എന്നും എന്റേത് മാത്രം – 4

അയാളുടെ മുഖത്തും അവിശ്വസനീയമായ എന്തോ നടന്നതിലുള്ള വേർതിരിച്ച് അറിയാനാവാത്ത ഒരു ഭാവം ആയിരുന്നു.

“കിച്ചൂ , സുഖല്ലേടാ?”

“ഉം , അതെ ആന്റി”

മായയുടെ ചോദ്യത്തിന് അത്ര മാത്രമേ അവൻ പറഞ്ഞുള്ളൂ.

അവനെ ശ്രദ്ധിക്കുകയായിരുന്നു അവർ.

അയാൾ ഭാര്യയെ നോക്കി. അതിന്റെ അർത്ഥം മനസ്സിലാക്കിയ അവർ അകത്തേക്ക് പോയി.

ഈ സമയം ചുവരിലെ ശ്രീലക്ഷ്മിയുടെ ഫോട്ടോയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു നവനീത്.

ഹരിപ്രസാദ് അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

“ജോലി എങ്ങനെ പോവുന്നു?”

അയാളുടെ ശബ്ദമാണ് അവനെ ഉണർത്തിയത്.

“കുഴപ്പമില്ല”

അയാളെ നോക്കി അവൻ ചിരിക്കാൻ ശ്രമിച്ചു.

“വിളിച്ചപ്പോ , സത്യത്തിൽ നീ വരുമെന്ന് വിചാരിച്ചില്ല”

ഒരു കുറ്റബോധം ആ വാക്കുകളിൽ ഉണ്ടായിരുന്നു.

“എല്ലാർക്കും വിഷമമുള്ള കാര്യങ്ങളല്ലേ അന്ന് നടന്നേ”

നവനീത് ഒന്നും പറഞ്ഞില്ല , അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.

“എന്താ അങ്കിളേ , പറയാനുള്ളേ?”

അൽപനേരം കഴിഞ്ഞ് അവൻ അങ്ങനെയാണ് ചോദിച്ചത്.

ഹരിപ്രസാദ് അവന്റെ മുഖത്തേക്ക് കുറച്ച് സമയം നോക്കി.

“നീ ഇനിയെങ്കിലും എല്ലാം അറിയണം. അല്ലെങ്കീ അത് വലിയ ശരികേടാകും ,”

പറഞ്ഞ് തുടങ്ങുമ്പോഴേക്കും മായ അവിടേക്ക് വന്നു.

“കിച്ചൂ , കഴിക്ക്”

കൈയ്യിലെ ചായ കപ്പ് ടീപ്പോയിൽ വെക്കുന്നതിനിടയിൽ അവരതും പറഞ്ഞ് ഹരിയുടെ അടുത്തായി ചെന്നിരുന്നു.

ഒരു കവിൾ കുടിച്ച് കപ്പ് തിരികെ വച്ചു.

“വാ”

തനിക്ക് നേരെ നോക്കുന്ന നവിയുടെ അവസ്ഥ മനസ്സിലാക്കി അയാൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

മായയെ ഒന്ന് നോക്കിയ ശേഷം അവനും അയാളെ അനുഗമിച്ചു.

പുറത്തെ ്് ഗാർഡനിലേക്ക് ആയിരുന്നു അയാൾ അവനെയും കൂട്ടി നടന്നത്.
കാര്യമായ പരിചരണം കിട്ടാത്തത് കൊണ്ടാവും പൂവുകൾ എല്ലാം വാടിയും , ചെടികളെല്ലാം അലങ്കോലമായും കാണപ്പെട്ടത്.

കയറി വരുമ്പോൾ പക്ഷെ അത് എന്തുകൊണ്ടോ ശ്രദ്ധിച്ചിരുന്നില്ല.

ഗാർഡനിലെ അടുത്ത് അടുത്തായുള്ള ബെഞ്ചുകളിൽ ഇരിക്കുകയാണ് നവനീതും , ഹരിപ്രസാദും.

“ഇത്ര നേരായിട്ട് നീ ലച്ചൂനെ പറ്റിയൊന്നും ചോദിച്ചില്ലല്ലോ!?”

ശാന്തമാണ് എങ്കിലും ഗൗരവം നിറഞ്ഞതായിരുന്നു ആ ചോദ്യം.

അയാളുടെ ചോദ്യത്തിന് മുമ്പിൽ അവൻ ഒരു നിമിഷം പതറി.

