അന്ന് രാത്രി ഞാൻ വീട്ടിലേക്കു മടങ്ങി വന്നപ്പോൾ സീത എന്നോട് ചോദിക്കയുണ്ടായി…
സീത: നിങ്ങൾക്കു എത്ര കാലമായി അവനെ അറിയാം?
ഞാൻ: ആര്? അനന്ദുവിനെയോ? കുറെ വർഷങ്ങൾ ആയിട്ട് അറിയാം..
സീത: എന്താ അവൻ ഇതുവരെ കല്യാണം കഴിക്കാത്തത് ??
ഞാൻ: അവനു ഇപ്പോൾ 27 വയസ്സല്ലേ ആയിട്ടുള്ളൂ, പോരാത്തതിന് അവൻ്റെ പെങ്ങളുടെ കല്യാണവും കഴിപ്പിക്കാനുണ്ട്, ഹ്മ്മ് എന്തെ ചോദിയ്ക്കാൻ?
സീത: ഇല്ല, ഒന്നുമില്ല , അവൻ സമയത്തു കല്യാണം കഴിച്ചിരുന്നെങ്കിൽ … (അവൾ വാക്കുകൾ മുഴുവിപ്പിക്കാതെ നിർത്തി)
ഞാൻ: എന്താടോ, എന്തായലും നീ മടിക്കാതെ കാര്യം പറ
സീത: അതല്ല, അവൻ സമയത്തു കല്യാണം കഴിച്ചിരുന്നെങ്കിൽ മറ്റു സ്ത്രീകളെ ഇങ്ങനെ നോക്കില്ലായിരുന്നു …
ഞാൻ: എന്ത് പറ്റി? അവൻ നിന്നോട് മോശമായിട്ടു എന്തെങ്കിലും ??
സീത: ഏയ് അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല, ഞാൻ പൊതുവെ പറഞ്ഞന്നേ ഉള്ളൂ
ഞാൻ: ഹ്മ്മ്,,, അവൻ്റെ പ്രായം അതല്ലേടി, അതിന്റ്റെതായിരിക്കും, നീ അത്രയ്ക്കു കാര്യമാക്കണ്ട, എന്ന് പറഞ്ഞു ഞാൻ ആ വിഷയത്തെ ലഘൂകരിച്ചു!! (ചിലപ്പോൾ ഞാൻ കാണിച്ച ആദ്യത്തെ തെറ്റ്).
പിന്നീട് അനന്ദു പലപ്പോഴായി വീട്ടിലേക്കു വന്നു തുടങ്ങി, അതികം താമസിയാതെ അവൻ ഒരു സ്ഥിരം സന്ദർശകനായി മാറി, വരുമ്പോയെല്ലാം ചോക്‌ളേറ്റും,കളിപ്പാട്ടങ്ങളും കൊണ്ട് വരുന്നത് കൊണ്ട് തന്നെ എന്റെ മക്കൾക്കും അവനെ വലിയ ഇഷ്ടമായിരുന്നു, പക്ഷെ സീത എപ്പോഴും ഒരു അകലം വെച്ചേ അവനോടു പെരുമാറിയിരുന്നുള്ളൂ.
കുറച്ചു ദിവസങ്ങൾക്കു ശേഷം- വൈകിട്ട് ഞാൻ കുറച്ചു നേരത്തെ തന്നെ കടയിൽ നിന്നും ഇറങ്ങി വീട്ടിലേക്കു തിരിച്ചു, പക്ഷെ പാതി വഴിയിൽ എന്റെ ബുള്ളറ്റിനു എന്തോ തകരാറു വന്നു സ്റ്റാർട്ട് ആവാതെ ആയി, ഞാൻ അത് അടുത്തുള്ള വർക്ഷോപ്പിൽ കൊടുത്തു വീട്ടിലേക്കു നടന്നു പോകുവാൻ തീരുമാനിച്ചു.
നടന്നു പോകയാണെങ്കിൽ മെയിൻ റോഡിനേക്കാളും എളുപ്പം എന്റെ വീടിനടുത്തുള്ള സ്കൂൾ മൈതാനം മുറിച്ചു കിടക്കുന്നതാണ് എളുപ്പം എന്ന് അറിയാവുന്നതു കൊണ്ട് ഞാൻ അന്ന് ആ വഴി തന്നെ സ്വീകരിച്ചു, സമയം 7 മണി കഴിഞ്ഞതിനാൽ അത്യാവശ്യം ഇരുട്ടിത്തുടങ്ങിയിരുന്നു, ഞാൻ, മഞ്ഞു വീണു നനഞ്ഞ പുല്ലുകൾ ചവുട്ടി നിലാവിൻറെ വെളിച്ചത്തിൽ വീട് ലക്ഷ്യമാക്കി നടന്നു,സാധാരണയായി ആ സമയത്തു അവിടെ അങ്ങനെ ആള്കാരെയൂന്നും കാണൽ പതിവില്ല, പക്ഷെ ഞാൻ എൻ്റെ വീടിന്റെ ഏകദേശം അടുത്ത് എത്തിയപ്പോയേക്കും അവിടെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടിൽ രണ്ടു പേർ നിൽക്കുന്നതായി ഞാൻ കണ്ടു, ഞാൻ ഉള്ള ഭാഗത്തു വെളിച്ചം കുറവായതിനാൽ അവർക്കു എന്നെ കാണാൻ സാധിക്കില്ലായിരുന്നു.
അവരുടെ അടുത്തേക് നടന്നടുത്തപ്പോൾ അവിടെ നിൽക്കുന്ന രണ്ടു വ്യക്തികളെയും ഞാൻ തിരിച്ചറിഞ്ഞു, ബൈക്കിൽ ചാരിയിരിക്കുന്ന അനന്ദുവും അവൻ്റെ വളരെ അടുത്ത് നിൽക്കുന്ന സീതയും ഒരു ഞെട്ടലോടെ എന്നെ നോക്കി കുറച്ചു നേരത്തേക്ക് പകച്ചു നിന്നു!!
പക്ഷെ അനന്ദു പെട്ടെന്ന് തന്നെ സമനില വീണ്ടുടുത്തു എന്നോട് സംസാരിച്ചു തുടങ്ങി,
“സീത അമ്പലത്തിൽ നിന്നും തിരിച്ചു വരുമ്പോൾ ഞാൻ ഇവിടെ നിക്കയായിരുന്നു, അങ്ങനെ അവിചാരിതമായി കണ്ടപ്പോൾ ഞങ്ങൾ വെറുതെ സംസാരിച്ചു നിന്നു” ( അനന്ദു സാഹചര്യം വ്യക്തമാക്കി)
പക്ഷെ സീതയുടെ മുഖത്തു അപ്പോഴും വല്ലാത്ത പരിഭ്രാന്തി ഞാൻ ശ്രദ്ധിച്ചിരുന്നു!!
അനന്ദുവിന്റെ വിവരണത്തിൽ എനിക്ക് അസാധാരണത്വം ഒന്നും തോന്നിയില്ല , കാരണം നിത്യ അമ്പല സന്ദർശികയായ സീത ഈ സമയത്തു വീട്ടിലേക്കു മടങ്ങുന്നത് പതിവുള്ള കാര്യമാണ് , പിന്നെ അനന്ദു സ്കൂളിൽ പഠിക്കുന്ന കാലത്തേ മനസ്സിൽ എന്തെങ്കിലും വിഷമം വന്നാൽ ഒറ്റയ്ക്കു വന്നിരിക്കുന്ന സ്ഥലമാണ് നമ്മുടെ പഴയ സ്കൂൾ മൈതാനം, എങ്കിലും സീതയുടെ മുഖത്തു എന്തിനാണ് ഇത്ര പരിബ്രഹ്മം എന്ന് ഞാൻ ചിന്തിച്ചു.
കുട്ടികൾ എവിടെ ? (ഞാൻ സീതയോടു ചോദിച്ചു)
സീത: അവർ എന്നോടൊപ്പം ഇവിടെ ഇണ്ടായിരുന്നു, പിന്നെ പ്രമീളലേച്ചിയെ കണ്ടപ്പോൾ അവർ കൂടെ പോയി (സീത വിക്കി വിക്കി പറഞ്ഞു)
(പ്രമീളേച്ചി ഞങ്ങളുടെ അയൽവക്കം ആണ്, അവർക്കു കുട്ടികൾ ഇല്ല, ആയതിനാൽ പകൽ സമയം കൂടുതലും എൻ്റെ മക്കളെ അവർ അവരുടെ വീട്ടിലേക്കു കൊണ്ട് പോകും, അത് സീതയ്ക്ക് ഒരു സഹായമായിരുന്നു, കാരണം കുട്ടികളുടെ ശല്യം ഇല്ലാതെ അവൾക്കു വീട്ടിലെ പണികൾ പെട്ടെന്ന് ചെയ്തു തീർക്കാൻ സാധിക്കും).
