ശ്യാമമോഹനം – 1

“സല്യൂട്ടും കൂടി ചെയ്യുന്നുണ്ടോ?”, ശ്യാമ ചോദിച്ചു. ഹോ, ശ്യാമ തമാശ പറയുന്നു. “ഓഫീസിൽ പോകണ്ടേ? സമയം എത്രയായെന്നറിയാമോ?”

“ശ്യാമ മേഡം എങ്ങനെ ഉള്ളിൽ കയറി?”

“എൻ്റെ കയ്യിൽ ഒരു താക്കോലുണ്ട്. വേഗം ചെന്നാൽ ബ്രേക്ക്ഫാസ്റ്റ് കിട്ടും. വൈകിട്ട് നീ വരുമ്പളേയ്ക്കും ഞാൻ ഡ്യൂട്ടിയ്ക്ക് പോകും. ഈയാഴ്ച എനിക്ക് നൈറ്റാണ്. താക്കോലെടുക്കാൻ മറക്കണ്ട”

ഞാൻ വേഗം ഫ്രെഷായി കുളിച്ച് ബ്രേക്ക് ഫാസ്റ്റും കഴിച്ച് ഓഫീസിലേയ്ക്ക് പോയി. തിരക്കുള്ള ദിവസമായിരുന്നു. ജോലിയിൽ തിരക്കായതിനാൽ മറ്റൊന്നും ചിന്തിക്കാനുള്ള സമയം കിട്ടിയില്ല. ആ ആഴ്ച മുഴുവൻ വേഗം പോയി. ഇടയ്ക്ക് ഒരുതവണ മാത്രമേ ശ്യാമയെ കണ്ടുള്ളു. ബാക്കി ദിവസങ്ങളിൽ ഒക്കെ ഞാൻ അവൾ വരുന്നതിനു മുന്നേ തന്നെ ഓഫീസിൽ പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തിരികെ വരുന്ന വഴിയിൽ ഞാൻ ഒരു കടയിൽ കയറി കുറച്ച് സ്നാക്ക്സും മറ്റും വാങ്ങി. അടുത്തുണ്ടായിരുന്ന ഒരു തുണിക്കടയിൽ നിന്ന് ശ്യാമയ്ക്ക് ഒരു കുർത്തിയും ലെഗ്ഗിങ്ങ്സും വാങ്ങി. അത് ഭദ്രമായി പൊതിഞ്ഞ് ബാഗിൽ വച്ചു. എന്തിന് അത് വാങ്ങിയെന്ന് എനിക്കറിയില്ലായിരുന്നു. വാങ്ങി.

ശനിയാഴ്ചയും ഞായറാഴ്ചയും ശ്യാമയ്ക്ക് ഓഫ് ആയിരുന്നു. അവളുടെ പുറം ചട്ടയ്ക്കകത്ത് മനസ്സിൽ എന്താണെന്ന് അറിയാൻ എനിക്ക് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. വാണിയുടെ അനുഭവത്തിൽ നിന്നും അങ്ങോട്ട് കയറി വല്ലതും ചോദിക്കുന്ന എൻ്റെ രീതിയിൽ നിന്ന് ഒരല്പം മാറിനിൽക്കാൻ തീരുമാനിച്ചിരുന്നു. ശനിയാഴ്ച രാവിലെ ശ്യാമ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. കണ്ണ് തുറക്കാതെ തന്നെ കിടന്നു. അവൾ അകത്ത് കയറി മുറീയുടെ മൂലയിൽ നിന്ന് യൂണിഫോം മാറാൻ തുടങ്ങി. പുറം തിരിഞ്ഞായതിനാൽ ഞാൻ അവളെ നോക്കി കിടന്നു.

ഷർട്ടിനുള്ളിൽ കട്ടിയുള്ള ഒരു വെള്ള ബനിയൻ ഉണ്ടായിരുന്നു. അവൾ അതും ഊരിയപ്പോൾ ഉള്ളിൽ ബ്രായിട്ടിരിക്കുന്നത് ഞാൻ കണ്ടു. പാൻ്റിനടിയിൽ അണ്ടർസ്കർട്ട് ഷോർട്ട്സ് ഉണ്ടായിരുന്നു. ഞാൻ കട്ടിലിൽ എണീറ്റിരുന്നു. ശബ്ദം കേട്ട് ശ്യാമ ഞെട്ടിത്തിരിഞ്ഞ് നോക്കി. എന്നെ കണ്ട് അവൾ വേഗം ബെഡ്ഷീട് എടുത്ത് പുതച്ചു. എന്നിട്ട് എൻ്റെ നേരെ രൂക്ഷമായി നോക്കി.

