സൂര്യനെ പ്രണയിച്ചവൾ- 7 Like


പ്രിയപ്പെട്ട കൂട്ടുകാരെ…

പല വിധ സാഹചര്യങ്ങളാല്‍ ദീര്‍ഘ വിരാമം വന്നുപോയ കഥയാണ്‌ ഇത്. ഞാന്‍ അടുത്തിടെ എഴുതിയ കഥകളില്‍ പലരും ഇതിന്‍റെ തുടര്ച്ചയ്ക്ക് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഇതിന്‍റെ ആറാം അദ്ധ്യായം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. അധികം ആരും തന്നെ വായിക്കാന്‍ തെരഞ്ഞെടുക്കാത്ത കഥ എന്നത് കൊണ്ട് എന്‍റെ ഉത്സാഹവും പോയിരുന്നു. ഇതിന് ലഭിക്കുന്ന പ്രതികരണം കണ്ടതിനു ശേഷം മാത്രമേ ഇതിന് ഒരു തുടര്‍ച്ച വേണമോ എന്ന് ഞാന്‍ ചിന്തിക്കുകയുള്ളൂ…

സസ്നേഹം,
സ്മിത.

****************************************************

കൊല്ലങ്കോടുള്ള വീട്ടിലെത്തുമ്പോള്‍ രാത്രി രണ്ടു മണി കഴിഞ്ഞിരുന്നു.
അടുത്തൊന്നും അയല്‍ വീടുകളില്ലാത്ത, ഏകദേശം വിജനമായ ഒരിടമായിരുന്നു അത്.
പ്രധാന പാതയില്‍ നിന്നും ഏകദേശം അരക്കിലെമീറ്റര്‍ ഉള്ളിലേക്ക് മണ്‍പാതയിലൂടെ നടന്നാണ് വീട്ടിലെത്തേണ്ടത്.
പാതയുടെ അരികില്‍ വലിയ, എന്നാല്‍ പഴയ ഒരു വീട്.

“വിഷ്ണു,”

ഗേറ്റിനു വെളിയില്‍ എത്തിയപ്പോള്‍ വീരപ്പന്‍ സന്തോഷ്‌ വിഷ്ണുവിനെ നോക്കി.
വിഷ്ണു ആജ്ഞകാത്ത് അയാളെയും.

“നീയും ലാലപ്പനും ഞാനും ഗ്രൗണ്ടില്‍. ബാക്കിയുള്ളവര്‍ ടെറസ്സില്‍. റിയയും ഷബ്നവും ജോയലും മാത്രം വീടിനകത്ത്. മനസ്സിലായോ?”

പിന്നെ സന്തോഷ്‌ ജോയലിനെ കണ്ണ് കാണിച്ചു.
അവന്‍ ഗേറ്റ്‌ തുറന്നു.
അതിന്‍റെ ശബ്ദം കേട്ടിട്ടെന്നോണം വീടിനകത്ത് ലൈറ്റ് തെളിഞ്ഞു.
അവര്‍ കോമ്പൌണ്ടില്‍ എത്തിയപ്പോഴേക്കും വീടിന്‍റെ മുന്‍വാതില്‍ തുറക്കപ്പെട്ടു.
കതകിനു പിമ്പില്‍ നിന്നും സുന്ദരിയായ ഒരു മധ്യവയസ്ക്ക പുറത്തേക്ക് വന്നു.
ക്രീം നിറത്തിലുള്ള സാരിയും ബ്ലൌസുമായിരുന്നു വേഷം.
നേര്‍ത്ത ഫ്രെയിമുള്ള കണ്ണട ധരിച്ചിരുന്നു അവര്‍.

“ജോയലിന് സിസ്റ്റര്‍ ഉണ്ടോ?”

അവരെ കണ്ട് ഷബ്നം റിയയുടെ കാതില്‍ മന്ത്രിച്ചു.

“സിസ്റ്ററോ? ഇത് ജോയലിന്റെ മമ്മിയാടീ?”

അവള്‍ ഷബ്നത്തിന്‍റെ കാതില്‍ മന്ത്രിച്ചു.

“ആണോ? ചെറുപ്പം ആണല്ലോ! എന്ത് ക്യൂട്ടാ കാണാന്‍!”

വിഷ്ണുവും ലാലപ്പനും തങ്ങളുടെ ബാക്ക്പാക്കറുകളുമായി കൊമ്പൌണ്ടിലെ ഷെഡ്ഢിലേക്ക് കയറി.
മറ്റുള്ളവര്‍ അകത്തേക്കും.
ജോയലും റിയയും ഷബ്നവുമൊഴികെയുള്ളവര്‍ കോണിപ്പടികള്‍ കയറി ടെറസ്സിലേക്ക് പോയി.

“മമ്മി ഇത് റിയ,”

റിയയെ ചൂണ്ടി ജോയല്‍ അമ്മയോട് പറഞ്ഞു.

“ഓ!മമ്മിയ്ക്ക് റിയയെ അറിയാമല്ലോ! ഇത്ഷബ്നം,”

അവന്‍ ഷബ്നത്തെ ചൂണ്ടി പറഞ്ഞു.

ഷബ്നത്തിന്‍റെ കണ്ണുകള്‍ ഭിത്തിയിലെ ഒരു വലിയഫ്രെയിം ചെയ്ത ഫോട്ടോയില്‍ പതിഞ്ഞു.

ജോയുടെ മമ്മി, നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതെന്ന് തോന്നിക്കുന്ന ജോ, പിന്നെ സുഭഗനായ ഒരു മദ്ധ്യവയസ്ക്കനും.

“ബെന്നറ്റ്‌ അങ്കിള്‍,”

റിയ ഷബ്നത്തിന്‍റെ കാതില്‍ വീണ്ടും മന്ത്രിച്ചു.

“ഞാന്‍ കണ്ടിട്ടുണ്ട്, എവിടെയോ…!”

ഷബ്നം നെറ്റി ചുളിച്ച് ഓര്‍ക്കാന്‍ ശ്രമിച്ചു.

“പടച്ചോനെ! ബെന്നറ്റ്‌ ഫ്രാങ്ക്…ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ….”

സാവധാനമെങ്കിലും,ശബ്ദം നിയന്ത്രിച്ചുകൊണ്ട് അതിരില്ലാത്ത അദ്ഭുതത്തോടെ അവള്‍ പറഞ്ഞു.
എന്നിട്ട് അദ്ഭുതം വിട്ടുമാറാതെ റിയയെ നോക്കി.

“അതെ, ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ന്യൂഡല്‍ഹി റസിഡന്‍റ്റ് എഡിറ്ററായിരുന്ന…”

റിയ വിശദീകരിച്ചു.

ഷബ്നത്തിന്‍റെ കണ്ണുകള്‍ വേണ്ടും വിടര്‍ന്നു.
അവളെന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ റിയ അവളെ ആംഗ്യത്താല്‍ വിലക്കി.
എന്നിട്ട് കൂടെ വരാന്‍ കണ്ണുകള്‍ കാണിച്ചു.
“ഞാന്‍ കരുതി, മോനെ കുറെ നാളുകള്‍ക്ക് ശേഷം കാണുന്നതല്ലേ? മമ്മീം മോനും തമ്മില്‍ ഇമോഷണല്‍ സീന്‍ ഒക്കെ കാണുംന്നാ. ഒരു ഹഗ്ഗിംഗ്. അല്‍പ്പം കരച്ചില്‍…അങ്ങനെ”

അകത്തേക്ക് നടക്കവേ ഷബ്നം വീണ്ടും റിയയുടെ ചെവിയില്‍ മന്ത്രിച്ചു.

“ഹഗ് ചെയ്യാത്തതിന് കാരണമുണ്ട്,”

റിയ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *