ഒന്നൊന്നര മാസങ്ങൾ കഴിഞ്ഞു.. അച്ചുവിന് അച്ചയും അമ്മയും ഞങ്ങൾ ആയി… കുടിക്കാൻ മാത്രം അവൾക്ക് അപർണ്ണാമ്മായെ മതി എന്ന അവസ്ഥ ആയി…
കുളിപ്പിക്കുന്നത് പോലും ഏലിയാമ്മച്ചി കുളിപ്പിച്ചാൽ മതി…
അപർണ്ണയും ഞങ്ങൾ കൈവിടില്ല എന്ന തിരിച്ചറിവിൽ നോർമൽ ആയി…
ഇപ്പോൾ അവളുടെ ആവശ്യം ഏലിയാമ്മ അവൾക്ക് ഒരു ജോലി വാങ്ങി കൊടുക്കണം എന്നതാണ്…
ഒരു ദിവസം ഞങ്ങളുടെ ഒരു വൺഡേ ട്രിപ്പിന് ഇടയിൽ ഷെറിനും അച്ചുവിനെയും എടുത്തു കാഴ്ചകൾ കാട്ടി ബീച്ചിൽ കൂടി നടക്കുന്ന സമയം. ഞങ്ങൾ മൂവരും വർണ്ണക്കുടക്ക് കീഴിലെ വട്ടമേശക്ക് ചുറ്റും ഇരിക്കുന്നു…
അംഗവടിവുകൾ എടുത്തു കാട്ടുന്ന, വെള്ള മുത്തുകൾ പിടിപ്പിച്ച ഉണക്ക മഞ്ഞളിന്റെ മഞ്ഞ നിറമുള്ള ചുരിദാറും വെള്ള ലെഗിൻസും ആണ് അപർണ്ണയുടെ വേഷം..
ഏലിയാമ്മ ജുബ്ബാ പോലുള്ള ഒരു കാവി ഹാൻഡ്ലൂം ടോപ്പും വെള്ള ലെഗിൻസും.
“ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം ഇഷ്ട്ടപ്പെട്ടാലും ഇല്ലേലും അതേയുള്ളു ഒരേ ഒരു പോംവഴി…”
ഏലിയാമ്മയുടെ വലിയ മുഖവുര കേട്ട് ഞങ്ങൾ അമ്പരന്നു…
ഏലിയാമ്മ തുടർന്നു…
“അച്ചു വളർന്നു വരികയാണ്.. അവൾക്ക് ബർത്ത് സർട്ടിഫിക്കറ്റിൽ അച്ഛന്റെ കോളത്തിൽ ഒരു പേര് വേണം. അത് ഞാൻ ഇവളു പ്രസവിച്ച ഹോസ്പിറ്റലിലും പഞ്ചായത്തിലും ഉള്ള എന്റെ ആളുകളെ കൊണ്ട് തിരുത്തി റെഡിയാക്കി ഗോപന്റെ അനുവാദം പോലും ചോദിക്കാതെ ഗോപന്റെ പേര് എഴുതി ചേർപ്പിച്ചു… കാരണം അവളെ വിട്ടുകളയാൻ ഞങ്ങൾക്ക് കഴിയില്ല ”
ഏലിയാമ്മ പറയുന്നത് കേട്ട് അപർണ്ണ മരവിച്ചിരുന്നു..
എനിക്ക് ഒരു ഞെട്ടലും ഉണ്ടായില്ല കാര്യം എന്റെ മോൾ തന്നെയല്ലേ അവൾ! അത് രേഖകളിലും അങ്ങനെ തന്നെ ആവട്ടെ….
“നീയിങ്ങനെ ഷോക്കടിച്ച പോലെ കുന്തം വിഴുങ്ങി ഇരിക്കുന്നതെന്തിനാ പെണ്ണേ?
ഞങ്ങടെ കൊച്ച്…! അവടെ കാര്യം ഞങ്ങൾ അപ്പനുമമ്മേമല്ലേ തീരുമാനിക്കുക…? ”
“ഓ…. ആയിക്കോ…ഞാനവടെ ആരാ?
