എന്നും എന്റേത് മാത്രം – 4

“ഡാ , ഞാൻ പറഞ്ഞതല്ലേ , എല്ലാം നല്ലതിനാവും”

“ആവോ , എനിക്കറിയില്ല. നിങ്ങൾ എന്തെടുക്കുവാ?”

“കുക്ക് ചെയ്യുവാ , ഐശൂന്റെ സ്പെഷ്യൽ ദോശയും ചട്ണിയും. നീ കഴിച്ചോ?”

“ആ , ഇപ്പം കഴിച്ചതേയുള്ളൂ”

“ഉം , ഡാ നീ കട്ട് ചെയ്യ്”

“എന്താടീ?”

“നമ്മടെ ആള് വിളിക്കുന്നുണ്ട്”

“ശരിയെന്നാ , നടക്കട്ടെ”

മറുതലയ്ക്കൽ കേട്ട ചിരിയുടെ കൂടെ ഞാൻ കാൾ കട്ട് ചെയ്ത് ഫോൺ ചാർജിൽ ഇട്ടു.

ബാൽക്കണിയിലെ ചാരുകസേരയിൽ കുറേ നേരം കണ്ണുമടച്ച് കാറ്റും കൊണ്ട് അങ്ങനെ ഇരുന്നു.

എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ നടക്കുന്നത്?

ഒരിക്കൽ എല്ലാം അവസാനിപ്പിച്ച് , പറയാനുള്ളത് പോലും കേൾക്കാതെ അകറ്റിയവർ ഇന്ന് വീണ്ടും ചേർത്ത് പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.

എല്ലാം മറന്ന് ജീവിക്കുന്ന എന്നെ തേടി വീണ്ടും വരാനിരിക്കുന്നത് നീറുന്ന അനുഭവങ്ങൾ തന്നെയാണോ.

ചിന്തകൾ അവസാനം ഇല്ലാതെ നീണ്ടുപോയി.

ആലോചനയിൽ മുഴുകി ഇരുന്ന അവന്റെ കണ്ണുകളിൽ ഉറക്കം പതിയെ കൂട് കൂട്ടാൻ തുടങ്ങി.

*****

ഉറക്കം അതിന്റെ പുതപ്പുകൊണ്ട് മൂടിയ രാത്രി പകലിന്റെ തലോടൽ അറിഞ്ഞ് പതിയെ മുഖം ഉയർത്തി.

അടുത്തുള്ള മരക്കൊമ്പിൽ വന്നിരുന്ന് ഏതോ പക്ഷി ചിലച്ചു.

അത് കേട്ട് അവൻ കണ്ണുകൾ തുറന്നു.

മുന്നിൽ അധികം അകലെ അല്ലാതെ വിശാലമായ പാടം നീണ്ട് കിടക്കുന്നത് കാണാം.

സൂര്യൻ തന്റെ ചെറു കൈകൾ നീട്ടി ചെടികളെ തഴുകുന്നത് പോലെ തോന്നി.

കാക്കയും , കൊക്കും പിന്നെ പേരറിയാത്ത ഏതൊക്കെയോ ജീവികളും , അവയുടെ ജോലികളിൽ തിരക്കിട്ട് മുഴുകുകയാവാം.

അപ്പോഴും ഞാൻ അതേ ഇരിപ്പാണ്. പെട്ടന്ന് ഒന്നും മനസ്സിലായില്ലെങ്കിലും , കണ്ണ് തുറന്നപ്പോൾ കണ്ട കാഴ്ചയിൽ മനസ്സിന് നല്ല സുഖം തോന്നി.

ഹരി അങ്കിൾ വിളിച്ചതും , നാട്ടിൽ എത്തിയതും എല്ലാം ഓർമയിലേക്ക് വന്നു.

കൈയ്യും കാലും അനക്കിയ ശേഷം മുറിയിലേക്ക് കയറി.
ഫോൺ ചാർജറിൽ തന്നെ കിടക്കുകയായിരുന്നു.

സമയം ആറര ്് ആവുന്നതേ ഉള്ളൂ , പക്ഷെ പുറത്ത് നല്ലപോലെ വെളിച്ചം ്് പരന്നിട്ടുണ്ട്.

വാട്സാപ്പിലും , ഫെയ്സ്ബുക്കിലും പതിവ് തെറ്റിക്കാതെ ഗുഡ് മോണിങ്ങ് പോസ്റ്റുകൾ വന്ന് കിടന്നിരുന്നു.

രാവിലെ ഉള്ള അഭ്യാസങ്ങൾ കഴിഞ്ഞ് താഴേക്ക് ചെന്നപ്പോൾ അമ്മ പ്രാതലിന്റെ കാര്യങ്ങളിൽ ആയിരുന്നു.

