ബൈക്ക് പോയ ദിശയിലേക്ക് ഒരിക്കൽകൂടി തിരിഞ്ഞുനോക്കി അവൻ നടത്തം തുടർന്നു.
വഴി അത്ര നല്ലതല്ല. അതുകൊണ്ട് വയൽ വഴി കയറാതെ ചുറ്റി വളഞ്ഞ് തന്നെ പോവേണ്ടി വന്നു.
പഴയ കാവും ഒരുപാട് മാറി.
ഇപ്പോൾ കാവ് നിന്നിരുന്നിടത്ത് ഒരു ചെറിയ ക്ഷേത്രം തന്നെയാണ് ഉള്ളത്.
നടന്ന് നടന്ന് ഒടുവിൽ ഹരി അങ്കിളിന്റെ വീടിന് അടുത്തെത്തി.
കാരണം അറിയില്ല എങ്കിലും എന്തോ ഒരു വല്ലായ്മ ഉള്ളതായി തോന്നി.
അടഞ്ഞ് കിടന്നിരുന്ന ഗെയ്റ്റ് തുറന്ന് മുന്നോട്ട് നടന്നപ്പോൾ ഒരു നീറ്റൽ മനസ്സിൽ വന്ന് നിറയുന്നത് ഞാൻ അറിഞ്ഞു.
ഉണ്ടാവില്ല , എന്ന് അറിയാമായിരുന്നിട്ടും ആരേയോ തേടി പോകുന്ന കണ്ണുകളെ തടയാൻ കഴിഞ്ഞില്ല.
എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങിയ ഹരിപ്രസാദ് തനിക്ക് നേരെ നടന്നുവരുന്ന നവനീതിനെ കണ്ട് ഒരുനിമിഷം നിന്നു.
“ആഹ് , കിച്ചൂ , മോനെ വാ”
“ഹായ് , അങ്കിളെ”
അവൻ അയാളുടെ അടുത്തേക്ക് നിന്ന് ചിരിച്ചു.
“അവിടെത്തന്നെ നിൽക്കാണോ? കേറിവാ”
“മായേ , ്് ഒന്നിങ്ങോട്ട് വന്നേ”
നവിയുടെ കൈയ്യും പിടിച്ച് വീടിനകത്തേക്ക് നടക്കുന്നതിനിടെ അയാൾ വിളിച്ചു.
അടുക്കളയിലായിരുന്നു അവർ. ഭർത്താവിന്റെ ശബ്ദം കേട്ട് മായ ഹാളിലേക്ക് വന്നു.
ഹരിയുടെ എതിർവശത്തായി സെറ്റിയിൽ ഇരുന്നിരുന്ന ആളെ കണ്ട് അവർ അത്ഭുതം നിറഞ്ഞ മുഖത്തോടെ ഭർത്താവിനെ നോക്കി.
അയാളുടെ മുഖത്തും അവിശ്വസനീയമായ എന്തോ നടന്നതിലുള്ള വേർതിരിച്ച് അറിയാനാവാത്ത ഒരു ഭാവം ആയിരുന്നു.
“കിച്ചൂ , സുഖല്ലേടാ?”
“ഉം , അതെ ആന്റി”
മായയുടെ ചോദ്യത്തിന് അത്ര മാത്രമേ അവൻ പറഞ്ഞുള്ളൂ.
അവനെ ശ്രദ്ധിക്കുകയായിരുന്നു അവർ.
അയാൾ ഭാര്യയെ നോക്കി. അതിന്റെ അർത്ഥം മനസ്സിലാക്കിയ അവർ അകത്തേക്ക് പോയി.
ഈ സമയം ചുവരിലെ ശ്രീലക്ഷ്മിയുടെ ഫോട്ടോയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു നവനീത്.
ഹരിപ്രസാദ് അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
“ജോലി എങ്ങനെ പോവുന്നു?”
അയാളുടെ ശബ്ദമാണ് അവനെ ഉണർത്തിയത്.
