കോടതി വളപ്പിൽ അവർ പാർക്ക് ചെയ്തതിന്റെ എതിർ വശത്തു ഒരു ഡബ്ള്യൂ 123 മോഡൽ ബെൻസ്പാർക്ക് ചെയ്തിരുന്നു. അതിൽ ചാരി നിന്ന് കൊണ്ട് സുന്ദരനും ആരോഗ്യ ദൃഢഗാത്രനുമായ ഒരു മുപ്പത്തഞ്ചുകാരൻ അവരെ നോക്കുന്നു. കസവിന്റെ മുണ്ടു, ഒത്ത തടി, തിളങ്ങുന്ന കാണുകൾ , പിരിച്ചു വെച്ച മീശ.
ഹുസൈന്റേയും അയാളുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു. രൂക്ഷമായ ആ നോട്ടം സഹിക്കാൻ പറ്റാതെ ഹുസൈൻ തല താഴ്ത്തി.
കുറച്ചു നേരം അവരെ നോക്കി നിന്ന ശേഷം കാറിനകത്തു പിൻസീറ്റിൽ ഉണ്ടായിരുന്ന വൃദ്ധനോട് അയാൾ പോകാം എന്ന് പറയുന്നത് ഹുസൈൻ കണ്ടു. എല്ലാ തവണ കേസ് വിളിക്കുമ്പോഴും വരുമെങ്കിലും ആ വൃദ്ധൻ ഒരിക്കലും കാറിനു പുറത്തിറങ്ങിയിരുന്നില്ല.
അയാൾ നടന്നു വണ്ടിയുടെ മുൻഭാഗത്തെ സീറ്റിൽ കയറിയതും തലയിൽ ടവല് കെട്ടിയ സുഹൃത്ത് വണ്ടി സ്റ്റാർട്ട് ചെയ്തു. കോടതി വളപ്പിൽ പൊടി പറത്തിക്കൊണ്ട് ആ കാർ മുന്നോട്ടു പോയ അതെ സമയം സബ്ജയിലിൽ കൊണ്ട് പോകാനുള്ള പ്രതികളുടെ കൂടെ ചാക്കോച്ചിയെ കൊണ്ട് വന്നു.
കരുത്തുറ്റ മുഖവും തീക്ഷണമായ കണ്ണുകളും, ആറടിയിൽ അധികം ഉയരവും ചാക്കോച്ചിയെ കൂട്ടത്തിൽ വേറിട്ട് നിർത്തി. ജയിൽ വാസം അയാളെ തളർത്തിയതായെ തോന്നുന്നില്ല.
കൂട്ടത്തിൽ ഒരു പോലീസുകാരനോട് സമ്മതം ചോദിച്ച ശേഷം അയാൾ ഉറച്ച കാൽവെപ്പുകളോടെ അവരുടെ സമീപത്തേക്കു നടന്നു. ഗൗരി പാർവതിയെ കണ്ട പോലീസുകാരൻ സല്യൂട്ട് ചെയ്ത ശേഷം മാറി നിന്നു. അവളെ ആശ്വസിപ്പിച്ച ശേഷം ഹുസ്സൈനെയും ഉമ്മച്ചനെയും മാറ്റി നിർത്തി സംസാരിച്ചു.
“അയാൾ ഇപ്പോൾ പോയതേ ഉള്ളൂ” ചോദിക്കുന്നതിനു മുന്നേ തന്നെ ഹുസൈൻ പറഞ്ഞു.
