ആവനാഴി – 4
[ കത്തനാർ ]
[ Previous Part ] [ www.kambi.pw ]
സംശയപർവ്വം
“മോനേ അജൂ… നീയും ലക്ഷ്മിമോളും എവിടാ?”
പടികളിലൂടെ അമ്മയുടെ ശബ്ദം മുകളിലേക്ക് ഉയർന്നുവന്നു.
ആ ശബ്ദം കേട്ട നിമിഷം അജുവിന്റെ ഹൃദയം ഒന്ന് നിലച്ചതുപോലെ തോന്നി.
ലച്ചുവും ഒരുനിമിഷം പതറിയുപോയി.
ഒരു നിമിഷം മുമ്പ് വരെ തമ്മിൽ കണ്ണുകളിലേക്ക് നോക്കിനിന്നിരുന്ന ഇരുവരും ഇപ്പോൾ പരസ്പരം അൽപ്പം മാറിനിന്നു.
“ദൈവമേ…” അജു പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.
ലച്ചുവിന്റെ പതർച്ച മെല്ലെ കുസൃതിയായി മാറി.
അവൾക്ക് ചിരി വരികയായിരുന്നു.
ആ സാഹചര്യം പോലും അവൾക്ക് തമാശയായി തോന്നിയെന്നതായിരുന്നു പ്രശ്നം.
“ചിരിക്കാതിരിക്ക്,” അജു പതുങ്ങി പറഞ്ഞു.
“ഞാൻ ഒന്നും ചെയ്തില്ലല്ലോ,” അവൾ ചിരി അടക്കിക്കൊണ്ട് പറഞ്ഞു.
“നീ മിണ്ടരുത്.”
അമ്മയുടെ കാലൊച്ച അടുത്തെത്തി.
അജു വേഗം വാതിൽ തുറന്നു.
അമ്മ വാതിൽക്കൽ നിൽക്കുകയായിരുന്നു.
“ആഹാ… നിങ്ങൾ രണ്ടുപേരും ഇവിടെ ഉണ്ടോ?”
“അതെ അമ്മേ,” അജു ഉടൻ മറുപടി പറഞ്ഞു.
“എന്താ ഇത്ര നേരം മുകളിലിരുന്നു?”
അജുവിന്റെ തല ഒരു നിമിഷം ശൂന്യമായി.
അച്ഛൻ മരിച്ചതിൽ പിന്നെ അവൻ ആദ്യമായി അമ്മയോട് ഒരു കള്ളം പറഞ്ഞു.
“അത്… ലച്ചുവിന് മുറി കാണിച്ചുകൊടുക്കുകയായിരുന്നു.”
അമ്മ സംശയത്തോടെ നോക്കി.
“നിന്റെ മുറിയോ?”
“അല്ല… തൊട്ടപ്പുറത്തെ ഒഴിവുള്ള മുറി.”
“ആണോ?”
“ആണമ്മേ.”
അമ്മ കുറച്ചുനേരം അവനെ നോക്കി നിന്നു.
അജുവിന് തോന്നി, കള്ളം പിടിക്കപ്പെട്ടുവെന്ന്.
പക്ഷേ അടുത്ത നിമിഷം അമ്മ ലച്ചുവിലേക്ക് തിരിഞ്ഞു.
“മോളെ, എല്ലാവരും ലച്ചു എന്നാണോ വിളിക്കുന്നത്?”
ലക്ഷ്മിയുടെ മുഖം ഉടനെ തെളിഞ്ഞു.
“മിക്കവരും അതെ അമ്മേ.”
“നിനക്കിഷ്ടമാണോ ആ പേര്?”
“എനിക്കിഷ്ടമുള്ളവർ അങ്ങനെ വിളിക്കുന്നത് വളരെ ഇഷ്ടമാ.”
അവൾ കുറച്ചുകൂടി അടുത്തുവന്നു.
“അമ്മയും ദിവ്യേച്ചിയും
എന്നെ ലച്ചു എന്ന് വിളിച്ചാൽമതി.”
ആ മറുപടി കേട്ട് അമ്മ ചിരിച്ചു.
“അതിൽ എന്താ പ്രശ്നം?”
