പിന്നിൽ നിന്ന് അവന്റെ ശബ്ദം കേട്ട് രണ്ട് പേരും തിരിഞ്ഞു നോക്കി. അവൾക്ക് ചമ്മലിന് പകരം ആ തമാശ സന്തോഷമാണ് നൽകിയത്. നൂറ അൽപ്പം കൂടി വാഹിദിനോട് ചേർന്ന് നിന്നു.
“ഇത്രയല്ലേ കണ്ടുള്ളൂ. ഇനി പലതും കാണണ്ടി വരും. അതോണ്ട് പൊന്നുമോൻ ഈ വഴി വരാതിരുന്നാൽ മതി.” അവൾ ചുണ്ട് കോട്ടിക്കൊണ്ട് സുധീറിന് മറുപടി നൽകി.
“നാണം കെട്ടവളെ, ജ്യേഷ്ഠനോട് പറയുന്ന പറച്ചിൽ കേട്ടില്ലേ. സാറേ സൂക്ഷിച്ചു കൈകാര്യം ചെയ്തോ. ആള് അലമ്പാ ട്ടാ..” സുധീർ അവളോട് കണ്ണുരുട്ടി. അവൾ ഇളിച്ചു കാട്ടി നിന്നതേയുള്ളൂ.
“നീ ജാസിന്റെ അടുത്തേക്ക് ചെല്ല്, അവൾ തനിച്ചാ.” സുധീർ നൂറയെ മാറ്റി നിർത്താൻ വേണ്ടി പറഞ്ഞു. നൂറ ജാസ്മിന്റെ അടുത്തേക്ക് പോയി.
“നൂറ എന്നോട് കുറേ കാര്യങ്ങൾ സംസാരിച്ചു. കേട്ട് കേൾവി മാത്രമുണ്ടായിരുന്ന മാഡത്തിന്റെ മരണ വാർത്തയുടെ സത്യാവസ്ഥ കേട്ടപ്പോൾ എന്ത് വേണമെന്ന് അറിയാത്ത സ്ഥിതിയിൽ ആയി. ഇനിയെന്താണ് സാറിന്റെ ഉദ്ദേശം.?” സുധീർ വാഹിദിന്റെ സമീപം വന്നു നിന്നു. വാഹിദ് അൽപനേരം ദൂരെ ഇരുട്ടിലേക്ക് നോക്കി നിന്നു. കാറ്റിനു നല്ല കുളിരുണ്ട്. അവന്റെ മുഖവും മുടിയിഴകളും അതേറ്റു വാങ്ങി.
“എനിക്കീ കമ്പനിയിൽ ഇനിയൊരു പങ്കുമില്ല സുധീർ. എന്നെ പേര് വിളിച്ചാൽ മതി, ഈ സാർ വിളി ബോറാകുന്നുണ്ട്. ഇനി എനിക്ക് ചെയ്യാനുള്ളത് എന്റെ ലൈഫ് പറിച്ചെറിഞ്ഞ മനുഷ്യരെ കാണുക, എന്ത് നേടി എന്ന് ചോദിക്കുക. എന്റെ കുഞ്ഞിനെ തിരികെ തരാൻ പറയുക. അത്ര തന്നെ.” വാഹിദിന്റെ ശബ്ദം ഉറച്ചു.
“നൂറ നിങ്ങളെ സ്നേഹിക്കുന്നുണ്ട്. ഈ സമ്പന്ന രാജ്യത്തിന്റെ പകിട്ടിൽ പെട്ട്പോയിട്ടില്ലാത്ത ഒരു പാവം നാട്ടുമ്പുറത്തുകാരി പെണ്ണാണ് അവൾ. അവൾക്ക് നല്ല നോവായിരിക്കും ആ സ്നേഹം അവോയ്ഡ് ചെയ്യപ്പെട്ടാൽ.” സുധീർ ആരോടെന്നില്ലാതെ പറഞ്ഞു.
