കിവികളുടെ നാട്ടിലൊരു പ്രണയകാലം 1
Kivikalude Nattiloru Pranayakaalam Part 1 | Author : Oliver
അങ്കിള്‍ മരിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. ജിനു മാത്യുവെന്ന എനിക്കപ്പോള്‍ 16 വയസ്സായിരുന്നു പ്രായം. അങ്കിളിന്റെ നിർത്താതെയുള്ള കലപില സംസാരവും അലിവ് നിറഞ്ഞ ചിരിയുമൊക്കെ ഇപ്പോഴും ഞാനൊരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അപ്പോൾ ആന്റി എന്തുമാത്രമായിരിക്കും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ടാവുക? രണ്ടുവര്‍ഷം മുന്‍പുവരെ ഞങ്ങളുടെ ന്യൂസിലാന്റിലെ വീടൊരു സ്വര്‍ഗ്ഗമായിരുന്നു. കളിയും ചിരിയും കൊച്ചുകൊച്ചു പിണക്കങ്ങളും കുസൃതികളും നിറഞ്ഞ ഒരു കൊച്ചു സ്വര്‍ഗ്ഗം.
ഒരുപക്ഷേ ദൈവത്തിനുപോലും അതുകണ്ട് അസൂയ തോന്നിയിട്ടുണ്ടാവും. അതുകൊണ്ടാവുമല്ലോ വിധിയൊരു ആക്സിഡന്റിന്റെ രൂപത്തില്‍ ഞങ്ങളുടെ സ്വര്‍ഗ്ഗത്തെ തച്ചുടച്ചത്. ഫിനാഷ്യൽ വർഷാവസാനമായതിനാൽ ആ രാത്രി ഏറെ വൈകിയാണ് അങ്കിള്‍ ജോലി തീർത്തിട്ട് വീട്ടിലേക്ക് കാറിൽ വന്നുകൊണ്ടിരുന്നത്. എതിരെ ഓവര്‍ടേക്ക് ചെയ്തു വന്നൊരു ട്രക്ക് മിന്നല്‍വേഗത്തിൽ കാറില്‍ വന്നിടിക്കുകയായിരുന്നു. ഒന്ന് വെട്ടിക്കാനുള്ള സമയം പോലും അങ്കിളിന് ദൈവം കൊടുത്തില്ല.
ഓക്ലാന്‍ഡിലെ ആള്‍പാര്‍പ്പില്ലാത്ത ആ കുന്നിന്‍ചരിവില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ ചോര വാര്‍ന്നു അങ്കിള്‍ പോയി. ശവസംസ്കാരത്തിനായി അങ്കിളിന്റെ ബോഡിയും കൊണ്ട് ഞങ്ങള്‍ തിരുവല്ലയിലേക്ക് പറന്നു. എന്റെ ഡാഡിയും അങ്കിളുമൊക്കെ വളര്‍ന്നത് തിരുവല്ലയിലെ ഞങ്ങളുടെ കുടുംബവീട്ടിലായിരുന്നു. എന്നെങ്കിലും മരിച്ചാല്‍ നാട്ടില്‍ തന്നെ അടക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.
ആദ്യം പപ്പയും ഇപ്പൊ അങ്കിളും… രണ്ടുമക്കളുടേയും മരണം അപ്പാപ്പനെയും തളര്‍ത്തിയിരുന്നു. അദ്ദേഹത്തിന് ഒരു താങ്ങായി ഞങ്ങൾ അവിടെ തന്നെ കുറച്ച് നാള്‍ നിന്നതായിരുന്നു. എന്നാല്‍ നാട്ടില്‍ നില്‍ക്കുന്നത് സെലീനാന്റിക്കും എനിക്കും വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ആയിത്തീർന്നു. അതിന് കാരണം ഹിന്ദുവായിരുന്ന സെലീനാന്റിയുടെ ജാതകത്തിൽ ആദ്യ ഭർത്താവ് മരിക്കുമെന്നുണ്ടായിരുന്നു.
