ഇനിയിപ്പോൾ സുധിയുടെ കാര്യം പരിഗണിക്കണം. റൂമിൽ എത്തുമ്പോൾ ചേട്ടനും ചേച്ചിയും സീതയും അവരുടെ വീടിന് മുമ്പിൽ
എന്തൊക്കെയോ പറഞ്ഞ് ഇരിപ്പുണ്ട്. എന്നെ കണ്ടപ്പോൾ സീത: എന്തര് അണ്ണാ, ഇന്ന് നേരത്തെ ആണല്ലോ? അല്ലെങ്കിൽ പാതിരാത്രി വന്നു കയറുന്ന ആളാ, ഇന്ന് എന്തുപറ്റി നേരത്തെ. ഞാൻ തമാശരൂപേണ : നിങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു പോയിട്ട് ഭയങ്കര വിഷമം, അതുകൊണ്ട് നേരത്തെ വന്നാൽ നിങ്ങളെയൊക്കെ കാണാമല്ലോ. ചേട്ടൻ: അത് നേരാണ്, അജയൻ പോയത് മുതൽ ഇവിടെയുള്ളവർക്ക് ഭയങ്കര വിഷമം ആയിരുന്നു. നാട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ? ഞാൻ: അതേ ചേട്ടാ. ഞാൻ form തുറന്ന് അകത്തു കയറുന്നതിനിടയിൽ ചേച്ചി: ആ ബാഗ് അവിടെ കൊണ്ടു വെച്ച്, കുളിച്ചിട്ട് ഇങ്ങോട്ട് പോര്. രാത്രി ഭക്ഷണം ഇവിടെനിന്ന് ആകാം. ഞാൻ ഇവർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ? ബുദ്ധിമുട്ട് തന്നെയാണല്ലോ ഹോസ്പിറ്റലിൽ കിടന്നപ്പോൾ, ഇവർ അല്ലാതെ വേറെ ആരാ എനിക്ക് ഉണ്ടായിരുന്നത്. ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു, ദിവസങ്ങൾ തള്ളിനീക്കി വീടെത്തി എൻറെ പെണ്ണിനെ കാണാം എന്ന് കരുതി ചെന്നപ്പോൾ പെണ്ണും ഇല്ല പിടക്കോഴിയും ഇല്ല. എത്രത്തോളം മോഹിച്ചാണ് ഞാൻ അവിടെ എത്തിയത്. എന്നിട്ട് ഞാൻ കണ്ട കാഴ്ചയോ, ഇല്ല. അത് ഓർക്കുമ്പോൾ തന്നെ എൻറെ സമനില തെറ്റുന്നു. ആ ഇടി കൊണ്ടവൻ തിരിച്ചു ചെന്ന് എന്താണാവോ പറഞ്ഞിരിക്കുന്നത്? അവന് ഒന്നുകൂടി കൊടുക്കേണ്ടിയിരുന്നു, കൈയിലെ തരിപ്പ് മാറുന്നില്ല. ഞാൻ അങ്ങനെ ആരോടും വഴക്കിടാറില്ല. പക്ഷേ ഇന്നലെ, ഞാൻ കാണാൻ വേണ്ടി അവൻറെ ഒപ്പം കിളിയുടെ നിൽപ്പും ഭാവവും കണ്ടപ്പോൾ തോന്നിയ കലിപ്പ് അവൻ വന്ന് എന്നെ തടഞ്ഞുനിർത്തി കോളറിൽ പിടിച്ചപ്പോൾ പുറത്തേക്ക് വന്നു. കിളിക്ക് എന്നോട് വൈരാഗ്യം കാണിക്കേണ്ട കാര്യമന്തെന്ന് ആലോചിച്ചിട്ട് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ബാഗു അകത്തു കൊണ്ടുവച്ച് കുളിമുറിയിൽ കയറി. കുളിച്ചുകൊണ്ടിരുന്നപ്പോഴും എൻറെ ചിന്ത മറ്റൊന്നുമായിരുന്നില്ല. ആ കുട്ടിത്തേവാങ്കിൻ്റെ സ്വഭാവം എന്താണ് ഇങ്ങനെ? നല്ല അടിയുടെ കുറവുണ്ട്……. വരട്ടെ ബുധനാഴ്ച