“അറിയാം. അവൾക്ക് എന്റെ മനസ്സും മനസ്സിലായിട്ടുണ്ട്. പക്ഷേ ഉള്ളിൽ ബേജാർ ഉണ്ടായിട്ടും പുറമേ കാണിക്കാതെ, ഞാനാണ് ശരി എന്ന ഭാവത്തിൽ പെരുമാറുകയാണ്, എനിക്കറിയാം.” വാഹിദ്, റോഡിനപ്പുറം അടുപ്പിലെ തീ അണയാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന നൂറയെ നോക്കി പറഞ്ഞു.
“ജോർജിന്റെ കാര്യം എങ്ങനാ.?” സുധീർ വാഹിദിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“അയാളുടെ താവളം എവിടെയാണെന്ന് അറിയണം ആദ്യം. എന്നിട്ട് ശാരിയുടെ മരണത്തിൽ അയാളുടെ പങ്കെന്താണെന്ന് അറിയണം. അല്ലെങ്കിൽ ആർക്കാണ് പങ്കെന്ന് അറിയണം. രമ്യ അയാളുടെ മകന്റെ ഫ്ലാറ്റിൽ വച്ചാണ് കണ്ടതെങ്കിൽ അതായിരിക്കില്ല അയാളുടെ തമാശ സ്ഥലം. പെണ്ണ് പിടിക്കാൻ മാത്രം വന്നതാവണം.” വാഹിദ് പറഞ്ഞു.
“അതിന് നമുക്ക് രമ്യയെ തന്നെ ഏൽപ്പിക്കാം. അയാളിൽ നിന്ന് എന്തെങ്കിലും അറിയാതിരിക്കില്ല. പ്രത്യേകിച്ച് രേണുക നിങ്ങളെ കുറിച്ച് സംസാരിച്ച സ്ഥിതിക്ക് എവിടെയോ എന്തോ കെട്ടുപിണഞ്ഞു കിടപ്പുണ്ട്.” സുധീർ പറഞ്ഞു. വാഹിദ് ഒന്ന് മൂളുകമാത്രം ചെയ്തു.
അപ്പോഴേക്കും ജാസ്മിൻ അങ്ങോട്ട് വന്നു. അവരുടെ കുട്ടികൾ ടെൻറ്റിൽ നിന്ന് പുറത്തേക്ക് വന്നു നൂറയുടെ അടുത്തിരുന്നു അവളോട് എന്തൊക്കെയോ പറഞ്ഞുകുറുമ്പ് കാട്ടിക്കൊണ്ടിരുന്നു.
“കുത്തിയിരുന്ന് നടുവൊടിഞ്ഞു. ഇക്ക ഒന്ന് ഹെല്പ് ചെയ്ത് കൊടുത്തേ.” ജാസ്മിൻ സുധീറിനോട് പറഞ്ഞു. അയാൾ നൂറയുടെ അടുത്തേക്ക് പോയി. ജാസ്മിൻ വാഹിദിന്റെ സമീപത്തു നീങ്ങി നിന്ന് അവൻ നോക്കിനിൽകുന്ന ദിശയിലേക്ക് നോക്കികൊണ്ട് നിന്നു. ശരീരവടിവിന്റെ പാകത്തിനൊത്ത കടും ചുവപ്പ് ചുരിദാറിന്റെ വടിവിനൊപ്പം അവളുടെ മാംസംളമായ ശരീരത്തിന്റെ ധാരാളിത്തം മനോഹരമായി മദാലാസമായി തുടിച്ചു നിന്നു. വാഹിദ് ആ കൊഴുത്ത ശരീരം ശ്രദ്ധിച്ചിരുന്നത് കൊണ്ട് മനപ്പൂർവ്വം അവളെ നോക്കാതിരിക്കാൻ ശ്രദ്ധിച്ചു.
“എന്നെ മനഃപൂർവ്വം ബഹുമാനിക്കുന്നത് പോലുണ്ടല്ലോ. ഇക്കയുടെ സാർ ആയത് കൊണ്ട് എനിക്കാണെങ്കിൽ ഫ്രണ്ട്‌ലി ആവാനും പേടി. സാറിന് എന്നെ പേടിയാണോ.” ജാസ്മിൻ അവനെ നോക്കി ആ മുഖത്തെ ഭാവങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.