“എന്താടീ നോക്കിക്കൊണ്ടിരിക്കുന്നത്?”
“ഞാൻ.. ഞാൻ എണീറ്റ് വരുന്ന വഴി.. ശബ്ദം കേട്ട്..”, ഞാൻ കട്ടിലിൽ നിന്ന് എണീറ്റ് പുറം തിരിഞ്ഞ് നിന്നു. ശ്യാമ സ്റ്റാൻഡിൽ നിന്ന് ഒരു നൈറ്റി എടുത്ത് വേഗം ഇട്ടിട്ട് കട്ടിലിൽ ഇരുന്നു. ഞാനും കട്ടിലിൽ ഇരുന്ന് അവളെ നോക്കി.

“നീ ഹോസ്റ്റൽ നോക്കാൻ ഒന്നും പോകുന്നില്ലേ?”

“എന്തിന്?”

“ഇവിടെത്തന്നെ കൂടാനാണൊ നിൻ്റെ പ്ലാൻ?”

“ശ്യാമ മേഡത്തിന് വിഷമമാണോ ഞാൻ ഇവിടെ നിൽക്കുന്നത്?”

“നീയെന്നെ ശ്യാമയെന്ന് വിളിച്ചാൽ മതി”

“ശരി മേഡം”

അവളെന്നെ ദഹിപ്പിക്കുന്നത് പോലെ നോക്കി. “നിനക്കൊക്കെ ഈ സ്ഥലമൊക്കെ പറ്റുമോ താമസിക്കാൻ?”

“എനിക്കൊക്കെ എന്ന് പറഞ്ഞാൽ ആർക്കൊക്കെ ആണ് ശ്യാമാ?”

“നിങ്ങളൊക്കെ വലിയ ഐറ്റി മോഡേൺ പെണ്ണുങ്ങളല്ലേ, ഇതുപോലെ സാധാരണക്കാർ താമസിക്കുന്ന സ്ഥലത്തൊക്കെ താമസിക്കാൻ പറ്റുമോ! നീ ഒരാഴ്ച തികയ്ക്കുമെന്ന് ഞാൻ കരുതിയില്ല..”

“എന്നെ കണ്ടിട്ട് സാധാരണക്കാരിൽ നിന്ന് എന്ത് വ്യത്യാസമാണ് ശ്യാമാ ഉള്ളത്?”

“ഈ നാക്ക് തന്നെ ആദ്യം.. കുട്ടിയുടുപ്പും ഇട്ട് അണിഞ്ഞൊരുങ്ങി പാതിരാത്രി ആണുങ്ങളുടെ കൂടെ ചാടാൻ പോകുന്നവളല്ലേ”

ഞാൻ കുറേ നേരം മിണ്ടാതെ ശ്യാമയെ നോക്കിയിരുന്നു. അറിയാതെ എൻ്റെ കണ്ണൂകൾ നിറഞ്ഞ് വരുന്നുണ്ടായിരുന്നു. ഞാൻ എണീറ്റ് പോയി പല്ലൊക്കെ തേച്ച് ഫ്രെഷായി ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. ഒറ്റയ്ക്കിരുന്നാണ് കഴിച്ചത്. ശ്യാമയും സുകന്യയും ഒന്നിച്ചിരുന്ന് ഭകഷണം കഴിച്ചു. ഇടയ്ക്ക് സുകന്യ എൻ്റെ നേരെ നോക്കി ശ്യാമയോട് എന്തോ ചോദിക്കുന്നതും അവൾ ആ, ആർക്കറിയാം എന്നപോലെ ആംഗ്യം കാണിക്കുന്നതും കണ്ടു. തിരികെ മുറിയിൽ വന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ ശ്യാമ മുറിയിലേയ്ക്ക് വന്നു. ഉച്ചയാകുന്നത് വരെ മിണ്ടിയതിനും നോക്കിയതിനും ഒക്കെ അവൾ കുത്തുവാക്കുകൾ പറഞ്ഞുകൊണ്ടേ ഇരുന്നു. അവൾക്ക് ലോകത്തെല്ലാവരോടും ദേഷ്യമാണെന്ന് എനിക്ക് തോന്നി.

ഞാൻ ലാപ്ടോപ്പ് മടക്കി വച്ചു.

“ശ്യാമാ, ഞാൻ ആരാണെന്നാണ് ശ്യാമ ധരിച്ചുവച്ചിരിക്കുന്നത്?”

“നീയൊക്കെ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച് വീണവരല്ലേ, ഞാനൊക്കെ എന്ത് കരുതുന്നു എന്നത് നിനക്കൊക്കെ ഒരു പ്രശ്നമാണോ?”

അത് കൂടി കേട്ടപ്പോൾ എൻ്റെ കണ്ണുകൾ ശരിക്ക് നിറഞ്ഞുപോയി. “ശ്യാമാ, ശ്യാമയ്ക്കറിയാമോ, എൻ്റെ പേരൻ്റ്സ് ആരാണെന്ന് പോലും എനിക്കറില്ല..”
അവൾ എൻ്റെ മുഖത്തേയ്ക്ക് വിശ്വസിക്കാനാവാത്ത ഭാവത്തിൽ നോക്കി.

