“കുളിച്ചു കഴിഞ്ഞോ ലച്ചു?”
“അതെ അമ്മേ.”
“വാ. ഇവിടെ ഇരിക്ക്.”
ലച്ചു അടുത്തുകൂടി ഇരുന്നു.
ചില മിനിറ്റുകൾക്കകം ഗേറ്റിന്റെ ശബ്ദം കേട്ടു.
“കുട്ടികൾ പോയെന്നു തോന്നുന്നു,” അമ്മ പറഞ്ഞു.
ദിവ്യ ട്യൂഷൻ കഴിഞ്ഞ് ക്ഷീണത്തോടെ അകത്തേക്ക് വന്നു.
പക്ഷേ ലച്ചുവിനെ കണ്ടതോടെ മുഖം തെളിഞ്ഞു.
“അടിപൊളി. നീ ഇവിടുന്നു ഒളിച്ചോടിയില്ലല്ലോ.”
“ഞാൻ പോയിരുന്നെങ്കിൽ നിങ്ങളൊക്കെ കരഞ്ഞേനെ.”
“അതും ശരിയാ.”
“പ്രത്യേകിച്ച് അജു.”
“ഹേയ്!” അജു ഉടനെ പ്രതിഷേധിച്ചു.
ദിവ്യ സംശയത്തോടെ അവനെ നോക്കി.
ലച്ചു ചിരിച്ചു.
ആ ചെറിയ വീട്ടിൽ ചിരി നിറഞ്ഞു.
അൽപ്പസമയത്തിനകം എല്ലാവരും ഒരുമിച്ച് ഭക്ഷണത്തിനു ഇരുന്നു.
അജുവിന്റെ ജീവിതത്തിൽ അതൊരു അപൂർവ കാഴ്ചയായിരുന്നു.
സാധാരണ അമ്മയും ദിവ്യയും അവനും മാത്രമേ ഒരുമിച്ച് ഇരിക്കാറുള്ളു.
ഇന്ന് മേശയ്ക്ക് ചുറ്റും നാല് പേർ.
ലച്ചു മിണ്ടാതെ ഇരിക്കുന്ന സ്വഭാവക്കാരിയല്ല.
അതുകൊണ്ട് ഭക്ഷണസമയത്ത് അവൾ മുഴുവൻ വീട്ടിലും ജീവൻ നിറച്ചു.
“അമ്മേ, ഈ കറി സൂപ്പറാണ്.”
“സത്യമോ?”
“അമ്മയാണെ സത്യമാണ്.”
“എന്റെ അമ്മയോ?” ദിവ്യ ചോദിച്ചു
“അല്ല, എന്റെ അമ്മ സത്യം. ഓഹ്… അത് ഇപ്പോൾ കിട്ടാൻ ബുദ്ധിമുട്ടാ. അപ്പോൾ നിങ്ങളുടെ അമ്മേടെ മതി. നിങ്ങളുടെ അമ്മ സത്യം. പോരെ?”
അമ്മ ചിരിച്ചു.
ദിവ്യയും ചിരിച്ചു.
അജു തലകുലുക്കി.
“നീ ഒരിക്കലും നോർമൽ ആയി സംസാരിക്കില്ലേ?”
“ശ്രമിച്ചുനോക്കിയിട്ടുണ്ട്.”
“എന്നിട്ട്?”
“വിജയിച്ചില്ല.”
ഭക്ഷണത്തിനിടയിൽ ലച്ചു കോളേജിലെ
പല കഥകളും പറഞ്ഞു.
അഖിലിന്റെ ചളികൾ.
മീരയുടെ കുസൃതികൾ.
പ്രൊഫസർമാരുടെ ശീലങ്ങൾ.
അജുവിനെ കളിയാക്കിയ സംഭവങ്ങൾ.
അതിൽ പകുതി സത്യമാണോ എന്നും അജുവിന് സംശയമുണ്ടായിരുന്നു.
പക്ഷേ അതുകൊണ്ട് ആരും ബുദ്ധിമുട്ടിയില്ല എന്ന് മാത്രമല്ല, ഇപ്പോൾ അമ്മ ചിരിച്ച് കണ്ണുനീർവരെ എത്തി.
ദിവ്യക്ക് പോലും അതിശയം തോന്നി.