“കുഴപ്പമില്ല”
അയാളെ നോക്കി അവൻ ചിരിക്കാൻ ശ്രമിച്ചു.
“വിളിച്ചപ്പോ , സത്യത്തിൽ നീ വരുമെന്ന് വിചാരിച്ചില്ല”
ഒരു കുറ്റബോധം ആ വാക്കുകളിൽ ഉണ്ടായിരുന്നു.
“എല്ലാർക്കും വിഷമമുള്ള കാര്യങ്ങളല്ലേ അന്ന് നടന്നേ”
നവനീത് ഒന്നും പറഞ്ഞില്ല , അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.
“എന്താ അങ്കിളേ , പറയാനുള്ളേ?”
അൽപനേരം കഴിഞ്ഞ് അവൻ അങ്ങനെയാണ് ചോദിച്ചത്.
ഹരിപ്രസാദ് അവന്റെ മുഖത്തേക്ക് കുറച്ച് സമയം നോക്കി.
“നീ ഇനിയെങ്കിലും എല്ലാം അറിയണം. അല്ലെങ്കീ അത് വലിയ ശരികേടാകും ,”
പറഞ്ഞ് തുടങ്ങുമ്പോഴേക്കും മായ അവിടേക്ക് വന്നു.
“കിച്ചൂ , കഴിക്ക്”
കൈയ്യിലെ ചായ കപ്പ് ടീപ്പോയിൽ വെക്കുന്നതിനിടയിൽ അവരതും പറഞ്ഞ് ഹരിയുടെ അടുത്തായി ചെന്നിരുന്നു.
ഒരു കവിൾ കുടിച്ച് കപ്പ് തിരികെ വച്ചു.
“വാ”
തനിക്ക് നേരെ നോക്കുന്ന നവിയുടെ അവസ്ഥ മനസ്സിലാക്കി അയാൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
മായയെ ഒന്ന് നോക്കിയ ശേഷം അവനും അയാളെ അനുഗമിച്ചു.
പുറത്തെ ്് ഗാർഡനിലേക്ക് ആയിരുന്നു അയാൾ അവനെയും കൂട്ടി നടന്നത്.
കാര്യമായ പരിചരണം കിട്ടാത്തത് കൊണ്ടാവും പൂവുകൾ എല്ലാം വാടിയും , ചെടികളെല്ലാം അലങ്കോലമായും കാണപ്പെട്ടത്.
കയറി വരുമ്പോൾ പക്ഷെ അത് എന്തുകൊണ്ടോ ശ്രദ്ധിച്ചിരുന്നില്ല.
ഗാർഡനിലെ അടുത്ത് അടുത്തായുള്ള ബെഞ്ചുകളിൽ ഇരിക്കുകയാണ് നവനീതും , ഹരിപ്രസാദും.
“ഇത്ര നേരായിട്ട് നീ ലച്ചൂനെ പറ്റിയൊന്നും ചോദിച്ചില്ലല്ലോ!?”
ശാന്തമാണ് എങ്കിലും ഗൗരവം നിറഞ്ഞതായിരുന്നു ആ ചോദ്യം.
അയാളുടെ ചോദ്യത്തിന് മുമ്പിൽ അവൻ ഒരു നിമിഷം പതറി.
“അല്ല അങ്കിളെ , കാര്യമൊക്കെ അറിഞ്ഞിരുന്നു. അവള് ഭർത്താവിന്റെ വീട്ടിലായിരിക്കും അല്ലേ?”
അയാൾക്ക് മുഖം കൊടുക്കാതെയാണ് അവൻ സംസാരിച്ചത്.
ഹരിപ്രസാദ് ഒന്നും മിണ്ടിയില്ല.
“പുള്ളിയും അച്ഛനെ പോലെ ബിസിനസ് തന്നെയാണല്ലേ”
“അവള് കുറച്ച് കാലമായി ഇവിടെ തന്നെയുണ്ട്”
പെട്ടന്ന് അയാൾ പറഞ്ഞു.
അവൻ മനസ്സിലാകാതെ നോക്കി.
