സൂര്യനെ പ്രണയിച്ചവൾ- 23

“കഥയൊക്കെ ഞാന്‍ അറിഞ്ഞു….”

ജോയലിനെ നോക്കി രാകേഷ് പറഞ്ഞു.

“കുറച്ച മെയിലുകള്‍ അല്‍പ്പം ഫോണ്‍ കോള്‍സ്… ഐബിയ്ക്കും റോയ്ക്കും ഒക്കെ..പിന്നെ ഹോം മിനിസ്ട്രീല്‍ ഉണ്ട് കുറച്ച് ദോസ്ത് ലോഗ്….”

അവന്‍റെ കണ്ണുകള്‍ ഗായത്രിയില്‍ പതിഞ്ഞു.

“എല്ലാം അടുക്കിപ്പെറുക്കി സ്റ്റോറിയാക്കിയപ്പോള്‍ വില്ലന്‍ സ്ഥാനത്ത് വന്നത് എനിക്ക് പിറക്കാതെ പോലെ അമ്മായി അച്ഛനാണ്… പറഞ്ഞില്ലേ പോത്തന്‍ ജോസഫ് അത് നിങ്ങളോട്?”

പിറക്കാതെ പോയ അമ്മായി അച്ഛന്‍!
ആ പരാമര്‍ശം കേട്ട് ഗായത്രി രാകേഷിനെ സഹതാപത്തോടെ നോക്കി.

“എല്ലാം ഇയാള്‍ പറഞ്ഞു രാകേഷ്…ഞാന്‍ …അച്ഛന്‍…ശ്യെ…!!”

ഗായത്രി വീണ്ടും ജോയലിനെ നോക്കി.

“ജോയലിന്റെ പപ്പയുടെ മെയില്‍ ഹാക്ക് ചെയ്ത് അദ്ധേഹത്തെ ടെററിസ്റ്റാക്കി ഗായത്രീടെ അച്ഛന്‍….”

രാകേഷ് പറഞ്ഞു.

“അദ്ധേഹത്തെ ഇയാളും രണ്ട് കോണ്‍സ്റ്റബിള്‍സും കൂടി കൊന്നു…. രണ്ടു കോണ്‍സ്റ്റബിള്‍സിനെ ജോയലും…അത് മീഡിയാടെ മുമ്പി വെച്ച്…”

“അറിയാം രാകേഷ്…”

കണ്ണുനീര്‍ തുടച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

“അങ്ങനെ ജോയല്‍ ബെന്നറ്റ്‌ എന്ന ടെററിസ്റ്റ് ജനിച്ചു…”

രാകേഷ് തുടര്‍ന്നു.

“എന്നിട്ട് നൂറു കണക്കിന് ആളുകളെ കൊന്നു…വിദര്‍ഭയിലും ബസ്തറിലും ചന്ദ്രഗിരിയിലും നക്സല്‍ബാരിയിലും സിങ്കരേണിയിലുമൊക്കെ സി ആര്‍ പി എഫും ഗ്രേ ഹൌണ്ടും സ്പെഷ്യല്‍ ടീമിലെ ജവാന്മാരും ലാന്‍ഡ് മൈനിലും പോയിന്‍റ് ത്രീ മിസ്സൈലിലും ജമ്കാര്‍ ബോംബിലും ആര്‍ ഡി എക്സിലുമൊക്കെ മരിച്ച് ഒടുങ്ങുമ്പോള്‍ അതിനു പിമ്പില്‍ പ്രവര്‍ത്തിച്ച ബ്രയിന്‍ ജോയലിന്‍റെത് എന്ന്
പ്രൈം ടൈം ഡിബേറ്റുകളില്‍ അര്‍ണാബ് ഗോസ്വാമിയും പ്രസൂന്‍ ബാജ്പേയിയും രജത് ശര്‍മ്മയും രോഹിത് സര്‍ദാനയും രാജ്ദീപ് സര്‍ദേശായിയും വിക്രം ചന്ദ്രയും ദീപക് ചൌരസ്യയും ആര്‍ത്ത് വിളിച്ച് അട്ടഹസിച്ചു….”

രാകേഷ് സംസാരം നിര്‍ത്തി ജോയലിനെ നോക്കി.

“പക്ഷെ….”

അവന്‍ പുഞ്ചിരിച്ചു.

“ലവന്‍ കൊന്നത് … രണ്ട് അല്ലെങ്കില്‍ മൂന്ന്‍…അതില്‍ക്കൂടുതല്‍ ഇല്ല എന്ന കാര്യം ലോകത്തിനറിയില്ല ഐ ബിയിലെ കോള്‍ഡ് റിപ്പോര്‍ട്ടിലേ യെല്ലോ പേജുകള്‍ക്കൊഴികെ…സത്യത്തില്‍ എത്രയെണ്ണത്തിനെ തട്ടി?”

