സൂര്യനെ പ്രണയിച്ചവൾ- 21 Like

“അമ്മയ്ക്കറിയൊ, ഈ ചെകുത്താന്റെ മുമ്പില്‍ മനുഷ്യരാരും നില്‍ക്കില്ല..എന്നിട്ടാണ് അമ്മ തനിച്ച്…”

മുഖങ്ങള്‍ പരീസ്പ്പരം തൊടും എന്ന ദൂരത്തിലാണ് ഇപ്പോള്‍.

“അതുകൊണ്ട് അമ്മ നില്‍ക്കണ്ട!”

അവള്‍ ദൃഡമായ സ്വരത്തില്‍ പറഞ്ഞു.

“ബാക്കിയെല്ലാവരും പോകട്ടെ…അമ്മയും..പകരം നില്‍ക്കാം ഞാന്‍..ഞാന്‍ നില്‍ക്കാം നിങ്ങളുടെ ഹോസ്റ്റേജായിട്ട്….യൂ ക്യാന്‍ ഹോള്‍ഡ്‌ മീ യുവര്‍ ഹോസ്റ്റെജ്….ലെറ്റ്‌ അദേഴ്സ് ഗോ!”

ജോയല്‍ വിസമ്മത ഭാവത്തില്‍ തലകുലുക്കി.

“മോളെ!!”

ഗായത്രിയില്‍ നിന്നും കേട്ട വാക്കുകള്‍ സാവിത്രിയെ അമ്പരപ്പിച്ചു.

“അത് വേണ്ട!”

“അത് വേണം!”

ഗായത്രി പറഞ്ഞു.

“അതേ വേണ്ടൂ…എന്നെ വെച്ച് ഇയാള്‍ ഇയാടെ മറ്റു ഡെവിള്‍സിനെ വിടുവിക്കട്ടെ…എന്നിട്ട് എന്നേം കൊല്ലട്ടെ …അതോടെയെങ്കിലും തീരട്ടെ ഇയാടെ ചോരക്കൊതി!”

“സമ്മതമല്ല! എനിക്ക് സമ്മതമല്ല!”

ഗായത്രി പൊട്ടിക്കരഞ്ഞു.

“മോളെ, മോള്‍ അമ്മേടെ വിഷമം ഒന്ന് മനസ്സിലാക്കിക്കെ…”

“ഇല്ല അമ്മെ! ഞാന്‍ നിന്നോളാം!”

“അത് നീയങ്ങു തീരുമാനിച്ചാല്‍ മതിയോ?”

ഭീഷണമായ സ്വരത്തില്‍ ജോയല്‍ ചോദിച്ചു.

“അയ്യോ…”

പുച്ഛത്തോടെ, അതിലേറെ അമര്‍ഷത്തോടെ കൈകള്‍ കൂപ്പി പരിഹാസഭാവത്തില്‍ ഗായത്രി പറഞ്ഞു.

“തീരുമാനിച്ചതല്ലേ! അപേക്ഷിച്ചതാണ്…ചെകുത്താന്മാരുടെ തമ്പുരാനോട്‌…”

അവള്‍ പിന്നെ താഴേക്ക്, ബന്ദികളായി നില്‍ക്കുന്നവരെ നോക്കി.

“താഴെ നില്‍ക്കുന്നവരെപ്പോലെ ഒരു വി ഐ പിയുടെ മകള്‍ തന്നെയല്ലേ ഞാനും?”

ഗായത്രി ചോദിച്ചു.

“മുന്‍ കേന്ദ്ര മന്ത്രി, നെക്സ്റ്റ് മന്ത് ഗവര്‍ണ്ണറായി നോമിനേറ്റഡ്‌ ചെയ്യപ്പെടുന്ന ആളുടെ മകള്‍! എന്താ, താഴെ ആ കാണുന്നവരേക്കാള്‍ ബാര്‍ഗയിനിംഗ് വാല്യു ഇല്ലേ എനിക്ക്?”

ജോയല്‍ വിശാലിനെ കണ്ണുകള്‍ കാണിച്ചു. എന്നിട്ട് അപ്പുറത്തെ ചേംബറില്‍ നില്‍ക്കുന്ന സന്തോഷിന്‍റെയും ഷബ്നത്തിന്‍റെയുമടുത്തേക്ക് പോയി.

“എന്താ വേണ്ടത്?”

അവന്‍ അവരോടു ചോദിച്ചു.

