ശ്യാമ : “നിനക്ക് വേണോ?”
അവൾക്ക് ചെറിയ ഒരു നാണം.
ശ്യാമ : “ചെറുക്കൻ കടിച്ചതല്ലേ?” വിളിക്കുന്നത് ചെറുക്കൻ എന്നുവരെയായി.
ബാലു : “നീ കടിച്ചതല്ലേ ഞാൻ തിന്നത്?”
അവൾ ചെറുനാണത്തോടെ അവന്റെ കൈയ്യിൽ നിന്നും അത് വാങ്ങി.
ബാലു : “വലിയ വിഷമിച്ച് തിന്നേണ്ട, ഇങ്ങ് തന്നേക്ക്?” മുഖം ചുളിച്ച് വിഷമിച്ച് തിന്നുന്നത് കണ്ട് അവൻ പറഞ്ഞു..
അവൾ അത് കേൾക്കാത്ത മട്ടിൽ വീണ്ടും പേരയ്ക്കാ തിന്നാൻ തുടങ്ങി.
തീരാറായപ്പോൾ ചെറിയ ഒരു കഷ്ണം അവന്റെ നേരെ നീട്ടി,
ശ്യാമ : “ഇന്നാ വേണോ? കഴിച്ചോ.”
ബാലു : “ഹും ഒരു സിൽക്ക് സ്മിത വന്നിരിക്കുന്നു.”
അവൾ എന്താ എന്നമട്ടിൽ തുറിച്ചു നോക്കി..
ബാലു : “മനസിലായില്ല അല്ലേ?”
ശ്യാമ : “ഇല്ല,” അവൾ നിഷ്‌ക്കളങ്കമായി പറഞ്ഞു.
ബാലു : “പണ്ട് സിൽക്ക് സ്മിത കടിച്ച ഒരു ആപ്പിൾ ഒരു ലക്ഷം രൂപായ്ക്കാണ് ലേലത്തിന് പോയത്.”
ശ്യാമ : “നേര്?”
ബാലു : “ഉം.”
ശ്യാമ : “പക്ഷേ ഈ പേരയ്ക്കാ ഒരു ലക്ഷത്തിനും കിട്ടില്ല.”
ബാലു : “ഓഹോ?” ബാലു
ശ്യാമ : “എന്താ ല്ലേ?” ശ്യാമ അവളെത്തന്നെ പെരുപ്പിച്ചു പറഞ്ഞു.
ബാലു : “ല്ല” ബാലു കളിയാക്കി
ശ്യാമ : “എന്തോന്ന് ല്ല, ഞാൻ കടിച്ച പേരയ്ക്കായ്ക്ക് ഒരു കോടിയാണ് വില.”
ബാലു : “ഞാൻ തിന്നണമെങ്കിൽ അത് പറ, ഇങ്ങ് തന്നേക്ക് വേണേൽ തിന്നേക്കാം.”
അവൾ ചിരിച്ചുകൊണ്ട് അത് അവന് നൽകി.
ശ്യാമ കൈ എല്ലാം ടിഷ്യൂപേപ്പറിൽ തുടച്ച് വേസ്റ്റ് ബാസ്‌ക്കറ്റിൽ ഇട്ടു.
ശ്യാമ : “വെള്ളം കുടിക്കട്ടെ,” തന്നോട് തന്നെ പറഞ്ഞ് അവൾ വീട്ടിൽ നിന്നും കൊണ്ടുവന്ന കുപ്പിയിൽ നിന്നും വാ മുട്ടിച്ച് വെള്ളം കുടിക്കാൻ തുടങ്ങി.
“എനിക്കും താ”, ബാലു പറഞ്ഞു.
അവൾ ആ കുപ്പി അവന്റെ നേരെ നീട്ടി..
അവൻ വാ മുട്ടിക്കാതെ അതിൽ നിന്നും കുടിച്ചു.
ശ്യാമ : “നമ്മുടെ പോക്ക് ശരിയല്ല,” അവൾ പെട്ടെന്ന് പറഞ്ഞു.
ബാലു : “ഉം?” അവൻ ചോദിച്ചു.
ശ്യാമ : “ച്ചും, ഒന്നുമില്ല.” അവൾ ചുണ്ടുകൊണ്ട് ഒരു സ്വരം കേൾപ്പിച്ചു.