“രണ്ടുപേരെ…!”

പിമ്പില്‍ നിന്ന് ആ ശബ്ദം കേട്ട് മൂവരും ഞെട്ടിത്തിരിഞ്ഞു.

ഷബ്നം!
കറുത്ത ഷര്‍ട്ടില്‍, കടും നീല ജീന്‍സില്‍, കയ്യില്‍ ചൂണ്ടിപ്പിടിച്ച തോക്കുമായി.
തലമുടിയ്ക്ക് മേല്‍ ചുവന്ന സ്കാര്‍ഫ്!

ഷബ്നത്തിന്‍റെ തോക്ക് ആദ്യം ജോയലിന് നേരെ, പിന്നെ ഗായത്രിയുടെ നേരെ ഉയര്‍ന്നു.

“ജോയല്‍!!”

ഗായത്രി ഭയന്ന് അവനോട് ചേര്‍ന്നു നിന്നു.

“പുട്ട് യുവര്‍ ഗണ്‍ ഡൌണ്‍!”

ജോയല്‍ ആക്രോശിച്ചു.

“ഡോണ്ട് മൂവ്!!”

ഷബ്നം അലറി.

“അനങ്ങരുത് ആരും! ടില്‍ ഐ ഫിനിഷ് ടോക്കിംഗ്! ടില്‍ ഐ ഫിനിഷ് ഡൂയിങ്ങ്!”

“ജോയല്‍ കൊന്നത് രണ്ടുപേരെ! ബെന്നറ്റ്‌ ഫ്രാങ്ക് എന്ന മീഡിയ ആക്റ്റിവിസ്റ്റിന്‍റെ മെയില്‍ ഹാക്ക് ചെയ്ത് അതില്‍ അദ്ധേഹത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നു തെളിയിക്കുന്ന മെയിലുകള്‍ പ്ലാന്‍റ് ചെയ്ത ശര്‍മ്മയെ കൊന്നത് റിയ….!”

ഗായത്രി ജോയലിനെ നോക്കി.

“അതിനു എല്ലാത്തിനും സപ്പോര്‍ട്ടു നിന്ന തോമസ്‌ പാലക്കാടന്‍ എം പിയെ ചുട്ടെടുത്തത് ഡെന്നീസ്!”

അവന്‍ അവളെ ചേര്‍ത്ത് പിടിച്ചു.

“എനിക്ക് ഒരു അച്ഛന്‍ ഉണ്ടായിരുന്നു….”

കിതച്ചുകൊണ്ട് അവള്‍ തുടര്‍ന്നു.

“അനാഥയായ, യത്തീംഖാനയില്‍ വളര്‍ന്ന എനിക്ക് സ്വന്തം അച്ഛനെക്കാള്‍ സ്നേഹം തന്ന ഒരു മനുഷ്യന്‍! എന്നെ അഡോപ്റ്റ് ചെയ്ത് സ്വന്തം മകളേപ്പോലെ നിയമപരമായി തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനുള്ള വര്‍ക്കുകള്‍ നടക്കുമ്പോഴാണ്….”

അവളുടെ മിഴികള്‍ നിറഞ്ഞുതുളുമ്പി.
“അപ്പോഴാണ്‌ ഒരു ചെകുത്താന്‍ അദ്ധേഹത്തിന്‍റെ ജീവനോടുക്കുന്നത്! എന്ത് ചെയ്യണം ഞാന്‍? എന്ത് ചെയ്യും നിങ്ങളാണ് എന്‍റെ സ്ഥാനത്തെങ്കില്‍?”

“ആര്? ആര് കൊന്നു നിന്‍റെ അച്ഛനെ?”

രാകേഷ് ചോദിച്ചു.

“സ്പെഷ്യല്‍ ടീം ഡയറക്ടര്‍ അല്ലെ?”

ഷബ്നം പുച്ഛത്തോടെ രാകെഷിനോട് ചോദിച്ചു.

“എന്നിട്ട് എന്നോടാണോ ഇതൊക്കെ ചോദിക്കുന്നെ? ശരി! ഞാന്‍ പറയാം. ആളെ പറയില്ല…ഒരു ക്ലൂ തരാം…!”

അത് പറഞ്ഞ് അവളുടെ ഇടത് കൈ ജാക്കറ്റിനകത്തേക്ക് കയറി.
അടുത്ത നിമിഷം ഇടത് കൈയ്യിലും തോക്ക് പ്രത്യക്ഷപ്പെട്ടു.
ഇരുകൈകളിലേയും തോക്കുകള്‍ അവരുടെ നേരെ ചൂണ്ടി ഷബ്നം കണ്ണുകളില്‍ തിളക്കം വരുത്തി പുഞ്ചിരിച്ചു.

