“അത്… കാർ വേണ്ടെന്ന് ഞാനല്ലേ പറഞ്ഞത്. കുട ഉണ്ടായിരുന്നെങ്കിലും മഴ അത്രയ്ക്ക് കടുപ്പമായിരുന്നു,” അർജുൻ ആത്മവിശ്വാസം വീണ്ടെടുക്കാൻ നോക്കി.
അമ്മയുടെ ഓരോ ചോദ്യവും അർജുന്റെ നെഞ്ചിൽ അമ്പു കൊള്ളുന്നതുപോലെയാണ് തറച്ചത്. പതറിപ്പോയെങ്കിലും ഒരുമാതിരി ധൈര്യം സംഭരിച്ച് അവൻ മുഖത്തൊരു കള്ളച്ചിരി വരുത്തി.
“അതല്ല അമ്മേ… കാറിലൊക്കെ എപ്പോഴും പോകുന്നതല്ലേ? ഇന്ന് നല്ല നിലാവുള്ള രാത്രിയല്ലേ എന്ന് കരുതി നാടൊക്കെ ഒന്ന് ശരിക്കും കണ്ടു നടന്നു വരാമെന്ന് ഞങ്ങൾ അങ്ങ് തീരുമാനിച്ചു. അങ്ങനെ നടന്നുവന്നപ്പോഴാ ഈ പണി കിട്ടിയത്!”
ഇതുകേട്ട് അമ്മയുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി. “നാട് കാണാനോ? ഈ പാതിരാത്രിക്കോ?” അമ്മയുടെ ആ നോട്ടം അർജുന്റെ ഉള്ളിലേക്ക് തുളച്ചുകയറുന്ന പോലെ തോന്നി.
“അതെ അമ്മേ, നല്ല ശുദ്ധവായു ശ്വസിച്ച്, പറമ്പിലൂടെയും അല്ല റോഡിലൂടെ…. മറ്റും ഇങ്ങനെ പതുക്കെ…” അർജുൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ അമ്മയുടെ ചോദ്യം വീണ്ടും വന്നു.
പക്ഷേ അമ്മ അത്ര നിസാരക്കാരിയല്ലായിരുന്നു. അവർ മീരയുടെയും അർജുന്റെയും വേഷം ആപാദചൂഡം ഒന്ന് സ്കാൻ ചെയ്തു. “നിങ്ങൾ വരുന്ന വഴി എവിടെയെങ്കിലും കയറിയിരുന്നോ?”
“ഇല്ല അമ്മേ,” അർജുൻ തറപ്പിച്ചു പറഞ്ഞു.
“എങ്കിൽ പിന്നെ നിങ്ങളുടെ കുട എവിടെ?” അമ്മയുടെ ചോദ്യം കേട്ട് അർജുന്റെ കിളി പോയി.
“അത്… അത് ഞാൻ എവിടെയോ മറന്നുവെച്ചു,” അവൻ വിക്കി.
“എടാ മോനേ… എവിടെയും കയറിയില്ലെങ്കിൽ പിന്നെ എവിടെയാടാ നീ ഇത് മറന്നുവെച്ചത്? ആകാശത്താണോ?” അമ്മയുടെ ആ ചോദ്യത്തിന് മുന്നിൽ അർജുനും മീരയും വെള്ളം കുടിച്ചു. അവരുടെ ഉത്തരം മുട്ടി.
അമ്മ അവിടെയും നിർത്തിയില്ല. അവർ മീരയുടെ സാരിയിലേക്കും അർജുന്റെ ഷർട്ടിലേക്കും നോക്കി മൂക്കത്ത് വിരൽ വെച്ചു. “നിങ്ങൾ നനഞ്ഞിരിക്കുന്നത് കണ്ടാൽ മഴയത്ത് വന്നതാണെന്ന് പറയില്ല, മറിച്ച് ഏതെങ്കിലും കുളത്തിൽ മുങ്ങി വന്നതാണെന്നേ പറയൂ! മാത്രമല്ല, ഇതെന്താ തുണിയിലാകെ അഴുക്കും പുല്ലും? നിങ്ങൾ വസ്ത്രമെങ്ങാനും നിലത്തിട്ടിരുന്നോ?”