എന്തായാലും കുടിപ്പിക്കാൻ ഉള്ളത് ഇല്ലാത്തത് കൊണ്ടല്ലേ അല്ലേ മകളും അപ്പനും അമ്മയും കൂടി എന്നെ ഓടിക്കില്ലായിരുന്നോ?…
ചേച്ചി മനഃപൂർവം വേണ്ടാന്നു വെക്കുന്നതല്ലേ എനിക്കൊരു ജോലി…?”
“അതേടീ മനഃപൂർവം തന്നെയാ… നല്ലൊന്നാന്തരം ശമ്പളം എനിക്കൊണ്ട്… പിന്നെ നീ കൂടി പണിയെടുക്കണോ എന്റെ കൊച്ചിനെ വളത്താൻ?”
“അത് ഒക്കെ വിട് ഇനി ഞാൻ പറയുന്നത് എന്റെ മോളും ഗോപനും ഗൗരവമായി കേൾക്കണം…”
വീണ്ടും ഏലിയാമ്മ ആമുഖം ഇട്ടപ്പോൾ ഞാനും കാത് കൂർപ്പിച്ചു…
“ബർത്ത് സർട്ടിഫിക്കറ്റിൽ മാത്രം പോരല്ലോ അച്ഛന്റെ പേര്… അതേ പേര് അമ്മയുടെ മാര്യേജ് സർട്ടിഫിക്കറ്റിലും വേണ്ടേ…?”
“ചേച്ചീ….”
അപർണ്ണ ചാടി എണീറ്റു…
ഞാനും അടി കിട്ടിയത് പോലെ ആയി എലിക്കുട്ടി ഇത് എന്തൊക്കെ ആണ് ഒരു ബോധവും ഇല്ലാതെ ഈ പുലമ്പുന്നത്!!
“മോളവിടെ ഇരുന്നേ… ചേച്ചി പറയട്ടെ…”
ഏലിയാമ്മ ചെന്ന് അപർണ്ണയെ ചേർത്തു പിടിച്ച് അപ്പുറത്തെ തെങ്ങിൻ ചുവട്ടിലെ ബെഞ്ചിൽ ചെന്ന് ഇരുന്നു ഏലിയാമ്മയുടെ മാറിൽ മുഖം പൂഴ്ത്തി അവൾ ഏങ്ങലടിച്ചു കരഞ്ഞു…
“ഗോപാ ഒരു കസേരയുമായി ഇങ്ങു വാ… ”
ഏലിയാമ്മ എന്നെ വിളിച്ചു… ഞാൻ അടുത്തു ചെന്ന് ഇരുന്നതും ഏലിയാമ്മ വീണ്ടും പറഞ്ഞു തുടങ്ങി….
“എന്റേടീ കൊച്ചേ ഞാനെന്റെ കെട്ടിയോനെ വിട്ടുതരാമെന്ന് അങ്ങനെ ചുമ്മാ പറയുമോ…?
അച്ചൂനെ സ്കൂളിൽ ചേർക്കുമ്പോൾ കൊച്ചിന്റെ ജനന സർട്ടിഫിക്കറ്റും പിന്നെ മുന്നോട്ട് ഓരോ ആവശ്യങ്ങൾക്ക് അപ്പന്റെയും അമ്മയുടെയും വിവാഹ സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് ഒക്കെ വേണം അപ്പോൾ അവടെ അപ്പനും അമ്മയും വിവാഹിതരല്ല എന്ന് പറയാൻ പറ്റുമോ? നിങ്ങൾ ഒരുമിച്ചു ജീവിക്കാനല്ല വെറുതെ രേഖകളിൽ മതി… ഓരോ ഒപ്പിന്റെ മാത്രം കാര്യം!”
ഏലിയാമ്മയുടെ വസ്തുതകൾ നിരത്തിയുള്ള ആ വാദങ്ങൾക്ക് മുന്നിൽ ഞങ്ങൾ ഇരുവരും നിശബ്ദരായി… ഞങ്ങൾക്ക് മറുപടിയേ ഇല്ലാതായി…
“ന്നാലും ചേച്ചീ ഗോപേട്ടൻ ചേച്ചീടെ ഭർത്താവല്ലേ അപ്പോളെങ്ങനാ… വീണ്ടുമൊന്നു കൂടി….”
അപർണ്ണ വളരെ ദുർബലമായി ഒന്ന് കൂടി പ്രതിരോധിച്ചു നോക്കി…