ടെസ്റ്റിന് വരുന്നത് എങ്ങനെയെന്ന് അറിയണമല്ലോ. ടെസ്റ്റിന് വരില്ലേ? ഇനി വരാതിരിക്കുമോ. നാളെ ആവട്ടെ പ്രകാശന വിളിച്ച് എല്ലാം ഉറപ്പാക്കണം. എങ്ങനെയും അടുത്ത ശനിയാഴ്ച രാത്രിയായാലും വീട്ടിലെത്തണം. ഞായറാഴ്ച കിളിയുടെ വീട്ടിൽ പോയി, പറഞ്ഞ് മനസ്സിലാക്കി അമ്മുമ്മയെയും കൂട്ടി ഇങ്ങോട്ടു വരണം. പിന്നെ രണ്ടു ദിവസം കഴിഞ്ഞാൽ ടെസ്റ്റ് ആണല്ലോ, ഇവിടെനിന്ന് പോകുന്നതാണ് എളുപ്പം. ഭദ്രകാളി ആണെങ്കിൽ ഫോൺ അമ്മുമ്മയുടെ അടുത്ത് കൊടുത്തിട്ട് പോയി. അല്ലെങ്കിൽ അതിൽ വിളിച്ച് സംസാരിക്കാമായിരുന്നു. കുളിച്ചു കഴിഞ്ഞു ഡ്രസ്സ് മാറ്റി, ചേട്ടൻറെ വീട്ടിലേക്ക് നടന്നു. ഞാൻ കയറി ചെല്ലുമ്പോൾ എന്നെ പറ്റിയായിരുന്നു ചർച്ച എന്ന് തോന്നുന്നു. സീത: അണ്ണൻ ഇവിടെ നിന്ന് പോയത് പോലെയല്ലല്ലോ, മുഖത്ത് ഒരു മ്ലാനത. എന്തുപറ്റി? അമ്മൂമ്മ വഴക്കുപറഞ്ഞൊ, എൻറെ കയ്യിൽ അണ്ണൻറെ ഫോൺ ഇരുന്നതിന്? ഇപ്പോഴും കാളി എന്ന് ഫീഡ് ചെയ്തിരുന്നത് അമ്മൂമ്മയുടെ
പേരാണെന്നാണ് ഈ പാവം പെണ്ണ് കരുതിയിരിക്കുന്നത്. ഞാൻ: അതൊന്നുമില്ല. എനിക്ക് അങ്ങനെ വിഷമവുമില്ല. യാത്രചെയ്ത് വന്നതിൻ്റെ ക്ഷീണം ആയിരിക്കും. അങ്ങനെ ഇരുന്നു വർത്തമാനം ഒക്കെ പറഞ്ഞു ഹോസ്പിറ്റലിൽ കിടന്ന കാര്യത്തിലേക്ക് കടന്നപ്പോഴാണ്, എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ചേട്ടൻ കുറച്ചു പൈസ ഹോസ്പിറ്റലിൽ ചെലവാക്കിയിട്ടുണ്ട്. അത് ഇതുവരെ കൊടുത്തിട്ടില്ല.
നാളെയാവട്ടെ അക്കൗണ്ടിൽ നിന്നും എടുത്തു കൊടുക്കണം. എൻറെ ശമ്പളം ഞാൻ അക്കൗണ്ടിൽ തന്നെയാണ് ഇട്ടിരുന്നത്. എൻറെ വീട്ടിൽ ഈ പൈസയുടെ ആവശ്യം ഇപ്പോൾ തൽക്കാലത്തേക്ക് ഇല്ല. രാത്രിയിലെ ഭക്ഷണവും കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോന്നു. നാളെ ജോലിക്ക് പോകണം, ഒരു സമയവും ഫ്രീയായി കിട്ടാത്ത ജോലിയാണ്. ഞാൻ എൻറെ പെണ്ണിനെ സ്വന്തമാക്കാൻ വേണ്ടിയാണ് ഇത്രയും കഷ്ടപ്പെടുന്നത്. പക്ഷേ പെണ്ണ് തൽക്കാലത്തേക്കെങ്കിലും എന്നോട് പിണങ്ങി പോയിരിക്കുകയാണ്. ഇതൊക്കെ ആലോചിച്ച് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു, വെളുപ്പിന് എപ്പോഴോ ഉറങ്ങിപ്പോയി. രാവിലെ തന്നെ സീതയുടെ എഴുന്നള്ളിപ്പ് അറിയിച്ചുകൊണ്ട് കോളിംഗ് ബെൽ മുഴങ്ങി. ഞാൻ ചാടി പിടഞ്ഞെഴുന്നേറ്റു വാതിൽ തുറക്കുമ്പോൾ എന്നും കണിയരുളുന്നതുപോലെ ചിരിച്ചുകൊണ്ട് സീത : എന്തൊരു ഉറക്കം ആണണ്ണ. എത്ര ബെല്ലടിച്ച് അറിയാമോ? ഞാൻ പെട്ടെന്ന് പേടിച്ചു, കഴിഞ്ഞദിവസം ബോധമില്ലാതെ ആയോയെന്നറിയില്ലല്ലൊ. ഒന്നുകൂടി അടിക്കാം എന്ന് കരുതി അടിച്ച അപ്പോഴാണ് അണ്ണൻ വാതിൽ തുറന്നത്. ഇതാ ചായ. രാവിലെ കാപ്പി കുടിക്കാൻ ഇനി ഞാൻ വന്ന് വിളിക്കേണ്ടല്ലോ? ഞാൻ: ഞാൻ എത്തിക്കോളാം. സീത: അസുഖം വന്നു അതിൻറെ ക്ഷീണം ഒന്നും മാറിയിട്ടില്ല, മുഖത്ത് നല്ല ക്ഷീണമുണ്ട്. ജോലിക്കിടയിൽ ഭക്ഷണം കഴിക്കാൻ മറക്കണ്ട. കളിയാക്കിക്കൊണ്ട് ഞാൻ: ശരി, അമ്മേ. സീത: കളിയാക്കിക്കൊ, കളിയാക്കിക്കെ. ഞാൻ ഇല്ലായിരുന്നെങ്കിൽ, ഇവിടെ കിടന്നു ചത്തു പോയേനെ. പെട്ടെന്ന് അറിയാതെ എൻറെ വായിൽ നിന്നും ഞാൻ: അതായിരുന്നു നല്ലത്. സീത: അണ്ണാ. ഞാൻ അറിയാതെ പറഞ്ഞു പോയതാണ്, എന്നോട് പൊറുക്കണം. ഇതും പറഞ്ഞ് കരയാനുള്ള ഭാവത്തിൽ സീത നിൽക്കുമ്പോൾ ഞാൻ: അയ്യേ. ചീതമ്മ അങ്ങനെ പറഞ്ഞതുകൊണ്ടല്ല ഞാൻ വെറുതെ തമാശയ്ക്ക് പറഞ്ഞതല്ലേ. വെറുതെ മനുഷ്യൻ്റെ മൂഡ് കളയാൻ, ഞാൻ വന്നോളാം. സീത കണ്ണുകൾ തുടച്ച് വീട്ടിലേക്ക് മടങ്ങിപ്പോയി. ഞാൻ പെട്ടെന്ന് റെഡിയായി ചേട്ടൻറെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും ചേട്ടൻ പോയിട്ടുണ്ടായിരുന്നു. കാപ്പി കുടിക്കുന്നതിനിടയിൽ സീത: അണ്ണന് ഒരു വണ്ടി വാങ്ങി കൂടെ? അപ്പോൾ ഓഫീസിൽ പോകാനും വരാനും എല്ലാം എളുപ്പമാവും ആയിരുന്നല്ലോ? ഞാൻ: നോക്കണം. ഞാൻ കാപ്പികുടിയും കഴിഞ്ഞ് ചേച്ചി തന്ന ചോറിന് പൊതിയുമായി പുറത്തേക്കിറങ്ങുമ്പോൾ സീത: ചോറ് മുഴുവൻ കഴിക്കണേ. നല്ല ക്ഷീണമുണ്ട് അത് മാറട്ടെ ഞാൻ: കഴിച്ചോളാം അമ്മുമ്മെ. ഇത് കഴിഞ്ഞ ജന്മത്തിൽ മുത്തശ്ശിയായിരുന്നുവെന്ന് തോന്നുന്നു അല്ലേ ചേച്ചി. ഇതും പറഞ്ഞ് ഞാൻ ഓഫീസിലേക്ക് പോയി. ഇനി ക്യാപ്സൂൾ കഴിക്കുന്നതുപോലെ നാലുനേരം വിളിക്കാൻ ആരുമില്ലല്ലോ. ഉണ്ടായിരുന്ന ആൾ വാശിയും കാണിച്ചു ഓടി ഇരിക്കുകയാണ്. അത് എവിടെ വരെ ഓടും എന്ന് നോക്കാം, ” ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നെ ചാടിയാൽ ചട്ടിയിൽ” എന്ന് പറഞ്ഞതുപോലെ. എവിടെ വരെ പോകുമെന്ന് നോക്കാം. പ്രകാശനേയും സുധിയെയും വിളിക്കണമെന്നൊക്കെ ആലോചിച്ച് ഓഫീസിൽ ചെന്നപ്പോൾ,