“ഊം ” ചാക്കോച്ചി മൂളി, “നീ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചോ”
“ഇച്ചായാ അന്വേഷിച്ചു. ഇച്ചായൻ പറഞ്ഞത് പോലെ പുള്ളി ഡൽഹയിൽ ഒക്കെ ഉണ്ടായിരുന്ന ആളാണ്, പക്ഷെ ഇപ്പോൾ കുറച്ചു വർഷം ആയി നാട്ടിൽ ഉണ്ട്, ഈ കേസിൽ വണ്ടി ഇടിച്ചു മരിച്ചു പോയ അച്യുതൻ നമ്പൂതിരിയുടെ ഏട്ടന്റെ വളർത്തു മകളെ കല്യാണം കഴിച്ചത് അയാളാണ്. ഏട്ടന്റെ നിർബന്ധം കൊണ്ടാണ് എല്ലാ തവണ കേസ് വിളിക്കുമ്പോഴും അയാൾ കോടതിയിൽ എത്തുന്നത്, അല്ലാതെ നമ്മൾ സംശയിച്ച പോലെ അയാളല്ല ചരട് വലിക്കുന്നത്, വേറെ ഏതോ ടീം ആണ്. ”
“അങ്ങനെ ആണെങ്കിൽ, നീ ഇന്ന് തന്നെ അയാളെ കണ്ടു സംസാരിക്കണം. എന്റെ ഊഹം ശരിയാണെങ്കിൽ ഈ പ്രശ്നത്തിൽ നമ്മളെ സഹായിക്കാൻ അയാൾക്ക് പറ്റും”
“ശരി സംസാരിക്കാം, എങ്ങനെ നമ്മളോട് പെരുമാറും എന്നതിന് പറ്റി ഉറപ്പൊന്നുമില്ല, നമ്മൾ ശ്രമിച്ചു നോക്കാം.”
“സമയം പോകുന്നു” പിറകിൽ നിന്ന പോലീസുകാരന്റെ കനത്ത ശബ്ദം. ഗൗരിയെ ഒരിക്കൽ കൂടി നോക്കി, ഒന്ന് കൊണ്ടും പേടിക്കേണ്ട എന്ന ആംഗ്യം കാണിച്ചു ചാക്കോച്ചി പോലീസ് ബസിനു നേരേ നടന്നു.
ഗൗരിക്ക് വല്ലാത്ത തളർച്ച തോന്നി. ഇച്ചായൻ അനുഭവിക്കുന്നതിന് താൻ കൂടി ഉത്തരവാദി ആണല്ലോ എന്നോർത്ത അവളുടെ മനസ്സ് പിടഞ്ഞു.
“ഹുസൈൻ, പോകാം ” അവൾ പജേറോയുടെ ഡോർ തുറന്നു കൊണ്ട് പറഞ്ഞു.
“അതിപ്പോ, ചേച്ചി, ഈ ജില്ലയിൽ തന്നെ താമസിച്ചു കൊണ്ട് അത്യാവശ്യമായി ചെയ്യാനുള്ളചില കാര്യങ്ങൾ ഇച്ചായൻ പറഞ്ഞേല്പിച്ചിട്ടുണ്ട്, ചേച്ചിക്ക് ഗസ്റ്റ് ഹൗസിൽ ഒരു റൂം എടുത്തു നിൽക്കുവാണേൽ നമ്മൾ അത് തീർത്തേച്ചു വരാം. ഇന്ന് രാത്രിയോ നാളെ പുലർച്ചെയോ പുറപ്പെടാം.”
“എനിക്കെങ്ങനെലും വീട്ടിലെത്തണം ഹുസൈൻ” … തളർച്ചയോടെ ഗൗരി പറഞ്ഞു.
“എന്നാൽ ഉമ്മച്ചനെയും കൂട്ടി പോയ്‌കൊള്ളൂ, ഞാൻ ഒരു ടാക്സി അറേഞ്ച് ചെയ്തോളാം”
എല്ലാം കേട്ട് കൊണ്ടിരുന്ന ജയകൃഷ്‌ണൻ ഇടപെട്ടു.
“എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നത്, ഹുസൈനും ഉമ്മച്ചനും പൊക്കോളൂ, ഏതായാലും ഞാനും ഡ്രൈവറും ആലുവയിലേക്കാണ് . നമ്മൾ കോട്ടയത്ത് ഡ്രോപ്പ് ചെയ്‌താൽ പോരെ.”
ഇത് കേട്ട് കൊണ്ടിരുന്ന ഡ്രൈവർ അച്യുതൻ (ഇന്ദ്രൻസ് ) ഞെട്ടി. 120 – 140 കിലോമീറ്റർ എങ്ങാനും വണ്ടി അധികം ഓടിക്കണം. ഈ സാറിനു വട്ടായോ.
അച്യുതന്റെ മുഖം കണ്ട ജയകൃഷ്ണൻ കണ്ണുരുട്ടി പേടിപ്പിച്ചു, മിണ്ടിയാൽ ആഹ് എന്ന ആക്ഷനും, ഫുഡ് വാങ്ങിത്തരാം എന്നും കാണിച്ചത് കണ്ടതോടെ അച്യുതൻ അടങ്ങി.