അത് അച്ചട്ടായല്ലോ എന്ന തരത്തിലുള്ള സംസാരം നാട്ടുകാരിൽ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടായതോടെ ആന്റിയാകെ ഡൗണായി. നമുക്ക് തിരിച്ചു പോകാം ആന്റീന്ന് ഞാനാണ് പറഞ്ഞത്. അതുകൊണ്ട് ചടങ്ങ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴേ ഞങ്ങളിങ്ങ് ന്യൂസ്‌ലാന്‍ഡിലേക്ക് പറന്നു.
അവിടെ എത്തിയത്തോടെ ആന്റി കുറച്ചൊന്ന് നോർമലായി. എങ്കിലും ആ ദുരന്തം ഞങ്ങളിരുവരുടെയും ജീവിതം അപ്പാടെ മാറ്റിമറിച്ചിരുന്നു. അങ്കിൾ പോയതോടെ വരുമാനം നിലച്ചിരുന്നല്ലോ. ഞങ്ങളുടെ വലിയ വീട് വിറ്റ് ചെറിയൊരു വാടകവീട്ടിലേക്ക് മാറാനെടുത്ത തീരുമാനം ആന്റിയുടേതായിരുന്നു. എന്റെ പഠനാവശ്യങ്ങള്‍ക്കും വീട്ടുചിലവുകള്‍ക്കും മറ്റും സെലീനാന്റി ജോലിക്ക് പോയിത്തുടങ്ങി.
അങ്കിള്‍ ജീവിച്ചിരുന്നപ്പോള്‍ വീട്ടുകാര്യങ്ങള്‍ മാത്രം നോക്കി ഒതുങ്ങിജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു ഉത്തമ കുടുംബിനിയായിരുന്നു അവർ. സമയം ധാരാളമുണ്ടായിരുന്നിട്ടുകൂടി പാര്‍ട്ടികളിലോ പബ്ബുകളിലോ പോയി കൂത്താടുന്ന ചില കൊച്ചമ്മമാരുടെ യാതൊരുവിധ സ്വഭാവവും അവര്‍ക്കുണ്ടായിരുന്നില്ല. എന്നും മലയാളിത്തം മനസ്സില്‍ സൂക്ഷിക്കുന്ന…
ഒതുങ്ങി ജീവിക്കാനിഷ്ടപ്പെട്ടിരുന്ന… സാധുസ്ത്രീയായിരുന്നു അവര്‍. എന്നാല്‍ ഈ രണ്ടുവര്‍ഷം കൊണ്ട് ആന്റിയ്ക്ക് വന്ന ബോള്‍ഡ്നെസ്സും പക്വതയും എന്നെ അത്ഭുതപ്പെടുത്തി. ജന്മസിദ്ധമായ മിടുക്കുകൊണ്ട് അവര്‍ ജോലിയില്‍ ഉയര്‍ന്നുവന്നു. സ്റ്റോക്ക് മാര്‍ക്കറ്റിലും ക്രിപ്റ്റോയിലും ബുദ്ധിപൂര്‍വ്വം പണമിറക്കിയ അവര്‍ നൂറുമേനി ലാഭം കൊയ്ത്തു. അങ്ങനെ അവര്‍ ഞങ്ങള്‍ക്കുവേണ്ടി ഒരു കൊച്ചു വീടു വാങ്ങി. പഴയത്തിന്റെ അത്രയും വലുതൊന്നുമല്ല.
എങ്കിലും ആവശ്യത്തിന് സൗകര്യമൊക്കെയുള്ള ഒരു കൊച്ചുവീട്. ആന്റിയുടെ സാമാന്യം നല്ല ജോലിയും ഷെയര്‍മാര്‍ക്കറ്റും തെറ്റില്ലാത്ത വരുമാനം ഞങ്ങള്‍ക്ക് കൊണ്ടുവന്നപ്പോള്‍ ഇടയ്ക്കിടെയുള്ള ഔട്ടിങ്ങും ഷോപ്പിംഗും ഒക്കെയായി ജീവിതത്തില്‍ വീണ്ടും സന്തോഷം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
അങ്കിളിന്റെ അപകടമരണത്തിനു ശേഷമുള്ള രണ്ടു വര്‍ഷം കൊണ്ട് സാമ്പത്തികമായി ഞങ്ങള്‍ കരകയറിയെങ്കിലും മാനസ്സികമായി നീറിനീറി ജീവിക്കുകയായിരുന്നു. അങ്കിളിന്റെ ഓര്‍മ്മകള്‍ ഓരോ ദിവസവും അലട്ടിക്കൊണ്ടിരുന്നു. എന്റെ മമ്മി എന്റെ ജനനത്തോടെ മരിച്ചതാണ്. എനിക്ക് 4 വയസുള്ളപ്പോള്‍ വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് എന്റെ സെലീനാന്റി വന്നു. അന്നുമുതല്‍ ആന്റിയായിരുന്നു എനിക്ക് മമ്മി.
