സൂര്യനെ പ്രണയിച്ചവൾ- 21 Like

അവളുടെ കൈകള്‍ വീണ്ടും തന്നെ ചുറ്റി വരിഞ്ഞു.

“അത്രേം മയക്കുന്ന കണ്ണുകളാണ് ഇത്…”

വീണ്ടും മാറിടത്തിന്റെ ഘനം തന്‍റെ നെഞ്ചിലേക്ക് അമര്‍ത്തി അവള്‍ പറഞ്ഞു.

“എന്‍റെ ശരീരത്ത് മഴയായും മഞ്ഞായും വര്‍ഷമായും വസന്തമായും പെയ്യുകയാണ് ജോ ഈ കണ്ണുകള്‍…ജോ ആദ്യമായി ഞാന്‍ കണ്ടത് സ്റ്റേജിലാണ് ഫൌണ്ടേഷന്‍ ഡേയില്‍…അന്ന് ജോ ഒരു സ്പീച്ച് ചെയ്യുവാ…ഡീന്‍ ഒക്കെയുണ്ട്… അന്നാ എന്‍റെ മനസ്സ് കൈവിട്ടത്….ഞാനന്ന് മറ്റൊന്നും കണ്ടില്ല …ജോടെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു….”

ചിന്തകളില്‍ നിന്നുമുണര്‍ന്ന് ജോ താഴേക്ക് നോക്കി.

“മോനോട് എനിക്ക് തനിച്ചൊന്നു സംസാരിക്കണം!”

സാവിത്രി കൈകൂപ്പിക്കോണ്ട് ജോയലിനോട് വിളിച്ചു പറഞ്ഞു.

“അമ്മേ, എന്തായിത്?”

അസഹ്യമായ ഇഷ്ട്ടക്കേടോടെ ഗായത്രി സാവിത്രിയുടെ കൈകള്‍ പിടിച്ചു താഴ്ത്തി.

“ആരുടെ മുമ്പിലാ ഇങ്ങനെ താഴ്ന്ന് കെഞ്ചുന്നെ? എന്തിനാ അത്?”

“പ്ലീസ്, മോനെ!”

ഗായത്രിയുടെ വിലക്ക് വകവെയ്ക്കാതെ സാവിത്രി വീണ്ടും ജോയലിനെ നോക്കി കൈകള്‍ കൂപ്പി.

“എന്‍റെ സന്തോഷ്‌ ചേട്ടാ?”

മുഖം തിരിച്ചുകൊണ്ട് അതിരില്ലാത്ത അസഹ്യതയോടെ ജോയല്‍ പറഞ്ഞു.

“എന്നാ മറ്റേ സീനൊക്കെയാ? രണ്ടിനേം പിടിച്ചിടത്ത്ന്ന്‍ തന്നെ തിരിച്ചുകൊണ്ടു വിട്ടേരെ! നമുക്ക് ബാക്കിയുള്ളവരെ വെച്ച് ഗെയിം കണ്ടിന്യൂ ചെയ്താ മതി…ഒരു മറ്റേടത്തെ സെന്‍റ്റിമെന്‍റ്സ്!”
“പ്ലീസ്!!”

സാവിത്രിയുടെ ദയനീയ ശബ്ദം വീണ്ടും താഴെ നിന്നും കേട്ടു.

“ഏട്ടാ അവര്‍ക്ക് പറയാനുള്ളത് എന്താണ് എന്നൊന്ന് കേള്‍ക്ക്!”

ഷബ്നം യാചനാ സ്വരത്തില്‍ പറഞ്ഞു.

“അതേടാ!”

സന്തോഷും ശരി വെച്ച് പറഞ്ഞു.

“ആദ്യം പറയുന്നത് എന്നതാണ് എന്ന് കേള്‍ക്കട്ടെ…പിന്നല്ലേ മറ്റു കാര്യങ്ങള്‍!”

സന്തോഷ്‌ സാവിത്രിയുടെ നേരെ നോക്കി.

“വിശാലേ, ആ ലേഡിയെ ഇങ്ങു കൊണ്ടുവാ!”

സന്തോഷ്‌ സമീപത്ത് തോക്കുമായി നിന്ന സംഘാംഗങ്ങളിലൊരുവനോട് പറഞ്ഞു.

“അങ്ങനെ അമ്മ തനിച്ച് പോകണ്ട!”

