ഹരിയുടെ കൈകൾ അവൻ പിടിച്ചുമാറ്റി.
“ഇനിയുമിങ്ങനെ പ്രതാപനേയും , അനിതയേയും വെഷമിപ്പിക്കണോ?”
“മക്കള് പെണങ്ങിയാലുള്ള വേതന ഞങ്ങക്ക് നന്നായി അറിയാം. ഒരു തെറ്റും ചെയ്യാത്ത നിന്റെ അച്ഛനേയും , അമ്മയേയും ഇനിയും വിഷമിപ്പിക്കരുത്”
അവൻ ഒന്നും മിണ്ടിയില്ല.
“ഞങ്ങള് കാരണം ഒരു തെറ്റും ചെയ്യാത്ത അവരിങ്ങനെ ്് വേദനിക്കുന്നത് സഹിച്ചില്ല. അതാ കുറച്ച് വൈകിയാണെങ്കിലും എല്ലാം നിന്നോട് പറയാൻ തീരുമാനിച്ചേ”
ശബ്ദം കേട്ടപ്പോഴാണ് പുറകിൽ നിന്നിരുന്ന മായയെ അവൻ കണ്ടത്.
കുറച്ച് നേരം ആരും ഒന്നും പറഞ്ഞില്ല.
“എന്നിട്ട് , ശ്രീക്കുട്ടി എവിടെപ്പോയതാ?”
അൽപം കഴിഞ്ഞ് അവൻ ചോദിച്ചു.
“മാളൂന്റെ വീട്ടിലേക്ക് പോയതാ. ഇപ്പം മിക്ക സമയത്തും അവിടെയാ”
മായ ചിരിച്ചു.
“എന്നാ , ഞാൻ പോട്ടേ?”
“ഉച്ചയായില്ലേ , ഊണ് കഴിച്ചിട്ട് പോയാപ്പോരേ?”
“വേണ്ട ആന്റി , അവിടെ അമ്മ കാത്തിരിക്കും”
ഒരു ചിരിയോടെ അവരെയും നോക്കി നവനീത് പുറത്തേക്ക് നടന്നു.
തന്റെ സംശയങ്ങൾക്കുള്ള ഉത്തരം കണ്ടെത്തി തുടങ്ങിയതിലുള്ള ആശ്വാസം അവന്റെ മുഖത്ത് ഉണ്ടായിരുന്നു.
കുറച്ചുകൂടി മുന്നോട്ട് പോയ ശേഷം ഒരു വളവും കടന്ന് അവൻ മുമ്പിലേക്ക് നടന്നുപോയി.
ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവൻ കടന്നുപോയ വഴിയുടെ ഒരു വശത്തായുള്ള ഇടവഴിയിലൂടെ റോഡിലേക്ക് ഇറങ്ങി ശ്രീലക്ഷ്മി അവളുടെ വീട്ടിലേക്കും നടന്നു.
സമയത്തിന്റെ മായാജാലം , അടുത്ത് ഉണ്ടായിരുന്നിട്ടും പരസ്പരം കാണാതെ അവർ രണ്ട് വഴിക്ക് നടന്നുപോയി.
*****
ഭക്ഷണം കഴിഞ്ഞുള്ള സമയത്ത് ടീവി കാണുകയായിരുന്നു അനിത. പുറത്ത് വരാന്തയിൽ തന്റെ ഫോണും നോക്കി പ്രതാപും ഇരിപ്പുണ്ട്.
സോഫയിൽ ഇരുന്നിരുന്ന അനിതയുടെ അടുത്ത് നവനീത് വന്നിരുന്നു.
അവൻ അമ്മയുടെ മടിയിലേക്ക് തല വച്ച് കിടന്നു.
ആദ്യം അമ്പരന്നു പോയിരുന്നു അവർ.
പുറത്ത് പോയി വന്നത് മുതലുള്ള അവന്റെ മാറ്റം ആ അമ്മ ശ്രദ്ധിച്ചിരുന്നു.
പതിയെ നവിയുടെ തലയിലൂടെ അവർ വിരലോടിച്ചുകൊണ്ടിരുന്നു.
അമ്മയുടെ മടിയിൽ കിടക്കുമ്പോൾ തന്റെ വിഷമങ്ങൾ എല്ലാം ഇല്ലാതാകുന്നത് അവൻ അറിഞ്ഞു.
അവന്റെ മുഖത്തേക്ക് നോക്കിയ അനിത അവിടെ കണ്ടത് തന്റെ പഴയ കിച്ചുവിനെ തന്നെയായിരുന്നു.
അവരുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു.
“എന്താ അമ്മേ”
നവി അവരുടെ മുഖത്തേക്ക് നോക്കി.
“ഏയ് , ഒന്നുമില്ല”
“പോട്ടെ എന്റെ അമ്മേ. ഇനി അതൊന്നും ഓർത്ത് വെഷമിക്കണ്ടാ”
അവരുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവൻ പറഞ്ഞത് കേട്ട് പ്രതാപനും അനിതയും ചിരിച്ചു.
എന്തൊക്കെയോ പറഞ്ഞ് അവർ കളിയും ചിരിയുമായി അവിടെ ഇരുന്നു.
പെട്ടന്ന് ഒരു ദിവസം ഇല്ലാതായ ്് ്് സന്തോഷങ്ങൾ ആ വീട്ടിലേക്ക് വീണ്ടും എത്തുകയായിരുന്നു.
= = = = =
“ഡാ , എന്താ സങ്ങതി?”
വീട്ടിൽ ഇരിക്കുമ്പോൾ സച്ചി വിളിച്ചിരുന്നു.
ഭീമന്റെ അടുത്തേക്ക് വരാം എന്ന് പറഞ്ഞപ്പോൾ വിക്കിയുടെ വീട്ടിലേക്ക് വരാനാണ് പറഞ്ഞത്.
അച്ഛനോട് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പുള്ളിയുടെ മുഖത്തും സാധാരണ കാണാത്ത ഒരു ചിരി ഉണ്ടായിരുന്നു.
എല്ലാം കൂടെ ഒരു വശപ്പിശക് തോന്നിയപ്പോൾ ഞാൻ ശ്രീയെ വിളിച്ചു.
“അതൊക്കെ സർപ്രൈസാണ് മോനേ”
എന്നാണ് ആശാൻ പറഞ്ഞത്.
നാട്ടിൽ വന്നിട്ട് വിക്കിയെ മാത്രമാണ് കണ്ടുകിട്ടാഞ്ഞത്.
പഴയ സ്ഥലത്ത് തന്നെ കൂടാം എന്നായിരുന്നു കരുതിയത്. പിന്നെ അവരാണ് പറഞ്ഞത് വിക്കിയുടെ അടുത്ത് ആവാം എന്ന്.
ഇതിനിടയിൽ പറയാൻ വിട്ടുപോയ ചില കാര്യങ്ങൾ ഉണ്ട്.
വേറെ ഒന്നുമല്ല , ഞങ്ങൾ ്് നാലിനേയും പറ്റിയാണ്.
കടന്നുപോയ വർഷങ്ങൾ ഞങ്ങളെ പല വഴികളിലേക്കും തിരിച്ചിരുന്നു. എന്റെ കാര്യം അറിയാല്ലോ?
വിക്കി അവന് ഇഷ്ടമുള്ള കാര്യം തന്നെ തൊഴിലാക്കി. ആള് ഇപ്പൊ ഒരു കരാട്ടെ മാസ്റ്റർ ആണ്.
ശ്രീ ഒരു സൂപ്പർമാർക്കറ്റിന്റെ മാനേജർ ആണ്.
സച്ചി ഒരു സ്കൂൾ മാഷ് ആകാനുള്ള ശ്രമങ്ങളിലുമാണ്.
നടന്ന് നടന്ന് ഒടുവിൽ അവന്റെ വീട്ടിൽ എത്താറായി.
മുറ്റത്ത് ഒരു പന്തൽ ഇട്ടിട്ടുണ്ട്!. അധികം ഒന്നും ഇല്ലെങ്കിലും കുറച്ച് നാട്ടുകാർ അങ്ങിങ്ങായി ഇട്ടിരിക്കുന്ന കസേരകളിൽ ഇരുന്ന് വർത്തമാനം പറയുന്ന തിരക്കിൽ ആണ്.
കയറിച്ചെന്നപ്പോൾ ആദ്യം കണ്ട സാധനം കണ്ട് ഞാൻ ശരിക്കും ഞെട്ടി.
ഒരു ഫോട്ടോ ആയിരുന്നു സംഭവം.
ഒരു കല്യാണ ഫോട്ടോ.
അതിൽ ആദ്യത്തേത് വിക്കിയുടെ ഫോട്ടോ ആയിരുന്നു. രണ്ടാമത്തെ ആളെ കണ്ടപ്പോഴാണ് ശരിക്കും കിളിപാറിയത്.
വെള്ള മുണ്ടും , ക്രീം കളർ ഷർട്ടും ഇട്ട് നിൽക്കുന്ന അവന്റെ അടുത്ത് ചുവന്ന പട്ടുസാരിയുമിട്ട് നിൽക്കുകയാണ് സ്നേഹ!!.
ആകെ അന്തംവിട്ട് നിൽക്കുന്ന അവനെ സച്ചിയാണ് പുറകിൽ നിന്ന് തട്ടിവിളിച്ചത്.
“എന്താ മോനേ , ്് ഇതൊട്ടും പ്രതീക്ഷിച്ചില്ലല്ലേ?”
അവൻ ചിരി നിർത്താൻ പാട് പെടുകയാണ്.
“എന്നാലും ഇത് എങ്ങനെയാടേയ്”
അടുത്ത് വന്ന ശ്രീയോടായി നവി ചോദിച്ചു.
“അതൊക്കെ വല്യ കഥയാ , നീ ആദ്യം അകത്ത് കേറീട്ട് വാ”
്് അതും പറഞ്ഞ് അവൻ ആളുകളെ ഡീൽ ചെയ്യാൻ പോയി.
സഹദേവൻ അങ്കിളും , ലത ആന്റിയും എല്ലാം നല്ല തിരക്കിൽ ആണ്.
അച്ഛനും അമ്മയും ഒഴികെ മിക്കവാറും ബാക്കി എല്ലാവരും വന്നിട്ടുണ്ട്.
കുറച്ച് കാലമായി കാണാത്തത് കൊണ്ട് നാട്ടുകാർ സാമാന്യം മോശമല്ലാത്ത രീതിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
അവരുടെ ഇടയിൽനിന്ന് ഒരുവിധം ഊരി കുറച്ച് കഴിഞ്ഞപ്പോഴാണ് സത്യത്തിൽ ശരിക്കുള്ള പണി വരുന്നത്.
“ഓഹ് , ജീവിച്ചിരിപ്പുണ്ടോ?”
അങ്ങനെ ഒരു ചോദ്യമാണ് എന്നെ തിരിഞ്ഞ് നോക്കിച്ചത്.
പുറകിൽ ചിന്നു നിൽപ്പുണ്ടായിരുന്നു.
അവളെ കണ്ട് ഒന്ന് ചിരിച്ചു. പക്ഷേ ആളുടെ മുഖത്തെ കലിപ്പിന്റെ കട്ടി കണ്ടത് കൊണ്ട് അത് അത്രക്ക് അങ്ങോട്ട് ഏറ്റില്ല.
“എന്താ ഒന്നും മിണ്ടാത്തത്?. നാടുവിട്ട് പോയ ആള് ഇപ്പെന്തിനാ മടങ്ങിവന്നത്”
ഗൗരവത്തിന് ഒട്ടും കുറവില്ല.
ഞാൻ വെറുതെ നോക്കിയതേ ഉള്ളൂ. അല്ലാതെ എന്ത് ചെയ്യാനാ.
“എന്നാലും എന്ത് മനുഷ്യനാടോ , ഇത്രേം നാളായി വിളിച്ചില്ല. എന്റെ കല്യാണത്തിന് പോലും കിച്ചുവേട്ടൻ വന്നില്ലല്ലോ , ദുഷ്ടൻ.”
അവളുടെ സംസാരം കേട്ട് ചിരിച്ചുപോയി.
“ചിരിക്കുവൊന്നും വേണ്ട. കിച്ചുവേട്ടൻ നമ്മളെയൊക്കെ മറന്നില്ലേ?”
സംഭവം കയ്യിൽനിന്ന് പോകുന്ന ലക്ഷണമാണ്.
“നിന്റെ കണവൻ എന്ത് പറയുന്നു?”
സീൻ സെന്റി ആവുമെന്ന് തോന്നിയപ്പോൾ വിഷയം മാറ്റാനാണ് അങ്ങനെ ചോദിച്ചത്. പക്ഷേ , അതിനും അവളുടെ കല്യാണവുമായി ബന്ധം ഉണ്ടല്ലോ എന്ന് ചോദിച്ച് കഴിഞ്ഞപ്പോഴാണ് ഓർത്തത്.
പിന്നെ മടിച്ച് നിന്നില്ല. ഈ ഒരു സാഹചര്യം ആരുടെയൊക്കെയോ കാരണവന്മാർ ചെയ്ത പുണ്യം കൊണ്ട് നേരത്തേ പ്രതീക്ഷിച്ചിരുന്നു.
അത് നേരിടാനായി പോക്കറ്റിലേക്ക് കൈ ഇട്ടു.
അപ്പോഴേക്കും അവന്റെ വയറിനിട്ട് ആദ്യ ഇടി കിട്ടിയിരുന്നു.