സൂര്യനെ പ്രണയിച്ചവൾ- 23 1

അസഹ്യമായ സങ്കടത്താല്‍ ഗായത്രി പൊട്ടിക്കരഞ്ഞു.
അവളുടെ കണ്ണുനീര്‍ അവന്‍റെ ജാക്കറ്റ് നനയ്ക്കുമ്പോള്‍ ജോയല്‍ അവളുടെ സുഗന്ധമുള്ള തലമുടിയില്‍ തലോടി.

“സാരമില്ല…കരയാതെ ….”

അവന്‍ പറഞ്ഞു.

“ഹഹഹ!”

ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ട് അവര്‍ ആലിംഗനത്തില്‍ നിന്നുമകന്നു പിമ്പിലേക്ക് നോക്കി.

കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി പോത്തന്‍ ജോസഫ്!

“ഇനി രക്ഷയില്ല!”

അയാള്‍ പൊട്ടിച്ചിരിക്കിടയില്‍ പറഞ്ഞു.

“അടുത്ത മൂവ് എന്‍റെയാ! റാണിക്കും രാജാവിനും ഒരേ പോലെ ചെക്ക് വെച്ചാ ഞാന്‍ നിക്കുന്നെ!”

അത് പറഞ്ഞ് അയാള്‍ തോക്കുയര്‍ത്തി.

“ജോ!”

ഗായത്രി ഭയത്തോടെ ജോയലിനെ നോക്കി.

പെട്ടെന്ന് വെടിയൊച്ച മുഴങ്ങി.
കൈയ്ക്ക് വെടിയേറ്റ്‌, കയ്യില്‍ നിന്നും തോക്ക് നഷ്ട്ടപ്പെട്ട് പോത്തന്‍ ജോസഫ് വീണ്ടും പിമ്പില്‍ നിന്ന മരത്തിലേക്ക് ചാരി വീണു.
ജോയലും ഗായത്രിയും ചുറ്റും നോക്കി.

“രാകേഷ്!!”

അല്‍പ്പമകലെ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി തങ്ങളെ സമീപിക്കുന്ന
രാകേഷിനെ നോക്കി ജോയല്‍ മന്ത്രിച്ചു.

“രാകേഷ് മഹേശ്വര്‍!!”

അയാള്‍ ഗൌരവം നിറഞ്ഞ ഭാവത്തോടെ തങ്ങളെ സമീപിക്കുകയാണ്.

“ജോയല്‍ ബെന്നറ്റ്‌!”

രാകേഷ് ഗൌരവത്തില്‍ വിളിച്ചു.
പിന്നെ അവന്‍ പോത്തന്‍ ജോസഫിനെ നോക്കി.

“കഥയൊക്കെ ഞാന്‍ അറിഞ്ഞു….”

ജോയലിനെ നോക്കി രാകേഷ് പറഞ്ഞു.

“കുറച്ച മെയിലുകള്‍ അല്‍പ്പം ഫോണ്‍ കോള്‍സ്… ഐബിയ്ക്കും റോയ്ക്കും ഒക്കെ..പിന്നെ ഹോം മിനിസ്ട്രീല്‍ ഉണ്ട് കുറച്ച് ദോസ്ത് ലോഗ്….”

അവന്‍റെ കണ്ണുകള്‍ ഗായത്രിയില്‍ പതിഞ്ഞു.

“എല്ലാം അടുക്കിപ്പെറുക്കി സ്റ്റോറിയാക്കിയപ്പോള്‍ വില്ലന്‍ സ്ഥാനത്ത് വന്നത് എനിക്ക് പിറക്കാതെ പോലെ അമ്മായി അച്ഛനാണ്… പറഞ്ഞില്ലേ പോത്തന്‍ ജോസഫ് അത് നിങ്ങളോട്?”

പിറക്കാതെ പോയ അമ്മായി അച്ഛന്‍!
ആ പരാമര്‍ശം കേട്ട് ഗായത്രി രാകേഷിനെ സഹതാപത്തോടെ നോക്കി.

“എല്ലാം ഇയാള്‍ പറഞ്ഞു രാകേഷ്…ഞാന്‍ …അച്ഛന്‍…ശ്യെ…!!”

ഗായത്രി വീണ്ടും ജോയലിനെ നോക്കി.