ഗായത്രി ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

“മോളെ, എനിക്ക് ഒരു കൊഴപ്പോം വരില്ല…ഉറപ്പ് ഞാന്‍ ജോയലിനോട് ഒന്ന് ..ഒരു കാര്യം പറഞ്ഞിട്ട്…”

“ജോയല്‍!”

ഗായത്രി അമര്‍ഷത്തോടെ , അതിലേറെ വെറുപ്പോടെ പറഞ്ഞു.

“അമ്മ എന്താ അവനെ പ്രസവിച്ചതാണോ? ഇത്രേം വാത്സല്യത്തോടെയൊക്കെ വിളിക്കാന്‍…ടെററിസ്റ്റ്! അത് മതി…ആ പേര് മാത്രമേ സ്യൂട്ടായിട്ടുള്ളൂ അവന്!”

അത് പറഞ്ഞ് അവള്‍ ജോയലിനെ ദഹിപ്പിക്കുന്നത് പോലെ രൂക്ഷമായി നോക്കി.

ഷബ്നം അപ്പോള്‍ വല്ലായ്മയോടെ ജോയലിനെ നോക്കി. വിശാല്‍ ഗായത്രിയേയും സാവിത്രിയേയും കൂട്ടിക്കൊണ്ട് പടികള്‍ കയറി വന്നു.

“നിങ്ങള്‍ തനിച്ച് സംസാരിക്ക്!”

അവര്‍ മുകളിലേക്ക് കയറി വരുന്നത് കണ്ട് സന്തോഷ്‌ പറഞ്ഞു.

“ഷബ്നം, വാ, നമുക്ക് അല്‍പ്പം മാറി നില്‍ക്കാം!”

ഗായത്രിയും സാവിത്രിയും മുകളിലെത്തിയപ്പോള്‍ സന്തോഷും ഷബ്നവും അകത്തെ ഒരു ചേംബറിലേക്ക് മാറിയിരുന്നു. ജോയലിന്റെ മുമ്പില്‍ സാവിത്രി തൊഴുകൈകളുമായി നിന്നു. കണ്ണുകള്‍ പരമാവധി ഗൌരവം വരുത്താന്‍ ശ്രമിച്ചുകൊണ്ട് ജോയല്‍ അവരെ നോക്കി.

“എന്താ?”

ജോയല്‍ സ്വരം പരുഷമാക്കി ചോദിച്ചു.

“മോനെ…ബാക്കിയുള്ളവര്‍…അവര്‍…പോകട്ടെ..പകരം ഞാന്‍…”

കണ്ണുനീര്‍ കവിളിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ സാവിത്രി ഏറ്റവും ദയനീയമായ സ്വരത്തില്‍ പറഞ്ഞു. അതുകേട്ട് ദേഷ്യത്തോടെ അവരെ നോക്കി.

“അമ്മയ്ക്കെന്താ ഭ്രാന്താണോ?”

അവരുടെ തോളില്‍ പിടിച്ചുലച്ച് അവള്‍ ചോദിച്ചു.

“എവിടെയാ ആരുടെ മുമ്പിലാ നിക്കുന്നെ എന്നറിയാമോ?”

എന്നിട്ട് അവള്‍ ജോയലിനെ നോക്കി. കണ്ണുകളില്‍ അഗ്നിയിരമ്പുന്ന ഭാവത്തില്‍.

“നില്‍ക്കുന്നത് നരകത്തില്‍! നില്‍ക്കുന്നത് കൊല്ലാന്‍ മാത്രമറിയാവുന്ന ചെകുത്താന്‍റ്റെ മുമ്പില്‍!”

ജോയല്‍ അവളുടെ വാക്കുകള്‍ വിലക്കാനെന്ന ഭാവത്തില്‍ കൈയ്യുയര്‍ത്തി.

“എന്താ?”

അത്കണ്ട് കോപാകുലയായി ഗായത്രി മുമ്പോട്ടാഞ്ഞു.

“സഹിക്കുന്നില്ലേ? സ്വന്തം പേര് കേട്ടിട്ട്? പിന്നെ എന്താ നിങ്ങള്‍? പിന്നെ ആരാ നിങ്ങള്‍?”
അവളുടെ മുഖം അവന്‍റെ മുഖത്തിനു തൊട്ടടുത്തെത്തി. അവന്‍റെ നിശ്വാസം അവളുടെ മുഖത്ത് പതിഞ്ഞു. അവളുടേത്‌ അവനിലും.

Leave a Reply

Your email address will not be published. Required fields are marked *