അമ്മയുടെ ആ ‘അറ്റകൈ’ പ്രയോഗം കേട്ടതും അർജുനും മീരയും ശരിക്കും ഞെട്ടി. അച്ഛൻ അകത്ത് പറഞ്ഞ ‘അപ്സരസിന്റെയും ഗന്ധർവന്റെയും’ കഥയുമായി അമ്മ ഇതിനെ കൂട്ടിയിണക്കുമോ എന്ന പേടിയിൽ അവർ പരസ്പരം നോക്കി വിയർത്തു.
അമ്മയുടെ ചോദ്യങ്ങൾക്കിടയിൽ പതറിനിന്ന അർജുനെയും മീരയെയും നോക്കി അമ്മ ദീർഘമായി ഒന്നു നിശ്വസിച്ചു. അർജുന്റെ “നാട് കാണൽ” ന്യായീകരണം കേട്ടപ്പോൾ അമ്മയ്ക്ക് സഹതാപമാണ് തോന്നിയത്. “ഇവന് വട്ടാണ് മോളെ, നീ ഇവന്റെ കൂടെ ഇറങ്ങിത്തിരിച്ച നിന്നെ പറഞ്ഞാൽ മതിയല്ലോ,” എന്ന് പിറുപിറുത്തുകൊണ്ട് അമ്മ മീരയെ ചേർത്തുപിടിച്ചു. “മോൾക്ക് വല്ല പനിയും പിടിക്കും, വേഗം വാ,” എന്ന് പറഞ്ഞ് അമ്മ അവളെ അകത്തേക്ക് ആനയിച്ചു.
അടുക്കളയിലെത്തിയ പാടെ അമ്മ മീരയെ കസേരയിലിരുത്തി. ആർദ്രതയോടെ അവളുടെ തലയിലെ വെള്ളമൊക്കെ തോർത്തി, നെറുകയിൽ അല്പം രാസനാദി പൊടി നന്നായി തിരുമ്മി കൊടുത്തു. “ഞാനിപ്പോൾ രാമച്ചം ഇട്ട് കുറച്ചു വെള്ളം ചൂടാക്കി തരാം, അത് ഉപയോഗിച്ച് കുളിച്ച് വേഗം കിടന്നോ. വേറെ ഒന്നും ചെയ്യേണ്ട,” അമ്മയുടെ സ്നേഹനിർഭരമായ വാക്കുകൾക്കിടയിലും മീരയുടെ ഉള്ളിൽ തീയായിരുന്നു.
വേഗം മുറിയിലേക്ക് കയറിയ മീര, ആകെ അഴുക്കും പുല്ലും പുരണ്ട ആ സാരി വലിച്ച് അഴിച്ചുമാറ്റി. “അമ്മയ്ക്ക് വല്ലതും മനസ്സിലായോ ആവോ? എനിക്ക് വല്ലാത്ത ടെൻഷൻ ആകുന്നു അർജുട്ടാ. കുറച്ചുനേരം മുൻപ് തോന്നിയ ആ ഉന്മാദമൊക്കെ ഇപ്പോൾ പേടിയായി മാറി,” അവൾ അർജുനോട് ആകുലപ്പെട്ടു. “അങ്ങനെയൊന്നുമില്ലടി, നീ വെറുതെ ഓരോന്ന് സങ്കൽപ്പിക്കുകയാണ്,” എന്ന് പറഞ്ഞ് അർജുൻ അവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവന്റെ ഉള്ളിലും ഭയത്തിന്റെ ഒരു കൊള്ളിയാൻ മിന്നിമായുന്നുണ്ടായിരുന്നു.
അല്പം കഴിഞ്ഞപ്പോൾ അടുക്കളയിൽ നിന്ന് അമ്മയുടെ വിളി വന്നു: “മോളെ, കുളിക്കാനുള്ള വെള്ളം റെഡിയായിട്ടുണ്ട്. ഒരു ബക്കറ്റ് എടുത്ത് വന്ന് എടുത്തോ.”
