സൂര്യനെ പ്രണയിച്ചവൾ- 7

നിറമിഴികളോടെ അവന്‍ അവരെ നോക്കി.

“നമ്മുടെ പപ്പാ അവിടെ ഉണ്ടാവില്ല. അവിടെ ഇന്ത്യയുണ്ടാവില്ല. ഓണവും ദീപാവലിയും ദേശീയ പതാകയും സ്വാതന്ത്ര്യദിനാഘോഷവും ഒന്നുമുണ്ടാവില്ല…”

അവന്‍റെ മിഴികള്‍ വീണ്ടും നിറഞ്ഞു.

“സ്വന്തം രാജ്യത്തിന്‍റെ മണവും നിറവും അനുഭവിക്കാതെ ഏത് സ്വര്‍ഗ്ഗത്തില്‍പ്പോയാലും പ്രയോജനമെന്താണ് എന്നൊക്കെ എപ്പോഴും ഓര്‍ക്കും. പക്ഷെ ഇവിടെ ഇനി തുടര്‍ന്നാല്‍ മമ്മിയ്ക്ക് എന്നെ നഷ്ട്ടപ്പെടും. എനിക്ക് മമ്മിയെ നഷ്ട്ടപ്പെടും…”

“ഗായത്രിയെ? അവളെയോ?”

ജെയിന്‍ ചോദിച്ചു.

ആ ചോദ്യംകേട്ട് ഭയന്നിട്ടെന്നോണം ജോയല്‍ ജെയിനെ നോക്കി.

ആ സംസാരമത്രയും ശ്രദ്ധിക്കുകയായിരുന്ന ഷബ്നം വിടര്‍ന്ന മിഴികളോടെ റിയയോട്‌ ചോദിച്ചു.

“ആരാടീ ഗായത്രി?”

റിയ ആ ചോദ്യം പ്രതീക്ഷിച്ചെന്നത് പോലെ അവളെ നോക്കി.
അവള്‍ ഒന്ന് നിശ്വസിച്ചു.
അവളുടെ ഊഷ്മളമായ നിശ്വാസം അവളുടെ മുഖത്ത് തട്ടി.
ഷബ്നത്തിന്‍റെ മുഖത്ത് നേരിയ ഒരു ഭയം മിന്നിമറയുന്നത് പോലെ തോന്നി.

“ആരാ റിയേ, ഗായത്രി?”

“ഡല്‍ഹി വരെ പോകണം അതിന്‍റെ ഉത്തരമറിയാന്‍,”

റിയ പറഞ്ഞു.
മനസ്സിലാകുന്നില്ല എന്ന അര്‍ത്ഥത്തില്‍ ഷബ്നം റിയയെ നോക്കി.

“അതെ ഡല്‍ഹിയില്‍, ഡല്‍ഹി യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍,”

ഷബ്നം അവളെ അതിരറ്റ ആകാംക്ഷയോടെ റിയയെ നോക്കി.

“എനിക്ക് പോകണം,”

ഷബ്നം പറഞ്ഞു.

“ഡല്‍ഹിയല്ല, ന്യൂയോര്‍ക്ക് ആയാലും ടോക്കിയോ ആയാലും വേണ്ടില്ല. എവിടെപ്പോകാനും തയ്യാറാ, ആരാ ഗായത്രി എന്നറിയാന്‍! നീ പറ!”

റിയ പുറത്ത് നിലാവിലേക്ക് നോക്കി.
പുറത്തെ രാക്കാറ്റില്‍ അവള്‍ ആരുടെയോ സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്ന് ഷബ്നത്തിന് തോന്നി.

“അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്…”

റിയ പുറത്തെ നോട്ടം മാറ്റാതെ സാവധാനം പറഞ്ഞു.

“സ്വാതന്ത്ര്യം ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടകുകയാണ് യൂണിവേഴ്സിറ്റി ക്യാമ്പസ്സില്‍…വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍, അധ്യാപകര്‍, കുട്ടികള്‍ എല്ലാവരും കൊമ്പൌണ്ടിന്റെ വിശാലതയില്‍ ത്രിവര്‍ണ്ണ പതാകയുയര്‍ത്താന്‍ എത്തിച്ചേരാമേന്നേറ്റ കേന്ദ്ര മന്ത്രി മലയാളിയായ പത്മനാഭന്‍ തമ്പിയേ പ്രതീക്ഷിച്ച് നില്‍ക്കുന്നു….”

ഷബ്നം ആകാക്ഷയോടെ റിയയുടെ വാക്കുകള്‍ക്ക് കാതോര്‍ത്തു.