“അപ്പോ ഇനി ഞാനും ലച്ചൂന്നെ വിളിക്കുന്നുള്ളു,” ദൂരത്ത് നിന്ന് ദിവ്യയുടെ ശബ്ദം കേട്ടു.
എപ്പോഴാണ് പടിക്കെട്ടിന്റെ താഴെനിന്ന് അവളിതൊക്കെ കേട്ടതെന്ന് ആർക്കും മനസ്സിലായില്ല.
ലച്ചു പൊട്ടിച്ചിരിച്ചു.
“കണ്ടോ? എനിക്ക് ഇവിടെ എത്തി ഒരു മണിക്കൂറിനുള്ളിൽ പ്രമോഷൻ കിട്ടി.”
“എന്തിന്റെ?” ദിവ്യ ചോദിച്ചു.
“അതിഥിയിൽ നിന്ന് വീട്ടുകാരിയിലേക്ക്.”
ദിവ്യയും അമ്മയും ഒരുമിച്ച് ചിരിച്ചു.
അജു മാത്രം ശ്വാസം വിട്ടു.
അപകടനില തൽക്കാലം തരണംചെയ്തു.
അജു താഴെയിറങ്ങി അവളുടെ ബാഗ് എടുത്തു അവന്റെ തൊട്ടപ്പുറത്തെ ഒഴിഞ്ഞ എന്നാൽ വളരെ വൃത്തിയായി സൂക്ഷിച്ചിരുന്ന അതിഥി മുറിയിലേക്ക് വച്ചു.
“എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി മോളെ.” അമ്മ പറഞ്ഞു
“ശരി അമ്മേ.”
“കുളിച്ചു ഫ്രഷ് ആകിക്കോ. യാത്രയും ക്ഷീണവും ഒക്കെ ഉണ്ടാവും.”
അമ്മ പോയശേഷം ലച്ചു വാതിൽ അടച്ചു.
കണ്ണാടിയുടെ മുന്നിൽ നിന്നു.
അവളുടെ സ്വന്തം മുഖം അവളെ നോക്കി ചിരിക്കുന്നതുപോലെ തോന്നി.
രാവിലെ മുതൽ എത്രയെത്ര കാര്യങ്ങളാണ് സംഭവിച്ചത്.
അജുവിനോട് വഴക്ക്.
കരച്ചിൽ.
വീട്ടുവിട്ട് ഇറങ്ങൽ.
ഈ വീട്ടിലെത്തൽ.
ഇപ്പോൾ അവന്റെ വീട്ടിൽ അതിഥിയായിരിക്കുന്നു.
ജീവിതം ചിലപ്പോൾ വളരെ വിചിത്രമാണെന്ന് അവൾക്ക് തോന്നി.
കുളിക്കാൻ കയറിയപ്പോൾ പോലും അവളുടെ മനസ്സ് മുഴുവൻ താഴെയായിരുന്നു.
അമ്മ.
ദിവ്യ.
അജു.
അവർ മൂന്നുപേരും.
അവൾക്ക് പരിചയമില്ലാത്ത ഒരു ചൂട് ഈ വീട്ടിലുണ്ടായിരുന്നു.
സ്വന്തം വീട്ടിൽ ഒരിക്കലും അനുഭവിക്കാത്ത ഒരു കാര്യം.
വീട്ടിലെ ശബ്ദം.
ആളുകൾ തമ്മിൽ സംസാരിക്കുന്നത്.
ഒരുമിച്ച് ചിരിക്കുന്നത്.
ഒരാൾ മറ്റൊരാളെ അന്വേഷിക്കുന്നത്.
അവൾ കണ്ണുകൾ
അടച്ചു.
ഒരു നിമിഷത്തേക്ക് അവിടെ തന്നെ നിൽക്കണമെന്നു തോന്നി.
കുളിച്ച് താഴേക്ക് വന്നപ്പോൾ സമയം ഏഴു മണിയോടടുത്തിരുന്നു.
അടുക്കളയിൽ നിന്ന് ഭക്ഷണത്തിന്റെ മണം വരികയായിരുന്നു.
ഹാളിൽ അമ്മ ഇരുന്ന് പച്ചക്കറി അരിയുകയായിരുന്നു.