“ഞാൻ ഗ്രാമത്തിലെ ജന്മിയുടെ തൊഴുത്തിൽ ആണ് വളർന്നത്. അവിടത്തെ വേലക്കാരികളും അമ്മയും ആണ് എന്നെ നോക്കിയത്. അതാണെൻ്റെ ആദ്യത്തെ ഓർമ്മ. ഓർമ്മയുള്ള കാലം മുതലേ ഞാൻ ജോലി ചെയ്യുന്നുണ്ടായിരുന്നു. വളർന്ന് കഴിഞ്ഞപ്പോൾ അവിടത്തെ മകന് എന്നോടുള്ള നോട്ടവും ഭാവവും പെരുമാറ്റവും ഒക്കെ മാറി. ഒരു ദിവസം രാത്രി എന്നെ കയറിപ്പിടിച്ച അവൻ്റെ അടുത്തുനിന്നും കുതറിയോടിയ ഞാൻ രാത്രി മുഴുവൻ ഒളിച്ചിരുന്നാണ് കഴിച്ചുകൂട്ടിയത്. രാവിലെ അവിടത്തെ അമ്മയോട് അത് പറഞ്ഞപ്പോൾ അവർ എൻ്റെ കരണത്തടിച്ചു. നന്ദിയില്ലാത്തവളെന്ന് വിളിച്ചു. പിന്നെ ഒരുപാട് ഒരുപാട് പറഞ്ഞു. അവരുടെ കണ്ണ് തെറ്റിയപ്പോൾ ഇറങ്ങിയോടി കുളത്തിൽ ചാടാൻ പോയ എന്നെ അവിടത്തെ മറ്റൊരു സ്ത്രീയാണ് എന്നെ ഇവിടെ കൊണ്ടുവന്ന ആൻ്റിയെ പരിചയപ്പെടുത്തി അന്ന് രാത്രി തന്നെ അവിടന്ന് രക്ഷപ്പെടുത്തി അയച്ചത്. ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോ അവൻ്റെ വെപ്പാട്ടിയായി ജീവിക്കണ്ട വന്നേനേ”

ശ്യാമയുടെ മുഖത്ത് പഴയ വെറുപ്പ് അപ്പോൾ കണ്ടില്ല. അവൾ എൻ്റെ മുഖത്തുതന്നെ നോക്കിയിരിക്കുകയായിരുന്നു.

“ആ ആൻ്റി എനിക്ക് ഇവിടെ ഒരു സൂപ്പർമാർക്കറ്റിൽ ജോലിശരിയാക്കി തന്നു. താമസിക്കാൻ എന്നെപ്പോലുള്ള കുറേ കുട്ടികളുടെ കൂടെ ഒരു സ്ഥലവും തന്നു. അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന വോളണ്ടിയർമാർ വഴിയാണ് ഞാൻ എഴുതാനും വായിക്കാനും പഠിച്ചത്. തുല്യതാ പരീക്ഷ എഴുതിയെടുത്തിട്ട് ഞാൻ പകൽ ജോലി കഴിഞ്ഞ് ഈവനിങ്ങ് ക്ലാസ്സിൽ പോയിട്ടാന് ഡിഗ്രി എഴുതിയെടുത്തത്.”

“എൻ്റെ ഉൾവലിഞ്ഞ സ്വഭാവവും സംസാരിക്കാനുള്ള പേടിയും കാരണം എനിക്ക് ജോലികിട്ടാനും ഒട്ടും എളുപ്പമായിരുന്നില്ല. ശ്യാമ പറഞ്ഞതുപോലുള്ളവരെ കണ്ട് എനിക്ക് അസൂയ തോന്നുമായിരുന്നു. ഇവിടം വരെ എത്താമെങ്കിൽ അതിലേയ്ക്കും ഒരുപാട് ദൂരമില്ലെന്ന് ഞാൻ മനസ്സിലാക്കി. അവർ ആസ്വദിക്കുന്നതൊക്കെ എനിക്കും ആകാമെന്ന് എനിക്കും തോന്നി. ഞാൻ കോച്ചിങ്ങ് ക്ലാസ്സുകൾക്കും ട്രെയിനിങ്ങിനും ഒക്കെ പോയി. ഒരുദിവസം കൊണ്ട് പൊട്ടിവീണ പെണ്ണല്ല ശ്യാമാ ഞാൻ, എൻ്റെ വിധി ഞാൻ തീരുമാനിക്കണം എന്ന വാശിയിൽ ഞാൻ എന്നെത്തന്നെ മാറ്റിയെടുത്തതാണ്”

Leave a Reply

Your email address will not be published. Required fields are marked *