“പറഞ്ഞ സമയത്ത് തന്നെ അംഗരക്ഷകാരുടെ അകമ്പടി വാഹനങ്ങള്‍ക്ക് പിമ്പില്‍ തമ്പിയുടെ ഔദ്യോഗിക വാഹനം ഗേറ്റില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴാണ്‌…”

ഷബ്നം അവളെ വീണ്ടും ആകാംക്ഷയോടെ നോക്കി.

“അപ്പോള്‍ ? അപ്പോള്‍ എന്താ?”

അകാംക്ഷയടക്കാന്‍ പറ്റാതെ ഷബ്നം ചോദിച്ചു.

“…ഡല്‍ഹി യൂണിവേഴ്സിറ്റി പോലെയുള്ള ഒരു ക്യാമ്പസ്സില്‍ എപ്പോഴും തീവ്ര ഇടത് പക്ഷ സംഘടനകള്‍ ഒക്കെയുണ്ടാവുമല്ലോ. നക്സല്‍ സ്വഭാവുള്ള സംഘടനകള്‍. എണ്ണത്തില്‍ കുറവാണ് എങ്കിലും അവര്‍ക്ക് ചില കാര്യങ്ങളില്‍ ഒക്കെ ഒരു മേല്‍ക്കൈ എപ്പോഴുമുണ്ടാവും. അത്തരം ഒരു സംഘടന ഡി യൂവിലും ഉണ്ടായിരുന്നു. അഴിമതി ആരോപണം നേരിടുന്ന പദ്മനാഭന്‍ തമ്പിയെപ്പോലെയുള്ള ഒരു മന്ത്രിയെക്കൊണ്ട്‌ ദേശീയ പതാക ഹോസ്റ്റ് ചെയ്യിക്കില്ല എന്നവര്‍ പ്രതിജ്ഞ എടുത്തിരുന്നു….പദ്മനാഭന്‍ തമ്പിയുടെ വാഹനം ഗേറ്റ്‌ കടന്നുവന്നപ്പോള്‍ സെക്യൂരിറ്റി വലയം ഭേദിച്ച് അവര്‍ തമ്പിയെ വളഞ്ഞു. ചിലര്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുകളില്‍ കയറി ഹോസ്റ്റ് ചെയ്യാന്‍ വേണ്ടി ഒരുക്കിയ ഫ്ലാഗ് പോസ്റ്റില്‍ നിന്ന് പതാക അഴിച്ചെടുത്ത്‌ ചുരുട്ടിക്കൂട്ടി. പതാക താഴേക്ക് വലിച്ചെറിഞ്ഞു….”

“എന്നിട്ട്?”
“ഇന്ത്യന്‍ ദേശീയ പതാക നിലത്തേക്ക് വായുവിലൂടെ ഒഴുകി ഒഴുകി താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഏത് സമയത്തും നിലം തൊടാം. പ്രതിഷേധക്കാരെ ഭയന്ന് ആരും ഒന്നും ചെയ്യാതെ സ്തംഭിച്ച് നില്‍ക്കുകയാണ്. കേന്ദ്ര മന്ത്രിയാകട്ടെ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയോടെ നില്‍ക്കുന്നു. അയാളെ മുമ്പോട്ടോ പിമ്പോട്ടോ പോകാനനുവദിക്കാതെ കയ്യില്‍ വടിയും ഹോക്കി സ്റ്റിക്കുകളും ക്രിക്കറ്റ് ബാറ്റുകളുമൊക്കെയായി പ്രതിഷേധക്കാരും…”

ആ രംഗം മുമ്പില്‍ കണ്ടിട്ടെന്നത് പോലെ ഷബ്നം ഭയന്ന് റിയയെ നോക്കി

“…ത്രിവര്‍ണ്ണ പതാക ഇപ്പോള്‍ പൊടിയിലും മണ്ണിലും തൊടും….”

റിയ തുടര്‍ന്നു.

“…..മണ്ണിനെ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഒരാള്‍ താഴ്ന്ന് വരുന്ന പതാകയുടെ കീഴെ ഉരുണ്ടു വീഴുന്നത് എല്ലാവരും കാണുന്നത്. അയാളുടെ കൈ പതാകയെ തൊട്ടു. നിലത്തെ പൊടിയിലെക്ക് വീണ് അപമാനിതാകാവുന്ന പതാക അയാള്‍ സുരക്ഷിതമായി അയാള്‍ കയ്യില്‍…”

ഷബ്നത്തിന്‍റെ കണ്ണുകള്‍ തിളങ്ങി.