ഈ അഭൗമസൗന്ദര്യത്തിന്റെ എന്ത് സംഭവവും രുചിക്കാൻ ബാലു തയ്യാറായിരുന്നു. പക്ഷേ അതൊന്നും അവൻ പുറത്ത് കാട്ടിയില്ല.
സംഭവബഹുലമായ നിരവധി ദിനങ്ങൾ അടർന്നുവീണുകൊണ്ടിരുന്നു. അവളുടെ എല്ലാകാര്യങ്ങളിലും ബാലു ഇടപെട്ടു തുടങ്ങി. അവൾ ബാലുവിനോട് എന്തു തുറന്നു പറയുന്ന അവസ്ഥയിലെത്തി. എടീ പോടീ എന്നൊക്കെ ചിലപ്പോൾ ബാലു വിളിക്കും. അവൾ അതിന് എതിരൊന്നും പറയാതിരുന്നതിനാൽ ബാലുവിന് അത് സന്തോഷവുമായിരുന്നു.
ശ്യാമ : “ഞാൻ എന്റെ മുടി ഒന്ന് സ്‌ട്രൈറ്റെൻ ചെയ്താലോ?” അടുത്ത ദിനം പുതിയ കോളുമായി വന്നു.
ബാലു : “3000 രൂപ ആകും, അറിയാമോ?”
ശ്യാമ : “ചേട്ടൻ തരില്ലേ?” അവൾ കളിയായി ചോദിച്ചു.
ബാലു : “പിന്നെ..!!”
ശ്യാമ : “എന്നാൽ വേണ്ട..” അവൾ പിണങ്ങി.
അവൻ ശ്രദ്ധിക്കാൻ പോയില്ല.
അടുത്ത ദിവസവും, അതിന്റെ അടുത്ത ദിവസവും അവൾ മൂഡോഫ് ആയി കാണപ്പെട്ടു. അവൻ ആദ്യമൊന്നും കാര്യമാക്കിയില്ല. പക്ഷേ പിന്നെയും അത് തുടർന്നപ്പോൾ അവൻ ചോദിച്ചു.
ബാലു : “എന്താ മുടിയുടെ കാര്യത്തിന് എന്നോട് പിണക്കമാണോ?”
അവൾ പകപ്പോടെ അവനെ നോക്കി,
ശ്യാമ : “മുടിയുടെ കാര്യത്തിനോ?”
ബാലു : “അല്ല മുടി സ്‌ട്രൈറ്റെൻ ചെയ്യാൻ പൈസാ ഇല്ലാത്തതിനാലാണോ?”
ശ്യാമ : “എന്ത്?”
ബാലു : “മൂഡോഫ്?”
ശ്യാമ : “ഹെയ് , അതൊന്നുമല്ല.”
ബാലു : “പിന്നെ?”
ശ്യാമ : “ഒന്നുമില്ല.”
ബാലു : “പറ.”
അവളുടെ കണ്ണുകൾ നിറഞ്ഞു. സ്വരം ഇടറി.
ശ്യാമ : “ജോ..”
ബാലു : “ജോ?”
ശ്യാമ : “ജോയ്ക്ക് ആരോടോ അടുപ്പമുണ്ട്.”
ബാലു : “നീ എങ്ങിനെ അറിഞ്ഞു?”
ശ്യാമ : “എന്റെ ഒരു കൂട്ടുകാരി പറഞ്ഞു.”
ബാലു : “നേരാണോ?”
ശ്യാമ : “അറിയില്ല. ഏതായാലും അവനിപ്പോൾ വിളിക്കുന്നത് കുറവാണ്.”
ശ്യാമ : “ഞങ്ങൾ തമ്മിൽ ഒരു ചെറിയ പ്രശ്‌നം ഉണ്ടായിരുന്നു.”
ബാലു : “എന്ത്?”
ശ്യാമ : “അവൻ എന്നെ അവന്റെ അമ്മായിയുടെ വീട്ടിലേയ്ക്ക് വിളിച്ചിരുന്നു.”
ബാലു മനസിലാകാതെ അവളെ നോക്കി.
ശ്യാമ : “ആരും ഇല്ലാത്ത വീട്ടിലേയ്ക്ക്, അവരെല്ലാം കുറുവാ ദ്വീപ് കാണാൻ വയനാടിന് പോയ സമയം ജോയെ വീട് ഏത്പ്പിച്ചിട്ട് പോയതായിരുന്നു. എനിക്ക് പേടിയായതിനാൽ ഞാൻ പോയില്ല.”
