സൂര്യനെ പ്രണയിച്ചവൾ- 21

എന്നിട്ടും മൂവരും സാവിത്രിയുടേയും ഗായത്രിയുടെയും അടുത്തേക്ക് വന്നു.

“സമ്മതം!”

സന്തോഷ്‌ അവരോടു പറഞ്ഞു.

“മറ്റുള്ളവര്‍ക്ക്, അമ്മയ്ക്കും, പോകാം. പകരം ഗായത്രി ഞങ്ങളുടെ ഹോസ്റ്റെജ് ആയി ഇവിടെ നില്‍ക്കും… ഞങ്ങളുടെ ആളുകള്‍ എത്തി ചേര്‍ന്നതിനു ശേഷം, അപ്പോള്‍ മാത്രം ഗായത്രി സേഫ് ആയി വീട്ടില്‍ എത്തിയിരിക്കും!”
“മോളെ!”

ഭയമിരമ്പുന്ന കണ്ണുകളോടെ സാവിത്രി മകളെ നോക്കി.

“അമ്മ പൊയ്ക്കോ!”

അവരുടെ നേരെ പുഞ്ചിരിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

“ഭഗവതിയോട് പ്രാര്‍ഥിച്ചാല്‍ മതി…ഞാനങ്ങെത്തും..ഒന്നുമോര്‍ത്ത് പേടിക്കേണ്ട…!”

“വിശാലേ…”

സന്തോഷ്‌ വിശാലിന്‍റെ നേരെ കണ്ണുകള്‍ കാണിച്ചു. കരഞ്ഞ്, കണ്ണുനീര്‍ തൂകി, വിസമ്മത ഭാവത്തില്‍ സാവിത്രി പിന്തിരിഞ്ഞു.

“മോനെ!”

ആദ്യത്തെ പടിയില്‍ നിന്ന് ജോയലിന് നേരെ തിരിഞ്ഞു നിന്നുകൊണ്ട് സാവിത്രി അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“മോനുവേണ്ടി…മോനുവേണ്ടി മാത്രം വ്രതമെടുത്ത് പ്രാര്‍ത്ഥിയ്ക്കാന്‍ ഇറങ്ങിയ പെണ്ണാണ്‌ എന്‍റെ മോള്‍…!”

ജോയലും സന്തോഷും ഷബ്നവും അദ്ഭുതം കൊണ്ട് വിടര്‍ന്ന കണ്ണുകളോടെ ഗായത്രിയെ നോക്കി.

“അതിനു വേണ്ടി മാത്രമാ മോള്‍ ഈ ട്രിപ്പില്‍ ജോയിന്‍ ചെയ്തത്…അത്കൊണ്ട്….”

അവര്‍ വീണ്ടും അവന്‍റെ നേരെ കൈകള്‍ കൂപ്പി.

“അതുകൊണ്ട് മോനെ വിശ്വസിച്ച് ഞാന്‍ പോകുവാ….അവള്‍ക്ക് ഒന്നും പറ്റരുത്!”

അത് കണ്ട് നില്‍ക്കാന്‍ ശേഷിയില്ലാതെ ഷബ്നം സാവിത്രിയുടെ നേരെ ചെന്നു. അവളുടെ മുഖത്തും കണ്ണുനീര്‍ വീണിരുന്നു. അതിലേക്ക് സാവിത്രി അമ്പരപ്പോടെ നോക്കി.

“അമ്മ ധൈര്യമായി പോകൂ…”

അവരുടെ തോളില്‍ പിടിച്ചുകൊണ്ട് ഷബ്നം പറഞ്ഞു.

“ഒന്നും പറ്റില്ല…ഒരാപത്തും പറ്റില്ല…എന്നെ വിശ്വസിക്ക്….” [തുടരും]

Leave a Reply

Your email address will not be published. Required fields are marked *