എന്നെ കുളിപ്പിക്കുന്നതും ചോറുവാരി തരുന്നതും കളിപ്പിക്കുന്നതുമൊക്കെ ആന്റിയായിരുന്നു. അമ്മയില്ലാത്തതിന്റെ വിഷമം ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല എന്നുവേണം പറയാന്‍. പപ്പായ്ക്കും അങ്കിളിനും ആന്റി വന്നത് ഒരാശ്വാസമായി. ഞാന്‍ തന്നത്താന്‍ കാര്യങ്ങള്‍ ചെയ്യുന്ന പ്രായമായപ്പോള്‍ ഏറെ വൈകാതെ ആന്റിയും ഓക്ലന്‍ഡില്‍ അങ്കിളിന്റെ അടുത്തേക്ക് പോയി. അന്നത്തെ ഞങ്ങളുടെ വേര്‍പിരിയല്‍ ഓർക്കുമ്പോൾ ചങ്ക് പൊള്ളും. ആന്റിയുടെ കരഞ്ഞുകലങ്ങിയ മുഖം ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്.
അവര്‍ പോയി ഏറെനാള്‍ കഴിയുന്നതിനു മുന്‍പേ വിധി എന്നോട് വീണ്ടും ക്രൂരത കാണിച്ചു. ഒരു ടൂമറിന്റെ രൂപത്തില്‍ ആ രംഗബോധമില്ലാത്ത കോമാളി എന്റെ പപ്പയെയും കൊണ്ടുപോയി. തികച്ചും ഞാനിവിടെ ഒറ്റപ്പെട്ടു. ആ വലിയ വീട്ടില്‍ അപ്പാപ്പനും ഞാനും കുറേ വേലക്കാരും മാത്രമായി.
വീര്‍പ്പുമുട്ടലിന്റെ നാളുകള്‍. എന്നാല്‍ ഒരു മാലാഖയേപോലെ വീണ്ടും സെലീനാന്റി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അങ്ങനെ ആ ക്രിസ്മസിന് പത്താം വയസില്‍ ഞാന്‍ വീണ്ടും സനാഥനായി ന്യൂസ്‌ലാന്റിലേക്ക്. ഒരിക്കലും അച്ഛനാവാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ അങ്കിളിന് എന്റെ വരവോടെ സ്വർഗ്ഗം കീഴടക്കിയ സന്തോഷമായിരുന്നു. പിന്നീടുള്ള ആറ് വര്‍ഷം ഞാനിവിടെ ആന്റിയുടേയും അങ്കിളിന്റെയും വാത്സല്യഭാജനമായി അക്ഷരാര്‍ത്ഥത്തില്‍ ജീവിതമാഘോഷിക്കുകയായിരുന്നു. ഇപ്പോള്‍ വിധി വീണ്ടും ഞങ്ങളോട് വഞ്ചന ചെയ്യുന്നതുവരെ.
അങ്കിളിന്റെ വേര്‍പാടില്‍ പിടിച്ചുനില്‍ക്കാന്‍ ഞങ്ങള്‍ പരസ്പരം തണലുകള്‍ തേടി. ഞങ്ങളുടെ ദുഃഖങ്ങളില്‍ ഒരാള്‍ മറ്റേയാളുടെ തോളില്‍ തലചായ്ച്ചു. ഒരു അമ്മ – മകന്‍ ബന്ധത്തേക്കാളും ഉപരിയായി ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തു. ഞാനാ കൊച്ചുവീടിന്റെ നാഥനായി. എങ്കിലും അതൊന്നും ആന്റിയുടെ ഭര്‍ത്താവിന്റെ നഷ്ടത്തിന് പകരമാവിലെന്നു എനിക്ക് അറിയാമായിരുന്നു.