“അല്ല അങ്കിളെ , കാര്യമൊക്കെ അറിഞ്ഞിരുന്നു. അവള് ഭർത്താവിന്റെ വീട്ടിലായിരിക്കും അല്ലേ?”

അയാൾക്ക് മുഖം കൊടുക്കാതെയാണ് അവൻ സംസാരിച്ചത്.

ഹരിപ്രസാദ് ഒന്നും മിണ്ടിയില്ല.

“പുള്ളിയും അച്ഛനെ പോലെ ബിസിനസ് തന്നെയാണല്ലേ”

“അവള് കുറച്ച് കാലമായി ഇവിടെ തന്നെയുണ്ട്”

പെട്ടന്ന് അയാൾ പറഞ്ഞു.

അവൻ മനസ്സിലാകാതെ നോക്കി.

നവിയുടെ ഉള്ളിലെ സംശയങ്ങൾ അയാൾക്ക് ഊഹിക്കാമായിരുന്നു.

“അന്ന് , അവളേയും കൊണ്ട് എന്റെ ഫാമിലി ഫ്രന്റായ ഡോക്റ്റർ പ്രീതീടെ അടുത്തേക്കാണ് ഞങ്ങൾ പോയത്.

ദീർഘമായി ഒന്ന് ശ്വസിച്ച ശേഷം ഹരിപ്രസാദ് പറഞ്ഞുതുടങ്ങി.

* * * * *

അവധി ദിവസം ആയത് കൊണ്ട് അവൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.

മുറ്റത്തേക്ക് കാർ കയറുമ്പോഴേക്കും പ്രീതി പുറത്തേക്ക് വന്നിരുന്നു.

വണ്ടി നിന്നതും ശ്രീലക്ഷ്മിയേയും താങ്ങി എടുത്ത് ഹരിപ്രസാദും മായയും , ഗോപിനാഥും അകത്തേക്ക് നടന്നു.

അവളെ കൊണ്ടുപോയ മുറിയിലേക്ക് പ്രീതി തന്റെ ബാഗുമായി കയറിച്ചെന്നു.

“ഹരിയേട്ടാ , എല്ലാരും കുറച്ച് നേരത്തേക്ക് വെളിയിൽ നിൽക്ക്”

അവൾ ശ്രീലക്ഷ്മിയെ ്് കിടത്തിയിരുന്ന ബെഡ്ഡിന് അടുത്തായി ഒരു കസേരയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

***

കുറച്ച് സമയം കഴിഞ്ഞിട്ടും അവൾ പുറത്ത് വന്നില്ല.

എല്ലാവരുടേയും മുഖത്ത് നിറഞ്ഞിരിക്കുന്ന ടെന്ഷൻ വളരെ വ്യക്തമാണ്.

ഹാളിന്റെ ഒരു വശത്ത് ഇട്ടിരുന്ന കസേരകളിൽ ഒന്നിൽ ഇരിക്കുകയായിരുന്ന മായയുടെ പതിഞ്ഞ കരച്ചിൽ മാത്രം ഇടവിട്ട് കേട്ടുകൊണ്ടിരുന്നു.

എല്ലാം കണ്ട് കുറച്ച് മാറിയുള്ള സോഫയിൽ ഹരിപ്രസാദ് തളർന്ന് ഇരുന്നു.

“ആരെങ്കിലും വേഗം വണ്ടിയെടുക്ക്”

വല്ലാത്ത പിരിമുറുക്കം നിറഞ്ഞ കാത്തിരിപ്പിന് ഒടുവിൽ പുറത്തേക്ക് വന്ന പ്രീതി പറഞ്ഞത് കേട്ട് അവരിൽ ഭയം വർധിച്ചു.
ശ്രീലക്ഷ്മി കിടന്നിരുന്ന മുറിയിലേക്ക് മായയുടെ പിന്നാലെ ഹരിയും ഓടിച്ചെന്നു.

അവളേയും എടുത്ത് പുറത്ത് എത്തുമ്പോഴേക്കും കാറുമായി ശ്രീരാഗ് എത്തി.

അവളെ മടിയിൽ കിടത്തി ഹരിയും , മായയും , പ്രീതിയും പിറകിൽ ഇരുന്നു.

ഗോപിനാഥ് കൂടി കയറിയതോടെ ആശുപത്രി ലക്ഷ്യമാക്കി അവർ കുതിച്ചു.

പ്രീതി വർക്ക് ചെയ്തിരുന്ന ഹോസ്പിറ്റലിലേക്ക് തന്നെയാണ് അവളെ കൊണ്ടുപോയത്.

എത്തിയ ഉടൻ തന്നെ ശ്രീലക്ഷ്മിയെ ഐ സീ യൂവിലേക്ക് മാറ്റി.

പുറത്ത് വരാന്തയിൽ എല്ലാം നഷ്ടപ്പെട്ടവരെ പോലെ മായയും ഹരിപ്രസാദും ഇരുന്നു.

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു.

“ആഹ് , എത്തിയല്ലോ , എവിടെ തന്റെ പുന്നാരമകൻ?”

അങ്ങോട്ട് നടന്നുവരുന്ന പ്രതാപനേയും വിക്കിയേയും കണ്ട് ഗോപിനാഥ് ഇരുന്ന ഇടത്ത് നിന്ന് എഴുന്നേറ്റു.

അയാളെ ഒന്ന് നോക്കിയ ശേഷം അവർ മായയുടേയും ഹരിപ്രസാദിന്റേയും അടുത്തേക്ക് ചെന്നു.

“ഹരി , അവക്കെങ്ങനെയുണ്ട്?”

പ്രതാപ് ചോദിച്ചത് കേട്ടെങ്കിലും അയാൾ ഒന്നും മിണ്ടിയില്ല.

“താനൊക്കെ ഒരു അച്ഛനാണോ?. തന്റെ മോൻ കാരണമാ അവളിങ്ങനെ കെടക്കുന്നത്”

അയാളുടെ സംസാരം കേട്ട വിക്കിക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

“ദേ , കാര്യമറിയാതെ അവനെ കുറ്റപ്പെടുത്തിയാൽ കേട്ട് നിക്കില്ല”

പിന്നെയും എന്തോ പറയാൻ ആഞ്ഞ അവനെ പ്രതാപ് കൈ ഉയർത്തി തടഞ്ഞു.

” തന്നോട് എനിക്ക് വേറൊന്നും പറയാനില്ല. നാക്കിന് ്് ലൈസന്സില്ല , എന്നുവച്ച് ആളും തരവും അറിയാതെ വല്ലതും വിളിച്ച് കൂവിയാലുണ്ടല്ലോ”

ഗോപിനാഥിനോടായി അതും പറഞ്ഞ് അയാൾ വീണ്ടും ഹരിയുടെ അടുത്തേക്ക് വന്നു.

“ഹരീ , നടന്നത് എന്താണെന്ന് അറിയാതെ അവനെ കുറ്റപ്പെടുത്തരുത്”

അപ്പോഴേക്കും അനിതയും , സച്ചിയും അവിടേക്ക് എത്തി.

അവരെ നോക്കി പ്രതാപ് തുടർന്നു.

“ഇവമ്മാരും , അവനും കൂടി പല കുരുത്തക്കേടും കാണിച്ചിട്ടുണ്ട്. പക്ഷേ , ഇതുപോലൊരു ചെറ്റത്തരം അവൻ ചെയ്യില്ല , അത് എനിക്ക് ഉറപ്പാ”

തന്റെ ഭാര്യയെ നോക്കിയാണ് അയാൾ അവസാനത്തേത് പറഞ്ഞത്.

കുറച്ചധികം സമയം അവർക്കിടയിൽ മൗനം നിറഞ്ഞുനിന്നു.

ഐ സീ യൂവിന്റെ വാതിൽ തുറന്ന് പ്രീതിയും , ഒരു ജൂനിയറും പുറത്തേക്ക് വന്നു.
അവരെ കണ്ട് എല്ലാവരും അടുത്തേക്ക് ചെന്നു.

“ലച്ചൂന് എങ്ങനെയുണ്ട് പ്രീതി?”

ചോദിച്ചത് ഹരി ആയിരുന്നെങ്കിലും എല്ലാവർക്കും അത് തന്നെ ആയിരുന്നു അറിയേണ്ടത്.

അയാൾ അനുഭവിക്കുന്ന മാനസീക വിഷമം അവൾക്ക് മനസ്സിലായി.

“Hey , nothing പേടിക്കാൻ ഒന്നുമില്ല ഹരിയേട്ടാ. ദേഹത്ത് എന്തോ പഴുതാരയോ എന്തോ വീണതാ , ഭാഗ്യത്തിന് വിഷമുള്ളതൊന്നും അല്ല. അതിനെ കളയാനുള്ള തിരക്കിൽ ഡ്രെസ്സ് ഇത്തിരി കീറിയതാ”

Leave a Reply

Your email address will not be published. Required fields are marked *