സഹായിക്കാൻ എന്ന പേരിൽ അച്ഛനും കൂടെ തന്നെയുണ്ട്.

പക്ഷേ ്് ചിരകിവച്ച തേങ്ങ പുള്ളിയുടെ സഹായം കൊണ്ട് പാത്രത്തിൽ നിന്ന് കുറേശ്ശെ കുറേശ്ശെയായി തീർന്നതും അമ്മ കലിപ്പ് മോഡ് ഇട്ടു.

അത് കണ്ട ശേഷം ആള് നല്ല കുട്ടി ആയി.

“ഹരി നിന്നെ വിളിച്ചിരുന്നല്ലേ?”

ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിലാണ് അച്ഛൻ ചോദിച്ചത്.

“ഉം”

“എന്ത് പറഞ്ഞു?”

“ഒന്ന് കാണണമെന്ന് മാത്രമേ പറഞ്ഞുള്ളൂ. എന്തോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു”

“ന്നിട്ട് , എപ്പഴാ അങ്ങോട്ട് പോവുന്നേ?”

അമ്മ എന്നെ നോക്കി.

“കുറച്ച് കഴിഞ്ഞ് പോവാം”

അതും പറഞ്ഞ് അവൻ എഴുന്നേറ്റു.

“ഇനി തിരിച്ച് പോണമെന്ന് നിർബന്ധമുണ്ടോ?”

കൈ കഴുകുകയായിരുന്ന അച്ഛൻ ചോദിച്ചു.

“പോണം , രണ്ടാഴ്ച മാത്രം ലീവെടുത്ത് വന്നതാ”

പുറത്തേക്ക് നടന്നുകൊണ്ട് അവൻ പറഞ്ഞത് കേട്ട അവരുടെ മുഖം വാടി.

“സാരമില്ലെടോ , അവന്റെ ജീവിതം ഇങ്ങനെ ആയതിൽ നമുക്കും ചെറുതല്ലാത്ത പങ്കില്ലേ”

അവൻ പോയിക്കഴിഞ്ഞ് അയാൾ ഭാര്യയെ നോക്കി.

“അവന് ഇപ്പോഴും നല്ല വിഷമമുണ്ട് അല്ലേ ഏട്ടാ?”

“പിന്നെ ഇല്ലാണ്ടിരിക്കുമോ , അത്ര ചെറിയ കാര്യങ്ങളൊന്നുമല്ലല്ലോ അന്ന് നടന്നത്”

“പാവം , ഏതായാലും അവൻ വന്നല്ലോ , ഇനി എല്ലാം നന്നായാൽ മതിയായിരുന്നു”

*****

അവരോട് അങ്ങനെ പറയേണ്ടിവന്നതിൽ എനിക്ക് വിഷമം തോന്നി.

“ഏതായാലും പറയേണ്ടതല്ലേ , അത് കുറച്ച് നേരത്തെ പറഞ്ഞതിൽ തെറ്റൊന്നുമില്ല”

ഉടനെ എന്നെ ഞാൻ തന്നെ തിരുത്തി.

കുറച്ച് നേരം കൂടി കഴിഞ്ഞാണ് അങ്കിളിനെ കാണാൻ ഇറങ്ങിയത്.

ഞാൻ പുറത്തേക്ക് വരുമ്പോൾ അച്ഛൻ പോകാനുള്ള ഒരുക്കത്തിലാണ്.

“അച്ഛൻ എങ്ങോട്ടാ?”

അവന്റെ ചോദ്യം കേട്ട് അയാൾ അവനെ നോക്കി.

“ബാങ്കിലേക്ക് തന്നെ. ഇന്നും കൂടി അവിടെ ഡ്യൂട്ടിയുണ്ട്”
“പോട്ടേ?”

എന്നേയും , അമ്മയേയും നോക്കി ചിരിച്ചുകൊണ്ട് അച്ഛൻ കാറും എടുത്ത് പോയി.

ഒന്ന് നിന്ന ശേഷം അവനും മുറ്റത്തേക്ക് ഇറങ്ങി.

“നീ മായേടെ വീട്ടിലേക്കാണോ?”

“ആ , അതെ”

അമ്മയുടെ ചോദ്യത്തിന് മറുപടിയായി അതും പറഞ്ഞ് അവൻ ഗെയ്റ്റും കടന്ന് പുറത്തേക്ക് നടന്നു.

വിഷമവും , കുറ്റബോധവും , പ്രതീക്ഷയും എല്ലാം നിറഞ്ഞ മുഖവുമായി ആ അമ്മ അതും നോക്കി നിന്നു.