“കേട്ടില്ലേ രണ്ടിന്‍റെയും ഡയലോഗ്?”

“സമ്മതിച്ചേരെ!”

ഉറച്ച സ്വരത്തില്‍ സന്തോഷ്‌ പറഞ്ഞു.

“ഗായത്രിയാണ് നല്ല ബലമുള്ള ചൂണ്ട! മറ്റുള്ളവരെക്കാള്‍! അവളെ മതി!”

“ആര്‍ യൂ ഷുവര്‍?”

ജോയല്‍ സംശയത്തോടെ ചോദിച്ചു.

“ഡെഫിനിറ്റ്ലി!”

എന്നിട്ടും മൂവരും സാവിത്രിയുടേയും ഗായത്രിയുടെയും അടുത്തേക്ക് വന്നു.

“സമ്മതം!”

സന്തോഷ്‌ അവരോടു പറഞ്ഞു.

“മറ്റുള്ളവര്‍ക്ക്, അമ്മയ്ക്കും, പോകാം. പകരം ഗായത്രി ഞങ്ങളുടെ ഹോസ്റ്റെജ് ആയി ഇവിടെ നില്‍ക്കും… ഞങ്ങളുടെ ആളുകള്‍ എത്തി ചേര്‍ന്നതിനു ശേഷം, അപ്പോള്‍ മാത്രം ഗായത്രി സേഫ് ആയി വീട്ടില്‍ എത്തിയിരിക്കും!”
“മോളെ!”

ഭയമിരമ്പുന്ന കണ്ണുകളോടെ സാവിത്രി മകളെ നോക്കി.

“അമ്മ പൊയ്ക്കോ!”

അവരുടെ നേരെ പുഞ്ചിരിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

“ഭഗവതിയോട് പ്രാര്‍ഥിച്ചാല്‍ മതി…ഞാനങ്ങെത്തും..ഒന്നുമോര്‍ത്ത് പേടിക്കേണ്ട…!”

“വിശാലേ…”

സന്തോഷ്‌ വിശാലിന്‍റെ നേരെ കണ്ണുകള്‍ കാണിച്ചു. കരഞ്ഞ്, കണ്ണുനീര്‍ തൂകി, വിസമ്മത ഭാവത്തില്‍ സാവിത്രി പിന്തിരിഞ്ഞു.

“മോനെ!”

ആദ്യത്തെ പടിയില്‍ നിന്ന് ജോയലിന് നേരെ തിരിഞ്ഞു നിന്നുകൊണ്ട് സാവിത്രി അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“മോനുവേണ്ടി…മോനുവേണ്ടി മാത്രം വ്രതമെടുത്ത് പ്രാര്‍ത്ഥിയ്ക്കാന്‍ ഇറങ്ങിയ പെണ്ണാണ്‌ എന്‍റെ മോള്‍…!”

ജോയലും സന്തോഷും ഷബ്നവും അദ്ഭുതം കൊണ്ട് വിടര്‍ന്ന കണ്ണുകളോടെ ഗായത്രിയെ നോക്കി.

“അതിനു വേണ്ടി മാത്രമാ മോള്‍ ഈ ട്രിപ്പില്‍ ജോയിന്‍ ചെയ്തത്…അത്കൊണ്ട്….”

അവര്‍ വീണ്ടും അവന്‍റെ നേരെ കൈകള്‍ കൂപ്പി.

“അതുകൊണ്ട് മോനെ വിശ്വസിച്ച് ഞാന്‍ പോകുവാ….അവള്‍ക്ക് ഒന്നും പറ്റരുത്!”

അത് കണ്ട് നില്‍ക്കാന്‍ ശേഷിയില്ലാതെ ഷബ്നം സാവിത്രിയുടെ നേരെ ചെന്നു. അവളുടെ മുഖത്തും കണ്ണുനീര്‍ വീണിരുന്നു. അതിലേക്ക് സാവിത്രി അമ്പരപ്പോടെ നോക്കി.

“അമ്മ ധൈര്യമായി പോകൂ…”

അവരുടെ തോളില്‍ പിടിച്ചുകൊണ്ട് ഷബ്നം പറഞ്ഞു.

“ഒന്നും പറ്റില്ല…ഒരാപത്തും പറ്റില്ല…എന്നെ വിശ്വസിക്ക്….” [തുടരും]

Leave a Reply

Your email address will not be published. Required fields are marked *