ശ്യാമമോഹനം – 1 1

ശ്യാമയുടെ മുഖത്ത് പഴയ വെറുപ്പ് അപ്പോൾ കണ്ടില്ല. അവൾ എൻ്റെ മുഖത്തുതന്നെ നോക്കിയിരിക്കുകയായിരുന്നു.

“ആ ആൻ്റി എനിക്ക് ഇവിടെ ഒരു സൂപ്പർമാർക്കറ്റിൽ ജോലിശരിയാക്കി തന്നു. താമസിക്കാൻ എന്നെപ്പോലുള്ള കുറേ കുട്ടികളുടെ കൂടെ ഒരു സ്ഥലവും തന്നു. അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന വോളണ്ടിയർമാർ വഴിയാണ് ഞാൻ എഴുതാനും വായിക്കാനും പഠിച്ചത്. തുല്യതാ പരീക്ഷ എഴുതിയെടുത്തിട്ട് ഞാൻ പകൽ ജോലി കഴിഞ്ഞ് ഈവനിങ്ങ് ക്ലാസ്സിൽ പോയിട്ടാന് ഡിഗ്രി എഴുതിയെടുത്തത്.”

“എൻ്റെ ഉൾവലിഞ്ഞ സ്വഭാവവും സംസാരിക്കാനുള്ള പേടിയും കാരണം എനിക്ക് ജോലികിട്ടാനും ഒട്ടും എളുപ്പമായിരുന്നില്ല. ശ്യാമ പറഞ്ഞതുപോലുള്ളവരെ കണ്ട് എനിക്ക് അസൂയ തോന്നുമായിരുന്നു. ഇവിടം വരെ എത്താമെങ്കിൽ അതിലേയ്ക്കും ഒരുപാട് ദൂരമില്ലെന്ന് ഞാൻ മനസ്സിലാക്കി. അവർ ആസ്വദിക്കുന്നതൊക്കെ എനിക്കും ആകാമെന്ന് എനിക്കും തോന്നി. ഞാൻ കോച്ചിങ്ങ് ക്ലാസ്സുകൾക്കും ട്രെയിനിങ്ങിനും ഒക്കെ പോയി. ഒരുദിവസം കൊണ്ട് പൊട്ടിവീണ പെണ്ണല്ല ശ്യാമാ ഞാൻ, എൻ്റെ വിധി ഞാൻ തീരുമാനിക്കണം എന്ന വാശിയിൽ ഞാൻ എന്നെത്തന്നെ മാറ്റിയെടുത്തതാണ്”

ശ്യാമ എന്തോ പറയാൻ വന്നു. പിന്നെ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി ഇരുന്നു.

“എത്രയൊക്കെ ശ്രമിച്ചാലും ഒരു ചെറിയ കാര്യം മതി ശ്യാമാ മനസ്സിലുള്ള ധൈര്യമൊക്കെ പോകാൻ. എനിക്ക് പറ്റിയ ആ തെറ്റാണ് വാണി”

ശ്യാമ എൻ്റെ മുഖത്തേയ്ക്ക് നോക്കി. വാണിയെ ആദ്യം കണ്ടതു മുതൽ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി വന്നതുവരെയുള്ള കാര്യങ്ങൾ പറഞ്ഞുതീർന്നപ്പോളേയ്ക്കും ഞാൻ കരഞ്ഞുപോയി. രണ്ട് കൈകൊണ്ടും മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന എൻ്റെ അരികിൽ ശ്യാമ വന്നിരുന്നു. അവൾ എൻ്റെ തോളിലൂടെ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അവളുടെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു. ഇത്തവണ അവൾ എന്നെ വഴക്ക് പറഞ്ഞില്ല. മിണ്ടിയതും ഇല്ല. എൻ്റെ തോളിൽ തട്ടിക്കൊണ്ടിരിക്കുകമാത്രം ചെയ്തു.

ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി. “എനിക്ക് വാണിയോട് പ്രേമമായിരുന്നു. എന്നെ എല്ലാവരും കളിയാക്കി വിളിച്ചുകൊണ്ടിരുന്നത് തന്നെ ആണ് ഞാനെന്ന് എനിക്ക് തോന്നുന്നു. അതും ശ്യാമയുടെ കാഴ്ചപ്പാടിൽ തെറ്റാണെങ്കിൽ ഞാൻ
വേറെ ഹോസ്റ്റൽ നോക്കിക്കോളാം”

അവൾ ഒന്നും പറഞ്ഞില്ല. വീണ്ടും എന്നെ ചേർത്ത് പിടിക്കുക മാത്രം ചെയ്തു. അല്പസമയം കഴിഞ്ഞ് അവൾ സംസാരിക്കാൻ തുടങ്ങി..

“പല്ലവീ, സോറി. നിന്നെ ഒന്നുമറിയാതെയാണ് ഞാൻ വിഷമിപ്പിച്ചുകൊണ്ടിരുന്നത്.. നീ മോശമല്ല, ചെലപ്പോ ആരും മോശമല്ലായിരിക്കും. ഞാനെന്തറിഞ്ഞു”, അവൾ മുഖം കുനിച്ചിരുന്നു. പിന്നെ തുടർന്നു.

“എന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണ്. പല്ലവിയുടെ വാണിയെപ്പോലെ എനിക്കും ഉണ്ടായിരുന്നു ഒരു ക്രഷ്. അവളോട് പക്ഷേ ഞാൻ അത് പറഞ്ഞു. അവൾ അത് എല്ലാവരോടും പറഞ്ഞു. ഒരു ദിവസം കൊണ്ട് ഞാൻ വീട്ടിലും ഗ്രാമത്തിലും കൊള്ളരുതാത്തവൾ ആയി. ശരിക്കും എന്നെ എന്ത് വിളിക്കണമെന്നോ പറയണമെന്നോ ഒന്നും അവർക്ക് അറിയില്ലായിരുന്നു. അവർ ആദ്യമായി ആണത്രേ ഇങ്ങനെയൊന്ന് കേൾക്കുന്നത്. അന്ന് രാത്രി തന്നെ എൻ്റെ മുറച്ചെറുക്കനെക്കൊണ്ട് എന്നെ കല്യാണം കഴിപ്പിക്കാൻ അവർ തീരുമാനിച്ചു. ചത്ത് കളയുമെന്ന് ഞാൻ ഭീഷണിപ്പെടുത്തിയപ്പോൾ അവരെന്നെ അവിടെനിന്ന് തല്ലിയോടിച്ചു. സിന്ധുമേഡം ആണ് എന്നെ കൂടെക്കൂട്ടിയതും രക്ഷിച്ചതും. ഞാൻ പോലീസിൽ ചേർന്നതും ഒക്കെ മേഡത്തിൻ്റെ മാത്രം സഹായം കൊണ്ടാണ്. അവർ മാത്രമാണ് എനിക്ക് ഇപ്പോ കുടുംബം.. എന്നെപ്പോലെ തന്നെയായിട്ടും ഇവിടെ ഒരു കുഴപ്പവും ഇല്ലാതെ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നവരെ കാണുമ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. എല്ലാവരോടും. അവർ ചെയ്യാത്ത എന്താണ് ഞാൻ ചെയ്തത്.. എന്നിട്ടും എനിക്ക് മാത്രം..”

ഞാൻ ശ്യാമയെ കെട്ടിപ്പിടിച്ചു. അവൾ എതിർത്തില്ല. എന്നെ തള്ളിമാറ്റിയും ഇല്ല. അങ്ങനെ ഇരിക്കുമ്പോളാണ് സുകന്യ മുറിയിലേയ്ക്ക് കയറി വന്നത്. ഞങ്ങളെ കണ്ട് അവൾ അദ്ഭുതത്തോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *