“ആ ഷോക്കിൽ ബീ പീ വല്ലാണ്ട് കുറഞ്ഞു , അതാ ഇങ്ങോട്ട് കൊണ്ടുവന്നത്. പേടിക്കാൻ ഒന്നുമില്ല. ഡ്രിപ്പ് ഇട്ടിട്ടുണ്ട്”
“സമാധാനമായിട്ട് ഇരിക്ക് , അവള് വേഗം ഓക്കെ ആകും”
ചിരിച്ചുകൊണ്ട് എല്ലാരേയും നോക്കി പ്രീതി തിരികെ നടന്നു.
അവൾ പറഞ്ഞ വാക്കുകളിൽ വിളറി നിൽക്കുകയാണ് എല്ലാവരും.
വിക്കിയുടേയും പ്രതാപിന്റേയും , സച്ചിയുടേയും മുഖങ്ങളിൽ ഒഴികെ മറ്റെല്ലാവരിലും നിറഞ്ഞുനിന്നത് കുറ്റബോധം മാത്രം ആയിരുന്നു. തിരുത്താൻ ആകാത്ത ഒരു തെറ്റ് ചെയ്തതിലുള്ള കുറ്റബോധം.
എന്ത് പറയണമെന്ന് അറിയാതെ അവർ നിന്നുപോയി.
“കിച്ചു എവിടെടാ!”
വെപ്രാളത്തോടെ ഹരി വിക്കിയേ നോക്കി.
“അവനെ നോക്കണ്ട , കാര്യമറിയാണ്ട് അവനെ എങ്ങോട്ടാ പറഞ്ഞയച്ചേന്ന് ഞങ്ങക്ക് അറീല”
പ്രതാപിനെ നോക്കിയാണ് സച്ചി പറഞ്ഞത്.
അത് കേട്ട് ഒരു ഞെട്ടലോടെ ഹരിപ്രസാദ് അയാളെ നോക്കി.
“അവൻ ഒന്നും ചെയ്യില്ലെന്ന് എനിക്ക് അറിയാമായിരുന്നു”
എല്ലാവരുടേയും നോട്ടം തനിക്ക് നേരെയാണെന്ന് മനസ്സിലാക്കി പ്രതാപ് പറഞ്ഞുതുടങ്ങി.
“പക്ഷേ , കാര്യം അറിയാണ്ട് തല്ലാനും കൊല്ലാനും എറങ്ങുന്നവരുടെ മുന്നിലേക്ക് അവനെ വിടാൻ പറ്റില്ലല്ലോ?”
ഒന്നും പറയാൻ കഴിയാതെ ഹരി തലകുനിച്ച് നിന്നു.
“വല്ലാതെ വിഷമിച്ചിരുന്നു അവൻ. ഇവിടെ തന്നെ നിന്നാ അത് കൂടുകയേ ഉള്ളൂ. അതുകൊണ്ടാ ഞാൻ”
വിക്കിയും , സച്ചിയും പരസ്പരം നോക്കി.
അപ്പോഴേക്കും വിവരങ്ങൾ അറിഞ്ഞ ശ്രീഹരിയും ബാക്കിയുള്ളവരും അവിടേക്ക് എത്തി.
“നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. വിട്ടുകള”
ഹരിയുടെ തോളിൽ തട്ടി പ്രതാപൻ ആശ്വസിപ്പിച്ചു.
“ഡാ , എന്താടാ നടക്കുന്നേ?”
സംഭവം ഒന്നും മനസ്സിലാകാതെ ശ്രീ വിക്കിയെ തോണ്ടി.
“ആ , നീ മാമന്റെ വീട്ടിലായിരുന്നില്ലേ”
അവന്റെ തോളിലൂടെ കൈയ്യിട്ട് കുറച്ച് ദൂരം സച്ചി വരാന്തയിലൂടെ നടന്നു.
എല്ലാം അറിഞ്ഞ് അവനും വല്ലാതെ വിഷമം തോന്നി.
“അല്ല പ്രതാപാ , കിച്ചു എങ്ങോട്ടാ പോയേ?”
അയാളുടെ അടുത്തേക്ക് വന്ന രവീന്ദ്രൻ ചോദിച്ചു.
“ചെന്നൈയിലേക്ക് , അവന്റെ ചിറ്റപ്പൻ അവിടെയല്ലേ”
അപ്പോഴും ഏങ്ങലടക്കാൻ പാട് പെടുകയായിരുന്നു അനിത.
ഒരു നിമിഷത്തേക്ക് എങ്കിലും തന്റെ മകനെ വെറുത്തുപോയതിലുള്ള വേതന അവരുടെ കണ്ണുകളിൽ നിന്ന് പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.
“നിങ്ങളിങ്ങനെ ഇരിക്കാതെ കിച്ചൂനെ വിളിക്ക്. അടുത്ത സ്റ്റേഷനിൽ ഇറങ്ങി വേഗം വരാൻ പറ”
“വിളിച്ചുനോക്കി , കാൾ പോവുന്നുണ്ട്. എടുക്കുന്നില്ല”
സുനിത പറഞ്ഞത് കേട്ട് വിക്കി നിരാശയോടെ പറഞ്ഞു.
“വേണ്ട. തൽക്കാലം അവനെ വിളിക്കണ്ട”
സഹദേവൻ പറഞ്ഞു.
“അതാ നല്ലത്. ആകെ വിഷമിച്ച് പോയതല്ലേ , അവന്റെ മനസ്സൊന്ന് തണുക്കട്ടേ. എന്നിട്ട് നോക്കാം”
രവീന്ദ്രൻ പറഞ്ഞത് ശരിയാണ് എന്ന് എല്ലാവർക്കും തോന്നി.
കുറച്ചുകൂടി സമയം എടുത്താണ് ശ്രീലക്ഷ്മിയെ റൂമിലേക്ക് മാറ്റിയത്.
കൈയ്യിൽ ഡ്രിപ്പ് ഇട്ട് അവൾ അങ്ങനെ കിടന്നു.
ക്ഷീണിച്ച അവളുടെ മുഖം ്് എല്ലാവരും വേദനയോടെ കണ്ടുനിന്നു.
സങ്കടം സഹിക്കാൻ ആകാതെ കരഞ്ഞുപോയിരുന്നു മായയും , അനിതയും.
എല്ലാവരും ചേർന്ന് അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
കണ്ണുകൾ തുറന്നിരുന്നു , എങ്കിലും അവൾ ഒരു മയക്കത്തിൽ എന്നപോലെ കിടന്നു.
ഇടക്ക് എപ്പോഴോ എല്ലാരേയും നോക്കിയ അവളുടെ കണ്ണുകൾ വേറെ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു.
നിരാശയോടെ പൂട്ടിയ ആ കണ്ണുകളിലെ നോവ് ആരും കണ്ടില്ല , എങ്കിലും അവൾ പോലും അറിയാതെ അവളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ മറ്റ് രണ്ട് കണ്ണുകൾ ഒപ്പിയെടുത്തിരുന്നു.
പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെങ്കിലും പ്രീതിയുടെ നിർബന്ധം കാരണം മൂന്ന് ദിവസം കൂടി അവളെ അവിടെ അഡ്മിറ്റ് ചെയ്തു.
അത്രയും ദിവസം ക്ളാസിൽ പോലും പോകാതെ ചിന്നുവും , മാളുവും അവൾക്ക് കൂട്ട് നിന്നു.
ബാക്കി എല്ലാവരും വന്നുപോയിക്കൊണ്ടിരുന്നെങ്കിലും ഡിസ്ചാർജ് ആയി ശ്രീലക്ഷ്മി വീട്ടിൽ എത്തുന്നത് വരെ അവളുടെ ഇടവും വലവും എന്ത് ആവശ്യത്തിനും അവർ ഉണ്ടായിരുന്നു.
പക്ഷേ , വീട്ടിൽ എത്തിയെങ്കിലും ആ പഴയ പ്രസരിപ്പും ഉത്സാഹവും ഒന്നും അവളിൽ ഉണ്ടായിരുന്നില്ല.
“കോളേജിൽ പോകാൻ പോലും താൽപര്യം ഇല്ലാണ്ടായി”
പിന്നെ എല്ലാവരുടേയും നിർബന്ധം കൊണ്ടാണ് അവൾ കുറച്ചെങ്കിലും ആ പഴയ ജീവിതത്തിലേക്ക് മടങ്ങിവന്നത്.
ആ സമയത്താണ് ശ്രീരാഗിന്റെ ഒരു ആലോചന ഗോപിനാഥ് കൊണ്ടുവരുന്നത്.
“അറിയാവുന്ന പയ്യനും , കുടുംബക്കാരുമായതുകൊണ്ട് ഞങ്ങൾ അത് നടത്താൻ തീരുമാനിച്ചു”.
പക്ഷേ , അവളുടെ ജീവിതം തന്നെയാണ് ഞങ്ങൾ ഇല്ലാതാക്കാൻ പോകുന്നത് എന്ന് അപ്പോഴും മനസ്സിലാക്കിയിരുന്നില്ല.
ആദ്യത്തെ കുറച്ച് നാൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.
അവരുടെ പെരുമാറ്റത്തിൽ പിന്നീട് വന്ന മാറ്റം ഞങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു.
എന്റെ സ്വത്തുക്കൾ മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
“ആദ്യമൊന്നും എനിക്കത് മനസ്സിലായില്ല. അവളെ കല്യാണം കഴിച്ച് സ്വത്തെല്ലാം കൈയ്യില് വന്നിട്ട് ഉപേക്ഷിക്കാനായിരുന്നു അവരുടെ പ്ളാൻ.”
“അതിൽ കുറച്ചെങ്കിലും അവര് വിജയിച്ചു. ലച്ചൂനെ മുന്നിൽ നിർത്തി വിലപേശാൻ തുടങ്ങിയപ്പോ , ബന്ധം അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചു.”
“പക്ഷേ , കോടതിയിലും തോറ്റത് ഞങ്ങളാ. ഒരു ഡോക്റ്ററിന്റെ സഹായത്തോടെ അവള് മനോരോഗിയാണെന്ന് അവർ വാദിച്ചു.”
“്് ഡിവോസ് നടന്നു , എന്നിട്ടും അവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ എന്നേക്കൊണ്ട് പറ്റീല.”
“മനോരോഗിയായ ഒരാളുടെ ഒപ്പം ജീവിക്കാൻ കോടതി നിർബന്ധിക്കില്ലല്ലോ , അതുകൊണ്ട് അവര് ഈസിയായി കേസിൽ നിന്ന് രക്ഷപ്പെട്ടു.”
“എന്നോട് നാട്ടുകാർക്ക് വലിയ സ്നേഹമാണല്ലോ , അതോണ്ട് മോളുടെ ഡിവോസും വലിയ ചർച്ചയായി. കേട്ടവരൊക്കെ അവരവരുടെ ഇഷ്ടത്തിന് പല കഥകളും പറഞ്ഞുണ്ടാക്കി.”
“നഷ്ടം ഞങ്ങക്ക് മാത്രല്ലേ?. കൂട്ടത്തിൽ എന്റെ മോക്ക് ഒരു പേരും കിട്ടി , ഭ്രാന്തി”.
പറഞ്ഞ് നിർത്തുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു.
ഒന്നും പറയാതെ നവനീത് ഇരുന്നു.
“അതിന് ശേഷം അവള് സംസാരിക്കുന്നത് തന്നെ വല്ലാതെ കുറഞ്ഞു.”
“എന്റെ മോളൊന്ന് മനസ്സ് തുറന്ന് ചിരിച്ചിട്ടില്ലടാ പിന്നെ”
കരഞ്ഞുപോയിരുന്നു ഹരിപ്രസാദ്.
നവനീത് അയാളെ ചേർത്ത് പിടിച്ചു.
ആ അവസ്ഥയിൽ അത് ഒരു താങ്ങ് തന്നെ ആയിരുന്നു.
“ഞങ്ങളുടെ കല്യാണം കഴിഞ്ഞ് കുറേ കാലം കാത്തിരുന്നിട്ടാ ലച്ചൂനെ ഞങ്ങക്ക് കിട്ടിയത്”.
” അന്ന് നിങ്ങളെ അങ്ങനെ കണ്ടപ്പോ ചങ്ക് തകർന്നുപോയി. അതാ അങ്ങനെയൊക്കെ , നീ ക്ഷമിക്കണം”
അവന് നേരെ കൈ കൂപ്പിക്കൊണ്ട് അയാൾ പറഞ്ഞു.
“അയ്യോ അങ്കിളിതെന്താ കാണിക്കണേ , അതൊന്നും സാരില്ല. മോക്ക് ഒരു പ്രശ്നം വരുമ്പോ ആരും ഇങ്ങനെയൊക്കെ ചെയ്തൂന്ന് വരും. എനിക്ക് ആരോടും ദേഷ്യമില്ല”