നാട് കുറേയൊക്കെ മാറിയിരിക്കുന്നു.

പണ്ട് ഇല്ലാതിരുന്ന കടകളും വീടുകളും എല്ലാം വേറെ ഏതോ സ്ഥലത്ത് ചെന്നത് പോലെ തോന്നിച്ചു.

വലിയ വയലുകളുടെ സ്ഥാനത്ത് എന്തൊക്കെയോ കെട്ടിടങ്ങൾ ഉയർന്ന് വരുന്നുണ്ട്.

കുറച്ച് വർഷങ്ങൾ കൊണ്ട് വല്ലാതെ മാറ്റങ്ങൾ വന്നിരിക്കുന്നു.

നടന്നുകൊണ്ടിരിക്കുമ്പോൾ ഫോൺ റിങ്ങ് ചെയ്തു.

“Hello”

“ഡാ , ഞാനാ ശ്രീയാ. നീ വീട്ടിലാണോ?”

“അല്ല പുറത്താ”

“എന്നാ നീ ഇങ്ങോട്ട് വാ , ഞങ്ങള് ഭീമന്റെ അടുത്ത് ഉണ്ട്”

“ഞാൻ ഹരി അങ്കിളിന്റെ വീട്ടിലേക്ക് പോവ്വാ”

“ആഹ് , എന്നാ അത് കഴിഞ്ഞിട്ട് ഇങ്ങ് പോര്”

“ആ , ശരി”

ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ട് പിന്നെയും നടന്നു.

കുറച്ച് മുന്നോട്ട് പോയതും ഒരു ബൈക്ക് അവനേയും മറികടന്ന് വന്ന ദിശയിലേക്ക് പോയി.

അതിൽ ഇരുന്ന് കൈ കാണിച്ച യുവാവിനെ മനസ്സിലായില്ല.

ബൈക്ക് പോയ ദിശയിലേക്ക് ഒരിക്കൽകൂടി തിരിഞ്ഞുനോക്കി അവൻ നടത്തം തുടർന്നു.

വഴി അത്ര നല്ലതല്ല. അതുകൊണ്ട് വയൽ വഴി കയറാതെ ചുറ്റി വളഞ്ഞ് തന്നെ പോവേണ്ടി വന്നു.

പഴയ കാവും ഒരുപാട് മാറി.

ഇപ്പോൾ കാവ് നിന്നിരുന്നിടത്ത് ഒരു ചെറിയ ക്ഷേത്രം തന്നെയാണ് ഉള്ളത്.

നടന്ന് നടന്ന് ഒടുവിൽ ഹരി അങ്കിളിന്റെ വീടിന് അടുത്തെത്തി.

കാരണം അറിയില്ല എങ്കിലും എന്തോ ഒരു വല്ലായ്മ ഉള്ളതായി തോന്നി.

അടഞ്ഞ് കിടന്നിരുന്ന ഗെയ്റ്റ് തുറന്ന് മുന്നോട്ട് നടന്നപ്പോൾ ഒരു നീറ്റൽ മനസ്സിൽ വന്ന് നിറയുന്നത് ഞാൻ അറിഞ്ഞു.

ഉണ്ടാവില്ല , എന്ന് അറിയാമായിരുന്നിട്ടും ആരേയോ തേടി പോകുന്ന കണ്ണുകളെ തടയാൻ കഴിഞ്ഞില്ല.

എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഹരിപ്രസാദ് തനിക്ക് നേരെ നടന്നുവരുന്ന നവനീതിനെ കണ്ട് ഒരുനിമിഷം നിന്നു.
“ആഹ് , കിച്ചൂ , മോനെ വാ”

“ഹായ് , അങ്കിളെ”

അവൻ അയാളുടെ അടുത്തേക്ക് നിന്ന് ചിരിച്ചു.

“അവിടെത്തന്നെ നിൽക്കാണോ? കേറിവാ”

“മായേ , ്് ഒന്നിങ്ങോട്ട് വന്നേ”

നവിയുടെ കൈയ്യും പിടിച്ച് വീടിനകത്തേക്ക് നടക്കുന്നതിനിടെ അയാൾ വിളിച്ചു.

അടുക്കളയിലായിരുന്നു അവർ. ഭർത്താവിന്റെ ശബ്ദം കേട്ട് മായ ഹാളിലേക്ക് വന്നു.

ഹരിയുടെ എതിർവശത്തായി സെറ്റിയിൽ ഇരുന്നിരുന്ന ആളെ കണ്ട് അവർ അത്ഭുതം നിറഞ്ഞ മുഖത്തോടെ ഭർത്താവിനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *