അവൻ മുറിയിൽ നിന്ന് പുറത്തുവന്നു അവളുടെ മുറിയിൽ തട്ടി. കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാത്തത് കൊണ്ടവൻ കതകു മെല്ലെ തുറന്നുനോക്കി. അവളവിടെയില്ല.
അജു കുറച്ചുനേരം വാതിൽക്കൽ നിന്നു.
മുറി ശൂന്യമായിരുന്നു.
ബെഡ് ഒതുക്കിയിട്ടുണ്ട്. ജനൽ തുറന്നുകിടക്കുന്നു. ലച്ചുവിന്റെ ബാഗ് മാത്രം ഒരു മൂലയിൽ.
“ഇവൾ രാവിലെ എവിടെ പോയി? ഇനിയെങ്ങാനും സ്വന്തം വീട്ടിൽ പോയി കാണുമോ? ഏയ് ഇല്ല. അവളുടെ ബാഗിപ്പോഴും മുറിയിൽ ഉണ്ടല്ലോ. പിന്നെ എവിടെ? “അവൻ സ്വയം മുറുമുറുത്തു.
പക്ഷേ അടുത്ത നിമിഷം താഴെനിന്നും ചിരികളുടെ ഒച്ച അവന്റെ കാതിലെത്തി.
അമ്മയുടെ ചിരി.
ദിവ്യയുടെ ചിരി.
അതോടൊപ്പം മറ്റൊരു പരിചിത ശബ്ദം.
ലച്ചു.
അവൻ പടികൾ ഇറങ്ങി.
അടുക്കളയിലെ കാഴ്ച കണ്ടപ്പോൾ അറിയാതെ ചിരിച്ചു.
അമ്മ അടുപ്പിനരികിൽ നിൽക്കുകയാണ്. ദിവ്യ പച്ചക്കറി അരിയുന്നു. ലച്ചു ഒരു ചെറിയ സ്റ്റൂളിൽ ഇരുന്ന് തേങ്ങ ചിരകുകയാണ്. ഇടയ്ക്കിടെ എന്തോ പറഞ്ഞ് രണ്ടുപേരെയും ചിരിപ്പിക്കുന്നുമുണ്ട്.
“ആഹാ…എന്താണാവോ ഇവിടെ പരിപാടിസ്?”
അജുവിനെ കണ്ടതുമാത്രം ലച്ചു തല ഉയർത്തി.
“ഗുഡ് മോണിംഗ്, ഉറക്കരോഗീ.”
“നീയെപ്പൊ എണീറ്റു?”
“ഞാൻ അഞ്ചുമണിക്കേ എഴുന്നേറ്റു.”
“അഞ്ചുമണിക്കോ?”
“അതെ. നിങ്ങളുടെ തറവാട്ടിലെ പക്ഷികൾ പോലും ഇത്ര നേരത്തെ എഴുന്നേൽക്കുന്നില്ല.”
ദിവ്യ പൊട്ടിച്ചിരിച്ചു.
അമ്മ ഉടനെ ഇടപെട്ടു.
“മോളെ, ഞാൻ എത്ര തവണ പറഞ്ഞു? നീ അതിഥിയാണ്. ജോലിയൊന്നും ചെയ്യേണ്ട.”
“അമ്മേ, ഇന്നലെ വീട്ടുകാരി എന്നൊക്കെ വിളിച്ചിട്ട് ഇപ്പൊ അതിഥിയെന്ന് പറയുന്നത് ചീറ്റിങ്ങാണ്.”
“അതും ശരിയാ,” ദിവ്യ പറഞ്ഞു.
അമ്മ നിസ്സഹായമായി ചിരിച്ചു.
“അജൂ, ഇവളെ ഒന്ന് കൊണ്ടുപോയി സ്ഥലം കാണിച്ചുകൊടുക്കടാ.”
“ഏത് സ്ഥലം?”
“പിന്നിലുള്ള കുളം. കളരി. എല്ലാം.”
ലച്ചുവിന്റെ കണ്ണുകൾ ഉടൻ തെളിഞ്ഞു.
“ശരിക്കുമുണ്ടോ കുളം?”
“ഉണ്ട്.”
“തറവാട്ടുകുളം?”
“ഉണ്ട്.”
“അപ്പോൾ പോവാം.”
അവൾ ഉടനെ എഴുന്നേറ്റപ്പോൾ അജു തലകുലുക്കി.
“നീ ഒരിക്കലും നോർമൽ അല്ലല്ലേ?”
“ഇപ്പോൾ മനസ്സിലായോ?”
പിന്നിലെ വഴി തേങ്ങക്കൂട്ടങ്ങൾക്കിടയിലൂടെ ആയിരുന്നു.
മഴ കഴിഞ്ഞതുകൊണ്ട് മണ്ണിന് ഈർപ്പമുണ്ടായിരുന്നു.
കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.
പിന്നെ പെട്ടെന്ന് ലച്ചു അവന്റെ കൈയിൽ പിടിച്ചു.
അജു ഒന്ന് ഞെട്ടി.
“ലച്ചു…”
പക്ഷേ അവൾ കൈ വിട്ടില്ല.
മെല്ലെ അവന്റെ വിരലുകൾക്കിടയിലേക്ക് സ്വന്തം വിരലുകൾ കോർത്തു.
ചില നിമിഷങ്ങൾ നിശ്ശബ്ദത.
പിന്നെ അജു പതുക്കെ പറഞ്ഞു.
“നമ്മുടെ ഇടയിൽ ഇപ്പോഴും ഒരുപാട് കാര്യങ്ങൾക്ക് പേരില്ല.”
ലച്ചു മുന്നോട്ട് നോക്കിക്കൊണ്ടുതന്നെ നടന്നു.
“ഉണ്ട്.”
“എനിക്ക് എല്ലാ ഉത്തരങ്ങളും അറിയില്ല.”
“എനിക്കും അറിയില്ല.”
അജു അവളെ നോക്കി.
“പിന്നെ?”
അവൾ ചെറുതായി ചിരിച്ചു.
“എനിക്ക് അറിയാവുന്ന ഉത്തരങ്ങൾ ഇന്നലെ തന്നെ പറഞ്ഞല്ലോ.”
അജുവിന് അർത്ഥം
മനസ്സിലായി.
അവളുടെ കവിളുകൾ ചെറുതായി ചുവന്നു.
അവൾ താഴേക്ക് നോക്കി.
അവന് പറയാൻ വാക്കുകൾ കിട്ടിയില്ല.
രണ്ടുപേരും ഒരുപോലെ നാണിച്ചു.
എങ്കിലും കൈ കോർത്തുനടക്കുന്നത് അവസാനിപ്പിച്ചില്ല.
അൽപ്പം കഴിഞ്ഞപ്പോൾ അവർ കുളത്തിനരികിലെത്തി.
വലിയ ചതുരക്കുളം.
പച്ചനിറമുള്ള വെള്ളം.
കൽപ്പടവുകൾ.
വെള്ളത്തിലേക്ക് ചായുന്ന മരങ്ങളുടെ നിഴൽ.
ലച്ചു കുറച്ചുനേരം മിണ്ടാതെ നോക്കിനിന്നു.
“വാവ്…”
അവളുടെ ശബ്ദത്തിൽ കുട്ടിക്കാലത്തെ അത്ഭുതം ഉണ്ടായിരുന്നു.
“ഇത് ശരിക്കും സ്വർഗ്ഗമാണ്.”
അജു ചിരിച്ചു.
“കുളം കണ്ടിട്ട് ഇങ്ങനെ റിയാക്റ്റ് ചെയ്യുന്ന ആളെ ഞാൻ ആദ്യമായാണ് കാണുന്നത്.”
“എനിക്ക് ചെറുപ്പം മുതൽ ഒരു തറവാട്ടുകുളത്തിൽ കുളിക്കണം എന്നാഗ്രഹമുണ്ട്.”
“എന്ത് ലോജിക്കാ അത്?”
“സ്വപ്നങ്ങൾക്ക് ലോജിക് ഉണ്ടാവാറില്ല.”
അജു മറുപടി പറയാതെ ചിരിച്ചു.
പിന്നീട് അവർ കളരിയിലേക്ക് നടന്നു.
കളരിയുടെ മുന്നിലെത്തിയപ്പോൾ അകത്തുനിന്നും പരിശീലനത്തിന്റെ ശബ്ദം കേട്ടു.
മണ്ണിന്റെ മണം.
വിയർപ്പിന്റെ മണം.