ഇത്രയും കാലമായി അമ്മയെ ഇങ്ങനെ ചിരിക്കുന്നത് കണ്ടിട്ടില്ല.
ഭക്ഷണം കഴിഞ്ഞപ്പോഴേക്കും അമ്മയും ദിവ്യയും ലച്ചുവിനോട് നന്നായി ഇണങ്ങി.
ഒരു നിമിഷം പോലും അവൾ അതിഥിയെപ്പോലെ തോന്നിയില്ല.
രാത്രി ഒൻപത് മണിയോടടുത്തപ്പോൾ അമ്മ അടുക്കളയിൽ പാത്രം കഴുകുകയായിരുന്നു.
ലച്ചു സഹായിക്കാമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല.
“നീ പോയി ഇരിക്ക്.”
“ഞാൻ ശരിക്കും സഹായിക്കാനാ വന്നത്.”
“അതുകൊണ്ടുതന്നെയാണ് സഹായിക്കാൻ വിടാത്തത്.”
“ഇതെന്ത് ലോജിക്?”
“അമ്മമാരുടെ ലോജിക്.”
അതിനു ശേഷം ലച്ചു മുകളിലേക്ക് പോകാൻ തയ്യാറായി.
അപ്പോൾ ദിവ്യ പെട്ടെന്ന് അജുവിനെ വിളിച്ചു.
“ഡാ ഒന്ന് ഇങ്ങോട്ട് വാ.”
“എന്താ?”
“ഒരു കാര്യം ചോദിക്കാനുണ്ട്.”
“ചോദിക്ക്.”
ലച്ചു അല്പം അകലെ നിന്ന് നോക്കി.
ദിവ്യ കുറച്ചുകൂടി ശബ്ദം താഴ്ത്തി.
“അവൾ നിന്റെ ഗേൾഫ്രണ്ടാണോ?”
അജുവിന് തോന്നി ഹൃദയം നേരെ വയറ്റിലേക്ക് വീണെന്ന്.
“എന്ത്?”
“ഞാൻ ചോദിച്ചത് കേൾക്കാൻ ബുദ്ധിമുട്ടുണ്ടോ?”
“ഇല്ല.”
“അപ്പോൾ പറ.”
“അല്ല.”
“അല്ല എന്നുവച്ചാൽ?”
“ഗേൾഫ്രണ്ട് അല്ല.”
“പിന്നെ?”
“ഫ്രണ്ട്.”
“വെറും ഫ്രണ്ട്?”
“അതെ.”
അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നേരെ നിൽക്കാൻ പോലും കഴിഞ്ഞില്ല.
ദിവ്യക്ക് ചിരി വന്നു.
സത്യം മനസ്സിലാക്കാൻ അധിക ബുദ്ധി വേണ്ടായിരുന്നു.
എന്നാൽ അവൾ ഒന്നും പറഞ്ഞില്ല.
“ശരി.”
“അതെന്താ ആ ശരി?”
“ഒന്നുമില്ല.”
“നീ
വിശ്വസിച്ചില്ലല്ലേ?”
“അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.”
“ദിവ്യേ…”
“ഡാ, ടെൻഷൻ ആവേണ്ട. ഞാൻ നിന്നെ ചോദ്യം ചെയ്യാൻ വന്നതല്ല.”
അവൾ ചിരിച്ച് അവന്റെ തോളിൽ തട്ടി.
“കിടന്നുറങ്ങ്.”
അവൾ നടന്ന് പോയി.
അജു അവിടെത്തന്നെ നിന്നു.
മുഖം ചൂടാകുകയായിരുന്നു.
അൽപ്പസമയത്തിനു ശേഷം മുകളിലെ മുറിയിലേക്ക് പോകുന്നതിനു മുൻപ് അമ്മയും ദിവ്യയും അടുക്കളയിൽ സംസാരിക്കുകയായിരുന്നു.
“ദിവ്യേ.”
“ഹും?”
“നിനക്കൊന്നും തോന്നുന്നില്ലേ?”
“എന്ത്?”
“ആ കുട്ടി.”
“ലച്ചു?”
“അതെ.”
ദിവ്യ ചിരിച്ചു.
“അമ്മക്കും തോന്നിയോയത് ?”
“തോന്നി.”
“എനിക്കും.”
ഇരുവരും കുറച്ചുനേരം മിണ്ടാതെ നിന്നു.
