“അത്രയും വേദനിച്ചോ?”, അവളുടെ മുഖം മങ്ങി.
“നിനക്ക് വേദനിച്ചില്ലേ?”, ഞാൻ തിരിച്ച് ചോദിച്ചു.
“ഉം…“
“എന്നിട്ടെന്താ പറയാഞ്ഞേ?”
“അപ്പോ ഞാനതൊന്നും അറിഞ്ഞില്ലെടാ. എനിക്കെന്തോ… വല്ലാത്തൊരു ഭ്രാന്തായിരുന്നു. എനിക്ക് നിന്നെ അങ്ങ് തിന്നാനാ തോന്നിയേ. എന്താ ചെയ്യണ്ടേ എന്ന് പോലും എനിക്കറിയില്ലായിരുന്നു. എനിക്ക്… എനിക്ക്…”, അവൾ കിതച്ചുകൊണ്ട് പറഞ്ഞു.
ഞാനവളുടെ തിണർത്ത ചുണ്ടിൽ പതിയെ ഉമ്മവെച്ചു. അവളുടെ ശ്വാസത്തിന്റെ ചൂട് ആസ്വദിച്ചുകൊണ്ട് ഞാൻ പറഞ്ഞു: :ഐ ലവ് യൂ.”
“ആണോടാ, രാമനാഥാ?”, എന്റെ മൂക്കിൽ പിച്ചിക്കൊണ്ട് അവൾ ചോദിച്ചു. സുഖമുള്ള വേദന ആസ്വദിച്ച് ഞാൻ ചിരിച്ചു.
“എന്നാലും എന്തൊരു സാധനാ… കാര്യം കഴിഞ്ഞിട്ട് ഒരുമ്മ പോലും തരാതെ കിടന്നുറങ്ങി”, അവൾ പുരികം ചുളിച്ച് കളിപറഞ്ഞു.
“ഞാനുറങ്ങിയതാണോ അതോ ബോധം കെട്ടതാണോ എന്ന് ഇപ്പോഴും എനിക്കുറപ്പില്ല പെണ്ണേ… അങ്ങനെയായിരുന്നല്ലോ നിന്റെ പെർഫോമൻസ്.”
അവളുടെ മുഖം അഭിമാനം കൊണ്ടെന്ന പോലെ ചുവന്നത് ഞാൻ ശ്രദ്ധിച്ചു.
“നാഗവല്ലീ…”, ഞാൻ വിളിച്ചു.
“ഉം…?”
“നീയെങ്ങനെയാ ഇവിടെ എത്തിപ്പെട്ടത്? ഐ മീൻ, ചെന്നൈയിൽ?”
“ഓ, അതിപ്പോ എന്താ… നമ്മൾ പലയിടത്ത് ജോലിക്ക് അപേക്ഷിക്കൂല്ലേ? എനിക്ക് കിട്ടിയത് ഇവിടെയാ. അങ്ങനെ ഇവിടെയെത്തി.”
“അപ്പോ താമസം?”
“അവിടെ അടുത്ത് തന്നെയാ. പേയിംഗ് ഗസ്റ്റായിട്ട്.”
“ഇപ്പോ ഒരുവിധം എല്ലാവർക്കും വർക്ക് ഫ്രം ഹോം ഒക്കെയല്ലേ? എന്നിട്ടുമെന്താ ഇവിടെത്തന്നെ നിന്നേ?”
അത് കേട്ടപ്പോൾ അവളുടെ മുഖത്തെ പ്രസന്നത അപ്രത്യക്ഷമായതുപോലെ തോന്നി. ഓൺലൈനിൽ അവളെപ്പോഴും പേഴ്സണൽ കാര്യങ്ങളിൽ ഒരു അകലം ഇട്ടായിരുന്നു സംസാരിച്ചിരുന്നത്. ദാറ്റ്സ് അണ്ടർസ്റ്റാന്റബിൾ. ഒരു ഇന്റർനെറ്റ് ചാറ്റ് റൂമിൽ പരിചയപ്പെടുന്ന ആളോട് ഒരിക്കലും ഒരാൾ നേരെ ചാടി പേഴ്സണൽ ഡീറ്റെയിൽസ് പറയില്ല. അതിപ്പോ ഒന്നോ രണ്ടോ മാസം കഴിഞ്ഞാലും ആളെ നേരിട്ട് പരിചയപ്പെടാതെ ആരായാലും അതൊന്നും ഷെയർ ചെയ്യില്ല. പക്ഷെ, ഇപ്പോ ഇത്രയൊക്കെ ആയ സ്ഥിതിക്ക്, അവളെപ്പറ്റി കൂടുതലറിയണമെന്ന് മോഹം തോന്നിയതുകൊണ്ട് ചോദിച്ചുപോയതാണ്. അതിപ്പോ അബദ്ധമായോ!
“അയ്യോ, ഞാൻ വെറുതെ ഒരു കുശലം ചോദിച്ചതാണെന്റെ നാഗവല്ലീ. ഇഷ്ടമില്ലേൽ പറയണ്ട.”
“ഇറ്റ്സ് നോട്ട് ദാറ്റ്. വീടിനെപ്പറ്റി എനിക്കങ്ങനെ നല്ല ഓർമകളൊന്നുമില്ല. ഞാൻ പറഞ്ഞിട്ടില്ലേ ഒരു ചേട്ടനുണ്ടെന്ന്. അയാളുമായി ഞാനത്ര രസത്തിലൊന്നുമല്ല. എന്റെ പത്താം ക്ലാസ് കഴിഞ്ഞപ്പോ തന്നെ തീരുമാനിച്ചതാണ് എങ്ങനെയെങ്കിലും പുറത്ത് കടക്കണമെന്ന്. കഷ്ടകാലത്തിന് ഡിഗ്രി വരെ നാട്ടിൽ തന്നെ കുടുങ്ങിപ്പോയി. ജോലി നോക്കിത്തുടങ്ങിയപ്പോൾ ഞാനപേക്ഷിച്ചത് മുഴുവൻ കേരളത്തിന് പുറത്തായിരുന്നു.”
അത് പറയുമ്പോൾ അവളുടെ മുഖത്ത് നിഴൽ പരക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആദ്യം കണ്ടപ്പോൾ തൊട്ട് അവളുടെ കണ്ണിലുണ്ടായിരുന്ന പ്രസരിപ്പ് ഇല്ലാതായതുപോലെ.
“സത്യം പറഞ്ഞാൽ ദൂരെ, നോർത്തിലെവിടെയെങ്കിലും പോയി ജോലി ചെയ്യണമെന്നായിരുന്നു. പക്ഷെ, കിട്ടിയത് ഇവിടെയായിപ്പോയി. ഇറ്റ്സ് നോട്ട് അൻ ഈസി ടാസ്ക്, ഡാ. നഗരത്തിലെ എത്ര ഐ.ടി കമ്പനികളിൽ കയറിയിറങ്ങിയിട്ടാണെന്നോ ഒരു സ്റ്റാർട്ട് അപ്പിലെങ്കിലും ജോലി കിട്ടിയത്? അപ്പോഴും എത്ര കഷ്ടപ്പെട്ടിട്ടാണ് ഞാൻ വീട് വിട്ടിറങ്ങിയതെന്ന് എനിക്കേ അറിയൂ.”
അവളത് പറയുമ്പോൾ ഉള്ളിലൊളിപ്പിച്ച സങ്കടം എനിക്ക് മനസ്സിലായെങ്കിലും വളരെ അപരിചിതമായ എന്തോ ആ വാക്കുകളിലുണ്ടായിരുന്നു. ഒരുതരം ദൃഢനിശ്ചയം. ആ നിമിഷം അവൾ വളരെ മിസ്റ്റീരിയസ് ആണെന്ന് എനിക്ക് തോന്നി. എനിക്കറിയുന്നതൊന്നുമല്ല അഞ്ജലി. അവളുടെ ജീവിതത്തിൽ എന്തൊക്കെയോ നടന്നിട്ടുണ്ട്. സത്യത്തിൽ എനിക്കെന്താണ് അവളെപ്പറ്റി അറിയുക, ചാറ്റ് റൂമിൽ പലപ്പോഴായി അവൾ പറഞ്ഞിട്ടുള്ള കാര്യങ്ങളൊഴികെ? കേരളത്തിൽ അവളെവിടെയാണെന്ന് പോലും എനിക്കറിയില്ല. ഞാൻ ചോദിച്ചിട്ടില്ല. അവൾ പറഞ്ഞിട്ടുമില്ല. അവളെന്റെ എല്ലാമെല്ലാമായ കാമുകിയും അതേസമയം എനിക്ക് തീർത്തും അപരിചിതയായ ഒരു പെണ്ണുമായിരുന്നു. അവളെ കൂടുതൽ വിഷമിപ്പിച്ച് നല്ല കുറേ നിമിഷങ്ങൾ നശിക്കാതിരിക്കാനായി ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു.