“ഇവിടെ ഇപ്പോള്‍ നാല് പേരുണ്ട്!”

അവള്‍ തുടര്‍ന്നു.

“അതില്‍ ഒരാള്‍! അതില്‍ ഒരാളാണ് എന്‍റെ അച്ഛനെ കൊന്നത്! എന്‍റെ ദൈവത്തെ! എന്‍റെ രക്ഷകനെ….”

ബാക്കി പറയാനാകാതെ അവള്‍ വിതുമ്പി.
രാകേഷ് ജോയലിനെ സംശയത്തോടെ നോക്കി.

“ആശുപത്രിയില്‍ ബോധമില്ലാതെയും ആശുപത്രി വിട്ടു പിന്നെ ബോധത്തോടെയും ജീവിക്കുമ്പോള്‍ ഒരു ചിന്ത…ഒരേയൊരു ചിന്തമാത്രമേ എന്‍റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ….ഇനി ജീവിക്കുന്നത് എന്‍റെ അച്ഛന് വേണ്ടി…മരിക്കുന്നതും എന്‍റെ അച്ഛന് വേണ്ടി….”

അവള്‍ ക്രൌര്യം നിറഞ്ഞ മുഖത്തോടെ അവരെ മാറി മാറി നോക്കി.

“പുട്ട് യുവര്‍ ഗണ്‍ ഡൌണ്‍!!”

രാകേഷ് വീണ്ടും ആക്രോശിച്ചു.

“അനങ്ങിയാല്‍ ഓഫീസറെ തലമണ്ട ഞാന്‍ ചകിരിച്ചോറുപോലെയാക്കും!”

ഷബ്നം ചിരിച്ചു.

“എന്‍റെ തോക്കിനോ എനിക്കോ നിങ്ങടെ ഡിഫന്‍സ് അക്കാഡമീന്ന് കിട്ടിയ ഡിസിപ്ലിന്‍ ഒന്നുമില്ല! ആ ഓര്‍മ്മ വേണം! ഇങ്ങനെ ഫില്‍മി ഡയലോഗ് ഒക്കെ നല്ല റിഥത്തില്‍ വെച്ച് കാച്ചുന്നേന് മുമ്പ്! പറഞ്ഞില്ലെന്നു വേണ്ട!””

അവള്‍ ജോയലിനെ നോക്കി.

“ആ ടൈം വന്നു…”

ഷബ്നം തുടര്‍ന്നു.

“എന്‍റെ അച്ഛന്‍ ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കാനുള്ള ടൈം! യാ അല്ലാഹ്!! ഈ നിമിഷത്തിന് വേണ്ടി എത്ര നോമ്പ് നോറ്റു ഞാന്‍! എത്ര സലാഹുകള്‍! എത്ര ഫജിറുകള്‍! എത്ര ജുമുവകള്‍! എത്ര സലാത്ത് എ ജുഫാലിയാകള്‍….”
അവള്‍ ഒരു നിമിഷം കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി.

പിന്നെ തോക്കുയര്‍ത്തി.

“ഇത്….”

തോക്കുയര്‍ത്തി അവള്‍ മന്ത്രിച്ചു.

“എന്‍റെ അച്ഛനെ കൊന്നതിന്….”

ഷബ്നത്തിന്‍റെ വലത് കയ്യിലെ തോക്ക് തീതുപ്പി!
നെഞ്ചില്‍ വെടിയേറ്റ് പോത്തന്‍ ജോസഫ് വീണ്ടും മരത്തിലേക്ക് ചാഞ്ഞു.
ഗായത്രിയും രാകേഷും ഇടിവെട്ടേറ്റത് പോലെ ആ കാഴ്ച്ച നോക്കി നിന്നു.

“ജോ…!”

ആ കാഴ്ച നല്‍കിയ തീവ്രമായ വിസ്മയത്തില്‍ അവള്‍ ജോയലിനെ ഭയത്തോടെ ചേര്‍ത്ത് പിടിച്ചു.

“എന്തായിത്? എന്തായീ കുട്ടി പറയുന്നേ?”

“ഇതെന്‍റെ അമ്മയെ വിധവയാക്കിയതിന്….”

ഷബ്നത്തില്‍ നിന്നും അവര്‍ അടുത്ത വാക്കുകള്‍ കേട്ടു.

അടുത്ത നിമിഷം അവളുടെ ഇടത് കൈയ്യിലെ തോക്ക് ഗര്‍ജ്ജിച്ചു.
ജോസഫ് പോത്തന്റെ നെഞ്ച് തുളച്ച് വീണ്ടും ബുള്ളറ്റ് പാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *