സൂര്യനെ പ്രണയിച്ചവൾ- 17 2


റിസോര്‍ട്ടില്‍ നിന്നും നോക്കിയാല്‍ പാലക്കാടന്‍ മലനിരകള്‍ അതിന്‍റെ വന്യവും നിഗൂഡവുമായ മുഴുവന്‍ സൌന്ദര്യത്തോടെയും കാണാമായിരുന്നു.
പക്ഷെ മലമുടികളില്‍ നിന്നും കാറ്റിറങ്ങി വന്നപ്പോള്‍ അതൊരു വലിയ വിഷാദപ്രവാഹമായി ഊര്‍മ്മിളയ്ക്ക് തോന്നി.
കട്ടിലില്‍ കമിഴ്ന്ന് കിടന്ന് വിമ്മിക്കരയുന്ന ഗായത്രിയേയും അവളോട് ചേര്‍ന്ന് കിടക്കയിലിരിക്കുന്ന സാവിത്രിയുടേയും സമീപത്ത് നിന്നും അവര്‍ മാറിയില്ല.
ഭയവും സംശയവും നിറഞ്ഞ മുഖവുമായി അവരുടെ അടുത്ത് നില്‍ക്കുന്നതില്‍ ഔചിത്യക്കുറവുണ്ട് എന്നവര്‍ക്ക് തോന്നിയെങ്കിലും. .

“സാവിത്രീ…”

ഊര്‍മ്മിള സാവിത്രിയുടെ തോളില്‍ സ്പര്‍ശിച്ചു.
സാവിത്രി മുഖമുയര്‍ത്തി ഊര്‍മ്മിളയെ നോക്കി.
തന്‍റെ സമീപത്തേക്ക് വരാന്‍ അവര്‍ സവിത്രിയോട് കണ്ണുകള്‍ കൊണ്ടാംഗ്യം കാണിച്ചു.

മകളെ ഒന്ന് നോക്കിയതിന് ശേഷം സാവിത്രി കിടക്കയില്‍ നിന്നും എഴുന്നേറ്റു.

ഫസ്റ്റ് ഫ്ലോറിന്‍റെ കോറിഡോറില്‍ നില്‍ക്കുമ്പോള്‍ കാറ്റ് ശക്തിയായി വീശുന്നുണ്ടായിരുന്നു.
ഭയവും പരിഭ്രമവും വിട്ടുമാറാതെ ആളുകള്‍ താഴെ പന്തലില്‍ ഇരിക്കുകയും നടക്കുകയും ചെയ്യുന്നത് അവര്‍ നോക്കി നിന്നു.
വാര്‍ത്തകളില്‍, കഥകളില്‍, ഭയങ്ങളില്‍ മാത്രം തങ്ങള്‍ അറിഞ്ഞിട്ടുള്ള ജോയല്‍ ബെന്നറ്റ്‌ എന്ന കൊടും ഭീകരനേ നേരില്‍ കണ്ടതിന്‍റെ അതിശയവും മിക്കവരുടെയും മുഖങ്ങളിലുണ്ട്.

“ആദ്യമായാ ഞാനൊരു ടെററിസ്റ്റിനേ കാണുന്നെ!”

ഒരു മധ്യവയസ്ക്ക ഫോണിലൂടെ ആരോടോ സംസാരിക്കുന്നത് അവര്‍ കേട്ടു.

“ഏയ്‌! സിനിമയില്‍ കാണുന്ന പോലെ ഒന്നുമല്ല…ആള് കാണാന്‍ ഒക്കെ നല്ല രസമാ… നമ്മള് എന്നും കാണുന്ന പോലെ ..അങ്ങനെ…അതാ രൂപം…”

കോറിഡോറില്‍ സാവിത്രിയും ഊര്‍മ്മിളയും അഭിമുഖം നിന്നു.

“എന്താ ഊര്‍മ്മിളെ?”

സാവിത്രി ചോദിച്ചു
“ജോയല്‍ പറഞ്ഞത് ഞാന്‍ കേട്ടു!”

ഊര്‍മ്മിളയുടെ വാക്കുകള്‍ സാവിത്രിയില്‍ അല്‍പ്പം പരിഭ്രാന്തിയുണ്ടാക്കി.

“ഊര്‍മ്മിളെ അത്…”

സാവിത്രി വാക്കുകള്‍ തിരഞ്ഞു.

“നമ്മുടെ മോളും അവനും തമ്മില്‍ എന്താണ്?”

സാവിത്രിയുടെ മുഖം താഴ്ന്നു.
ഊര്‍മ്മിളയ്ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അത് മതിയായിരുന്നു.
എങ്കിലും സാവിത്രിയുടെ മുഖത്ത് ഉറഞ്ഞുകൂടിയ ദുഃഖം അവരുടെ മനസ്സലിയിച്ചു.

“ശ്യെ! ഞാന്‍ വിഷമിപ്പിക്കാന്‍ വേണ്ടി ചോദിച്ചതല്ല!”

ഊര്‍മ്മിള സാവിത്രിയുടെ തോളില്‍ പിടിച്ചു.

“നോക്കൂ, പഠിക്കുന്ന കാലത്ത് അഫയര്‍ ഇല്ലാത്ത ആരാ ഉള്ളത്? അല്ലെങ്കില്‍ ടീനേജില്‍ ഒക്കെ എല്ലാവര്‍ക്കും ഇന്‍ഫാച്ചുവേഷനോ റൊമാന്‍സോ ഈവന്‍ സീരിയസ് റിലേഷന്‍സോ എല്ലാവര്‍ക്കും നാച്ചുറല്‍ അല്ലെ? അത് അറിയാം എനിക്ക്… ഞാന്‍ റൂഡ്‌ ഒന്നുമല്ല സാവിത്രി…പക്ഷെ…”

സാവിത്രി ഊര്‍മ്മിളയെ നോക്കി.
അവരുടെ കണ്ണുകളില്‍ ഈറന്‍ നിറഞ്ഞിരുന്നു.

“എന്‍റെ മോന്‍ ആദ്യമായിട്ട് ഇഷ്ട്ടപ്പെട്ട പെണ്ണാണ് ഗായത്രി…”

ഊര്‍മ്മിള തുടര്‍ന്നു.

“ഞാന്‍ രണ്ടു വര്‍ഷങ്ങളായി നിര്‍ബന്ധിക്കുന്നതാണ് അവനെ. ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ ഇഷ്ട്ടപ്പെടാന്‍. മക്കളെ പ്രേമിക്കാന്‍ അമ്മമാര്‍ സാധാരണ നിര്‍ബന്ധിക്കാറുണ്ടോ? ഞാന്‍ കേട്ടിട്ടില്ല. എന്നാല്‍ ഞാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്… “

അത് പറഞ്ഞ് ഊര്‍മ്മിള സാവിത്രിയെ നോക്കി.

“അത് മോനൊരു ഭാര്യയെ കണ്ടെത്താന്‍ സാധാരണ അമ്മമാര്‍ ആഗ്രഹിക്കാറുള്ളത് പോലെയുള്ളതൊന്നുമല്ല…”

അവര്‍ തുടര്‍ന്നു.

“അങ്ങയുള്ള ആഗ്രഹം മാത്രമായിരുന്നില്ല അത്…മോനുണ്ടായിക്കഴിഞ്ഞ് ..ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞ് എനിക്ക് ഒരു സര്‍ജറിയുണ്ടായി… ഹെവി ബ്ലീഡിങ്ങ്…എല്ലാ മാസം ഒരു ടു വീക്സ് എങ്കിലും …. അത് വല്ലാതെ ഒരു ഡേയ്ഞ്ചര്‍ സ്റ്റേജില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ ഡോക്റ്റര്‍ പറഞ്ഞു, യൂട്രസ് റിമൂവ് ചെയ്യണം… ഒരു പെണ്‍കുഞ്ഞിനെ എന്നും സ്വപ്നം കണ്ടു നടന്ന ഞാന്‍ സമ്മതിച്ചില്ല…ഒത്തിരി കരഞ്ഞു…ഒന്നൂടെ പ്രെഗ്നന്റ് ആയിട്ട് ഒരു പെണ്‍കുഞ്ഞിനെക്കൂടി കിട്ടിയിട്ട് എന്ത് വേണേലും ആകാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും അത് കേട്ടില്ല….”

Leave a Reply

Your email address will not be published. Required fields are marked *