“ആരാ…? ആരായിരുന്നു അത്?”

അവള്‍ ചോദിച്ചു.

“ആ കാഴ്ച്ച കണ്ടുകൊണ്ടു നിന്ന കുട്ടികള്‍ കയ്യടിച്ച് ആര്‍ത്ത് വിളിച്ചു….

“ജോയല്‍!! ജോയല്‍!!”

“ജോയലോ! വൌ!! എന്നിട്ട്!”

“ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാതെ പഠനത്തിലും സ്പോര്‍ട്സിലും പാട്ടിലും ഒക്കെ മാത്രം ശ്രദ്ധിച്ച്, അല്ലെങ്കില്‍ എല്ലാ ഗ്രൂപ്പിലും പെട്ട കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രിയങ്കരനായി….അങ്ങനെയായിരുന്നു ജോയല്‍. തങ്ങള്‍ അപമാനിക്കാന്‍ ശ്രമിച്ച ദേശീയ പതാക ജോയുടെ കയ്യിലിരിക്കുന്നത് കണ്ട് പ്രതിഷേധക്കാര്‍ അമ്പരന്നു. ജോയല്‍ ആയത് കൊണ്ട് അവര്‍ക്ക് അവനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. പല കാര്യങ്ങളിലും അവര്‍ക്ക് കൂടി പ്രിയങ്കരനായിരുന്നു അവന്‍..”

ഷബ്നം പുഞ്ചിരിച്ചു.

“ജോയല്‍ മുമ്പില്‍ ഉണ്ടെന്ന് കണ്ടപ്പോള്‍ നിഷ്ക്രിയരായിരുന്ന ഭൂരിപക്ഷം കുട്ടികള്‍ ആര്‍പ്പ് വിളികളോടെ ഗ്രൂണ്ടിലെക്കിറങ്ങി. അവന്‍റെ നേതൃത്വത്തില്‍ ദേശീയ പതാകയുമായി കുട്ടികള്‍ വീണ്ടും ഫ്ലാഗ് പോസ്റ്റില്‍ നാട്ടി. ആ രംഗമത്രയും കേന്ദ്ര മന്ത്രി ആശ്വാസത്തോടെ കാണുന്നുണ്ടായിരുന്നു. കുട്ടികള്‍ ആരാധനയോടെയും അദ്ധ്യാപകര്‍ അഭിനന്ദനങ്ങളോടെയും അവനെ നോക്കി….”

ഷബ്നത്തിന്‍റെ കണ്ണുകളും ആരാധനയോടെ വിടര്‍ന്നു.

“ഇതൊക്കെ, മറ്റു രണ്ട് കണ്ണുകള്‍ കൂടി കാണുന്നുണ്ടായിരുന്നു…”

ഒന്ന് നിശ്വസിച്ചതിന് ശേഷം റിയ തുടര്‍ന്നു.
“ആര്?”

“ഒരു പെണ്‍കുട്ടി…”

റിയ വീണ്ടും നിശ്വസിച്ചുകൊണ്ട് തുടര്‍ന്നു.

“അവള്‍ മാലാഖയെപ്പോലെ സുന്ദരിയായിരുന്നു. അഴകിന്റെ മനുഷ്യരൂപം. ഒരു പെണ്ണിന് അതിനേക്കാള്‍ സൌന്ദര്യമുള്ളവളാകാന്‍ കഴിയില്ല എന്ന് ബോധ്യമാകണമെങ്കില്‍ അവളെക്കാണണം… എന്‍റെ ഒരു സിനിമയില്‍ നായകനായ കവി തന്‍റെ പ്രണയിനിയെക്കുറിച്ച് പറയുന്ന ചില ഡയലോഗ്സ് ഉണ്ട്…അത് എഴുതുമ്പോള്‍ ഞാന്‍ ഓര്‍ത്തത് ഗായത്രിയെ ആണ്…ഇതാണ് ആ വാക്കുകള്‍: നടക്കുമ്പോള്‍ കാറ്റിനു സുഗന്ധം കൊടുക്കുന്നവള്‍, പുരുഷന്‍റെ ഓര്‍മ്മയില്‍ പ്രണയത്തിന്‍റെ മയില്‍‌പ്പീലി നൃത്തം നല്‍കുന്നവള്‍, കണ്ണുകള്‍ക്കരികെ വന്ന് മൃദുവായി മുട്ടിവിളിക്കുന്ന ഈറനണിഞ്ഞ മകര നിലാവ് ….”

Leave a Reply

Your email address will not be published. Required fields are marked *