“ജോയലിന്റെ പപ്പയുടെ മെയില്‍ ഹാക്ക് ചെയ്ത് അദ്ധേഹത്തെ ടെററിസ്റ്റാക്കി ഗായത്രീടെ അച്ഛന്‍….”

രാകേഷ് പറഞ്ഞു.

“അദ്ധേഹത്തെ ഇയാളും രണ്ട് കോണ്‍സ്റ്റബിള്‍സും കൂടി കൊന്നു…. രണ്ടു കോണ്‍സ്റ്റബിള്‍സിനെ ജോയലും…അത് മീഡിയാടെ മുമ്പി വെച്ച്…”

“അറിയാം രാകേഷ്…”

കണ്ണുനീര്‍ തുടച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

“അങ്ങനെ ജോയല്‍ ബെന്നറ്റ്‌ എന്ന ടെററിസ്റ്റ് ജനിച്ചു…”

രാകേഷ് തുടര്‍ന്നു.

“എന്നിട്ട് നൂറു കണക്കിന് ആളുകളെ കൊന്നു…വിദര്‍ഭയിലും ബസ്തറിലും ചന്ദ്രഗിരിയിലും നക്സല്‍ബാരിയിലും സിങ്കരേണിയിലുമൊക്കെ സി ആര്‍ പി എഫും ഗ്രേ ഹൌണ്ടും സ്പെഷ്യല്‍ ടീമിലെ ജവാന്മാരും ലാന്‍ഡ് മൈനിലും പോയിന്‍റ് ത്രീ മിസ്സൈലിലും ജമ്കാര്‍ ബോംബിലും ആര്‍ ഡി എക്സിലുമൊക്കെ മരിച്ച് ഒടുങ്ങുമ്പോള്‍ അതിനു പിമ്പില്‍ പ്രവര്‍ത്തിച്ച ബ്രയിന്‍ ജോയലിന്‍റെത് എന്ന്
പ്രൈം ടൈം ഡിബേറ്റുകളില്‍ അര്‍ണാബ് ഗോസ്വാമിയും പ്രസൂന്‍ ബാജ്പേയിയും രജത് ശര്‍മ്മയും രോഹിത് സര്‍ദാനയും രാജ്ദീപ് സര്‍ദേശായിയും വിക്രം ചന്ദ്രയും ദീപക് ചൌരസ്യയും ആര്‍ത്ത് വിളിച്ച് അട്ടഹസിച്ചു….”

രാകേഷ് സംസാരം നിര്‍ത്തി ജോയലിനെ നോക്കി.

“പക്ഷെ….”

അവന്‍ പുഞ്ചിരിച്ചു.

“ലവന്‍ കൊന്നത് … രണ്ട് അല്ലെങ്കില്‍ മൂന്ന്‍…അതില്‍ക്കൂടുതല്‍ ഇല്ല എന്ന കാര്യം ലോകത്തിനറിയില്ല ഐ ബിയിലെ കോള്‍ഡ് റിപ്പോര്‍ട്ടിലേ യെല്ലോ പേജുകള്‍ക്കൊഴികെ…സത്യത്തില്‍ എത്രയെണ്ണത്തിനെ തട്ടി?”

“രണ്ടുപേരെ…!”

പിമ്പില്‍ നിന്ന് ആ ശബ്ദം കേട്ട് മൂവരും ഞെട്ടിത്തിരിഞ്ഞു.

ഷബ്നം!
കറുത്ത ഷര്‍ട്ടില്‍, കടും നീല ജീന്‍സില്‍, കയ്യില്‍ ചൂണ്ടിപ്പിടിച്ച തോക്കുമായി.
തലമുടിയ്ക്ക് മേല്‍ ചുവന്ന സ്കാര്‍ഫ്!

ഷബ്നത്തിന്‍റെ തോക്ക് ആദ്യം ജോയലിന് നേരെ, പിന്നെ ഗായത്രിയുടെ നേരെ ഉയര്‍ന്നു.

“ജോയല്‍!!”

ഗായത്രി ഭയന്ന് അവനോട് ചേര്‍ന്നു നിന്നു.

“പുട്ട് യുവര്‍ ഗണ്‍ ഡൌണ്‍!”

Leave a Reply

Your email address will not be published. Required fields are marked *