സീതയുടെ ഭയപ്പാടുള്ള മുഖവും, വിറയാർന്ന സംസാരവും കേട്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി ഞാൻ അവളുടെ മുഖത്തേക്കു തന്നെ നോക്കി നിന്നു, സീത പരിഭ്രമിച്ച മുഖത്തോടെ എൻ്റെ കണ്ണുകളിലേക്കും!!
അപ്പോൾ നമുക്കിടയിൽ ഉണ്ടായ ആ മൗന നിമിഷങ്ങൾ മനസ്സിലെ സമ്മർദ്ദം കൂട്ടുന്നതിന് മുന്നേ അനന്ദു വീണ്ടും സംസാരിച്ചു തുടങ്ങി.
അനന്ദു: അല്ല രാമാ, നീ എന്താ ഇന്ന് നടന്നു വരുന്നേ, നിൻറ്റെ ബുള്ളെറ്റിനു എന്ത് പറ്റി?
ഞാൻ നടന്ന കാര്യങ്ങൾ അവനോടു വ്യക്തമാക്കി, കാര്യങ്ങൾ കേട്ട അനന്ദു എനിക്ക് അവൻ്റെ ബൈക്ക് കൈമാറി അതുമായി സീതെയും കൂട്ടി വീട്ടിലേക്കു പൊയ്ക്കോളൂ, ബൈക്ക് അവൻ രാവിലെ വന്നു എടുത്തോളാം എന്ന് പറഞ്ഞു.
ആനന്ദുവിൻറെ ബൈക്കിൽ സീതയെയും കൂട്ടീ വീട്ടിലേക്കു മടങ്ങുമ്പോൾ, എൻ്റെ ഷോൾഡറിൽ വെച്ച അവളുടെ കയ്യുടെ വിറയലും, താളം തെറ്റിയ അവളുടെ ഹൃദയമിടിപ്പും എനിക്ക് ശരിക്കും മനസ്സിലാകുന്നുണ്ടായിരുന്നു!!
ഞങ്ങൾ വീടിന്റെ ഗേറ്റ് കടന്നതും, ബൈക്കിന്റെ ശബ്ദം കേട്ട എൻ്റെ കുട്ടികൾ പ്രമീളേച്ചിയുടെ വീട്ടിൽ നിന്നും ഓടി വന്നു എൻ്റെ കാലുകളിൽ ചുറ്റിപ്പിടിച്ചു അവരുടെ സ്നേഹം അറിയിച്ചു, പക്ഷെ സീത എന്നെയോ മക്കളെയോ ശ്രദ്ധിക്കാതെ, ഒന്നും ഉരിയാടാതെ വീട്ടിലേക്കു ഓടിക്കയറി!!
കല്യാണം കഴിഞ്ഞ നാള് തൊട്ടു, ഇരു മെയ്യും ഒരു മനസ്സുമായി കഴിഞ്ഞത് കൊണ്ട് തന്നെ സീതയുടെ ചെറിയ ഭാവ വ്യത്യാസം പോലും എനിക്ക് മനസ്സിലാകും, അതിനാൽ തന്നെ അവളുടെ മനസ്സ് എന്തോ കാരണത്താൽ വേവലാതിപ്പെട്ടിരിക്കയാണെന്നു എനിക്ക് നിഷ്പ്രയാസം മനസ്സിലായി!!
ഞാൻ വീടിനകത്തേക്ക് ചെന്ന് അടുക്കളയിൽ എനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന സീതയുടെ മുതുകിൽ കൈവെച്ചു എൻ്റെ സാമീപ്യം അറിയിച്ചു, എന്നെ തിരിന്നു നോക്കിയ സീതയുടെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു, ഭയത്താലോ ഒരു കരച്ചിലിൻറ്റെ തുടക്കമെന്നോ തോന്നും വിധം അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
ഞാൻ ഒന്നും ചോദിക്കാതെ തന്നെ അവൾക്കു എൻ്റെ ചോദ്യവും, അവൾ ഒന്നും പറയാതെ തന്നെ അവളുടെ ഉത്തരവും നമ്മൾ പരസ്പരം മനസ്സിലാക്കി!!
ഞാൻ അവളുടെ ഇരു കൈകളും ചേർത്ത് പിടിച്ചു കൊണ്ട് വളരെ വാത്സല്യത്തോടെ പറഞ്ഞു, “എന്തിനാ സീതേ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് ? അനന്ദുവിനെ എനിക്ക് കുട്ടികാലം മുതലേ അറിയാം, അതിലുമുപരി നിന്നെ ഞാൻ ഈ ജന്മത്ത് സംശയിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ?”