നു.

“ശ്യാമ മേഡം, സോറി.. സോറി..”

“ഛേ, എന്തായിത്..”, അവൾ എൻ്റെ രണ്ട് കയ്യിലും പിടിച്ച് എണീപ്പിച്ചു. “ശ്യാമയെന്ന് വിളിച്ചാൽ മതി എന്നെ. ഭക്ഷണം നീ വാങ്ങിത്തരണം, മുഖം കഴുകി വാ”

വാണിയെ കണ്ടുമുട്ടിയ ദിവസത്തെ ശപിച്ചുകൊണ്ട് ഞാൻ പോയി മുഖമൊക്കെ കഴുകി വന്നു. പേഴ്സ് എടുത്ത് ശ്യാമയുടെ പിന്നാലെ നടന്നു. പുറത്തെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ അവൾ ഒന്നും മിണ്ടിയില്ല. എൻ്റെ മുഖത്ത് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. ഞാൻ തലകുനിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിഞ്ഞ് എണീറ്റപ്പോളേയ്ക്കും പട്രോൾ കാർ തിരികെ എത്തിയിരുന്നു. മുറിയുടെ താക്കോൾ എൻ്റെ കയ്യിൽ തന്നിട്ട് ശ്യാമ കാറിൽ കയറി പോയി. ഞാൻ മുറിയിൽ തിരികെയെത്തി. മുറിയൊക്കെ ഒന്ന് വൃത്തിയാക്കി. അലക്കി ഇട്ടിരുന്ന തുണികൾ ഒക്കെ മടക്കി ശ്യാമയുടെ ബെഡ്ഡിൽ വച്ചു. എൻ്റെ കട്ടിലൊക്കെ ഒന്ന് വൃത്തിയാക്കിയിട്ട് ബെഡ്ഷീറ്റ് മടക്കി തലയണയുണ്ടാക്കി തലയിൽ വച്ച് കിടന്നു. ആവശ്യത്തിലധികം കരഞ്ഞതിനാലാവണം, മനസ്സ് കാലിയായിരുന്നു. വ്യക്തവും. ഉറക്കം വരാൻ അധികസമയം എടുത്തില്ല. ആ മുറീയിൽ ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു സുരക്ഷിതത്വം എനിക്ക് തോന്നി. ഞാൻ ഒരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങി.
രാവിലെ ശ്യാമ വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. സമയം എത്രയായെന്ന് ഒരു പിടിയും ഇല്ലായിരുന്നു. അലാറം വയ്ക്കാനും മറന്നിരുന്നു. ഒരു കാൽമുട്ട് മടക്കി പൊക്കിവച്ച് കമിഴ്ന്നായിരുന്നു കിടന്നത്. ഇട്ടിരുന്ന സ്കർട്ട് ആ കാലിൻ്റെ തുടയിലും മറ്റേ കാലിൻ്റെ മുട്ടിനു മുകളിലും ആയിരുന്നു. ഞാൻ ചാടിയെണീറ്റ് അറ്റൻഷനായി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *