സൂര്യനെ പ്രണയിച്ചവൾ- 7 Like

ഷബ്നം പുഞ്ചിരിച്ചു.

“ജോയല്‍ മുമ്പില്‍ ഉണ്ടെന്ന് കണ്ടപ്പോള്‍ നിഷ്ക്രിയരായിരുന്ന ഭൂരിപക്ഷം കുട്ടികള്‍ ആര്‍പ്പ് വിളികളോടെ ഗ്രൂണ്ടിലെക്കിറങ്ങി. അവന്‍റെ നേതൃത്വത്തില്‍ ദേശീയ പതാകയുമായി കുട്ടികള്‍ വീണ്ടും ഫ്ലാഗ് പോസ്റ്റില്‍ നാട്ടി. ആ രംഗമത്രയും കേന്ദ്ര മന്ത്രി ആശ്വാസത്തോടെ കാണുന്നുണ്ടായിരുന്നു. കുട്ടികള്‍ ആരാധനയോടെയും അദ്ധ്യാപകര്‍ അഭിനന്ദനങ്ങളോടെയും അവനെ നോക്കി….”

ഷബ്നത്തിന്‍റെ കണ്ണുകളും ആരാധനയോടെ വിടര്‍ന്നു.

“ഇതൊക്കെ, മറ്റു രണ്ട് കണ്ണുകള്‍ കൂടി കാണുന്നുണ്ടായിരുന്നു…”

ഒന്ന് നിശ്വസിച്ചതിന് ശേഷം റിയ തുടര്‍ന്നു.
“ആര്?”

“ഒരു പെണ്‍കുട്ടി…”

റിയ വീണ്ടും നിശ്വസിച്ചുകൊണ്ട് തുടര്‍ന്നു.

“അവള്‍ മാലാഖയെപ്പോലെ സുന്ദരിയായിരുന്നു. അഴകിന്റെ മനുഷ്യരൂപം. ഒരു പെണ്ണിന് അതിനേക്കാള്‍ സൌന്ദര്യമുള്ളവളാകാന്‍ കഴിയില്ല എന്ന് ബോധ്യമാകണമെങ്കില്‍ അവളെക്കാണണം… എന്‍റെ ഒരു സിനിമയില്‍ നായകനായ കവി തന്‍റെ പ്രണയിനിയെക്കുറിച്ച് പറയുന്ന ചില ഡയലോഗ്സ് ഉണ്ട്…അത് എഴുതുമ്പോള്‍ ഞാന്‍ ഓര്‍ത്തത് ഗായത്രിയെ ആണ്…ഇതാണ് ആ വാക്കുകള്‍: നടക്കുമ്പോള്‍ കാറ്റിനു സുഗന്ധം കൊടുക്കുന്നവള്‍, പുരുഷന്‍റെ ഓര്‍മ്മയില്‍ പ്രണയത്തിന്‍റെ മയില്‍‌പ്പീലി നൃത്തം നല്‍കുന്നവള്‍, കണ്ണുകള്‍ക്കരികെ വന്ന് മൃദുവായി മുട്ടിവിളിക്കുന്ന ഈറനണിഞ്ഞ മകര നിലാവ് ….”

ഷബ്നം ശ്വാസമടക്കി റിയയുടെ വാക്കുകള്‍ കേട്ടു.

“അവള്‍ ആ നിമിഷം കൊതിച്ചു അവന് വേണ്ടി….ചിത്രശലഭങ്ങളും സൂര്യകാന്തിപ്പൂക്കളും ഇളവെയിലും നിറഞ്ഞ ഉദ്യാനത്തെ എങ്ങനെയാണ് വസന്തം കൊതിക്കുന്നത്? അതിനേക്കാള്‍ തീവ്രമായി, തീക്ഷണമായി ….ആ നിമിഷം തന്നെ അവള്‍ അവന്‍റെ കൊതിപ്പിക്കുന്ന രൂപവും ഗന്ധവും കണ്ണുകളില്‍ മാത്രമല്ല, ഹൃദയ രക്തത്തിലലിയിച്ചു….”

റിയ പറയുന്ന ഓരോ വാക്കും ഷബ്നം അതിരില്ലാത്ത വിസ്മയത്തോടെയാണ് കേട്ടത്.
ജോയലിന്റെ ഭൂതകാലം ഏതാണ്ട് പൂര്‍ണ്ണമായും അവള്‍ക്ക് അജ്ഞാതമായിരുന്നു.

“….അതിന് ശേഷം അവരോരുക്കിയ മനുഷ്യമതില്‍ വലയത്തില്‍ പദ്മനാഭന്‍ തമ്പി സുരക്ഷിതമായി സ്വാതന്ത്ര്യ ദിന ചടങ്ങുകള്‍ പതാകയുയര്‍ത്തി ഉദ്ഘാടനം ചെയ്തു…പ്രോഗ്രാമിന് ശേഷം തമ്പി ജോയലിനെ കാണണം എന്നാവശ്യപ്പെട്ടു. കൂട്ടുകാരോടൊപ്പം മാറി നില്‍ക്കുകയായിരുന്നു അവനപ്പോള്‍…അവന്‍റെ പേരും മറ്റും അദ്ദേഹം ചോദിച്ചു. മലയാളിയാണ് എന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷമുണ്ട് എന്നും ജോയലിനെപ്പോലെയുള്ള ദേശഭക്തരെയാണ് നാടിനാവശ്യം എന്നൊക്കെ എല്ലാവരുടെയും മുമ്പില്‍ പ്രശംസിച്ച് പറഞ്ഞു…”

ഷബ്നം ശ്രദ്ധയോടെ കേട്ടു.

“അപ്പോള്‍ അവരുടെ അടുത്തേക്ക് ആ പെണ്‍കുട്ടി ഓടിവന്നു.
അദ്ദേഹം അവളെ ആശ്ലേഷിച്ചു.
പിന്നെ അദ്ദേഹം ജോയലിനോട് പറഞ്ഞു:-

“ജോയല്‍, ഇത് എന്‍റെ മോളാണ്. ഗായത്രി. ഗായത്രി മേനോന്‍. ഇവിടെ ഇക്കണോമിക്സില്‍. ജോയല്‍ ജെര്‍ണലിസമല്ലേ?”

“അതേ, അച്ഛാ, ജോയല്‍ ജെര്‍ണലിസമാണ് പഠിക്കുന്നത്…”
അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

“എന്ത്? ആ കുട്ടി മന്ത്രിയുടെ മകള്‍ ആയിരുന്നെന്നോ? വല്ലാത്ത ഒരു ട്വിസ്റ്റ് ആയിപ്പോയല്ലോ!”

ഷബ്നം പറഞ്ഞു.

റിയ തലകുലുക്കി.

“ചടങ്ങ് കഴിഞ്ഞ് മന്ത്രിയും അകമ്പടിക്കാരും പോയി ക്കഴിഞ്ഞ് ഗായത്രി ജോയലിന്റെ സമീപമെത്തി. അവന്‍ കൂട്ടുകാരോടൊപ്പം മരനിരകളുടെ താഴെയുള്ള കോണ്‍ക്രീറ്റ് ബെഞ്ചില്‍ ഇരിക്കുകയായിരുന്നു അപ്പോള്‍. അവള്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ മകളാണ് എന്നുള്ള ഒരു ബഹുമാനവും ഭയവും മിക്കവര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ അങ്ങോട്ട്‌ വന്നപ്പോള്‍ എല്ലാവരും എഴുന്നേറ്റു നിന്നു.

“എന്താ ഗായത്രി?”

ജോയല്‍ തിരക്കി.

“താങ്ക്സ്…താങ്ക്സ് ജോയല്‍..”

അവള്‍ പറഞ്ഞു.

“താങ്ക്സ് എന്തിനാണ് എന്നുകൂടി പറഞ്ഞിരുന്നെങ്കില്‍…”

അവന്‍ ചിരിച്ചു.

“ഇന്ന് ജോയല്‍ അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ അച്ഛന്‍ വല്ലാത്ത ഒരു എമ്പരാസിംഗ് സിറ്റുവേഷനില്‍ ആയിപ്പോയേനെ…സോ ഐ ഷുഡ് താങ്ക് യൂ…”

Leave a Reply

Your email address will not be published. Required fields are marked *